ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത് എട്ടു പെണ്‍കുട്ടികളെ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.
ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു.
പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.
ബിജോ തോമസ് അടവിച്ചിറ
ആന എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലൊരു ചന്തം വരും. ഏഷ്യയിലെ ആനകള്‍, പ്രത്യേകിച്ച് കേരളത്തിലെ നാട്ടാനകള്‍ നന്നായി ഇണങ്ങുന്നവരാണ്. എന്നാലും ഇടയ്ക്ക് അവരില്‍ ചിലര്‍ ഉടക്കും. അതിന് പിന്നില്‍ കുത്സിത ശ്രമമുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം ആരോപിക്കുന്നത്.
കാര്യമെന്തായാലും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും…..? ഓടും, ഓടണം.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായാലും അതില്‍ മാറ്റം വരുത്താനാകില്ല. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മദമിളകിയ ആനയെ കണ്ട് ഓടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങ് കേരളത്തില്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴാണ്, വൈദ്യുതിക്കമ്പിയില്‍ തുമ്പിക്കൈ തട്ടി ആന ഇടഞ്ഞതും ബോറിസ് അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടിയതും.
2003 ൽ കേരളത്തിലെ ഒരു വിവാഹത്തിന് ജോൺസണും കുടുംബവും എത്തിയിരുന്നു. അന്തരിച്ച എഴുത്തുകാരനായ ഖുശ്വന്ത് സിങ്ങുമായുള്ള വിവാഹത്തിലൂടെ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.കേരളത്തിലെ വിവാഹങ്ങളിൽ സംഭവിക്കുന്നതുപോലെ, കൃപണകുമാർ ഗോപാലൻ എന്ന ക്ഷേത്ര ആനയെ ഈ അവസരത്തിൽ വിളിപ്പിച്ചിരുന്നു. അത്തരം അവസരങ്ങളിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ, ആന മോശമായി പെരുമാറി, ജനക്കൂട്ടത്തെ ആക്രമിച്ചു. ജോൺസൻ അടക്കം അന്ന് ഓടി രക്ഷപെടുകയായിരുന്നു.
അന്ന് ആന ഇടഞ്ഞ ശേഷം കൃഷ്ണ കുമാർ പറഞ്ഞു: “ആനയുടെ ആക്രമണത്തെ അതിജീവിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ എല്ലാ വിപത്തുകളെയും അതിജീവിക്കാൻ നിങ്ങൾക്ക് കഴിയും” പ്രവചനം തീർച്ചയായും ശരിയാണെന്ന് തെളിഞ്ഞു ജോൺസൺ, വർഷങ്ങളായി തന്റെ നിലപാട് ഫലത്തിൽ ഒരിടത്തുനിന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി.
ചെന്നൈ, കോയമ്പത്തുര്‍, പുതുച്ചരി എന്നിവിടങ്ങളില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി പേരിലുണ്ടായിരുന്ന സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി എടുത്തത്. ഇത്രയും വസ്തുവകകള്‍ 2016 നവംബറില്‍ നോട്ട് അസാധുവാക്കലിനു ശേഷമാണ് ശശികല വാങ്ങിക്കൂട്ടിയത്.
ചെന്നൈയിലെ മാള്‍, പുതുച്ചേരിയിലെ ജ്വല്ലറി, പേരംമ്പൂരിലെ റിസോര്‍ട്ട്, കോയമ്പത്തൂരിലെ പേപ്പര്‍ മില്‍ ഉള്‍പ്പടെ ഒന്‍പത് വസ്തുവകകളാണ് കണ്ടുകെട്ടിയത്. വീട്ടുജോലിക്കാരി, ഡ്രൈവര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിവരുടെ പേരിലാണ് ശശികല വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ജയിലിലാണെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പ് ശശികലയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.
വിനയന്റെ സംവിധാനത്തില്‍ പിറന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആകാശഗംഗയുമായി വിനയന്‍ വീണ്ടുമെത്തിയത്. നവംബര്‍ ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.
ഇന്നത്തെ കാലത്തും ഇതുപോലൊരു ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിനയന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കഴിയുമ്പോഴും കേരളത്തിലെ പല സെന്ററുകളിലും ആകാശഗംഗ 2 ഹൗസ്ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്.
‘ആകാശഗംഗ 2’ ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചു തന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം… സപ്പോര്‍ട്ടു തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ…
ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും… അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.
വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ… ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു..
അവരൊന്നും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം വധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ് ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി.. നന്ദി
ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.
ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.
ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.
അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് സൂചന.
നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ ജോലിചെയ്യുന്ന കെട്ടിടമാണിത്.ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലി ചെയ്യുന്നതിങ്ങനെ. ഹെല്‍മറ്റ് ധരിച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കാണുമ്പോള്‍ ചിരി തോന്നാം. എന്നാല്‍,ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ് കെട്ടിടം.
കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിറയെ ദ്വാരങ്ങളാണ്. തേപ്പ് വരെ അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണുന്നുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തലയില്‍വീണ് പരിക്കേല്‍ക്കാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരോട് നിരവധി തവണ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
തങ്ങളാരെങ്കിലും കെട്ടിടം തകര്‍ന്നുവീണ് മരിച്ചശേഷമെങ്കിലും അധികൃതര്‍ കെട്ടിടം പൊളിച്ചുപണിയുമായിരിക്കുമെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞു. മഴക്കാലത്ത് കുട പിടിച്ചാണ് ഇവിടെ ഇരിക്കുന്നത്. ഫയലുകളും ഉപകരണങ്ങളും കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനംപോലും ഇവിടെയില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.
സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്‍മാര്‍ കിണറ്റില്‍ വീണു. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും യുവതി മരിച്ചു. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധിനഗറിലാണ് സംഭവം.
കിണറിനോടു ചേര്‍ന്ന ഗോവണിയില്‍ നിന്നു ഇവരുവരും സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും കിണറ്റില്‍ വീണു. ഗാന്ധിനഗറിലെ മേഴ്‌സി സ്റ്റെഫി എന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വരന്‍ അപ്പുവിനെ കിണറ്റില്‍ നിന്നു രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്‌ചയാണ് സഭവം നടക്കുന്നത്. മേഴ്‌സിയും അപ്പുവും ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. പട്ടാബിറാമിലുള്ള ഒരു ഫാമില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫികളെടുക്കാന്‍ തുടങ്ങി. ഫാമില്‍ ഒരു കിണറുണ്ട്. അതിന്റെ ഗോവണിയില്‍ കയറിനിന്ന് സെല്‍ഫിയെടുക്കണമെന്ന് മേഴ്‌സി ആഗ്രഹം പ്രകടിപ്പിച്ചു. വണ്ടാലൂരിലുള്ള ഫാമായിരുന്നു ഇത്.
പിന്നീട് കിണറ്റിലെ ഗോവണിയില്‍ കയറിനിന്ന് ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ഇങ്ങനെ സെല്‍ഫിയെടുക്കുന്നതിനിടയില്‍ മേഴ്‌സി കിണറ്റിലേക്കു വീണു. സെല്‍ഫിയെടുക്കുന്നതിനിടെ മേഴ്‌സിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഗോവണിയുടെ ഒരു ഭാഗത്തുനിന്ന് മേഴ്‌സി വഴുതി കിണറ്റിലേക്ക് വീണു. വീഴുന്നതിനിടെ മേഴ്‌സിയുടെ തല കിണറ്റില്‍ ഇടിക്കുകയും ചെയ്തു.
മേഴ്‌സിയെ രക്ഷിക്കാന്‍ അപ്പു ശ്രമങ്ങള്‍ നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അപ്പുവും കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ അപ്പു ഓളിയിട്ട് കരഞ്ഞു. ശബ്ദം കേട്ട് ഫാമിലെ കര്‍ഷകന്‍ ഓടിയെത്തിയപ്പോഴാണ് കാര്യം അറിയുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഒടുവില്‍ രണ്ടുപേരെയും കിണറ്റില്‍ നിന്നു പുറത്തേക്ക് എത്തിച്ചു. എന്നാല്‍, മേഴ്‌സി മരിച്ച നിലയിലായിരുന്നു. അപ്പുവിന് ജീവനുണ്ടായിരുന്നു. അപ്പുവിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഴ്‌സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരുടെയും കല്യാണം ഉറപ്പിച്ചത്. 2020 ജനുവരിയിലാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും ചുഴലിക്കാറ്റായി മാറുന്നു. ബുൾബുൾ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ അന്തമാൻ സമുദ്രത്തോടു ചേർന്നുണ്ടായ ന്യൂനമർദം കാറ്റായി മാറുന്നതാണ് ബുൾബുൾ. പാകിസ്താൻ നിർദേശിച്ച പേരാണിത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഹാ ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരം തൊടും. പോർബന്തറിനും ദിയുവിനും ഇടയിൽ മണിക്കൂർ 80 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കാനാണ് സാധ്യത. തീരദേശ ജില്ലകളായ അഹമ്മദാബാദ്, ഗീർ സോമനാഥ്, അംറേലി, ഭാവനഗർ, സൂറത്ത്, ആനന്ദ് എന്നിവിടങ്ങളിലും ദമാൻ ദിയുവിലെ ദാദ്ര, ഹവേലി എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും.
മഹാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അതേസമയം ഡൽഹിക്ക് ചുഴലിക്കാറ്റ് ഗുണകരമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും പുകമഞ്ഞ് തമിഴ്‌നാട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങലിലേക്ക് നീങ്ങുകയും ചെയ്യും.
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈദ്യുതിയും ആശയവിനിമയ ഉപാധികളും തകരാറിലാകുകകയും, മരങ്ങൾ കടപുഴകി വീഴുകയും, തീരദേശ വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.
ബുൾബുൾ ചുഴലിക്കാറ്റ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ മിതമായ മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ അനിശ്ചിതത്വത്തിനിടയിൽ കഴിഞ്ഞദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശരദ് പവാർ പറഞ്ഞത് എൻസിപി പ്രതിപക്ഷത്തിരിക്കും എന്നായിരുന്നു. എൻസിപിയും ശിവസേനയും ചേർന്നുള്ള ഒരു സര്‍ക്കാരിനുള്ള സാധ്യതയെക്കുറിച്ച് ഇരുവരുടയും യോഗത്തിനു മുമ്പു തന്നെ ഊഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ ഉറപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയാണ് എൻസിപിയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നേതാവിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എൻസിപിക്ക് ശിവസേനയുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ട്. ഇതിന് കടുത്ത ചില ഉപാധികളും അവർ മുമ്പോട്ടു വെക്കുന്നു. ഒന്ന്, ശിവസേന എൻഡിഎ വിടണം. രണ്ട്, അവർ തങ്ങളുടെ തീവ്ര നിലപാടുകൾ അമർത്തിവെക്കണം.
ബിജെപി-ശിവസേന സഖ്യത്തിൽ സർക്കാർ വരുന്നില്ലെന്നാണെങ്കിൽ സർക്കാർ രൂപീകരിക്കാൻ എൻസിപി ശ്രമിക്കുമെന്ന് പാർട്ടി വക്താവ് നവാബ് മാലിക് പറയുകയുണ്ടായി. ശിവസേനയുമായി ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഒരു പാർട്ടിയോടും ഞങ്ങൾക്ക് അയിത്തമില്ല,’ എന്ന മറുപടിയാണ് ലഭിച്ചത്. ശിവസേനയ്ക്കുള്ളിലും ബിജെപിയെ ഒഴിവാക്കിയുള്ള സർക്കാർ എന്ന മനോഭാവം ശക്തമായിത്തീർന്നിട്ടുണ്ട്. ഞായറാഴ്ച തന്നെ എൻസിപി നേതാക്കളോട് ശിവസേന തങ്ങളുടെ മനോഗതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മുതിർന്ന എൻസിപി നേതാവ് അജിത് പവാർ തനിക്ക് ശിവസേനാ എംപി സഞ്ജയ് റൗത്തിൽ നിന്നും ലഭിച്ച ഒരു എസ്എംഎസ് മാധ്യമപ്രവർത്തകരെ കാണിക്കുകയുണ്ടായി. ആശംസകളറിയിച്ചുള്ള ചെറിയൊരു സന്ദേശമായിരുന്നു അത്. ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം അടുക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതിൽ കാണുന്നതെന്നാണ് പൊതു വിലയിരുത്തൽ.
പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് ശിവസേനാ നേതാവായ കിഷോർ തിവാരി കത്തയച്ചെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നിരിക്കിലും ശിവസേനയുടെ ഒരു പൊതുവികാരം ബിജെപിയുമൊത്തുള്ള സർക്കാർ രൂപീകരണത്തിന് എതിരാണ്. ശിവസേനയെ തകർത്ത് മഹാരാഷ്ട്രയിൽ മുന്നേറ്റം ആഗ്രഹിക്കുന്ന ഒരു കക്ഷിയുമൊത്തുള്ള ബന്ധം ദീര്‍ഘകാലാടിസ്ഥാനത്തിൽ ആത്മഹത്യാപരമായിരിക്കുമെന്ന് ശിവസേനാ നേതാക്കൾ കരുതുന്നുണ്ട്. 288 അംഗ നിയമസഭയിൽ 161 സീറ്റുകളാണ് ശിവസേന-ബിജെപി സഖ്യം നേടിയത്. ഏറ്റവും വലിയ കക്ഷിയായി മാറിയ ബിജെപിക്ക് പിന്തുണ നൽകി ഭരണത്തിൽ സുഖകരമായി കയറിയിരിക്കാമെന്നിരിക്കെയാണ് ശിവസേന ബദൽ മാർഗങ്ങൾ തിരയുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ നടക്കുന്ന അശ്വമേധംമൂലം നിലനിൽപ്പു തന്നെ പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് ശിവസേനയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ശിവസേനയെ ബിജെപി വിഴുങ്ങുന്ന സ്ഥിതിയാണുള്ളത്.
ശിവസേന മുൻകൈയെടുത്താൽ മാത്രമേ സർക്കാർ രൂപീകരണത്തെക്കുറിച്ച ആലോചിക്കൂ എന്നാണ് എൻസിപി വക്താവ് നവാബ് മാലിക്ക് പറയുന്നത്. നവംബർ 7നു മുമ്പ് സർക്കാർ രൂപീകരണം നടന്നില്ലെങ്കിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന ബിജെപി നേതാക്കളുടെ ഭീഷണികളെ പ്രതിരോധിക്കുന്നതും എൻസിപിയാണ്. അത്തരമൊരു സാഹചര്യം നിലവിൽ വരില്ലെന്നും അതിന് എൻസിപി അനുവദിക്കില്ലെന്നും നവാബ് മാലിക്ക് പറഞ്ഞു.
കോൺഗ്രസ്സിന്റെ കൂടി പിന്തുണയോടെ മാത്രമേ എൻസിപി-ശിവസേന സർക്കാരിന്റെ രൂപീകരണം നടക്കൂ. സേനയ്ക്ക് 56 അംഗങ്ങളാണുള്ളത്. എൻസിപിക്ക് 54ഉം കോൺഗ്രസ്സിന് 44ഉം അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ് പുറത്തു നിന്നും പിന്തുണ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനുള്ള ധാരണ കഴിഞ്ഞദിവസം സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ പവാർ ഉണ്ടാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന തത്വത്തിന്റെ പുറത്താണ് കോൺഗ്രസ്സിന്റെ പുറത്തു നിന്നുള്ള പിന്തുണ.