ഞായറാഴ്ച ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ക്യാംപസിൽ എത്തിയ നടി ദീപിക പദുക്കോണിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം.

ദീപികയുടെ ജെഎൻയു സന്ദർശന വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെ ബിജെപിയുടെ തജീന്ദർ പാൽ സിങ് ബഗ്ഗയാണ് താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻ‌യു‌യു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ സമയം ചെലവഴിച്ചു.

ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.

ബോളിവുഡ് സംവിധായകരായ വിശാൽ ഭരദ്‌വാജ്, അനുരാഗ് കാശ്യപ്, സോയാ അക്തർ, അഭിനേതാക്കളായ താപ്സി പന്നു, റിച്ച ചദ്ദ എന്നിവർ മുംബൈയിലെ അപ്പ് കാർട്ടർ റോഡിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാതാരങ്ങളും വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.

അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള്‍ നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിക്കുകയായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് ഇവരില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. പത്തിലേറെ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.