കർണാടകയിൽ 17 എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രീംകോടതി. സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. മുൻ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണു വിധി. അതേസമയം അയോഗ്യരാക്കപ്പെട്ടവർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. രാജിയും അയോഗ്യതയും തമ്മിൽ ബന്ധമില്ലെന്നും കോടതി പറഞ്ഞു.

കോടതിവിധി ഭരണകക്ഷിയായ ബിജെപിക്ക് ആശ്വാസമാണ്. മുൻ സ്പീക്കർ രമേഷ് കുമാറിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. നിയമസഭയുടെ കാലാവധി തീരുന്ന 2023 വരെ മത്സരിക്കുന്നതിൽ നിന്നു 17 എംഎൽഎമാരെ വിലക്കിയായിരുന്നു ഉത്തരവ്.

കോൺഗ്രസ് എംഎൽഎമാർ 13, ദൾ 3, ഒരു കെപിജെപി എംഎൽഎയും കൂടിയാകുമ്പോൾ മൊത്തം അയോഗ്യർ 17. അയോഗ്യതാ നടപടി ബിജെപിക്കു പരോക്ഷമായി ഗുണകരമാണ്. 224 അംഗ നിയമസഭയുടെ അംഗബലം ഇതോടെ 207 ആയി. ഭൂരിപക്ഷത്തിനു വേണ്ടത് 104 വോട്ട്. ബിജെപിക്ക് 105 പേരുടെ പിന്തുണയുണ്ട്.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറണമെന്നാണു മുൻ സ്പീക്കർ രമേഷ് കുമാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. നിയമസഭയിൽ നിന്ന് ഒഴിവാകാനല്ല, അടുത്ത സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാനാണ് അയോഗ്യരായ എംഎൽഎമാർ രാജി വച്ചത്. ഒരു എംഎൽഎക്കു രാജിവച്ച് മറ്റൊരു കക്ഷിയിൽ ചേരാൻ പാടില്ലേയെന്നു കോടതി ചോദ്യമുന്നയിച്ചു. നടപ്പു നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ ഇവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എങ്ങനെയാണു വിലക്കിയതെന്നും കോടതി ചോദിച്ചിരുന്നു.

കൂറുമാറിയ എംഎൽഎമാരുടെ രാജി യാന്ത്രികമായി പരിഗണിക്കാൻ മുൻ സ്പീക്കർക്ക് കഴിയുമായിരുന്നില്ലെന്നും സമഗ്രമായാണ് അദ്ദേഹം ഇക്കാര്യം കൈകാര്യം ചെയ്തതെന്നും മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. നിയമസഭാംഗത്തിനു രാജിവയ്ക്കാനുള്ള അവകാശം ഭരണഘടന നിഷേധിക്കുന്നില്ലെന്നും സ്പീക്കർ അത് അംഗീകരിക്കണമെന്നും ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിനെ സോളിസിറ്റർ ജനറൽ ധരിപ്പിച്ചു. ഭരണഘടനയിലെ 190(3) വകുപ്പു പ്രകാരം, സ്വമേധയായല്ലാത്ത രാജി മാത്രമേ തള്ളേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ്- ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് കൂട്ടു നിന്നതിനാണ് 17 എംഎൽഎമാരെ മുൻ സ്പീക്കർ രമേഷ് കുമാർ അയോഗ്യരാക്കിയത്.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 30നു മുൻപ് അയോഗ്യത നീങ്ങിയില്ലെങ്കിൽ ഈ നിയമസഭയുടെ കാലത്തു മത്സരിക്കാനുള്ള അവസരവും നഷ്ടമാകും. അയോഗ്യത നേരിടുന്ന എംഎൽഎമാരുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കാനാണു ബിജെപി നീക്കം. തിരഞ്ഞെടുപ്പു കേസുകൾ കർണാടക ഹൈക്കോടതിയിൽ ഉള്ളതിനാലാണ് 2 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാത്തത്