India

തിരുവനന്തപുരം: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഇന്നു പേയാടുള്ള റിസോട്ടിലെത്തിച്ചു പോലീസ്‌ തെളിവെടുക്കും. ചികിത്സയ്‌ക്കെന്ന വ്യാജേനയാണു വിദ്യയെ പേയാടുള്ള റിസോര്‍ട്ടില്‍ എത്തിച്ചത്‌. മുമ്പ്‌ വാഹനാപകടത്തില്‍ വിദ്യയുടെ കഴുത്തിലെ അസ്‌ഥിക്ക്‌ പരുക്കേറ്റിരുന്നു. അതിനുള്ള ചികില്‍സക്കെന്നു പറഞ്ഞാണ്‌ വിദ്യയെ ഇവിടെയെത്തിച്ചത്‌.

സംഭവത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കുള്ളതായി പോലീസ്‌ സംശയിക്കുന്നു. പ്രതികള്‍ക്കു വില്ലയില്‍ കഴിയാന്‍ ചില ഉന്നതര്‍ സഹായം നല്‍കിയതായി സൂചന ലഭിച്ചിട്ടുണ്ട്‌. പ്രേംകുമാറിന്റെ മൊബൈല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്‌. ഇയാള്‍ക്ക്‌ ഉന്നത രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഒരു മുന്‍മന്ത്രിയുമായി പ്രേംകുമാര്‍ നിരവധി തവണ സംഭവ ശേഷം ബന്ധപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കൊലപാതകത്തിനുശേഷം യുവതിയുടെ മൃതദേഹം തിരുനെല്‍വേലിവരെ കാറില്‍ കൊണ്ടുപോകാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

വിദ്യ അവസാനമായി ചേര്‍ത്തലയിലെത്തിയത്‌ മകളുടെ വിവാഹത്തിന്‌

ഭര്‍ത്താവും കാമുകിയും ചേര്‍ന്നു കൊലപ്പെടുത്തിയ വിദ്യ അവസാനമായി ചാരമംഗലത്തെ വീട്ടിലെത്തിയത്‌ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍. ദീര്‍ഘനാളെത്തെ ഇടവേളയ്‌ക്ക്‌ ശേഷം കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ വിദ്യ വീട്ടിലെത്തിയത്‌. കഞ്ഞിക്കുഴി പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ പുത്തനമ്പലം പോലേച്ചിറയില്‍ (പുതിയാപറമ്പില്‍)പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളാണു വിദ്യ. 28 വര്‍ഷം മുമ്പായിരുന്നു ചേര്‍ത്തല സ്വദേശിയുമായുള്ള വിദ്യയുടെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്‌.

മൂത്ത മകന്‍ വിദേശത്താണ്‌. ആയുര്‍വേദ ഡോക്‌ടറായ ഇളയമകളുടെ വിവാഹത്തിനായാണ്‌ ഇവര്‍ നാട്ടിലെത്തിയത്‌. കുട്ടികളുടെ ചെറുപ്രായത്തിലെ വിദ്യ ചേര്‍ത്തല സ്വദേശിയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. 16 വര്‍ഷം മുന്‍പാണു ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി രജിസ്‌റ്റര്‍ വിവാഹം നടത്തിയത്‌. അതിനുശേഷം കുടുംബവുമായി ബന്ധമില്ലായിരുന്നു. വിദ്യയുടെ മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും മാതാവ്‌ സുന്ദരമ്മാളാണ്‌. ഓഗസ്‌റ്റ്‌ 25നു നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രേംകുമാറും മക്കളുമൊത്താണു വിദ്യ എത്തിയത്‌.

വിവാഹത്തിനു ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞ്‌ പ്രേംകുമാര്‍ തലേന്നു ബന്ധുക്കളുമായി വാക്കുതര്‍ക്കമുണ്ടാക്കി. തര്‍ക്കം പരിഹരിക്കാന്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ പ്രേംകുമാര്‍ വിദ്യയെയും കൂട്ടി പോകുകയായിരുന്നു. പിന്നീട്‌ ഉദയംപേരുരിലെ വാടകവീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട്‌ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്‌ ഇവരെക്കുറിച്ച്‌ യാതൊരു വിവരവുമില്ലായിരുന്നു. മൂന്നുദിവസം മുമ്പ്‌ പോലീസ്‌ അറിയിച്ചതനുസരിച്ച്‌ ഉദയംപേരൂരിലെത്തിയപ്പോഴാണ്‌ വിവരങ്ങള്‍ അറിഞ്ഞതെന്നും സുന്ദരാമ്മാള്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോഴും മലയാളികളുടെ മനസിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരത്തിലുള്ള ക്രൂരതകൾ‌ അരങ്ങേറില്ല എന്നാണ്. എന്നാൽ അതൊക്കെ വെറും സ്വപംനം മാത്രമാണെന്നേ ഇനി പറയാൻ കഴിയൂ.

കേരളത്തിലും ‘കാമഭ്രാന്തന്മാർ’ കൂടുതലാണ്. കേരളത്തിലെ ബലാത്സംഗം കേസുകളുടെ എണ്ണം പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാനാകും. മുൻ വർഷത്തേക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെ ബലാത്സംഗ കേസുകളിലുള്ളത്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ നീതികിട്ടാത്ത ഇരകളുടെ എണ്ണവും കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്ന സാഹചര്യവും നിലവിലുണ്ട്.

എട്ട് മാസം… 1537 കേസുകൾ…

2019-ൽ എട്ടുമാസത്തിനിടെ രജിസ്റ്റർചെയ്തത് 1537 ബലാത്സംഗ കേസുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വർഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂർത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തിൽ‌ താഴെ മാത്രം. അത് മാത്രമല്ല ബലാത്സംഗകേസുകളിൽ വൈദ്യപരിശോധന നടത്താൻ ലാബുൾപ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതും പ്രധാന പ്രശ്നങ്ങളിലൊന്നാണ്.

ഫോറൻസിക് ഫലം വൈകുന്നു

നാലായിരത്തോളം കേസുകൾ ഫൊറൻസിക് ഫലം കാത്തിരിക്കുന്നു. ഫൊറൻസിക് ജീവനക്കാരും കുറവാണ്. 400 പേർ വേണ്ടിടത്ത് 100-ൽ താഴെപേരേയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ ബലാത്സംഗ കേസുകൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തം. ദാരിദ്ര്യം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ ഫോൺ-ഇന്റർനെറ്റ് ദുരുപയോഗം എന്നിവയാണ് കുട്ടികൾക്കെതിരായ ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്നും വ്യക്തമാക്കുന്നു.

കുട്ടികൾക്കെതിരായ അതിക്രമം

2019 ജനുവരി മുതൽ ആഗസ്ത് കുട്ടികൾക്കെതിരായ 1537 ബാലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കേസുകളുടെ എണ്ണം വർധിച്ച് വരികയായിരുന്നു. 2010ൽ 617, 2011ൽ 1132, 2012ൽ 1019, 2013ൽ 1221, 2014ൽ 1347, 2015ൽ 1256, 2016ൽ 1656, 2017ൽ 2003, 2018ൽ 2105 എന്നിങ്ങെനയാണ് കണക്കുകൾ.

കൂടുതൽ എറണാകുളത്ത്

2019 ജനുവരി മുതൽ ആഗസ്ത് വരെയുള്ള ബലാത്സംഗ കേസുകളുടെ കണക്ക് എടുത്താൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളത്താണ്. 1601 ബലാത്സംഗ/പീഡന കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊട്ടു പിറകിൽ തിരുവനന്തപുരം ജില്ലയിലാണ്. 211 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം-131, പത്തംനതിട്ട-68, ആലപ്പുഴ-78, കോട്ടയം-81, ഇടുക്കി-71, തൃശൂർ-137, പാലക്കാട്-116, മലപ്പുറം-150, കോഴിക്കോട്-119, വയനാട്-67, കണ്ണൂർ-72, കാസർകോട്-70, റെയിൽവെ-3, ക്രൈംബ്രപാഞ്ച്-3 എന്നിങ്ങനെയാണ് കണക്കുകൾ.

പ്രതിദിനം 5 ബലാത്സംഗ കേസുകൾ

കേരളത്തിൽ പ്രതിദിനം അഞ്ച് ബലാത്സംഗം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ ഒരു ദിവസം 90 ബലാത്സംഗങ്ങൾ എന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്ക്. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016വരെ സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുകയായിരുന്നു. പിന്നിടുള്ള മൂന്ന് വർഷം കാര്യമായ മാറ്റങ്ങളില്ലാതെ നീങ്ങുകയായിരുന്നു.

ദേശീയ തലത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ

കേരളത്തെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക വാർത്ത ഏജൻസി പുറത്ത് വിട്ട കണക്ക് അനുസരിച്ച് ഒരു വർഷം 32000 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. ദിവസം 90 ബലാത്സംഗങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് ഖണക്കുകൾ സൂചിപ്പിക്കുന്നത്. നിയമം കർശനമാക്കിയത് വലിയ വിഭാഗം ജനങ്ങൾ അറിയുന്നില്ലെന്നതാണ് വാസ്തവം. ഒന്നര ലക്ഷം ബലാത്സംഗ കേസുകൾ കോടതിയിലെത്തിയപ്പോൾ അതിൽ തീർപ്പ് കൽപ്പിച്ചത് 18300 കേസുകളിൽ മാത്രമാണ്.

ഈയിടെയായി ഏറെ ചർച്ചയായ വിഷയമാണ് വർദ്ധിച്ചു വരുന്ന പീഡനങ്ങള്‍. ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ക്രൂര ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് രണ്ട് അഭിപ്രായങ്ങൾക്ക് വഴിവെച്ചു എങ്കിലും ഭൂരിഭാഗം ആൾക്കാരും അതിനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് കാതുകളിൽ എത്തിയ മറ്റൊരു സംഭവം ആയിരുന്നു ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺക്കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികൾ നടുറോഡിലിട്ട് തീ കൊളുത്തിയത്. ഇത്തരം സംഭവങ്ങളുടെ പശ്ചത്തലത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് ആയ കല. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കല തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഞാനും ഓർക്കാറുണ്ട്.
പുരുഷൻ, എങ്ങനെ ആണ് ബലാത്സംഗം ചെയ്യുന്നത്?
ഒരു മനുഷ്യ ജീവിയുടെ നിലവിളികൾക്കു നടുവിൽ അവന്റെ അവയവം ഉദ്ധരിച്ചു തന്നെ നിൽക്കുമോ എന്നൊക്കെ..

പണ്ട്, ബസ് യാത്രകൾ കൂട്ടുകാരികൾ പറഞ്ഞു കേട്ടു മാത്രം അറിവുള്ള കാലങ്ങൾ ഉണ്ടായിരുന്നു.. കോളേജില്,
കാറിൽ കൊണ്ട് വിട്ടു തിരിച്ചു വിളിച്ചു കൊണ്ട് വരുകയായിരുന്നു പതിവ്.

ഒരുപാടു മോഹിച്ചു ഒരു ദിവസം അതിനൊരു അവസരം ഒത്തു..
തിരക്കുള്ള വണ്ടിയിൽ ഇടിച്ചു കേറാൻ തന്നെ പാടായിരുന്നു..
കേറി കഴിഞ്ഞ് എവിടെ പിടിച്ചാണ് നിൽക്കുക എന്ന് തിട്ടം കിട്ടുന്നില്ല..
സ്ത്രീകൾ ഇരിക്കുന്ന സീറ്റിനു ഇടയിൽ നീങ്ങാൻ ശ്രമിച്ചെങ്കിലും എവിടെയോ പെട്ടു..
ശ്വാസം മുട്ടുന്ന തിരക്കുകൾക്ക്‌ ഇടയിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ അമർന്ന കൈകൾ ആരുടെ എന്ന് അറിയില്ല..
ഒരാൾ ആയിരുന്നില്ല എന്നറിയാം..

വേദനയും അപമാനവും ഒരേ പോലെ അറിഞ്ഞ നിമിഷങ്ങൾ..
കണ്ണിൽ ഇരുട്ട് കേറും മുൻപ്, ഒരു സ്ത്രീയുടെ തോളിൽ കൈ അമർത്തി.
എന്റെ മുഖഭാവം കണ്ടിട്ട് അവരെന്നെ ചേർത്ത് പിടിച്ചു..
കർബല ബസ് സ്റ്റാൻഡിൽ ഇറങ്ങിയത് എങ്ങനെ എന്ന് ഓർമ്മയില്ല..

അന്ന് ഇട്ടിരുന്ന ചുരിദാർ പിന്നെ ഒരിക്കലും ഇട്ടിട്ടില്ല..
അത് ഊരി എറിയുമ്പോ വല്ലാത്ത അറപ്പ്..
വൈകുന്നേരം, വീട്ടിൽ എത്തും വരെ എന്റെ ശരീരത്തിൽ നിന്നും എന്തൊക്കെയോ മനം പുരട്ടുന്ന ഗന്ധങ്ങൾ വമിച്ചിരുന്നു..

അമ്മയോടോ അല്ലേൽ മറ്റാരോടെമ്കിലുമോ അതേ കുറിച്ചു പറയാൻ പോലും ഭയമായിരുന്നു..

ആ ബസ് യാത്രയിൽ, അല്പം നേരം ഞാൻ അനുഭവിച്ചത് എന്നും തെളിഞ്ഞു നിൽക്കുന്ന പൊള്ളുന്ന ഓർമ്മയാണ്..
ഓർക്കാൻ ഇഷ്‌ടമില്ല എങ്കിൽ കൂടി ബലാത്സംഗം എന്ന് കേള്കുമ്പോഴൊക്കെ എന്റെ ഉള്ളിൽ ആ യാത്ര കടന്ന് വരും..
എന്തൊക്കെയോ വൃത്തികെട്ട ഗന്ധങ്ങളും..

ലൈംഗികമായി അക്രമം തുടങ്ങുമ്പോ, സ്ത്രീ ശാരീരികമായും മാനസികമായും തളരും..
ചെറുക്കാൻ അവൾക്കു കരുത്തുണ്ടാകില്ല.. നിലവിളിക്കാൻ പോലും ആകില്ല..,,
asphyxication മൂലം..!. ( ശ്വാസം മുട്ടിക്കുമ്പോൾ )
പ്രതീക്ഷിക്കാത്ത ആക്രമണം ആണേൽ കൂടുതൽ തളരും..
കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന അവസ്ഥ ചിന്തിക്കുമ്പോൾ തന്നെ,
ശ്വാസം വിലങ്ങും..
ചെയ്യുന്ന പുരുഷനോ,
ഒറ്റയ്ക്ക് എന്നതിനേക്കാൾ ഹരമാകും കൂട്ടത്തോടെ ആക്രമിക്കുമ്പോൾ..

പകുതി ബോധം പോലും ഉണ്ടാകാതെ
ക്രൂരതകൾക്ക് അവൾ വിധേയമായി കൊണ്ടിരിക്കും..
അവളുടെ ശരീരത്തിന് അതിനേ ശേഷിയുണ്ടാകു..
എത്രയോ കേസുകളിൽ ഔദ്യോഗിക ജീവിതത്തിലെ ഈ ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ഇടയ്ക്ക്,
പല സ്ത്രീകളുടെ അനുഭവങ്ങൾ കേട്ടിരിക്കുന്നു..
ആ കേട്ടിരിക്കുന്ന സമയങ്ങൾ ഞാനും ഇരയാക്കപ്പെടുക ആണ്..
അന്ന് ഭക്ഷണം ഇറങ്ങില്ല..
ഉറക്കം വരില്ല..
ശ്വാസം മുട്ടുന്ന പോലെ തോന്നും..

സ്ത്രീ ശരീരം പിച്ചി ചീന്തുന്ന പുരുഷന്, അവന്റെ കാമം പൂർത്തിയാക്കാൻ, വൈകല്യം തീർക്കാൻ, അവളുടെ നിസ്സഹായാവസ്ഥയിൽ കൂടുതൽ ഹരമേറും.

പുരുഷന്റെ ലിംഗം അല്ലേൽ അങ്ങനെ എന്തെങ്കിലും ഒന്ന്,അവളുടെ സ്വകാര്യ ഭാഗത്തു കുത്തികേറ്റുന്ന പ്രക്രിയ എന്നത് അല്ല ബലാത്സംഗം..
അതിനു മുൻപാണവൾ, ആക്രമിക്കപ്പെടുന്നത്..
ചുണ്ടുകൾ കടിച്ചു പൊട്ടിക്കുകയും, മാറിടങ്ങങ്ങളിൽ ഇടിക്കുകയും, മുലക്കണ്ണിൽ
കടിക്കുകയും, സിഗരറ്റ് വെച്ചു പൊള്ളിച്ചു രസിക്കുകയും ചെയ്യുന്ന ക്രൂരമായ ലൈംഗിക പീഡനം,
വിവാഹജീവിതത്തിൽ നേരിടുന്ന എത്രയോ സ്ത്രീകളുണ്ട് .
അവർ നിരന്തരം ബലാത്സംഗത്തിനു ഇരയായി കൊണ്ടിരിക്കുന്നു..
ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഈ നിമിഷവും നേരിടുന്ന ഭാര്യമാർ ഉണ്ട്..
പുറത്ത് പറയാനാകാതെ ഓരോ നിമിഷവും ഉരുകി മരണത്തെ തേടുന്നു..

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ എന്നെയും വിളിച്ചിരുന്നു..
ഹൈദരാബാദ് പോലീസ് ന്റെ പ്രവൃത്തി ഞാൻ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു..

“” ഇവരാണോ സൈക്കോളജിസ്റ്.
ഇവരുടെ ഭാര്തതാവിനെ ആരെങ്കിലും വെടി വെച്ചാലോ എന്നൊക്കെ ആരോ കമെന്റ് ഇട്ടു കണ്ടു..

നീതിന്യായ വ്യവവസ്ഥിതിയെ പുഛിച്ചതല്ല..
ഞാൻ ഒരു നിമിഷം അമ്മ മാത്രമായി..
സ്ത്രീ മാത്രമായി..

വ്യക്തിപരമായി എന്റെ ലൈംഗികത മനസ്സിൽ സ്നേഹമുള്ള പുരുഷനോട് മാത്രം പറ്റുന്ന ഒന്നാണ്..
ലൈംഗികത ആസ്വദിക്കാൻ ഏതെങ്കിലും ആണൊരുത്തൻ പറ്റില്ല..
ഇതേ കാരണങ്ങൾ,
പല സ്ത്രീകളും പറഞ്ഞു കേട്ടിട്ടുണ്ട്..

എന്നിട്ടും, ഇത്തരം ഒരു ഘട്ടത്തിൽ അത്തരം ചിന്തകളെ ഒക്കെ മറികടന്നു,
ബുദ്ധിപരമായ നിലപാടുകൾ കൈക്കൊള്ളാൻ പറ്റുന്ന അവരോടു, ബഹുമാനം മാത്രം..
ബലാത്സംഗം നേരിടുമ്പോൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകളും, വേദനകളും പെണ്ണിനേക്കാൾ ആണിന് ഊഹിക്കാനാവില്ല… എന്നിരുന്നാലും,
ശെരിയാണ്..
നിയമം വഴി തന്നെയാണ് ഓരോ കേസുകളും മുന്നോട്ടു നീങ്ങേണ്ടത്..
എന്നാൽ, നിയമത്തിന്റെ മുന്നില് എത്ര കേസുകൾ എത്തുന്നുണ്ട്?
രാഷ്ട്രീയം കലരാതെ നീതി നടപ്പിലാക്കാൻ എത്ര കേസുകളിൽ സാധിക്കുന്നുണ്ട്?
കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും മടുത്തിരുന്ന സാഹചര്യത്തിൽ,
പെട്ടന്ന് ഇത്തരം ഒരു കാര്യം അറിഞ്ഞപ്പോൾ,
സത്യം..
സമാധാനം തോന്നി..
പ്രഫഷണൽ ചിന്ത ആയിരുന്നില്ല..
എനിക്ക് നേരിട്ട ആ ബസ് യാത്രയിലെ അനുഭവം പോലെ ഒന്നും ഒരിക്കലും എന്റെ മോൾക്ക് ഉണ്ടാകരുത് എന്ന് വേവുന്ന അമ്മ മനസ്സായിരുന്നു..
അത്തരം അനുഭവം നേരിട്ട ഒരു സ്ത്രീയും പിന്നെ പ്രഫഷണൽ ആയി ചിന്തിച്ചു പോകില്ല..

ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. ഇതേത്തുടര്‍ന്ന് കേസ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. സിബിഐക്ക് വിട്ടതിനെ സ്വാഗതം ചെയ്ത് മാതാപിതാക്കള്‍. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച്‌ ഡ്രൈവര്‍ അര്‍ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു.

അര്‍ജുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും എന്തുകൊണ്ടെന്ന് അറിയില്ല. സിബിഐ അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുമെന്നും, സത്യം തെളിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിചാരിക്കുന്നതെന്ന് പിതാവ് ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ സാമ്ബത്തിക ഇടപാടുകളെല്ലാം സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും പൂന്തോട്ടത്തില്‍കാരുമാണ് നടത്തിയിരുന്നത്. തങ്ങളെ അടുപ്പിച്ചിരുന്നില്ല. 20 ലക്ഷം രൂപ വിഷ്ണുവിന് നല്‍കിയതായി ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ ട്രൂപ്പ് മാനേജറും അടുത്ത സുഹൃത്തുമായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായിരുന്നു. ബാലഭാസ്‌കറിന്റെ ഏറ്റവും അടുത്ത ആളുകള്‍ 200 ലേറെ തവണ വിദേശയാത്രകള്‍ നടത്തിയ കാര്യം സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും വെളിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായ വാഹനം ഓടിച്ചത് താനാണെന്ന് ഡ്രൈവര്‍ അര്‍ജുനും, അയാളുടെ പിതാവും തന്നോട് പറഞ്ഞിരുന്നു.

പിന്നീടാണ് അര്‍ജുന്‍ മൊഴിമാറ്റുന്നത്. ഇതിന്റെ കാരണം അറിയില്ല. അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്‍ജുന്‍ വാഹനത്തില്‍ നിന്നും ചാടിയതാകാം. അങ്ങനെയാകാം അര്‍ജുന് മുട്ടിന് പരിക്കേറ്റതെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറയുന്നു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു എന്ന് അറിഞ്ഞിരുന്നു. ഇതും അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്ബിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. ഇതിനിടെ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായി കലാഭവന്‍ സോബിയും വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയതെന്നും സോബി പറഞ്ഞു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോൾ പ്രശ്നങ്ങളുടലെടുത്തതായി പൊലീസ്. പ്രേംകുമാർ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാൻ ഒരുങ്ങിയിരുന്നു. പ്രേംകുമാർ ഗൾഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായി പൊലീസ് പറയുന്നു.

കൂസലില്ലാതെയാണു പ്രതികൾ പെരുമാറിയതെന്നു പൊലീസ്. തലയിൽ നിന്നു വലിയൊരു ഭാരമൊഴിഞ്ഞുവെന്നാണ്, പിടിയിലായപ്പോൾ പ്രേംകുമാർ പറഞ്ഞത്. കുറ്റബോധമോ വിഷമമോ ഇല്ലാതെയാണ് ഇന്നലെ കോടതി മുറിയിലും പൊലീസ് സ്റ്റേഷനിലും ഇവർ നിന്നത്.

മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം തമിഴ്നാട് വള്ളിയൂരിലും തിരുവനന്തപുരം പേയാട്ടും അടക്കം എത്തിച്ചു തെളിവെടുക്കുമെന്നു പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ തലയോട്ടിയടക്കമുള്ള ഭാഗങ്ങൾ സൂക്ഷിച്ച ശേഷമാണു പൊലീസ് വിദ്യയുടെ സംസ്കാരം നടത്തിയത്. മൃതദേഹം പുറത്തെടുത്തു പരിശോധിക്കും. ഡിഎൻഎ പരിശോധനയും നടത്തും.

ഉദയംപേരൂർ ഇൻസ്പെക്ടർ കെ. ബാലന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബാബു മാത്യു, പ്രസന്ന പൗലോസ്, എഎസ്ഐമാരായ രാജീവ്, റോബർട്ട്, ദിലീപ്, സീനിയർ സിപിഒമാരായ ജോസ്, എം.ജി. സന്തോഷ്, സിപിഒ സജിത് പോൾ, ദീപ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

ഭാര്യ മകന്റെ കാര്യം മറച്ചു വച്ചുവെന്ന് പ്രേംകുമാർ

പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വർഷം മുൻപ് ഫോൺ കോളിലൂടെയാണ്. മൂവാറ്റുപുഴയിൽ ഒരു ഹോട്ടലിൽ സൂപ്പർവൈസറായിരുന്നു പ്രേംകുമാർ. ബന്ധുവായ ദീപക്കിനെ ഹോട്ടലിൽ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോൺ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. തേവരയിലടക്കം പല ഭാഗങ്ങളിൽ ഇവർ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഉദയംപേരൂരിലായിരുന്നു.

മുൻ ബന്ധത്തിലുള്ള മകനെ കസിൻ എന്നു പറഞ്ഞ് വിദ്യ തന്നെ പരിചയപ്പെടുത്തിയെന്നും വർഷങ്ങളോളം മറച്ചു വച്ച സത്യം പീന്നീട് അറിഞ്ഞപ്പോൾ മാനസികമായി തകർന്നുവെന്നും ഇതും വൈരാഗ്യത്തിനു കാരണമായെന്നും പ്രേംകുമാർ പൊലീസിനോടു പറഞ്ഞു. ഒരു മകളുള്ള കാര്യം മാത്രമാണ് വിദ്യ പ്രേംകുമാറിനോടു പറഞ്ഞിരുന്നത്.

വിദ്യയെ നേരത്തെ 4 തവണ കാണാതായിരുന്നുവെന്ന് പ്രേം പൊലീസിനോടു പറഞ്ഞു. ആദ്യ വിവാഹത്തിലെ മക്കളുടെ കൂടെ താമസിക്കാൻ പോയെന്നാണു തിരിച്ചെത്തിയ ശേഷം വിദ്യ വിശദീകരിക്കാറത്രേ.

പ്രേംകുമാറും നേരത്തെ വിവാഹിതനായിരുന്നുവെന്നു സൂചനയുണ്ടെങ്കിലും ആദ്യ വിവാഹമെന്നാണ് ഇയാൾ മൊഴി നൽകിയത്.

ഇയാൾ എറണാകുളം ജില്ലയിൽ വിവിധ ഹോട്ടലുകളിൽ മാനേജരായിരുന്നു. പിന്നീട്, 2 തവണയായി 4 വർഷത്തോളം ഗൾഫിൽ ജോലി നോക്കി. 2015 ലാണു തിരിച്ചെത്തിയ ശേഷമാണ് റിക്രൂട്മെന്റ് സ്ഥാപനം തുടങ്ങിയത്. സുനിതയുടെ ഭർത്താവും മക്കളും ഹൈദരാബാദിലാണ്.

‘ഉപേക്ഷിക്കാമായിരുന്നല്ലോ,കൊന്നതെന്തിന്?’

‘അവളെ വേണ്ടെങ്കിൽ ഉപേക്ഷിക്കാമായിരുന്നല്ലോ, കൊല്ലണമായിരുന്നൊ?’ – ചേർത്തല ചാരമംഗലത്തെ വീട്ടിലിരുന്നു വിദ്യയുടെ മാതാവ് സുന്ദരാമ്മാൾ പറഞ്ഞു. വിദ്യയുടെ പിതാവ് തമ്പി വർഷങ്ങൾക്കു മുൻപു മരിച്ചു.

മൃതദേഹം വില്ലയിൽ സൂക്ഷിച്ചത് 14 മണിക്കൂർ

സെപ്റ്റംബർ 21നു പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയിൽ വച്ച് വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും കിടന്നുറങ്ങി.

രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിൽ ജോലിക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല.

വിദ്യയുടെ മൃതദേഹം 21നു വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി. മൃതദേഹം കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു.
മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

സെപ്റ്റംബർ 20നാണ് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടത്. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. അർധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി.പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി.

പുലർച്ചെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മുകൾനിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. മൃതദേഹം മറവു ചെയ്ത ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകി. സ്റ്റേഷനിലെത്തുമ്പോൾ സുനിത കാറിലുണ്ടായിരുന്നു. ഈ പരാതിയിൽ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസിനെ വഴിതെറ്റിക്കാനാണ് ആദ്യമേ ഫോൺ ട്രെയിനിൽ ഉപേക്ഷിച്ചത്.

കൊച്ചി ഉദയംപേരൂർ കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊലപാതകത്തിനും മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിക്കാനും പ്രതികൾക്ക് മറ്റു ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ഉദ്ദേശ്യം. മൃതദേഹം ഉപേക്ഷിച്ച തിരുനെൽവേലിയിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കും. അജ്ഞാത മൃതദേഹമെന്ന നിഗമനത്തിൽ തമിഴ്‌നാട് പോലീസ് മറവുചെയ്‌ത മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളത്തിലെ ‘ദൃശ്യം’, തമിഴിലെ ‘96’ എന്നീ സിനിമകൾ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദ്യ കൊലപാതക ക്കേസിലെ പ്രതികൾ പറഞ്ഞതായി തൃക്കാക്കര എസിപി ആർ. വിശ്വനാഥ്. അന്വേഷണം വഴിതെറ്റിക്കാനാണ് ‘ദൃശ്യ’ത്തിലെ തന്ത്രം പ്രതികൾ പരീക്ഷിച്ചത്. വിദ്യയെ കൊലപ്പെടുത്തുന്നതിനു മുൻപ് പ്രേംകുമാർ വിദ്യയുടെ ഫോൺ മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ ഉപേക്ഷിച്ചു. സെപ്റ്റംബർ 23ന് പരാതി ലഭിച്ച ശേഷം പൊലീസ് വിദ്യയുടെ മൊബൈൽ ലൊക്കേഷൻ എടുത്തപ്പോൾ, സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുള്ള ലൊക്കേഷൻ കാണിച്ചത് മംഗളൂരുവിനടുത്തായിരുന്നു.

സ്കൂൾ കാലത്തെ പ്രണയികൾ പിരിഞ്ഞു പോയ ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് 96 എന്ന തമിഴ് സിനിമയുടെ പ്രമേയം. എസ്എസ്എൽസി ബാച്ചിന്റെ രജതജൂബിലി സംഗമത്തിലാണ് പ്രേംകുമാറും സുനിതയും അടുക്കുന്നത്. എന്നാൽ, പ്രേംകുമാർ ആ സ്കൂളിൽ 9 വരെയേ പഠിച്ചിരുന്നൂള്ളൂ. 96 സിനിമയിലും സമാനമാണു കഥ.

ഉദയംപേരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച ഒരു വാട്സാപ് സന്ദേശവും പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയുമാണു പ്രതികളിലേക്കെത്തുന്നതിൽ നിർണായകമായത്. ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നായിരുന്നു സന്ദേശം. കുറ്റബോധം കാരണവും സുനിതയെ രക്ഷിക്കാനും വേണ്ടി പ്രേംകുമാർ മനഃപൂർവം അയച്ചാതാകാമെന്നും അതല്ല പ്രേംകുമാറിന്റെ സൃഹൃത്തുക്കളിലൊരാൾ പൊലീസിനു വിവരം ചോർത്തുകയായിരുന്നുവെന്നും സംശയമുണ്ട്. പ്രേംകുമാർ നേരത്തെ സഹായം തേടിയ സുഹൃത്താണിതെന്നാണു സൂചന.

കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈല ആണ് മരിച്ചത്. അയല്‍വാസിയായ അനീഷിനെ കസ്റ്റഡിയിലെടുത്തു‍. മകളെ സ്കൂളിലാക്കി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വച്ചുതന്നെ ഷൈല മരിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമല്ല.

കുറിക്കുകൊള്ളുന്ന മറുപടികൾ നൽകുന്ന കാര്യത്തിൽ എന്നും എം,മുൻപന്തിയിൽ നിൽക്കുന്ന ശശി തരൂർ മാസ് മറുപടിയുമായി എത്തിയിരിക്കുന്നു. മതാടിസ്ഥാനത്തില്‍ രാജ്യത്തെ 1947ല്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ആരോപണത്തില്‍ അമിത്ഷായെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഇപ്പോൾ എത്തിയിരിക്കുന്നത്. ഹിസ്റ്ററി ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ല, രണ്ട് രാജ്യം എന്ന തത്വത്തെ പിന്തുണച്ചത് ഹിന്ദു മഹാസഭയാണെന്നാണ് ശശി തരൂരിന്റെ പ്രതികരണം. ദേശീയ പരൗത്വ ഭേദഗതി ബില്ല് ഭരണഘടനക്ക് നേരെയുള്ള അടിയാണ്. സ്വതന്ത്രമായ ഒരു ഇന്ത്യയെയാണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്. നമ്മള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദേശീയ പൗരത്വ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതിനെ പിന്തുണയ്ക്കുന്നത് ആരായാലും അവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകളുള്ള 1998 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന് വയ്ക്കുന്നു. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയ കാലത്ത് ഉപയോഗിച്ച കാറാണിത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഈ കാറാണ് ഉപയോഗിച്ചത്.

നാലാം വട്ടമാണ് ഇതേ കാര്‍ ലേലത്തിന് വയ്ക്കുന്നതെന്നതാണ് കൗതുകം. ഈ കാര്‍ നായാനാര്‍ കാര്‍ ആയതിനു പിന്നിലും ഒരു കഥയുണ്ട്. അംബാസഡർ കാറുകളെ സ്‍നേഹിച്ചിരുന്ന നായനാരെ അംബാസഡർ മാറ്റി ബെൻസാക്കാൻ ഉപദേശിച്ചതു കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ ഹൃദ്രോഗ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളെ കണക്കിലെടുത്തായിരുന്നു കരുണാകരന്‍റെ ഈ ഉപദേശം.

എന്നാല്‍ 2001ല്‍ മുഖ്യമന്ത്രി കസേരയിലെത്തിയ എ കെ ആന്റണി ഈ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാനത്തെ അതിഥികളായി എത്തുന്ന വിഐപികളുടെ സഞ്ചാരത്തിനായി കുറേക്കാലം കാര്‍ ഉപയോഗിച്ചു. ഒടുവില്‍ ലക്ഷങ്ങള്‍ അറ്റകുറ്റപ്പണി ആകുമെന്ന അവസ്ഥയായപ്പോള്‍ കാറിന്‍റെ ഉപയോഗം അവസാനിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ഈ ബെന്‍സിനെ ആലുവയില്‍ എത്തിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി ഈ കാര്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ‘നായനാരുടെ കാര്‍’ എന്നാണ് ടൂറിസം വകുപ്പില്‍ ഈ ബെന്‍സ് അറിയപ്പെടുന്നത്.

രണ്ടുലക്ഷം രൂപ വിലയിട്ടു ലേലം ചെയ്‍തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ചെളി കയറി എന്‍ജിന്‍ തകരാറിലായതിനാല്‍ ഇപ്പോള്‍ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ പൊളിച്ചു വില്‍പനക്കാരേ ഇനി ഈ കാര്‍ വാങ്ങാന്‍ സാധ്യതയുള്ളു എന്നതിനാലാണ് ‘ഇരുമ്പു വില’ കണക്കാക്കി നാലാം ലേലത്തിനു തുക നിശ്ചയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടക്കുന്ന സംഭവമാണ് മുംബൈയിലെ താനെയിലുണ്ടായത്. അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് അതിദാരുണമായി കൊലപ്പെടുത്തി. 27കാരിയായ പ്രിന്‍സിയെ പിതാവായ 47തകാരന് അരവിന്ദ് തിവാരിയാണ് കൊലപ്പെടുത്തിയത്. മകളെ വെട്ടി നുറുക്കിയ ശേഷം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു.ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് മുൻപാണ് പ്രിന്‍സി ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ പ്രിന്‍സി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് മകളെ കൊലപ്പെടുത്തി.

പ്രിന്‍സിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് പോലീസിന് കണ്ടെത്താനായത്. അരക്ക് മുകളിലേക്കുള്ള ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിന്‍സിയുടെ പിതാവ് അരവിന്ദ് തിവാരി മലാദിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനാണ്. പ്രിന്‍സിയുടെ പ്രണയബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവും മകളും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രിന്‍സി തയ്യാറായില്ല. ബന്ധത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ പ്രകോപിതനായ പിതാവ് അരവിന്ദ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയച്ചിതാണ് അരവിന്ദിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്.പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.

കൊലപാതകശേഷം അരവിന്ദ് ഓട്ടോറിക്ഷ വിളിച്ച്‌ മൃതദേഹം അടങ്ങിയ സ്യൂട്‌കേസുമായി യാത്ര ചെയ്യുമ്ബോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച്‌ അരവിന്ദ് കടന്നു കളയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു. മൂന്നു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.തുടർന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

RECENT POSTS
Copyright © . All rights reserved