പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തിൽ കശ്മീർ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ മോദി ബോറിസ് ജോൺസണെ അഭിനന്ദനമറിയിച്ചു.
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകി (22) ആണ് മരിച്ചത്.
ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരുടെ അഞ്ചുവയസ്സുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി. മകനെ കാറിലാക്കിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് മദ്യലഹരിയിൽ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശി സുനില്‍ (40) അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ടരയോടെ വൈറ്റില ഹബ്ബിന് സമീപമാണ് സംഭവം.
തട്ടുദോശ കിട്ടാൻ വൈകിയതോടെ ഇയാൾ തോക്കെടുക്കുകയായിരുന്നു. തട്ടുകടക്കാരും സമീപത്തുണ്ടായിരുന്നവരും പരിഭ്രാന്തരായി. തോക്കിൻമുനയിലാണ് പിന്നീട് ദോശ ചുട്ടത്. മേശപ്പുറത്ത് തോക്ക് വച്ചാണ് ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ഇയാൾ തോക്കുയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒറിജിനൽ തോക്കെന്നു കരുതി ആരും അടുത്തില്ല.
വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്.ഒപ്പമുണ്ടായിരുന്നവർ പൊലീസിനെ കണ്ട് ഓടിമറഞ്ഞു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി മരട് എസ്എച്ച് സി. വിനോദ് പറഞ്ഞു.
ജമ്മുകശ്മീരിന്‍റെ വികസനത്തെ സഹായിക്കാനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നിലപാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിൽ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു യൂസഫലി വ്യക്തമാക്കി.
അബുദാബിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ ഉറപ്പ്. തുടക്കമെന്ന നിലയിൽ നൂറു കശ്മീരികൾക്കു ജോലി നൽകും. അതേസമയം, യുഎഇയിൽ ഇന്ത്യൻ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാർഡ്, ലുലു ഗൂപ്പിൻറെ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ സൌകര്യമൊരുക്കുമെന്നു എം.എ.യൂസഫലി വ്യക്തമാക്കി.
മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ്. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഗുരുതരാവസ്ഥയില്‍ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തില്‍ ചികിത്സിച്ച ഡോക്ടര്‍ വിപിന്‍ കളത്തിലാണ് ഈ വിവരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാല്‍ കുട്ടിയ്ക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനന്‍ വൈദ്യര്‍ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിനെ ഉദ്ധരിച്ച് ഡോക്ടര്‍ പറയുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയിൽ അമല മെഡിക്കൽ കോളേജിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയിൽ റഫർ ചെയ്യുകയുണ്ടായി . റഫർ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളിൽ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ ( Propionic Acidemia ) എന്ന രോഗമാണെന്നും , കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ കഴിഞ്ഞ നാല് മാസമായി ആയുർവേദ ട്രീറ്റ്മെന്റ് തുടങ്ങി , മറ്റുളള മോഡേൺ മെഡിസിൻ എല്ലാം നിർത്തി , അസുഖം കൂടുതലായി അമലയിൽ ചികിത്സ തേടി , സാമ്പത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കൽ കോളേജിലോട്ട് വിടുകയാണ് . അന്നാണേൽ ഐ സി യു ഫുളളും , 2 വെന്റി യും
സ്വാഭാവികമായി ഞാൻ ആയുർവേദ്ദത്തെ കുറേ പഴിച്ചു . ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്പോൾ തന്നെ
പരിശോധനയിൽ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു ( Hypothermia), പ്രഷർ കുറവായിരുന്നു ( Low BP ) , രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതിൽ നീല കളർ ( cyanosis ) കണ്ടുതുടങ്ങിയിരിക്കുന്നു . ശ്വസനം അസിഡോറ്റിക്ക് പോലെയും ( Acidotic Breathing )
കുട്ടിയെ നമ്മുക്ക് വെന്റിലേറ്റ് ചെയ്യേണ്ടി വന്നു . കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു . എമർജൻസി ട്രീറ്റ്മെൻറിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാൻ ഉമ്മയെ വിളിച്ചു .
കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് ( decreased feeding ), കളി കുറവ് ( Decreased Activity ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചർദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടർന്ന് അമൃത മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ദ പരിശോദനയിൽ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും ( Included Under Inborn errors of Metabolism ) പൂർണമായി ചികിത്സിച്ച് ഭേതമക്കാൻ സാധിക്കില്ല എന്നും , പക്ഷേ അധികമാകാതെ പിടിച്ചു നിർത്താൻ സാധിക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു . ഇടയ്ക്ക് വരുന്ന ജലദോഷം , പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥ കൂടാതെ ഒരു വർഷം കഴിഞ്ഞു .
അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം ‘ #നാട്ടുവൈദ്യൻ #മോഹനൻ #വൈദ്യരെ‘ കാണാൻ പോകുന്നത് .
ഉമ്മയുടെ വാക്കുകളിലൂടെ -” കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തിൽ ആണ് പോയത് , ആദ്യ തവണ പോകമ്പോൾ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കൺസട്ടേഷൻ ഫീ വേണ്ട , മരുന്നിന് മാത്രം മതി , അത് 10 ദിവസം കൂടുമ്പോൾ വരണം , മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും . മുൻപുള്ള ഒരു റീപ്പോർട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും ( പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി ) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും . ചികിത്സ തുടങ്ങുന്നതിനു മുൻപ് മറ്റെല്ലാം മരുന്നും നിർത്തണം , ചികിത്സയുടെ ഭാഗമായി നൽകിയത് നാടൻ നെല്ലിക്ക നീരും , പൊൻകാരം ( Tankan Bhasma ) എന്ന മെഡിസിനും ”
പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിർത്തി , പ്രശ്നങ്ങൾ വഷളാകാൻ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂർച്ചിച്ച് ശ്വാസം എടുക്കുന്നത് കൂടുവാൻ തുടങ്ങി , അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂർച്ചിച്ചതിനാൽ അമലയിൽ ഇറക്കുവായിരുന്നു ..( Severe Metabolic Crisis )
കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാൽ കേസ് പുരുഷോത്തമൻ സാറുമായി ( Purushothaman Kuzhikkathukandiyil ) ഡിസ്കസ് ചെയ്യുകയും , രാവിലെ തന്നെ പെരിട്ടോണിയൽ ഡയാലിസിസ് ( Peritoneal Dialysis -PD ) ചെയ്യാൻ നിർദേശിച്ചു , പ്രകാരം PD തുടങ്ങി .. പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും , പ്രഷർ താഴ്ന്ന് മരുന്നുകൾക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു .
ക്രമമായ ഭക്ഷണക്രമത്തിലൂടെയും ( പ്രോട്ടിൻ കുറച്ച്) കുറിച്ച മരുന്നുകളിലൂടെയും( ബയോട്ടിൻ , കാർനിട്ടിൻ , സോഡിയം ബെൻസോവേറ്റ് ) ഒരു പരിധി വരെ മുൻപോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനൻ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം .ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പിൽ വീണ പോയിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം .ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാൻസറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് !!
എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളൂ . ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കൻമാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നൽകി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .
ഇനി എന്റെ ആയുർവേദ ഡോക്ടർ സുഹൃത്തക്കളോടാണ് , നിങ്ങൾ പറയൂ മുകളിൽ പറഞ്ഞ അസുഖത്തിന് പൊൻകാരം എങ്ങനെ ഉപകാരപ്പെടും ?
അന്വേഷിച്ചതിൽ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്സ് ഗണത്തിൽ ഉൾപ്പെടുന്നതാണ് ഇതെന്ന് കണ്ടു .
രസ മെഡിസിനിൽ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിൻ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാൾ ചികിത്സിക്കത്ത തെങ്ങനെ ?
നിങ്ങളുടെ പേരും പറഞ്ഞ് (എന്നിട്ട് പറയപ്പെടുന്നത് നാട്ടുവൈദ്യം ) നടത്തുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങളുടെ കൂടെ കടമയാണ് .
പ്രെപ്പയോണിക്ക് അസിഡീമിയയെ സംബന്ധിച്ച വിവരം താഴെ ലിങ്കിൽ ഉണ്ട് ✍
ആയുർവേദ്ദത്തിൽ ഉപയോഗിക്കുന്ന പൊൻകാരത്തെ സംബന്ധിച്ച് വിവരങ്ങൾ നൽകിയത് ഡോ വന്ദന ഡോ .ആരതി , ഡോ സുജിത്ത് ( Arathi Gangadhar , Vandana Pannikkottil , Vaidya Sujith M Sudheer )
( വിവരങ്ങൾ താഴെ ചേർക്കുന്നു )
നാട്ടുവൈദ്യം ആനയാണ് , മാങ്ങയാണ് എന്ന് പറഞ്ഞ് പോസ്റ്റിനടിയിൽ മോങ്ങുന്ന മോഹന ,വടക്ക ഫാൻസുകൾ അകലം പാലിക്കുക 🤞🏽
കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം പ്രശേദം ശാന്തമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. കശ്മീരിലെ പ്രതിനിധി പകര്‍ത്തിയ വീഡിയോയിലൂടെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിവരങ്ങള്‍ പുറത്തു വിട്ടത്.
കശ്മീരില്‍ നിന്ന് കരണ്‍ദീപ് സിംഗ്, അഹ്മദ് ഖാന്‍, നീല്‍ കോളിയര്‍, ബെന്‍ ലാഫിന്‍ എന്നിവര്‍ തയ്യാറാക്കിയ ആറു മിനുട്ടോളം ദൈര്‍ഘ്യമുള്ള ‘ജീവിതം തടങ്കലില്‍’ എന്ന വീഡിയോ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണത്തിന് വിരുദ്ധമായ കാര്യങ്ങള്‍ എണ്ണിപറയുന്നത്.
കശ്മീരിലെ സൈനിക നീക്കത്തിലെ പ്രതിഷേധപ്രകടനങ്ങളുടെ ദൃശ്യങ്ങളുമായാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കു ശേഷം സൈന്യത്തിന്റെ നടപടികള്‍ക്ക് ഇരയായവരുടെ കഥകളാണ് പറയുന്നത്.
മുൻപ് കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബിബിസി, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നെന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം റിപ്പോര്‍ട്ട് ചെയ്തത്.
അസംബ്ലി തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘടനാപരമായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.
സംസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമന്‍ മിത്ര പറഞ്ഞു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ അംഗീകരിക്കുകയാണെങ്കില്‍ സഖ്യത്തിന് ശ്രമിക്കണം എന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമന്‍ മിത്ര പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ മമത ബാനര്‍ജി പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്-എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു നേടിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ. മാണി എംപി കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. 27ന് കട്ടപ്പന സബ് ജഡ്ജ് ഡോണി തോമസ് വർഗീസ് വിധി പറയും. കേരള കോണ്‍ഗ്രസ് ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു സ്റ്റേ നേടി.
പാർട്ടി ചെയർമാനായുള്ള ജോസ് കെ. മാണിയുടെ ചുമതല തടഞ്ഞുകൊണ്ടായിരുന്നു ഉത്തരവ്. ഇതിനെതിരേയാണ് ജോസ് കെ. മാണി എം.പി, കെ.ഐ. ആന്റണി എന്നിവർ കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച സബ് ജഡ്ജ് ഇന്നലെ വാദം കേട്ടു. തുടർന്ന് വിധി പറയുന്നത് 27-ലേക്കു മാറ്റുകയായിരുന്നു. ജോസ് കെ. മാണി വിഭാഗത്തിനുവേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജി. ശ്രീകുമാർ, വിശ്വനാഥൻ എന്നിവരും പി.ജെ. ജോസഫ് വിഭാഗത്തിനുവേണ്ടി ചേലൂർ ശ്രീകുമാർ, പി.ബി. കൃഷ്ണൻ, വിൻസെന്റ്, ജോമോൻ കെ. ചാക്കോ എന്നിവരും ഹാജരായി.
എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിന്ധിച്ചു പി.ജെ. ജോസഫ് എംഎൽഎ പറയുന്നതാണ് ആധികാരികമായ സംഘടനാ അഭിപ്രായമെന്നു പാർട്ടി നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ. ഒഴിവുവന്ന സംഘടനാ പദവികൾ നികത്തുന്ന സമവായ ചർച്ചകളുമായി സഹകരിക്കാതെ മൂന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ആൾക്കൂട്ടയോഗം സംഘടിപ്പിച്ചു ചെയർമാനെ തെരഞ്ഞെടുത്തു പരിഹാസ്യരായവർ എന്തിനാണു കേരള കോണ്‍ഗ്രസ്- എമ്മിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നതെന്നു മനസിലാകുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
കൊല്‍ക്കൊത്ത സ്വദേശിനിയായ മോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഒാല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി എച്ച് എം നാഗേഷാണ് പിടിയിലായത്. എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ കവര്‍ച്ചാശ്രമം തടഞ്ഞതിനാണ് യുവതിയെ കൊലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒരുമാസം മുന്‍പാണ് സംഭവം നടന്നത്. മോഡലും ഇവന്‍റ് മാനേജറുമായ പൂജ സിങാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ശരീരമാസകലം മുറിവുകളും കണ്ടെത്തിയിരുന്നു.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു പൂജ. കൊല്‍ക്കൊത്തിയലേയ്ക്ക് തിരികെ മടങ്ങാന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോകാനാണ് ഒാല ടാക്സി ബുക്ക് ചെയ്തത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു യാത്ര യാത്രക്കിടയില്‍ മെയിന്‍ റോഡ് വിട്ട നാഗേഷ് ഒറ്റപ്പെട്ട വഴിയിലേയ്ക്ക് തിരിഞ്ഞു. വാഹനം നിര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ടു. എന്നാല്‍ പൂജ കവര്‍ച്ചാ ശ്രമം ചെറുത്തതോടെ ഇയാള്‍ ഇരുമ്പുവടികൊണ്ട് പൂജയുെട തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട യുവതി മരിച്ചെന്നുകരുതി എയര്‍പോര്‍ട്ടിന് സമീപമുള്ള യാരപ്പനഹള്ളിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഇതിനിടെ ബോധം തിരിച്ചുകിട്ടിയ യുവതി, രക്ഷപെടാന്‍ ശ്രമം നടത്തി. ഇതോടെ നാഗേഷ് യുവതിയെ കല്ലുകൊണ്ടും വടികൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒാടയിൽ ഉപേക്ഷിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കുറ്റം സമ്മതിച്ച നാഗേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. െബംഗളൂരുവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെബ്ടാക്സികളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ദീർഘനാളത്തെ അസുഖങ്ങൾക്കും ചികിത്സകൾക്കുമൊടുവിൽ മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി മരണത്തിന് കീഴടങ്ങി. ശ്വസനസംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.
1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി ദേശീയ നിർവാഹകസമിതിയിലുണ്ട്.വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അരുൺ ജെയ്റ്റ്‌ലി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്‌ലിയുടെ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രി ഹർഷ വർധൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ നേരത്തെ ആശുപത്രിയിലെത്തി ജെയ്‌റ്റ്‌ലിയെ സന്ദർശിച്ചിരുന്നു.
പ്രാസംഗികന്‍, ജനനേതാവ്, രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം
”ഈ കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ കാണുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയൊരു വഴിത്തിരിവായാണ്. ഈ സര്‍ക്കാര്‍ ഓർമിക്കപ്പെടുക 100 ശതമാനം ആത്മാർഥമായൊരു സര്‍ക്കാരിന്റെ പേരിലായിരിക്കും” തന്റെ കാലാവധി കഴിഞ്ഞ അവസരത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ് ജിഎസ്ടി നടപ്പിലാകുന്നത്. ഗുഡ്‌സ് ആൻഡ് സര്‍വ്വീസിന് ഒരൊറ്റ നികുതി എന്നതായിരുന്നു ജിഎസ്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ട് ട്രില്യണ്‍ എന്ന നേട്ടം കൈവരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ നോട്ട് നിരോധനം നടപ്പിലാക്കുന്നതും ജെയ്റ്റ്‌ലിയുടെ കാലത്തായിരുന്നു. രണ്ടും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. അപ്പോഴും പ്രധാനമന്ത്രിക്കൊപ്പം ജെയ്റ്റ്‌ലി ഉറച്ചു നിന്നു.
1952 ലായിരുന്നു ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവതത്തിലെ നിർണായക ഏടായിരുന്നു അടിയന്തരാവസ്ഥ കാലം. 1973 ല്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്നും ബിരുദം നേടിയ ജെയ്റ്റ്‌ലി നാല് വര്‍ഷത്തിന് ശേഷം നിയമത്തിലും ബിരുദം നേടി. പഠനകാലത്ത് ജെയ്റ്റ്‌ലി എബിവിപിയുടെ പ്രവര്‍ത്തകനായിരുന്നു. 1974 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി. അടിയന്തരാവസ്ഥ കാലത്ത് അമ്പാല ജയിലിലായിരുന്നു ജെയ്റ്റ്‌ലിയെ കരുതല്‍ തടങ്കലലില്‍ പാര്‍പ്പിച്ചത്.
അടിന്തരാവസ്ഥയ്ക്ക് ശേഷം പുറത്തുവന്ന ജെയ്റ്റ്‌ലി നിയമം പഠിക്കുകയും 1980 ല്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. 1989 ല്‍ വി.പി.സിങ് സര്‍ക്കാര്‍ ജെയ്റ്റ്‌ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1991 ല്‍ ജെയ്റ്റ്‌ലി ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയിലെത്തി. പിന്നീട് 1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിലെത്തി ജെയ്റ്റ്‌ലി. പിന്നീട് പാര്‍ട്ടിയുടെ വക്താവായും ജെയ്റ്റ്‌ലി എത്തി. 2003 ല്‍ നിയമ മന്ത്രിയായി വീണ്ടും മന്ത്രിസഭയില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ജെയ്റ്റ്‌ലി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജെയ്റ്റ്‌ലിയായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍, വനിതാ സംവരണം, ലോക്പാല്‍ ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി ജെയ്റ്റ്‌ലി മാറി. പിന്നീട് മോദിയുടെ ഭരണകാലത്ത് ജെയ്റ്റ്‌ലി വീണ്ടും മന്ത്രിസഭയിലെത്തി. ധനമന്ത്രിയായിരിക്കെ തന്നെ പ്രതിരോധത്തിന്റേയും അധിക ചുമതല വഹിച്ചിരുന്നു