സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 70 പേരെയാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരും ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്നവരാണ്. 52,705 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
ഇതോടെ ആകെ 52 പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു. കാസറഗോഡ് ആറു പേര്‍ക്കും ഏറണാകുളത്ത് മൂന്നു പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആളുകള്‍ കൂടുന്ന എല്ലാ ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വിവിധ മതമേലധ്യക്ഷന്മാര്‍ ഇക്കാര്യത്തില്‍ ഉറപ്പ് തന്നതായും അത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പലരും പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലിക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിരോധനാജ്ഞ അടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് സര്‍ക്കാരിന് പോകേണ്ടതായി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22 ഞായറാഴ്ച രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരത്തോളം ആഭ്യന്തര സര്‍വ്വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദ് ചെയ്തു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്.
ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് ഗോ എയര്‍ ഔദ്യോഗികമായി അറിയിച്ചു. അന്നേ ദിവസം 60 ശതമാനം സര്‍വ്വീസുകള്‍ മത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. അടിയന്തര യാത്രകള്‍ കൂടി പരിഗണിച്ച് 40 ശതമാനം സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നതെന്ന് ഇന്‍ഡിഗോ അറിയിച്ചു.
രാജ്യാന്തരമായി യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ മിക്ക ഇന്റര്‍നാഷണല്‍ സര്‍വീസുകളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 25 ശതമാനം ആഭ്യന്തര സര്‍വീസുകളും കുറയ്ക്കേണ്ട അവസ്ഥയാണ്. ആവശ്യത്തിന് അനുസരിച്ച് തങ്ങള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിയോ വ്യക്തമാക്കി.
സര്‍വീസുകള്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഞായറാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പണം നഷ്ടമാകില്ലെന്ന് ഗോ എയര്‍ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കില്‍ ആ ടിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്നും അതിനായി അധിക തുക മുടക്കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്നാണ് സര്‍വീസ് റദ്ദാക്കപ്പെട്ടതെങ്കില്‍ ബുക്ക് ചെയ്തവര്‍ക്ക് ദിവസം മാറ്റിയെടുക്കുകയോ ടിക്കക്ക് കാന്‍സല്‍ ആക്കുകയോ ചെയ്യാം. ഇതിനായി അധിക ചാര്‍ജ് ഈടാക്കില്ലെന്നും അവര്‍ അറിയിച്ചു. കൊവിഡ് 19 നെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനതാ കര്‍ഫ്യു പ്രഖാപിച്ചത്.
മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാരുംസ്വയം ജനതാ കര്‍ഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു.
‘രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം’ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങള്‍, ജനങ്ങളാല്‍ , ജനങ്ങള്‍ക്ക് വേണ്ടി സ്വയം നടപ്പാക്കുന്നതാണ് ജനതാ കര്‍ഫ്യു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കര്‍ഫ്യൂവിന് പിന്തുണ അര്‍പ്പിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് അഭിനേതാക്കളുടെയും ഗായകരുടെയും ട്വീറ്റുകള്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനുള്ള മുന്‍കരുതലുകള്‍ എടുത്ത്് മാരകമായ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ സോഷ്യല്‍ മീഡിയ പ്രശംസിച്ചു.
ഹൃത്വിക് റോഷന്‍, കമല്‍ ഹാസന്‍, അനുപം ഖേര്‍, കാര്‍ത്തിക് ആര്യന്‍, ഗായകന്‍ ബാദ്ഷാ, ശങ്കര്‍ മഹാദേവന്‍ എന്നിവരുടെ ട്വീറ്റുകളാണ് മോദി പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കിയത്. ഇന്ത്യയില്‍ 258 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 265,867 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സൂചന. വെള്ളിയാഴ്ച മാത്രം 75 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. നിലവില്‍ 236 കോവിഡ് കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് കേസുകളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ ഗ്രാഫ് പരിശോധിച്ചാല്‍ അവസാനത്തെ 50 എണ്ണം എത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. രണ്ടാം തരംഗത്തില്‍ ഈ മാസം ആദ്യം ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 9 ദിവസമാണ് 50ലേക്കെത്താന്‍ എടുത്തത്. എന്നാല്‍ അത് ക്രമാനുഗതമായി കുറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
തുടര്‍ന്ന് 100ലേക്കെത്താന്‍ അഞ്ച് ദിവസം, 150 ലേക്കെത്താന്‍ മൂന്നു ദിവസം 200ലേക്കെത്താന്‍ രണ്ട് ദിവസം എന്നിങ്ങനെയാണ് കണക്ക്. 200എന്ന സംഖ്യ കടക്കാന്‍ 20 ദിവസത്തോളം എടുത്തെങ്കില്‍ ഇനി അങ്ങനെ ആയിരിക്കില്ല എന്നാണ് രോഗ പടര്‍ച്ചയുടെ ക്രമാനുഗതമായ വളര്‍ച്ച സൂചിപ്പിക്കുന്നത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 52 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധിത സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത് നില്‍ക്കുന്ന കേരളത്തില്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5 വിദേശികളുടെയടക്കം 12 പേരുടെ ടെസ്റ്റാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ആകെ 37 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ എണ്ണവും അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതായി കാണാം. നിലവില്‍ 23 പേര്‍ക്ക് യു പിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 17 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ വ്യാപനത്തെ നേരിടാന്‍ കടുത്ത നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ ഞായറാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാന മന്ത്രി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍
1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു
കൊറോണ വൈറസ്സിന്റെ സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൊണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ആരോഗ്യമന്ത്രാലയം നടത്തിയ റാന്‍ഡം ടെസ്റ്റിങ്ങുകളില്‍ ആര്‍ക്കും കൊറോണവൈറസ് ബാധ കണ്ടെത്താനായിരുന്നില്ല. എണ്ണൂറോളം ടെസ്റ്റുകളുടെ റിസള്‍ട്ടാണ് ഇതുവരെ വന്നിട്ടുള്ളത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
കൊറോണ വലിയ നാശം വിതയ്ക്കുന്ന അടുത്ത രാജ്യം ഇന്ത്യയാകുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം ആരോഗ്യ വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു. ദക്ഷിണകൊറിയയും ജപ്പാനും സിംഗപ്പൂരും മറ്റും വ്യാപകമായ ടെസ്റ്റുകളിലൂടെയും ഫലപ്രദമായ കോര്‍ഡിനേഷനിലൂടെയും കമ്മ്യൂണിക്കേഷനിലൂടെയും രോഗബാധിതരെ ക്വാറന്റൈന്‍ ചെയ്ത് വൈറസ് വ്യാപനം തടഞ്ഞതും മരണനിരക്ക് കുറച്ചതും ഇന്ത്യക്ക് എത്രത്തോളം സാധിക്കുമെന്ന സംശയം വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
കോവിഡ് 19 സംബന്ധിച്ച അധികൃതർ മുന്നോട്ടുവച്ച നിർദേശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ കാസറഗോഡ് സ്വദേശിക്കെതിരെ നിയമ നടപടി. രോഗം ബാധ സംശയിച്ചിട്ടും വ്യാപകമായി ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട ഇയാൾക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് നടപടി.
അതേസമയം, രോഗ ബാധ കണ്ടെത്തുകയും എംഎൽഎമാരുൾപ്പെടെ നരവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത ഇയാൾ അധികൃതരുമായി ശരിയായ രീതിയിൽ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കാസറഗോഡ് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കുടൂതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.
അതിനിടെ, സർക്കാർ നിർദേശം ലംഘിച്ച് കാസറഗോഡ് ജില്ലയിൽ തുറന്ന കടകൾ അടപ്പിച്ചു. കാസറഗോഡ് കടകളുടെ പ്രവര്‍ത്തനം രാവിലെ 11 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ ആക്കി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നിർബന്ധിച്ച് കടകൾ അടപ്പിച്ചത്. കളക്ടർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിയത്. ഒറ്റ ദിവസം ആറു കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിവരുന്നത്.
കാസറഗോഡ് സ്ഥിതി രൂക്ഷമാണെന്നും കർശന നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കില്ല. ആരാധാനലയങ്ങള്‍, ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും പ്രവര്‍ത്തിക്കില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
സർക്കാറിന്റെ നിർദേശത്തിനൊപ്പം കൂടുതൽ മുൻകരുതലാണ് ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്ന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവയിലെ ചടങ്ങുകൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. ബീവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങി ആളുകൾ കുടുന്ന എല്ലാ പ്രദേശങ്ങളും അടച്ചിടാനാണ് നിർദേശം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇതിന് പുറനെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ അതിർത്തികളും കർശന നിരീക്ഷണത്തിലാണ്. ഗതാഗതത്തിനായി തുറന്ന് കൊടുത്തിരിക്കുന്ന അഞ്ച് പാതകളിലും നിരീക്ഷണം ശക്തമാണ്. ഉദ്യോഗസ്ഥർക്ക് പുറമെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തരും ഇതിനായി രംഗത്തുണ്ട്. മംഗലാപുരം വിമാനത്താവളത്തിലും സംസ്ഥാനത്തിന്റെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഇതിനായി സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥനെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചമുതൽ കര്‍ണാടകത്തിലേക്കുള്ള കേരളത്തിലെ വാഹന ഗതാഗതവും ഇന്ന് മുതൽ നിർത്തിവയ്ക്കും. ഇക്കാര്യം കർണാടകം നേരത്തെ തന്നെ അറിയിച്ചിരുന്നു. മംഗലാപുരത്തെ ആശുപത്രികളെ ഉൾപ്പെടെ ആശ്രയിക്കുന്ന കാസറഗോഡ് ജില്ലക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ ജനജാഗ്രതാ സമിതികൾ ഉൾപ്പെടെ സജീവമായി പ്രവർത്തിക്കും. നേരത്തെ കൊവിഡ് 19 ബാധിച്ച് നിരവധി പേരുമായി ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ വ്യക്തിയുടെ സഞ്ചാര പാത ഉൾപ്പെടെ ഇത്തരത്തിൽ കണ്ടത്തേണ്ടതിനാണ് ഈ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടത്.
അതേസമയം, രോഗ ബാധ സംശയിക്കുന്ന 30 പേരുടെ സാംപിളുകളുടെ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ ഫലങ്ങൾ പുറത്ത് വരുന്നതോടെ ജില്ലയിൽ കൂടുതൽ കേസുകൾ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ.
കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.
ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.
പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.
അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.
കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച് രണ്ടു മരണം. ഇതില്‍ നാലുപേരുടെ നിലഗുരുതരം. മരണപ്പെട്ടവരും പരിക്കേറ്റവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ്. കൊച്ചുമോന്‍ ആന്റണി പുരയ്ക്കല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ക്കാണ് അപകടമുണ്ടായത്.
പുളിങ്കുന്ന് മുപ്പതില്‍ച്ചിറ റെജി(50), കിഴക്കേച്ചിറ കുഞ്ഞുമോൾ (55) എന്നിവരാണ് മരിച്ചത്. കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു (42),കിഴക്കാട്ടുതറ സരസമ്മ(52) കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവരെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പുളിങ്കുന്ന് തോട്ടാത്തറ ഓമന(49) പുത്തന്‍പുരക്കല്‍ച്ചിറ ഷീല(48) കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥന്‍(64) എന്നിവരെ നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകല്‍ രണ്ടോടെയായിരുന്നു അപകടം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി.വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.
ബിജോ തോമസ് അടവിച്ചിറ
സ്വന്തം ലേഖകൻ
മലയാള ഭാഷയുടെ ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനാണ് ഫാദർ ഷാജി തുമ്പേചിറയിൽ. അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ആൽബമായ ‘ഈശോയുടെ പുഞ്ചിരിയിലെ ‘ ജനശ്രദ്ധ ആകർഷിച്ച ” അമ്പിളിമാമ പാട്ടുകാരാ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള യുവ പ്രതിഭ അന്ന ജിമ്മിയാണ്. അന്നയെ കുറിച്ച് മുൻപ് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു വയസ്സു മുതൽ തന്നെ പാട്ടിലും, നൃത്തത്തിലും ഒരുപോലെ കഴിവുതെളിയിച്ച അന്ന, നിരവധി സ്റ്റേജ് പെർഫോമൻസുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈശോയുടെ പുഞ്ചിരി എന്ന ഈ ആൽബത്തിലെ പാട്ടു കൊണ്ട് അന്ന ജനഹൃദയങ്ങളെ കീഴടക്കുകയാണ്.

ഈ ഗാനത്തിന് വരികൾ രചിക്കുകയും, അവയ്ക്ക് ഈണം പകരുകയും ചെയ്തത് ഫാദർ ഷാജി തുമ്പേചിറയിൽ അച്ചനാണ്. മൂവായിരത്തിൽപ്പരം ഗാനങ്ങൾക്ക് അച്ചൻ ഈണം പകർന്നിട്ടുണ്ട്. ഈ ആൽബത്തിലെ ഗാനങ്ങൾ മുഴുവനും പ്രവാസികളായ കുട്ടികളാണ് ആലപിച്ചിരിക്കുന്നത്. ഫാദർ ഷാജി തുമ്പേചിറയിലിനോടൊപ്പം, ഫാദർ സെബാസ്റ്റ്യൻ ചാമക്കാല, ഫാദർ ജോസഫ് കീഴുകണ്ടയിൽ, ഫാദർ സിറിയക് പാലക്കുടി, അവിനാശ് മാത്യു എന്നിവർ ചേർന്ന് ഒരുക്കിയതാണ് ഈ ആൽബം. സുനിൽ ജോയ് ആണ് ഈ ആൽബത്തിൽ കീബോർഡ് ചെയ്തിരിയ്ക്കുന്നത് . ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് ബിജോ ടോമും, ഏകീകരണം നടത്തിയിരിക്കുന്നത് ഷൈമോൻ തോട്ടുങ്കലുമാണ്. പ്രതിഭകളായ ഒരു പറ്റം പ്രവാസി കുട്ടികളുടെ ശബ്ദവും ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.

ഈ പാട്ടുകളിൽ ഒന്നിന്റെ ഗായികയായ അന്ന ജിമ്മി ഒരു അതുല്യ പ്രതിഭയാണ്. നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ അന്ന നേടിയിട്ടുണ്ട്. 15 വർഷത്തോളമായി പ്രവാസികളായ ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളായ അന്ന എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 223 ആയി. ഇന്ന് മാത്രം 50 ഓളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ 32 വിദേശ പൌരന്മാരും ഉള്‍പ്പെടുന്നു. ഇതുവരെ 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗ പടര്‍ച്ച തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു കര്‍ശനമായി പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ കര്‍ഫ്യൂ ആചരിക്കാനാണ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ഇന്നു മാത്രം 12 പേര്‍ക്ക് കൊറണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കൊച്ചിയിലെ അഞ്ച് വിദേശികളുള്‍പ്പെടെയാണിത്. കാസറഗോഡ് ആറുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കൊറോണവൈറസ് ബാധിച്ചിരിക്കുന്നത്. 444396 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 40 ആയി.
കാസറഗോഡ് കൊറോണ സ്ഥിരീകരിച്ചവരിലൊരാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതാണ്. ഇദ്ദേഹം പിന്നീട് അവിടെത്തന്നെ ഒരുനാള്‍ തങ്ങുകയും പിന്നീട് കോഴിക്കോട് പോകുകയും ചെയ്തു. അവിടെ നിന്ന് കാസറഗോഡേക്ക് പോയി. കാസറഗോഡ് പൊതുപരിപാടികളിലടക്കം നിരവധി പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഫൂട്ബോള്‍ കളിയിലും ക്ലബ്ബ് പരിപാടികളിലുമെല്ലാം പങ്കെടുത്തു. ഒട്ടേറെ ആളുകളുമായി ഇയാള്‍ ബന്ധപ്പെട്ടു. ഈ നില വന്നപ്പോള്‍ കാസറഗോഡ് പ്രത്യേക ശ്രദ്ധ വേണ്ട അവസ്ഥ വന്നു.
രണ്ട് എംഎല്‍മാര്‍ നിരീക്ഷണത്തിലായിട്ടുണ്ട്. ഇതേ കക്ഷി കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതാണ് ഇതിനു കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആളുകള്‍ പൊതുവില്‍ സഹകരിക്കുന്നുണ്ടെങ്കിലും ഇത്തരമാളുകള്‍ പ്രശ്നമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഞായറാഴ്ച നിശ്ചലമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോയും ഓടില്ല. എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ പരിസരം പൂര്‍ണമായും ശുചീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍
1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു
കൊച്ചിയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക്. മൂന്നാറിൽ നിന്നെത്തിയ സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 അംഗ സംഘമാണ് മൂന്നാറിൽ നിന്നെത്തിയത്. കളമശേരിയിലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റി. സ്വാകാര്യ ആശുപത്രിയിൽ അടക്കം സജീകരണങ്ങൾ. ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സുസജം. അഞ്ചുപേരുടേയും നില തൃപ്തികരമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘത്തിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30 ആയി.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി കോമ്പാറ്റ് (COM-BAT) എന്ന പുതിയ ആന്‍േഡ്രായിഡ് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുകയാണ് തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ ജീവനക്കാരും ഡിപ്പാർട്മെന്റ് ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാര്‍ഥി ജെയ്‌മോൻ ജയിംസും . ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരം കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല മാക്ഫാസ്റ്റ് കോളജിന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെയും ഐ.ടി മിഷന്റെയും സഹായത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. നാലു ദിവസംകൊണ്ടാണ് ആപ്ലിക്കേഷന്‍ യഥാര്‍ഥ്യമായത്.
ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ ഐഡിയിലൂടെ ലിങ്ക് ഉപയോഗിച്ച് കോമ്പാറ്റിന്റെ സഹായത്തോടെ ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുടെയും ഫെയ്സ്ബുക്ക് പേജിലും നേരിട്ട് എത്താന്‍സാധിക്കും. ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 16 ടീമുകളിലെ അംഗങ്ങള്‍ക്കും നേരിട്ട് വിവരങ്ങള്‍ കൈമാറാനും ഈ ആപ്പിലൂടെ സാധിക്കും. അഡ്മിന്‍ ആയിരിക്കും കോമ്പാറ്റ് ആപ്പ് നിയന്ത്രിക്കുന്നത്. 16 അംഗ സംഘത്തിലുമുള്ളവരുടെ മൊബൈല്‍ നമ്പരുകളും ഇതിലുണ്ട്. ആപ്പില്‍ നിന്ന് ഇവരെ വിളിക്കാനും മെസേജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആരുടെയും നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ കൃത്യസമയത്തുതന്നെ വിവരങ്ങള്‍ കൈമാറാം. സംസ്ഥാനത്ത് മുഴുവനും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.

തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ചെറിയാന്‍ ജെ.കോട്ടയില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുധീപ് ബി. ചന്ദ്രമന,പ്രോജക്ട് ലീഡര്‍ പവിന്‍രാജ് തടത്തില്‍, എന്‍.ഐ.സി ഓഫീസര്‍ ജിജി ജോര്‍ജ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻസ് അവസാന വർഷ വിദ്യാർത്ഥി ജെയ്മോന്‍ ജെയിംസ്, ഡെവലപ്മെന്റ് ഓഫീസര്‍ സി.സജി , പ്രൊജക്ട് ഡെവലപ്പിംഗ് മാനേജര്‍ അജയ് കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോമ്പാറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.
മണ്ഡല മകരവിളക്ക് കാലത്ത് പോലീസ് ഡിപാർട്മെന്റിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ മാക്ഫാസ്റ്റിലെ എംസിഎ വിദ്യാർത്ഥിയായ ജെയ്മോന്‍ ജെയിംസ് ഡെവലപ്പ് ചെയ്‌ത അപ്ലിക്കേഷൻ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു .