India

കഴിഞ്ഞ ദിവസം പല്ലഞ്ചാത്തനൂരിൽ വീട്ടമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ കുഞ്ഞുങ്ങളുടേതു കൊലപാതകമാണെന്നു പൊലീസ്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മാത്തൂർ പല്ലഞ്ചാത്തനൂർ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണു മക്കൾ ആഗ്നേഷ് (5), ആഗ്നേയ (5 മാസം) എന്നിവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ശ്വാസം മുട്ടിച്ചാണു കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാവിലെ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ എങ്ങനെ മരണം നടന്നെന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. കെട്ടിട നിർമാണത്തൊഴിലാളിയായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണു ദുരന്തം അറിയുന്നത്.

ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലുമാണു മരിച്ചനിലയിൽ കണ്ടത്. ഇതേ മുറിയിൽ വീടിന്റെ കഴുക്കോലിൽ സാരി ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു കൃഷ്ണകുമാരിയുടെ മൃതദേഹം. മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മഹേഷ് പറഞ്ഞു.

പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോയ കൃഷ്ണകുമാരി 2 ദിവസം മുൻപാണു ഭർതൃവീട്ടിലെത്തിയത്. ഇവരുടെ സഹോദരൻ ഒന്നര വർഷം മുൻപു മരിച്ചിരുന്നു.

അറയ്ക്കല്‍ ജോയി ജീവനൊടുക്കിയതിനു കാരണമായി പ്രചരിക്കുന്ന പല വാര്‍ത്തകളിലും കഴമ്പില്ലെന്നു ജോയിയുടെ കുടുംബം. ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വന്‍തുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്. മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായി. എന്നാല്‍, പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണു ജീവനൊടുക്കിയത്. അതുതന്നെയാണു മരണകാരണം. മറ്റു പ്രശ്നങ്ങളൊന്നുമല്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ജോയി അകപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ജീവനൊടുക്കുന്നതിന്റെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു ബന്ധുക്കള്‍ക്കു സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ നാലു ദിവസം മുന്‍പ് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം ആദ്യമായി ജോയി അവരോട് പങ്കുവച്ചു. കമ്പനിയില്‍ ആരോടും പറ‍ഞ്ഞില്ലെന്നേയുള്ളൂ. റിഫൈനറി പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതില്‍ പ്രോജക്ട് ഡയറക്ടര്‍ എന്തോ വൈമുഖ്യം കാണിച്ചുവെന്നാണു ജോയി പറഞ്ഞത്.

പദ്ധതി നടപ്പിലായേക്കില്ല എന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങള്‍ എത്തി. കൂടുതല്‍ പണവും പ്രോജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായില്ലെങ്കിലുണ്ടാകാവുന്ന വേറെ ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച് ജോയി ഓര്‍ത്തിരിക്കാം. വലിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുമായിരുന്നിരിക്കാം. അല്ലെങ്കില്‍ ഇതുപോലെ സംഭവിക്കില്ലായിരുന്നു- ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസിനാണ് ജോയി അവസാനമായി നാട്ടിലെത്തിയത്. ജനുവരിയില്‍ തിരിച്ചുപോയി.

മൂന്നുനാലു വര്‍ഷമായി പ്രോജക്ട് ഡയറക്ടറെ ജോയിക്കു പരിചയമുണ്ട്. ബിസിനസ്സില്‍ പണ്ടും ചില പ്രതിസന്ധികളൊക്കെയുണ്ടായിരുന്നെങ്കിലും ഇതുപോലൊരു പ്രശ്നം ചിന്തിക്കാവുന്നതിലം അപ്പുറമായിരുന്നിരിക്കണം. പരാതി നല്‍കിയശേഷം ദുബായില്‍നിന്നു പോരുമ്പോള്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നാണ് അവര്‍ പറഞ്ഞതെന്നും ജോയിയുടെ കുടുംബം വ്യക്തമാക്കി.

കൊച്ചി∙ സ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ റേഷൻ കടയിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂരിൽ കലക്ടറുടെ ഉത്തരവ്. കോവിഡ് – 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവുകൾ നഗരസഭകൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്കും അയച്ചു കഴിഞ്ഞു. ഉത്തരവു പ്രകാരം അധ്യാപകരെ റേഷൻ കടകളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച മുതൽ തന്നെ നടപ്പാക്കാനാണ് നിർദേശം.

ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ സൗജന്യ റേഷൻ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷൻ ഉപഭോക്താക്കൾക്ക് ഈ സാധനങ്ങൾ സൗജന്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ദൗത്യം. ഇവിടങ്ങളിൽ അധ്യാപകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഹോം ഡെലിവറി നടത്തേണ്ടത്.

ഓരോ റേഷൻ കടകളും നിലനിൽക്കുന്ന പ്രദേശത്തെ അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള നിർദേശം. കിറ്റുകൾ വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ മാത്രം ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്. ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോൾ കാർഡ് ഉടമകളിൽ നിന്ന് ഇവർ യാതൊരു പ്രതിഫലവും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈ ഓഫിസർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതലയെന്നും ഉത്തരവിൽ പറയുന്നു.

അധ്യാപകരെ കോവിഡ് – 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണം കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ നടപ്പാക്കിയിരുന്നു. ചെക്പോസ്റ്റുകളിലും മറ്റുമായിരുന്നു അവിടെ അധ്യാപകരെ ജോലിക്ക് നിയോഗിച്ചത്. വയനാട് ജില്ലയിലും ചെക്പോസ്റ്റുകളിൽ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം അധ്യാപകർ കോവിഡ് – 19 പ്രതിരോധ ഡ്യൂട്ടിയിൽ പ്രവേശിച്ച് മുൻനിശ്ചയിച്ച കാലാവധി കഴിയുമ്പോൾ നിശ്ചിത ദിവസങ്ങൾ ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. ഇതിനിടെ പരീക്ഷ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അധ്യാപകരുടെ സേവനം അവിടെ ലഭിക്കാതെ വരും. കൂടുതൽ അധ്യാപകരെ ഇത്തരത്തിൽ ജോലിയിൽ നിയോഗിച്ചാൽ പരീക്ഷ വീണ്ടും നീട്ടി വയ്ക്കേണ്ട സാഹചര്യമുണ്ടായേക്കുമെന്നാണ് അധ്യാപകർ പറയുന്നത്. കോവിഡ് പ്രതിരോധ ജോലികളിൽ പങ്കാളികളാകുന്നതിന് തടസമില്ലെന്നും വേണ്ട സുരക്ഷാ സംവിധാനങ്ങൾ നൽകി അധ്യാപകരെ നിയോഗിക്കണമെന്നും അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.

 

കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്. രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3900 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 46,433 ആയി. രാജ്യത്ത് നിലവില്‍ 32124 സജ്ജീവ രോഗികളാണുള്ളത്. അതേസമയം 12727 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസം പകരുന്നുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കൊവിഡ് വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 14,000 കടന്നു. 583 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ ഇതുവരെ 5804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 4898, തമിഴ്നാട്ടില്‍ 3550, രാജസ്ഥാനില്‍ 3061 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍.

ഇടിഞ്ഞുവീഴാറായ കൂരയില്‍ നിന്നും എത്തി സിവില്‍ സര്‍വ്വീസില്‍ അഭിമാന നേട്ടം കരസ്ഥമാക്കി കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായിരിക്കുകയാണ് ശ്രീധന്യ സുരേഷ് . ദാരിദ്ര്യത്തിന്റെ കയ്പ് നിറഞ്ഞ ജീവിതത്തില്‍ നിന്നും വിജയം കയ്യിലൊതുക്കിയ ശ്രീധന്യ ഇന്ന് കേരളത്തിലും ആദിവാസി സമൂഹത്തിനും അഭിമാനവും മാതൃകയുമായി മാറിയിരിക്കുകയാണ്.

പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ശ്രീധന്യയെ കൂലിപ്പണിക്കാരായ അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. തരിയോട് നിര്‍മ്മല സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ശ്രീധന്യ എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയത്.

ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 2016ലാണ് അദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കുറഞ്ഞ മാര്‍ക്കിന് അദ്യ പരീക്ഷയില്‍ അവസരം നഷ്ടപ്പെട്ട ശ്രീധന്യ ഉറച്ച നിശ്ചയദാര്‍ണ്ഡ്യത്തോടെ പരിശീലനം തുടര്‍ന്നു.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്റ്ററായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് വീണ്ടും ആളിക്കത്തിച്ചത്.

അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന വിശ്വസമാണ് ശ്രീധന്യക്കുണ്ടായിരുന്നത്. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു ശ്രീധന്യ പരിശീലനത്തിനായി ചേര്‍ന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നടത്തിയത്. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കേരള പൊലീസില്‍ കോണ്‍സ്റ്റബിളായി ലഭിച്ചിരുന്ന ജോലി ശ്രീധന്യ വേണ്ടെന്നുവച്ചിരുന്നു.

പരീക്ഷയില്‍ വിജയം നേടി ഇന്റര്‍വ്യൂന് തിരഞ്ഞെടുത്ത ശ്രീധന്യയ്ക്ക് എന്നാല്‍ ഡല്‍ഹിയില്‍ വരെ എത്താനുള്ള പണം കയ്യിലില്ലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് മകളെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂന് പറഞ്ഞയക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്നും മറ്റും വാങ്ങിയ 40000 രൂപയുമായാണ് ശ്രീധന്യ ഡല്‍ഹിയില്‍ എത്തിയത്. മകളുടെ പഠനത്തിനാവശ്യമായ പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. അത്രയധികം ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞാണ് ശ്രീധന്യ സുരേഷ് വിജയം കയ്യിലൊതുക്കിയത്.

അതുകൊണ്ട് തന്നെ ശ്രീധന്യയുടെ വിജയം മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. കേരളത്തിനും ആദിവാസി സമൂഹത്തിനും അഭിമാനനേട്ടം കൈവരിച്ച ശ്രീധന്യയെ പ്രമുഖരെല്ലാം അഭിനന്ദിച്ചിരുന്നു. വയാനാട് എംപിയായ രാഹുല്‍ ഗാന്ധി നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു.

അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് കരസ്ഥമാക്കിയ വയനാട് പൊഴുതന അമ്പലക്കൊല്ലി ഇഎംഎസ് കോളനിയിലെ സുരേഷ്-കമല ദമ്പതികളുടെ മകള്‍ ശ്രീധന്യ ഇന്ന് ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യ സിവില്‍ സര്‍വ്വീസ് വിജയം നേടിയ ശ്രീധന്യ ഇന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായിരിക്കുന്നു. ഉടന്‍ തന്നെ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ശ്രീധന്യ ചുമതലയേല്‍ക്കും.

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്‍ കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ കേരളത്തില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന വ്യക്തികൂടിയാണ്.

തരിയോട് നിര്‍മല ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്.

മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം നിരവധി പേരാണ് സിവില്‍ സര്‍വീസ് ജയിച്ചപ്പോള്‍ ശ്രീധന്യക്ക് ആശംസകള്‍ അറിയിച്ചു രംഗത്തെത്തിയത്. അന്ന് ഗവര്‍ണറായിരുന്ന പി സദാശിവം വയനാട്ടില്‍ എത്തിയപ്പോള്‍ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നടുക്കടലിൽ ഒരു മണിക്കൂറോളം മരണത്തെ മുന്നി‍ൽക്കണ്ട 2 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയത് ഭാഗ്യം കൊണ്ടു മാത്രം. അഴിത്തലയിൽ നിന്നു മത്സ്യബന്ധനത്തിനു പോയി ഫൈബർ വള്ളം മറിഞ്ഞ് കടലിൽ വീണ മുസല്യാരവിട പുതിയ പുരയിൽ റഹിം (42), വയൽ വളപ്പിൽ സിദ്ധിഖ്(45) എന്നിവരെയാണ് മറ്റു വള്ളങ്ങളിലുളളവർ രക്ഷിച്ചത്.

ഇന്നലെ പുലർച്ചെ 4 ന് മീൻ പിടിക്കാൻ പോയ ഇരുവരുടെയും വള്ളം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. നീന്തൽ ശരിക്കറിയാത്ത റഹീമിനെയും ശരീരത്തിലേററി സിദ്ധിഖ് ഒരു മണിക്കൂറോളം പിടിച്ചു നിന്നെങ്കിലും തളരാൻ തുടങ്ങിയപ്പോഴാണ് മറ്റു വള്ളക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും റഹീം കുറെ വെള്ളം കുടിച്ച് ക്ഷീണിതനായിരുന്നു.

മറിഞ്ഞ ഫൈബർ തിരിച്ചിട്ട് ഇരുവരെയും സുരക്ഷിതരാക്കിയ ശേഷം തീരദേശ സ്റ്റേഷനിൽ വിവരം അറിയിച്ചു. അവരാണ് വള്ളം കെട്ടി വലിച്ച് ഇരുവരെയും ബോട്ടിൽ കരയ്ക്ക് എത്തിച്ചത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. നേരത്തേ 2 തവണ കടലിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട സിദ്ധിഖ് മൂന്നാം വട്ടമാണ് അദ്ഭുതകരമായി രക്ഷപ്പെടുന്നത്.രോഗം മൂലം ഒരു കാൽ നഷ്ടപ്പെട്ട മുസല്യാരവിട വി.കെ.അസ്കറിന്റേതാണ് ഫൈബർ വള്ളം. ഇതിന്റെ എൻജിനും വലയും നശിച്ചു. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചതോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ ലോക്ഡൗണിന് അവസാനമായത്.

മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മൂന്ന് വരെയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇത് ഏപ്രില്‍ 13 വരെ നീട്ടുകയായിരുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ധനവ് ഉണ്ടാകുന്നതിനാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത്.

അതേസമയം, വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഫാക്ടറികളും നിര്‍മാണ മേഖലകളും തുറന്നുപ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാന്‍ അനുവാദമില്ല. ബാറുകളും ഐസ്‌ക്രീം പാര്‍ലറുകളും അടഞ്ഞുകിടക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. മാസ്‌ക് ധരിക്കാതെ ജനങ്ങള്‍ പൊതുയിടങ്ങളില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.വിഡ് ബാധിച്ച് ഇറ്റലിയില്‍ 28,884 പേരാണ് മരിച്ചത്. 2,10,717 പേര്‍ രോഗബാധിതരാണ്. 81,654 പേര്‍ രോഗമുക്തരായി.

 

കൊറോണ വൈറസിനെ തടയാന്‍ യോഗാ ഗുരു ബാബാ രാംദേവ് ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ ശാസ്ത്രീയ പിന്തുണയില്ലാത്തത്. കൊറോണ രോഗബാധയുണ്ടോ എന്നറിയാന്‍ ഒരാള്‍ 30 സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചിരുന്നാല്‍ മതിയെന്നും മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി കൊറോണ വൈറസിനെ ഒരാളുടെ വയറിനുള്ളില്‍ വെച്ച് ഇല്ലാതാക്കാനാവും എന്നുമായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം.

ആജ് തക് ചാനലുമായി ഏപ്രില്‍ 25 ന് നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലാണ് ബാബാ രാംദേവ് ഈ അവകാശ വാദങ്ങള്‍ ഉന്നയിച്ചത്. ഒരാള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കന്‍ഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ അയാള്‍ക്ക്‌ കൊറോണ ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാന്‍ സാധിക്കുമെന്ന് ബാബാ രാംദേവ് പറയുന്നു.

കൂടാതെ കടുകെണ്ണ മൂക്കിലൊഴിക്കുന്നതിലുടെ കൊറോണ വൈറസിവനെ വയറിലേക്ക് തള്ളിയിറക്കാനാവുമെന്നും വയറിനുള്ളിലെ ആസിഡില്‍ വെച്ച് അവ നശിപ്പിക്കപ്പെടുമെന്നും ബാബാ രാംദേവ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇത് പിന്നീട് വലിയ വാര്‍ത്തയായി മാറിയിരുന്നു.

ബാബാ രാംദേവ് ഉന്നയിക്കുന്ന ഈ രണ്ട് അവകാശവാദങ്ങള്‍ക്കും ശാസ്ത്രീയാടിത്തറയില്ലെന്ന് വസ്തുതാ പരിശോധകരായ ബൂം ലൈവ് പറയുന്നു. ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ മാത്രമേ കൊറോണ വൈറസിനെ കണ്ടെത്താനാവൂ എന്നും ശ്വാസം പിടിച്ച് നില്ക്കുന്നതിലുടെ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്ന വാദത്തെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും മുംബൈയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. ജീനം ഷാ പറയുന്നു.

അതുപോലെ കടുകെണ്ണ ഒഴിച്ച് വൈറസിനെ വയറിലേക്ക് എത്തിച്ച് ദഹന രസത്തില്‍ നശിപ്പിക്കാനാകുമെന്ന വാദവും അടിസ്ഥാനരഹിതമാണ്. ദഹനരസത്തിന്റെ രൂപത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡാണ് മനുഷ്യന്റെ വയറിലുള്ളത്. എന്നാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ അതിന് സാധിക്കമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കടുകെണ്ണയ്ക്ക് കൊറോണ വൈറസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതും ശാസ്തീയാടിത്തറയില്ലാത്ത വാദമാണെന്നും ജീനം ഷാം പറയുന്നു.

കാമുകന്റെ പാലക്കാടുള്ള വാടകവീട്ടിൽ വെച്ച് കൊല്ലം സ്വദേശിനിയായ ബ്യൂട്ടിഷൻ ടെയ്രിനർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പ്രശാന്തിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 11 വരെയാണു കസ്റ്റഡി കാലാവധി. പ്രതിയെ നാളെ തന്നെ കൊലപാതകം നടന്ന പാലക്കാട്ടെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം, ബ്യൂട്ടി പാർലറിൽ ട്രെയിനറായിരുന്ന സുചിത്ര പിള്ളയെ കാമുകൻ പ്രശാന്ത് കൊലപ്പെടുത്തിയത് ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തിരക്കഥ ഒരുക്കിയ ശേഷമായിരുന്നെന്നു പോലീസ്. ഒരു ഘട്ടത്തിലുംഅന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും എത്തിയാൽ തന്നെ പിടിക്കപ്പെടാതിരിക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രശാന്ത് സുചിത്രയെ കൊല്ലത്തുനിന്നും സ്‌നേഹം നടിച്ചു പാലക്കാട്ടേക്ക് എത്തിച്ചതും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊലപ്പെടുത്തിയതും.

കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി വിഷം നൽകുകയും ചെയ്തിരുന്നു.കൊല്ലത്ത് നിന്നും പ്രശാന്തിന്റെ പപാലക്കാടുള്ള വാടക വീട്ടിൽ സുചിത്രയെ എത്തിച്ച ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാൻ ആവശ്യപ്പെടും ചെയ്തിരുന്നു.

സുചിത്രയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷിക്കുന്ന ഘട്ടത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത്.ഫോൺ രേഖകളിൽ മഹാരാഷ്ട്ര നമ്ബർ വന്നാൽ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാൽ ടവർ ലൊക്കേഷൻ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാൻ സുചിത്രയുടെ ഫോൺ ഏതോ വണ്ടിയിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

സുചിത്രയുടെ ഫോൺ പ്രശാന്ത് തന്നെയാണ് മറ്റൊരിടത്ത് ഉപേക്ഷിച്ചത്.അതേസമയം, മൂന്ന് ലക്ഷം രൂപയോളം സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതി പ്രശാന്ത് ഭാര്യയ്ക്കും മാതാപിതാക്കൾക്കുമൊപ്പം പാലക്കാട്ടെ വാടക വീട്ടിലായിരുന്നു താമസം. സ്‌കൂൾ അവധിയായതോടെ ഭാര്യയെ ഇയാൾ കൂനമ്പായിക്കുളത്തെ വീട്ടിലാക്കിയിരുന്നു. തുടർന്നാണു സുചിത്രയുമായി പാലക്കാട്ടേക്കു പോയത്.

അതേസമയം, കൊലപാതകത്തിന്റെ ചുരുളഴിയാൻ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയായിരുന്നു. എറണാകുളത്ത് കോഴ്സിനു പോകുന്നെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ സുചിത്ര അടുത്ത രണ്ടുദിവസം വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് വിവരം ഇല്ലാതായതോടെ ബ്യൂട്ടിപാർലർ ഉടമയെ അമ്മ വിളിച്ചപ്പോൾ ഭർത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാൽ ആലപ്പുഴയ്ക്കു പോകുന്നെന്നും 5 ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നതായി അറിഞ്ഞു.

ഇതോടെയാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാൽ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.തുടർന്നു ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകുകയായിരുന്നു. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തന്റെ അടുത്ത കിടന്ന് ഉറങ്ങുകയായിരുന്ന സുചിത്രയെ എമർജൻസി ലാമ്പിന്റെ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോൺ എത്തിയെങ്കിലും പ്രശാന്ത് ഫോൺ സ്വിച്ച് ഓഫാക്കി. കാലിൽ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്കൊണ്ട് പുതപ്പിച്ചു. ഈ മൃതശരീരത്തെ കെട്ടിപിടിച്ചു അന്ന് രാത്രി പ്രശാന്ത് ഉറങ്ങുകയും ചെയ്തു.

വാടകവീട്ടിൽ പ്രശാന്തിന്റെ രക്ഷിതാക്കൾ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്‌ബോൾ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ പ്രതി സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തിൽ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകൾ മുട്ടിനുതാഴെ മുറിച്ചുമാറ്റി.കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാൻ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബിഎസ്എൻഎൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളായ സുചിത്ര രണ്ടുതവണ വിവാഹബന്ധം വേർപ്പെടുത്തിയിട്ടുണ്ട്.സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്.

കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര.

RECENT POSTS
Copyright © . All rights reserved