ദൃശ്യം സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതേ മോഡലിലുള്ള കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യത്തിൽ ജോർജ്കുട്ടിയുടെ കുറ്റം തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ ജീവിതത്തിൽ ജോർജ്കുട്ടിമാരായ ഓരോരുത്തരെയും പൊലീസ് തെളിവ് സഹിതം പൊക്കിയിട്ടുണ്ട്. മാനന്തവാടിയിൽ തമിഴ്നാട് സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം വീടിന്റെ ചായിപ്പിൽ കണ്ടെത്തിയത്, തലയോലപ്പറമ്പ് മാത്യു വധക്കേസ്, പള്ളിപ്പാട് രാജൻ കൊലക്കേസ് തുടങ്ങി ഒട്ടനവധി ദൃശ്യമോഡൽ കൊലപാതകങ്ങൾ പൊലീസ് തെളിയിച്ചിട്ടുണ്ട്. ആ ലിസ്റ്റിൽ പുതിയതായി ചേർക്കപ്പെട്ട ഒന്നാണ് അമ്പൂരിയിലെ രാഖി മോളുടെ കൊലപാതകം.
സിനിമയിൽ മാത്രമേ ആ രീതിയിൽ ഫോൺ കളഞ്ഞാൽ പിടിക്കാതെയിരിക്കുകയുള്ളൂ. എന്നാൽ യഥാർഥ ജീവിതത്തിൽ ഫോൺ എവിടെവെച്ചാണ് ആക്ടീവായത്, സിം മാറിയത് എവിടെവെച്ചാണ് എന്നെല്ലാം കണ്ടുപിടിക്കാനുള്ള മാർഗങ്ങളുണ്ട്. ഐഎംഇഐ നമ്പർ ഓരോ ഫോണിലെയും വ്യത്യസ്തമായിരിക്കും. സിം പുതിയ ഫോണിലേക്ക് മാറ്റിയാലും ഐഎംഇഐ നമ്പർ വഴി നിഷ്പ്രയാസം ഫോണിന്റെ വഴി കണ്ടുപിടിക്കാൻ സാധിക്കും.
അമ്പൂർ രാഖിമോൾ വധക്കേസിൽ അഖിലിനെ കുടുക്കിയത് അതിസാമർഥ്യമാണ്. രാഖിമോള്‍ ജീവിച്ചിരിക്കുന്നു എന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് അഖില്‍ പുതിയ ഫോണ്‍ വാങ്ങി രാഖിയുടെ സിം അതിലിട്ട് വീട്ടിലേക്ക് സന്ദേശമയച്ചത്. പക്ഷേ ഫോണിന്റെ രേഖകളെല്ലാം വ്യക്തമാക്കാന്‍ പൊലീസിനെ സഹായിക്കുന്ന ഐഎംഇഐ നമ്പരിനെക്കുറിച്ച് മനസിലാക്കുന്നതില്‍ അഖിലിനു പിഴവു പറ്റി. ലോകത്തെ ഓരോ വ്യക്തിയുടേയും വിരലടയാളം വ്യത്യസ്തമായിരിക്കും. അതുപോലെ ഐഎംഇഐ നമ്പരും ഓരോ ഫോണിലും വ്യത്യസ്തമായിരിക്കും. കുറ്റകൃത്യം ഒളിപ്പിക്കാന്‍ ഫോണ്‍ മാറിയാലും പുതിയ ഫോണിലെ ഐഎംഇഐ നമ്പര്‍ തെളിവായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. പെരുമ്പാവൂരിലെ കൊലപാതക കേസ് തെളിയിക്കാനും നിർണായകമായത് ഈ നമ്പരാണ്.
ഒരു ഫോണില്‍ രണ്ടു സിം സ്ലോട്ട് ഇണ്ടെങ്കില് അതിനു രണ്ട് ഐഎംഇഐ നമ്പര്‍ ഉണ്ടാകും. *#06# എന്നു ടൈപ്പു ചെയ്ത് കോള്‍ ചെയ്താല്‍ ഫോണിലെ ഐഎംഇഐ നമ്പര്‍ ഓരോ വ്യക്തിക്കും മനസിലാക്കാം. ഐഎംഇഐ നമ്പര്‍ പൊലീസിനു കിട്ടിയാല്‍ ഏതു സിം സ്ലോട്ടിലാണ് സിം ഇട്ടിരിക്കുന്നതെന്നും, ഏതു ബ്രാന്‍ഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയും. 4-5 വര്‍ഷം മുന്‍പ് വരെ ഐഎംഇഐ നമ്പരില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമായിരുന്നു. ഒരേ ഐഎംഇഐ നമ്പരില്‍തന്നെ നൂറുകണക്കിനു ചൈനീസ് ഫോണ്‍ ഇറങ്ങിയിരുന്നു. ഒരാള്‍ ഫോണ്‍ മാറ്റിയാലും അറിയാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അവരും നടപടികള്‍ കര്‍ശനമാക്കി.
പെരുമ്പാവൂരിൽ യുവതിയെ കൊലപ്പെടുത്തിയ അസാം സ്വദേശിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചതും ഇതേ ഐഎംഇഐ നമ്പരാണ്. മൂന്ന് ഫോണുകൾ മാറി മാറി ഉപയോഗിച്ചിട്ടും അസം സ്വദേശി പിടിയിലായി. ഏകദേശം പത്തു ലക്ഷം ഫോൺ രേഖകളാണ് അന്ന് പൊലീസ് പരിശോധിച്ചത്.
കൊലപാതകം ഉണ്ടായ ദിവസം രാവിലെ ആറു മണി മുതല്‍ അന്ന് രാത്രി 12 വരെയുള്ള 20 ലക്ഷം കോളുകള്‍ പരിശോധിച്ചു. തെളിവില്ല. പിന്നെ കൊലനടന്നതിനു മുന്‍പും പിന്‍പുമായുള്ള 40 മണിക്കൂറുകളിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു. ഒരു തെളിവും കിട്ടിയില്ല. അപ്പോഴാണ് മറ്റൊരു ആശയം ലഭിച്ചത്. ഒരു സ്ഥലത്തെ ഫോണുകളുടെ സാന്നിധ്യം മാത്രം നോക്കിയാല്‍ പോരല്ലോ അസാന്നിധ്യവും പരിശോധിക്കണമല്ലോ.
ആ സ്ഥലത്ത് സജീവമായിരിക്കുകയും കൊലപാതകത്തിനുശേഷം ഓഫ് ആകുകയോ കാണാതാകുകയോ ചെയ്ത ഫോണുകളുടെ പരിശോധന നടത്തി. ഏറെ ദിവസത്തെ പരിശോധനയ്ക്കുശേഷം, കൊലപാതകത്തിനുശേഷം ഓഫ് ആയ ചില ഫോണുകളുടെ നമ്പരുകള്‍ കിട്ടി. അവ പരിശോധിച്ച് ഒരു നമ്പരിലേക്ക് അന്വേഷണമെത്തി. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിനു 40 മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഓണ്‍ ആയിരുന്നു. രാത്രി 1.30നാണ് ആ ഫോണില്‍നിന്ന് അവസാന കോള്‍ വിളിച്ചിരിക്കുന്നത്. പിന്നീട് ഓഫ് ആയ ഫോണ്‍ കൊലപാതകം കഴിഞ്ഞ് 8.30 ഓടെ പെരുമ്പാവൂര്‍ ടൗണില്‍ ഓണ്‍ ആയി. പക്ഷേ ഐഎംഇഐ നമ്പറിൽ മാറ്റം!.
അതോടെ സംശയിക്കുന്ന ആള് പുതിയ ഫോണ്‍ വാങ്ങിയതായി നിഗമനം ഉണ്ടായി. സിമ്മിന്റെ മേല്‍വിലാസം അസമിലേതാണ്. ഒന്നുകില്‍ ഫോണ്‍ കേടായി പുതിയ ഫോണ്‍ വാങ്ങി, അല്ലെങ്കില്‍ മറ്റെന്തോ മറച്ചുവയ്ക്കാനാണ് പുതിയ ഫോണ്‍ വാങ്ങിയിരിക്കുന്നത് – പൊലീസ് ഉറപ്പിച്ചു. അയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പെരുമ്പാവൂരില്‍ ജോലിക്കായി വന്ന് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണെന്നു മനസിലായി.
ജന്മസ്ഥലം ബംഗ്ലദേശ് അതിര്‍ത്തിക്കടുത്തുള്ള ദുംദുനിയ. അയാള്‍ വാങ്ങിയ പുതിയ ഫോണ്‍(രണ്ടാമത്തെ ഫോണ്‍) ആലുവ ടവര്‍ ലൊക്കേഷനില്‍ പുലർച്ചെ മൂന്നു മണിവരെ ഉണ്ടായിരുന്നു. പിന്നീട് ലൊക്കേഷന്‍ പാലക്കാടും, തമിഴ്നാടുമായി. അയാള്‍ നാടുവിട്ടുപോകുകയാണെന്നു പൊലീസിനു മനസിലായി. സംശയിക്കുന്നയാളിന്റെ പെരുമ്പാവൂരിലെ മേല്‍വിലാസം തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തി ചെന്നപ്പോള്‍ അന്വേഷിക്കുന്നയാള്‍ അതാ മുന്നില്‍.
അപ്പോള്‍ ട്രെയിനില്‍ കയറിപോയ ആള് ആരാണ്? അസം സ്വദേശിയെ ചോദ്യം ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് അമീര്‍ എന്ന യുവാവിനു ഫോണ്‍ വിറ്റതായി അയാള്‍ പറഞ്ഞു. സിമ്മിലെ തന്റെ മേല്‍വിലാസം മാറ്റിയിട്ടില്ല. അമീര്‍ സ്ഥിരമായി വിളിച്ചിരുന്ന ഏഴു പേരെ പൊലീസ് മൊബൈല്‍ രേഖകളില്‍നിന്ന് കണ്ടെത്തി. നാലു പേരും അമീറിന്റെ കുടുംബത്തിലുള്ളവർ – അച്ഛന്, അമ്മ, ഭാര്യ, സഹോദരന്. ശേഷിക്കുന്ന മൂന്നു പേര് പെരുമ്പാവൂര്‍ ടവര്‍ ലൊക്കേഷനിലുണ്ട്.
അമീറിന്റെ കൂടെ താമസിക്കുന്നവരായിരുന്നു അവര്‍. പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം അമീര്‍ വൈകിട്ട് കൂട്ടുകാര്‍ താമസിക്കുന്ന മുറിയിലേക്ക് വന്നു. ഫോണ്‍ കേടായതായും നാട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ പകരം ഫോണ്‍ വേണമെന്നും ആവശ്യപ്പെട്ടു. കൂടെ താമസിക്കുന്നവരില്‍ ഒരാള്‍ അമീറിന്റെ ബന്ധുവാണ്. അയാള്‍ തന്റെ അമ്മയ്ക്ക് കൊടുക്കാനായി വാങ്ങിയ പുതിയ ഫോണ്‍ അമീറിനു നല്കി. നാട്ടില്‍ ചെല്ലുമ്പോള്‍ പുതിയ ഫോണ്‍ വാങ്ങുമെന്നും അപ്പോള്‍ അമ്മയെ ഫോണ്‍ ഏല്‍പ്പിക്കാമെന്നും അമീര്‍ ഉറപ്പു നല്കി.
ഫോണ്‍ വാങ്ങിയ കടയിലെത്തി പരിശോധിച്ചപ്പോള്‍ ഐഎംഇഐ നമ്പര്‍ ശരിയാണ്. തേടുന്നയാള്‍ അസമിലേക്ക് കടന്നിരിക്കുന്നു എന്നു മനസിലാക്കിയ പൊലീസ് അവിടേയ്ക്ക് തിരിച്ചു. പൊലീസ് അസമിലെത്തുമ്പോള്‍ കൊലപാതകം കഴിഞ്ഞ് 20 ദിവസം പിന്നിട്ടിരുന്നു. അപ്പോഴേക്കും അമീര്‍ അസാമിലെ തന്റെ വീട്ടില്‍നിന്ന് ബംഗാളിലെ ഭാര്യ വീട്ടിലേക്ക് പോയി. പൊലീസ് അവിടെയെത്തിയപ്പോള്‍ അയാള്‍ ചെന്നൈയിലേക്ക് പോയിരുന്നു.
അമീറിന്റെ സിമ്മിലേക്ക് പൊലീസിലെ സൈബർ വിദഗ്ധൻ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. ഒന്നും സ്വീകരിക്കപ്പെട്ടില്ല. കൊലപാതകമുണ്ടായ 46ാം ദിവസം ഒരു സന്ദേശം അമീറിന്റെ ഫോണ്‍ സ്വീകരിച്ചു. പക്ഷേ ഐഎംഇഐ നമ്പര്‍ വ്യത്യാസം. അമീര്‍ മൂന്നാമത്തെ ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയതായി പൊലീസ് മനസിലാക്കി. പിന്നീട് ഫോണ്‍ ഓഫായി. ലൊക്കേഷന്‍ കാഞ്ചീപുരമാണെന്ന് മനസിലാക്കിയ പൊലീസ് അവിടം കേന്ദ്രീകരിച്ച് അന്വേഷിച്ചു, ഫോണ്‍ ഉടമയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി.
ഫോണ്‍ 2000 രൂപയ്ക്ക് ഒരു അസം സ്വദേശിക്കു വിറ്റതാണ്- അയാള്‍ പറഞ്ഞു. അയാളുടെ സുഹൃത്താണ് അസം സ്വദേശിയെ പരിചയപ്പെടുത്തിയത്. സുഹൃത്തിനെ ചോദ്യം ചെയ്തു. അസമില്‍നിന്നുള്ള തൊഴിലാളി ഒരു ഫാക്ടറിയില്‍ പുതുതായി ജോലിക്ക് കയറിയിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. പൊലീസ് ഫാക്ടറിക്ക് മുന്നില്‍ കാത്തുനിന്നു. അതു അമീറാണെന്നു പൊലീസിനു ഉറപ്പായിരുന്നു. പൊലീസിനു പക്ഷേ അമീറിനെ അറിയില്ല. അമീറിനെ തിരിച്ചറിയാന്‍ പൊലീസ് അയാളുടെ കൂടെ ജോലി ചെയ്ത മൂന്നു പേരെ തമിഴ്നാട്ടിലെത്തിച്ചു.
ഫാക്ടറിയില്‍നിന്ന് ഇറങ്ങിയ അമീറിനെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് അയാളെ വളഞ്ഞ് ജീപ്പിലേക്ക് തള്ളി. കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍നിന്ന് കിട്ടിയ അതേ ഡിഎന്‍എ. അതോടെ പെണ്‍കുട്ടിയുടെ കൊലപാതകിയായ അമീറിനെക്കുറിച്ച് കേരളമറിഞ്ഞു. അമീര്‍ ജയിലിലും.
മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നൽകി തട്ടിപ്പു നടത്തിയ നഴ്സ് പിടിയിൽ. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് സ്മിതയെയാണ് എറണാകുളം സെന്റ്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
കൊച്ചിയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മാനേജർ ആയ യുവാവാണ് പരാതിയുമായി സെന്‍ട്രൽ പോലീസിനെ സമീപിച്ചത്. പരാതിയിൽ പറയുന്നത് ഇങ്ങനെ. 2015 ലാണ് യൂവാവ് മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. പലരുടെയും പ്രൊഫൈലുകൾ തിരയുന്നതിന് ഇടയിലാണ് ശ്രുതി ശങ്കർ എന്ന പേരിൽ ഒരു പ്രൊഫൈലും ചിത്രവും ശ്രദ്ധയിൽപ്പെടുന്നത്. ഇഷ്ടം തോന്നി അങ്ങോട്ട് സമീപിച്ചു.
സൈറ്റിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ബന്ധു ആയിരുന്നു. ഒടുവിൽ യുവതിയുമായി സംസാരിക്കാൻ മറ്റൊരു നമ്പർ നൽകി. അങ്ങനെ ശ്രുതി ശങ്കർ എന്ന വ്യാജ പ്രൊഫൈലിന്റെ ബലത്തിൽ സ്മിത യുവാവുമായി അടുത്തു. ജാതക ചേർച്ച ഉണ്ടെന്നും വിവാഹം ഉറപ്പിച്ചെന്നും തെറ്റിദ്ധരിപ്പിച്ചു. പലതവണയായി 15 ലക്ഷം രൂപ യുവാവിൽ നിന്നും തട്ടിയെടുത്തു.
എന്നാൽ ഒരു തവണ പോലും നേരിൽ കാണാനോ ഒരു വീഡിയോ കോളിൽ സംസാരിക്കാനോ പോലും സമ്മതിച്ചില്ല. ഒടുവിൽ 2018 തനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു സ്മിത വിവാഹത്തിൽ നിന്ന് പിന്മാറി. നാണക്കേട് ഭയന്ന് യുവാവ് ഒന്നും പുറത്തു പറഞ്ഞില്ല.
കുറച്ചു നാളുകൾക്കു ശേഷം നിയതി നാരായണൻ എന്ന പേരിൽ മറ്റൊരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്മിത വീണ്ടും യുവാവിനെ ബന്ധപ്പെട്ടു. ആദ്യം മെസ്സേജുകൾ അയച്ചു. പിന്നീട് ഫോണിൽ സംസാരിച്ചപ്പോൾ യുവാവിന് ആളെ മനസ്സിലായി. അതോടെയാണ് താൻ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടത്.
പരാതിയെതുടർന്ന് സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് ആയ 43 കാരി സ്മിതയാണ് തട്ടിപ്പുകാരി എന്ന് കണ്ടെത്തിയത്. യുവാവിനെ പരിചയപ്പെട്ടപ്പോൾ ഡോക്ടർ ആണെന്നായിരുന്നു സ്മിത പറഞ്ഞത്. തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ചങ്ങനാശേരി: കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലുള്ള ദേശീയ വിദ്യാഭ്യാസനയം, വിവിധ തലങ്ങളിൽ നിന്നും ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ രൂപീകരിച്ചേ നടപ്പാക്കാവൂ എന്ന് ചങ്ങനാശേരി അതിരൂപത കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
അതിരൂപത കേന്ദ്രത്തിൽ കൂടിയ പഠനശിബിരം, പുതിയ വിദ്യാഭ്യാസ നയം വിലയിരുത്തി. ഭാരതത്തിന്റെ ബഹുസ്വരതയും സെക്കുലറിസവും ഉൗട്ടിയുറപ്പിക്കുന്ന കാര്യങ്ങൾ ഇതിൽ ഉണ്ടാകണമെന്നും, ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നയത്തിൽ ഉൾച്ചേർക്കണമെന്നും യോഗം നിർദേശിച്ചു.
അതിരൂപതയുടെ അതിർത്തിയിലുള്ള കോളജുകളുടെയും സ്കൂളുകളുടെയും പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്ത യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പുതിയ നയം വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും, ഇത് വിദ്യാഭ്യാസ മേഖലയുടെ ദേശസാത്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നും ഈ നയരൂപീകരണത്തിന് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ക്രൈസ്തവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
സഹായമെത്രാൻ മാർ തോമസ് തറയിൽ ആമുഖസന്ദേശം നൽകി. ഡോ. റൂബിൾ രാജ്, ഡോ. അനിയൻകുഞ്ഞ് എന്നിവർ വിഷയാവതരണം നടത്തി.
വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം മോഡറേറ്ററായിരുന്നു. പിആർഒ അഡ്വ. ജോജി ചിറയിൽ, ജാഗ്രതാസമിതി കോ-ഓർഡിനേറ്റർ ഫാ. ആന്റണി തലച്ചെല്ലൂർ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഡോ. ചെറിയാൻ കാരിക്കൊന്പിൽ, അഡ്വ. ജോർജ് വർഗീസ്, ജോബി പ്രാക്കുഴി, ഡൊമിനിക് വഴീപ്പറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും അഭിഭാഷകനുമടക്കം മൂന്ന് പേര് മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ അപകട ശേഷം ഓടിരക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഎല്‍എ വീട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ല. തുടര്‍ന്ന് പിതാവും പെണ്‍കുട്ടിയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരൻ. 3 പ്രതികളും ചേർന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പൻനായർ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോൾ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു.
രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറൻസിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. അഖിലിൻെറ സഹപ്രവർത്തകനായ സൈനികന്റേതാണ് ഈ കാർ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാർ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിർദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോൽ അഖിലും സഹോദരൻ രാഹുലും എത്തിയപ്പോൾ നൽകി.
10 ദിവസത്തിനുശേഷമാണ് കാർ തിരികെ എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാഹുലുമായി പൊലീസ് ഇന്നലെ അമ്പൂരിയിൽ എത്തിയില്ല. തൃപ്പരപ്പിൽനിന്നും തിരിച്ചപ്പോൾ നേരം വൈകിയതാണ് കാരണം. നാട്ടുകാർ ഏറെ നേരം കാത്തുനിന്നു.ഇന്ന് അമ്പൂരിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
പ്രണയം നിരസിച്ച പെൺകുട്ടിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നിൽ നിന്നും സാഹസികമായി രക്ഷിച്ച മലയാളി നഴ്സിനെ അംഗീകരിച്ച് കർണാടക സർക്കാർ. സർക്കാരിന്റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നിമ്മി സ്റ്റീഫൻ. നിമ്മിയുടെ ധീരത മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
മംഗളുരു ദേർളഗട്ടെ കെ.എസ് ഹെഗ്ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ് നിമ്മി. കഴിഞ്ഞ മാസമാണ് പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഒാടിക്കൂടിയ നാട്ടുകാരെ പോലും ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ പെൺകുട്ടി സഹായം തേടിയെങ്കിലും അക്രമിയെ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല.
അപ്പോഴാണ് സംഭവമറിഞ്ഞ് നിമ്മി സ്ഥലത്തെത്തുന്നത്.നിമ്മി നേരെ അക്രമിയുടെ അടുത്തേക്ക് ചെല്ലുകയും അക്രമിയെ ബലമായി വലിച്ചുമാറ്റിയ ശേഷം നിമ്മി പരുക്ക് പറ്റിയ പെൺകുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകുകയായിരുന്നു. പിന്നീട് ഇൗ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇൗ ധീരതയാണ് ഇപ്പോൾ കർണാടക സർക്കാർ അംഗീകരിച്ചത്.
തൃശൂർ: ഷാർജയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഷാർജയിൽ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണ് ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്.
ഷാർജ റോളയിലാണ് ഇവർ താമസിച്ചിരുന്നത്. അമേരിക്കയിലെ ട്രോയ് വാഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയാണ് നീൽ. പാർട്ട് ടൈമായി ഒരു ഗ്യാസ് സ്റ്റേഷനിൽ ടൈം ജോലി ചെയ്തുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കട തുറന്നയുടൻ എത്തിയ അക്രമി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽനിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഷാർജയിൽ ജനിച്ചുവളർന്ന നീൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിയാണ്. തൃശൂർ ഗുരുകുലത്തിൽനിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരിൽനിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി. പിതാവിന്റെ ബിസിനസിൽ സഹായിയായ കൂടിയശേഷം ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. കോളജ് അടച്ചിരിക്കുന്ന സമയമാണ് ഇപ്പോൾ. അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.
വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽതന്നെ സംസ്കരിക്കും.
പാലാരിവട്ടത്തിനു പിന്നാലെ ഇടത്, വലത് മുന്നണികള്‍ തമ്മിലുളള രാഷ്ട്രീയ ഏറ്റുമുട്ടലിനു വഴിയൊരുക്കി വൈറ്റില മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടും. വൈറ്റില മേല്‍പാലം നിര്‍മാണ ക്രമക്കേടില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ക്രമക്കേടിനെ പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു.
പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലേതിനു സമാനമായ പാളിച്ചകള്‍ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പാലത്തിലുമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്ട്രോള് വിഭാഗമാണ് കണ്ടെത്തിയത്.
പാലാരിവട്ടം പാലത്തിന്റെ മാതൃകയില്‍ വൈറ്റില മേല്പാലവും ഇ.ശ്രീധരനെ കൊണ്ടു പരിശോധിപ്പിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
പാലാരിവട്ടം മേല്‍പാലം നിര്‍മാണ ക്രമക്കേടിന്റെ പേരില്‍ ഇടതുമുന്നണി യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ഇടതുമുന്നണി ഭരണകാലത്ത് നിര്‍മാണം തുടങ്ങിയ വൈറ്റില മേല്‍പാലത്തിലും ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കൊമേഴ്സ് , സിറിയക് , എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ HSST തസ്തികയിലും ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്നും നിർദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു . സ്പെഷ്യൽ റൂൾസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും നിയമനം . ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും അതേ വിഷയത്തിൽ B.Ed ഉം SET ഉം ഉണ്ടായിരിക്കണം . അപേക്ഷകർക്ക് 23 -07 -2019 മുതൽ 06 -08 -2019 വരെ ,പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസിൽ നിന്നും ലഭിയ്ക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷയും യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും 06 -08 -2019 ന് വൈകുന്നേരം 04 .00 മണിക്ക് മുൻപായി കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഇരുപത്തിയെട്ടു വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായി സാധാരണ പരോള്‍ കിട്ടി പുറത്തിറങ്ങിയ നളിനി വെല്ലൂരിലെ ബന്ധുവീട്ടില്‍ ഒരുദിവസം പൂര്‍ത്തിയാക്കി. വ്യാഴായ്ചയാണ് നളിനി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മൂന്നു വർഷം മുൻപ് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി നളിനിക്കു 12 മണിക്കൂർ നേരത്തേയ്ക്കു അടിയന്തര പരോൾ അനുവദിച്ചിരുന്നു. മകൾ അരിത്രയുടെ വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനു മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം അഞ്ചിനാണു പരോൾ അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 10നു കനത്ത പൊലീസ് സുരക്ഷയിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ നളിനി ബന്ധുകൂടിയായ വെല്ലൂർ രംഗപുരത്തെ ദ്രാവിഡ തമിഴ് പേരവൈ നേതാവ് സിംഗാരയ്യയുടെ വീട്ടിലേക്കു പോയി. പരോൾ കാലാവധിയിൽ ഇവിടെയാണു താമസിക്കുക.
നളിനിക്ക് ഒപ്പം ചേരുന്നതിനായി നേരത്ത തന്നെ കുടുംബാംഗങ്ങൾ ഇവിടെയെത്തിയിരുന്നു. പൊലീസ് വാനിൽ വീട്ടിലെത്തിയ നളിനിയെ അമ്മ പത്മാവതി ആരതിയുഴിഞ്ഞാണ് സ്വീകരിച്ചത്. സഹോദരങ്ങളായ കല്യാണി, ഭാഗ്യനാഥൻ എന്നിവർ കുടുംബസമേതം ഇവര്‍ക്കൊപ്പം ഒരുമാസമുണ്ടാകും. മാധ്യമങ്ങളേയോ, രാഷ്ട്രീയക്കാരെയോ കാണരുത്. ഇരുപത്തിനാലു മണിക്കൂറും സായുധ പൊലീസിന്റെ കാവല്‍. എവിടെ പോകുന്നു ആരൊക്കെ കാണുന്നുവെന്നു മുൻകൂട്ടി ജയില്‍ സുപ്രണ്ടിനെ അറിയിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് പരോളിനു മദ്രാസ് ഹൈക്കോടതി വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങിയ നളിനിയെ കുറിച്ചു പുതിയ വാര്‍ത്തകളൊന്നും പുറത്തുവരില്ല. എല്‍ടിടിഇയെ പരസ്യമായി പിന്തുണയ്ക്കുന്ന വൈക്കോയടക്കമുള്ള രാഷ്ട്രീയക്കാരോ അവരെ കാണാനും ശ്രമിക്കില്ല.
കുടുംബത്തോടൊപ്പം കഴിയാമെങ്കിലും അദൃശ്യ കാരാഗൃഹം നളിനിക്കു ചുറ്റുമുണ്ടെന്ന് അര്‍ഥം. . പരോൾ ലഭിച്ചതിനു ശേഷം പുറത്തിറങ്ങാൻ 15 ദിവസം വൈകിയതു തന്നെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരോള്‍കാലത്തെ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ട് ജയില്‍ സുപ്രണ്ടിനു സമര്‍പ്പിക്കുന്നതു വൈകിയാണെന്നതു കൂടി ഇതോടപ്പം ഓര്‍ക്കണം കൂടാതെ . എല്ലാ ദിവസവും താമസ സ്ഥലത്തിനു സമീപത്തെ സത്തുവൻചാവടി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. വ്യവസ്ഥകൾ ലംഘിച്ചാൽ ഉടൻ പരോൾ റദ്ദാക്കപ്പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലെ റോയപ്പേട്ടയിൽ കുടുംബത്തിനു വീടുണ്ടെങ്കിലും പരോൾ കാലത്ത് അവിടേക്കു പോകില്ല.
ബ്രിട്ടനില്‍ കഴിയുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണം
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുരുകനാണു നളിനിയുടെ ഭർത്താവ്. പിടിക്കപ്പെടുമ്പോൾ ഗർഭിണിയായിരുന്ന നളിനി ജയിലിൽവച്ചാണു അരിത്രയെ പ്രസവിച്ചത്. ജയിൽ നിയമപ്രകാരം, 4 വയസ്സു പൂർത്തിയായതോടെ മുരുകന്റെ മാതാപിതാക്കൾക്കു കുട്ടിയെ കൈമാറി. ശ്രീലങ്ക വഴി ലണ്ടനിലെത്തിയ അരിത്ര ഇപ്പോൾ അവിടെ ഡോക്ടറാണ്. മുരുകന്റെ മാതാപിതാക്കൾക്കൊപ്പമാണു താമസം.
രാജീവ് ഗാന്ധിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട എൽടിടിഇ സംഘത്തിലുണ്ടായിരുന്നുവരില്‍ ഇപ്പോള്‍ ജീവനോടയുള്ള ഏക പ്രതിയാണ് നളിനി. ശിവരശൻ, ധനു,ശുഭ, എസ്.ഹരിബാബു എന്നിവർക്കൊപ്പം നളിനിയുമുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ധനുവും ഹരിബാബുവും ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ശിവരശനും ശുഭയുംപിന്നീട് ജീവനൊടുക്കി. . മുരുകന്റെ ഭാര്യയായതു കൊണ്ടു മാത്രമാണു നളിനി ഗൂഢാലോചനയുടെ ഭാഗമായതെന്നു ശിക്ഷ വിധിക്കവെ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു.
ഇവര്‍ കേസിലെ പ്രതികൾ?
നളിനിയുടെ ഭർത്താവ് മുരുകൻ, ശാന്തൻ,റോബർട്ട പയസ്, രവിചന്ദ്രൻ, ജയകുമാർ, പേരറിവാളൻ എന്നിവരാണു രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മറ്റു പ്രതികൾ. ഏഴു പ്രതികളെയും വിട്ടയയ്ക്കണമെന്ന സംസ്ഥാന മന്ത്രിസഭാ പ്രമേയം ഗവർണറുടെ പരിഗണനയിലാണ്.
ഒരുമാസത്തിനിടെ വിവാഹം നടക്കുമോ?
മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി നളിനി പരോള്‍ അപേക്ഷ ആദ്യം സമര്‍പ്പിക്കുന്നത് വെല്ലൂര്‍ സെന്‍ട്രല്‍ ജയിൽ സുപ്രണ്ടിനാണ്. രണ്ടുമാസത്തിലേറെ അതില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്നാണു കഴിഞ്ഞ ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നളിനി ഹര്‍ജി ഫയല്‍ചെയ്യുന്നത്. ഇതും തീര്‍പ്പാകാന്‍ നാലുമാസമെടുത്തു. ഇന്ത്യന്‍ പൗരത്വമില്ലാത്ത മകളുടെ വിവാഹത്തിനെന്നു പറയുന്നത് തന്നെ തട്ടിപ്പാണെന്നായിരുന്നു പരോളിനെ ശക്തമായി എതിര്‍ത്ത തമിഴ്നാടു സര്‍ക്കാര്‍ നിലപാട്.
ലണ്ടനില്‍ കഴിയുന്ന മകള്‍ വിവാഹത്തിന് ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്കു പോലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാണിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചപ്പോഴും മകള്‍ ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിട്ടില്ല. ലണ്ടനില്‍ തന്നെ ഡോക്ടറാണ് വരനെന്നാണ് പുറത്തുവരുന്ന വിവരം. വിവാഹം ലണ്ടനില്‍ വച്ചു തന്നെ നടക്കുമെന്നും സൂചനയുണ്ട്.
എന്തായാലും 28 വര്‍ഷം നീണ്ട കാരാഗൃഹവാസത്തിനിടെ ആദ്യമായിട്ടാണ് നളിനിക്കു പരോള്‍ ലഭിച്ചത്.രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷകാലാവധി പൂര്‍ത്തിയായ പ്രതികളെ വെറുതെ വിടണമെന്ന ആവശ്യം തമിഴ്നാട്ടില്‍ ശക്തമാകുന്നതിനിടെ പരോള്‍ ലഭിച്ചതിനെ പൊസിറ്റീവായി കാണുന്നവരും ഏറെയാണ്.