‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും.’ തന്നെ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന സൈബർ പോരാളികളോട് നടൻ ടിനി ടോം പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെ ധർമജനെ അനുകൂലിച്ച് ടിനി ടോം നടത്തിയ പ്രസ്ഥാവനയും ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അത്ര ഇഷ്ടമായിരുന്നില്ല.
താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇതോടെ ടിനിക്കെതിരെ സൈബർ ആക്രമണമുണ്ടായി. അഞ്ചു കോടി നൽകിയിരുന്നില്ലെന്നും വെറും തള്ളാണിതെന്നും ആരോപിച്ച് പോസ്റ്റുകളും സജീവമായി. ഇതോടെയാണ് കൂടുതൽ പ്രതികരണവുമായി ടിനി രംഗത്തെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.
കോട്ടയം: കെവിൻ വധക്കേസിൽ ഇന്നു വിധി. കോട്ടയം സെഷൻസ് കോടതിയാണു വിധി പ്രഖ്യാപിക്കുക. ഈ മാസം പതിമൂന്നിന് വിധി പറയാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിന് ഇന്നത്തേക്കു വിധി മാറ്റുകയായിരുന്നു. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വർഷം മേയ് 27നാണ് കെവിൻ ജോസഫ് കൊല്ലപ്പെട്ടത്.
ആലപ്പുഴ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വിവാഹത്തിനായി നാട്ടിലെത്തിയ കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഉപേക്ഷിച്ച കാര്‍ കിളിമാനൂരില്‍ കണ്ടെത്തി. നാലംഗ സംഘത്തില്‍ കായംകുളം സ്വദേശിയായ ഷിയാസ് പൊലീസ് പിടിയിലായി.
കായംകുളം ഹൈവേ പാലസ് ബാറിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഷമീര്‍ഖാനും സംഘവും മദ്യം വാങ്ങാനായി ബാറിലെത്തി. ഇതേസമയം മറ്റൊരു സംഘം ഗേറ്റിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ ഇരു കൂട്ടരുമായി തര്‍ക്കമായി. നേരത്തെ തന്നെ മദ്യപിച്ചിരുന്നു ഇരുസംഘവും. തര്‍ക്കം അടിയും ഇടിയുമായി. ഷമീറിനൊപ്പം നാലുപേരും കൊലയാളി സംഘത്തിലും അത്രതന്നെ പേരും ഉണ്ടായിരുന്നു.
ബീയര്‍ബോട്ടില്‍ പൊട്ടിച്ച് തലയ്ക്കടിച്ച സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറില്‍ കയറി. കാര്‍ മുന്നോട്ട് എടുക്കാന്‍ ഒരുങ്ങവെ ഷമീര്‍ വാഹനം തടഞ്ഞു. മദ്യലഹരിയിലായിരുന്ന സംഘം ഷമീറിനെ ഇടിച്ചിട്ടശേഷം തലയിലൂടെ കാറോടിച്ചുപോയി. പിന്നീട് തിരുവനന്തപുരം കിളിമാനൂരിലാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തമാസം എട്ടിന് നടക്കാനിരുന്ന വിവാഹത്തിനാണ് ഷമീര്‍ഖാന്‍ രണ്ടുദിവസം മുന്‍പ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അക്രമി സംഘത്തിലെ മുഴുവന്‍പേരും നേരത്തെയും ഒട്ടേറെ കേസുകളില്‍ പ്രതികളാണ്.
മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.
സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.
ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…
ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.
ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.
ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.
രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.
പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.
കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.
റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.
മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…
ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തത് നാടകീയമായി. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.
‘ഒളിച്ചിരുന്ന്’ ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്ന് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പിന്നാലെ, ചെന്നൈയിലെ വസതിക്കു മുന്നിൽ കാർത്തി ചിദംബരം മാധ്യമങ്ങളെ കണ്ടു. പത്തു വർഷത്തോളം പഴക്കമുള്ള കേസ് ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാർത്തി പറഞ്ഞു.
നേരത്തെ, അപ്രതീക്ഷിതമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ചിദംബരത്തെ തേടി സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ച ശേഷം അവിടെ നിന്നു മടങ്ങിയ ചിദംബരം ജോർബാഗിലെ വീട്ടിലെത്തി. ഇതോടെ സിബിഐ സംഘം ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അതോടെ മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വസതിയിലെത്തിയത്. പിന്നാലെ കൂടുതൽ സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി.
കോൺഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപിൽ സിബൽ, അഭിഷേക് സിങ്‍വി എന്നിവർക്കൊപ്പമാണ് ചിദംബരം എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനെത്തിയത്. ഐഎൻഎക്സ് മീഡിയ കേസിൽ തനിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കള്ളങ്ങളാണു പ്രചരിപ്പിക്കുന്നത്. ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നു. ഞാന്‍ ഒളിവിലായിരുന്നില്ല, നിയമത്തിന്‍റെ പരിരക്ഷയിലായിരുന്നു. ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യം. വെള്ളിയാഴ്ച വരെ സ്വാതന്ത്ര്യത്തിന്‍റെ ദീപം ജ്വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – ചിദംബരം പറഞ്ഞു. ഇതിനു പിന്നാലെ കപിൽ സിബലിനൊപ്പം അദ്ദേഹം മടങ്ങുകയായിരുന്നു. സിബിഐ സംഘം എത്തിയതോടെ ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും എഐസിസി ആസ്ഥാനത്തിനു മുൻപില്‍ തമ്പടിച്ചു.
അജ്മാൻ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടമായിരുന്നു
കര്‍ണാകയിലെ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു. കര്‍ണാടകയിലെ ബി.എസ് യദ്യൂരപ്പ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും ഉള്‍പ്പെട്ടു. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും യദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടിയത്.
2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവദിയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സിസി പാട്ടീലും നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്.
പോണ്‍ വീഡിയോ കണ്ടത് വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് പ്രസ്തുത വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദി പ്രതികരിച്ചത്.
മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തിന് മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക സഹായമില്ല. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രത്യേകം സഹായം നല്‍കിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസത്തിന് പണം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പ്രളയം നേരിട്ട സംസ്ഥാനങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തും. അതിന് ശേഷമാണ് പണം ഏതൊക്കെ സംസ്ഥാനത്തിന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ. അസം, മേഘാലയ, ത്രിപുര, ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാകും സന്ദര്‍ശനം നടത്തുക.
നേരത്തേ അമിത് ഷായുടെ നേതൃത്വത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്താത്തത് മനപൂര്‍വമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ കേരളത്തോടുള്ള വിവേചനത്തിനെതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ട്വിറ്ററില്‍ പ്രതിഷേധിച്ചു.പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 4432 കോടി രൂപ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിന്റെ പങ്ക് പൂജ്യം..! മന്ത്രി ട്വീറ്റ് ചെയ്തു.
കൊച്ചി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ദിലീപും ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഹൈബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ദിലീപിന്റെ കോളെത്തിയതിനുപിന്നാലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടുവെന്നും രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹൈബി ഈഡൻ പറയുന്നു.
ഹിമാചൽപ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തിയെന്നും മണാലിയിലേക്ക് സംഘം തിരിച്ചതായി കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.മുരളീധരൻ സംസാരിച്ചിരുന്നു.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യർ അടക്കമുളളം സംഘം. കനത്ത മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്.
മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.
സഹോദരൻ മധു വാര്യരെ മഞ്ജു വാര്യർ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കൻഡ് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. 200 ഓളം പേർ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.
‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്ക. ഇത് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷമാണെന്ന് ഇന്ത്യയും നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്തുണ നല്‍കുന്ന തരത്തിലാണ് അമേരിക്കയുടെ പുതിയ പ്രതികരണം. പാക്കിസ്ഥാന് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അമേരിക്ക പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരുവരും കശ്മീർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴാണ് ഇന്ത്യയെ പിന്തുണച്ചുള്ള നിലപാട് അമേരിക്ക അറിയിച്ചത്. കശ്മീര്‍ മേഖലയില്‍ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പാക്കിസ്ഥാനെന്നാണ് റിപ്പോര്‍ട്ട്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമമായ ‘അറീ’ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തരത്തിൽ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നിർദേശം നൽകിയിരുന്നു. അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചത്.