കൊച്ചി: മരടിലെ ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതു വരെയെടുത്ത നടപടികളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായാല്‍ മാപ്പ് തരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
അതേസമയം, മരടിലെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹര്‍ജി ചൊവ്വാഴ്ചയായിരിക്കും പരിഗണിക്കുക.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഫ്ളാറ്റിലെ താമസക്കാരനായ പോള്‍ എം.കെയാണ് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നായിരുന്നു കോടതിയുടെ താക്കീത്.
അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷേസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നും മുപ്പത് കോടി രുപ ചിലവ് വരുമെന്നുമായിരുന്നു ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചത്.മലിനീകരണം ഉണ്ടാവില്ലെന്നും കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലല്ലെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാന്‍ എന്ന രാജ്യവുമായുള്ള ബന്ധം ചൈനയെ സംബന്ധിച്ചും ഇപ്പോള്‍ വലിയ നഷ്ടക്കച്ചവടമാണ്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നിലച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത് പാക്ക് മാധ്യമങ്ങള്‍ തന്നെയാണ്.
ഇടനാഴിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ചൈന മരവിപ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പദ്ധതിയുടെ ഭാഗമായ ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.
സാമ്പത്തിക ഇടനാഴിക്ക് വേണ്ടി 5000 കോടി ഡോളറിന്റെ പദ്ധതിയാണിവിടെ ചൈന വിഭാവനം ചെയ്തിരുന്നത്. തെക്കു-കിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് ചൈനക്ക് നേരിട്ട് കവാടം ഒരുക്കുന്ന പദ്ധതിയാണിത്. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗം കൂടിയാണിത്.
വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക ഇടനാഴിയുടെ അടിത്തറയാണ് തോണ്ടിയിരിക്കുന്നത്. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെ തുടങ്ങിയ സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണത്തെ തുടക്കം മുതല്‍ തന്നെ ആശങ്കയോടെയാണ് ഇന്ത്യയും വീക്ഷിച്ചിരുന്നത്. ഈ പാത വഴി ചൈനക്ക് എളുപ്പത്തില്‍ സൈനിക വിന്യാസം നടത്താന്‍ കഴിയുമെന്നതായിരുന്നു ആശങ്കക്ക് അടിസ്ഥാനമായിരുന്നത്. പാക്ക് അധീന കശ്മീരിലൂടെയും ബലൂചിസ്ഥാനിലൂടെയും കടന്നു പോകുന്ന ഇടനാഴി എത്തി നില്‍ക്കുക ഗോദ്ദര്‍ തുറമുഖത്താണ്.
വ്യാപകമായ അഴിമതിയാണ് ചൈനീസ് സര്‍ക്കാറിനെ പദ്ധതിയില്‍ നിന്നും പിറകോട്ടടിപ്പിക്കുന്നതെന്നാണ് പാക്ക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെ അന്താരാഷ്ട്ര നാണ്യനിധി, ലോക ബാങ്ക്, അമേരിക്ക എന്നിവരുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങളും ഈ സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പാര്‍ട്ടുകള്‍.
എന്നാല്‍ സാമ്പത്തിക ഇടനാഴിയില്‍ ചൈനയെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത് ഇന്ത്യയുടെ നിലപാട് തന്നെയാണെന്നാണ് നയതന്ത്ര വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പാക്ക് പ്രകോപനം അതിരുവിട്ടാല്‍ ഇന്ത്യ, പാക്ക് അധീനകശ്മീര്‍ പിടിച്ചെടുക്കുമെന്ന് തന്നെയാണ് ചൈനയിപ്പോള്‍ കരുതുന്നത്. ഇത് സാമ്പത്തിക ഇടനാഴിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഘടകമാണ്. ബാലക്കോട്ട് മോഡലില്‍ ഇന്ത്യ ഇനിയും ആക്രമണം നടത്തിയാല്‍ അത് സാമ്പത്തിക ഇടനാഴിക്കും ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുക.
പാക്ക് സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ക്ക് പിന്നിലും ഇന്ത്യയാണെന്നാണ് ചൈന കരുതുന്നത്. ഭൂരിപക്ഷം ബലൂചിസ്ഥാനികളും ഈ തുറമുഖ പദ്ധതിക്ക് എതിരാണ്. നിരവധി ആക്രമണങ്ങള്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ ഇതിനകം തന്നെ അരങ്ങേറിയിട്ടുമുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ കരങ്ങളാണ് ബലൂചിസ്ഥാനിലെ പ്രക്ഷോഭകര്‍ക്ക് പിന്നിലെന്നാണ് പാക്കിസ്ഥാനും ആരോപിക്കുന്നത്.
ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ പാക്ക് പ്രവിശ്യയില്‍ നിന്നും പാക്കിസ്ഥാന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബലൂചിസ്ഥാനികളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഇന്ത്യ-പാക്ക് യുദ്ധമുണ്ടായാല്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം സാധ്യമാകുമെന്നാണ് ബലൂചിസ്ഥാനികള്‍ കരുതുന്നത്.
പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക, ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കുക, എന്നീ അജണ്ടകള്‍ അവസരം കിട്ടിയാല്‍ ഇന്ത്യ നടപ്പാക്കുമെന്ന് തന്നെയാണ് യു.എന്നും കരുതുന്നത്. രണ്ട് രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം ലഘൂകരിക്കാന്‍ യു.എന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാന്റെ നിലപാട് ഇപ്പോഴും പ്രകോപനപരം തന്നെയാണ്.
പ്രധാനമന്ത്രി മോദിക്ക് അമേരിക്കയിലേക്ക് പോകുന്നതിന് പാക്ക് വ്യോമ പാത തുറന്ന് കൊടുക്കാതിരുന്ന നടപടിയാണ് ഒടുവിലത്തെ പ്രകോപനം. ഇതേ രൂപത്തില്‍ പാക്കിസ്ഥാനെ പൂട്ടാന്‍ ഇന്ത്യയും ശ്രമിച്ചാല്‍ അത് ആ രാജ്യത്തിന്റെ നിലവിലെ അവസ്ഥ തന്നെ മോശമാക്കും. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കുടുതല്‍ ശക്തമായ നടപടികള്‍ ഇന്ത്യയും ഇനി സ്വീകരിക്കുമെന്നാണ് സൂചന.
പാക്ക് അതിര്‍ത്തികളില്‍ നിലവില്‍ ശക്തമായ സൈനിക സന്നാഹമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ പ്രകോപനത്തിന് പോലും വലിയ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം അവിടെ നല്‍കി കൊണ്ടിരിക്കുന്നത്.
അതേസമയം പ്രകോപനം വിളിച്ച് വരുത്തി ആക്രമിക്കുക എന്ന ശൈലിയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന സംശയമാണ് ചൈനീസ് ഭരണ കൂടത്തിനുള്ളത്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക എന്നതിനൊപ്പം, സാമ്പത്തിക ഇടനാഴി തകര്‍ക്കുക എന്നത് കൂടി ആയിരിക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്.
ഇന്ത്യയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ വലിയ കെണിയിലേക്കാണ് പാക്കിസ്ഥാന്‍ എടുത്ത് ചാടുന്നതെന്ന നിഗമനത്തിലാണ് ചൈന. സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ തല്‍ക്കാലം രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ചൈനയെ നിര്‍ബന്ധിതമാക്കിയതിന് പിന്നില്‍ ഈ തിരിച്ചറിവും ഉണ്ട്. റഷ്യയുടെ സൗഹൃദം ഇന്ത്യക്ക് ഉള്ളടത്തോളം സൈനികമായ ഒരു സഹായം പാക്കിസ്ഥാന് നല്‍കാന്‍ ചൈനയെ സംബന്ധിച്ച് ഇനി വളരെ ബുദ്ധിമുട്ടാണ്.
ഹോങ്കോങ്ങിലടക്കം വലിയ പ്രതിസന്ധിയാണ് അമേരിക്ക ഇടപെട്ട് ചൈനക്ക് നിലവില്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഇറാന്‍, ഉത്തര കൊറിയ വിഷയങ്ങളിലും അമേരിക്കക്ക് എതിരായ നിലപാടിലാണ് ചൈന. ഇക്കാര്യത്തില്‍ സമാനമായ നിലപാട് സ്വീകരിക്കുന്ന റഷ്യയാണ് ചൈനയെ സംബന്ധിച്ചിപ്പോള്‍ ഏക ആശ്വാസം.
അമേരിക്കയുമായി ശക്തമായ വ്യാപാര യുദ്ധം കൂടി ആരംഭിച്ച സ്ഥിതിക്ക് റഷ്യയെ പിണക്കാന്‍ ഒരു കാരണവശാലും ചൈന തയ്യാറുമല്ല.
ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്ന പിന്തുണ ചൈന നല്‍കാതിരുന്നതും അതുകൊണ്ട് തന്നെയാണ്.
പാക്കിസ്ഥാനെ സൈനികമായി സഹായിക്കുന്നതിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്ന ഭീതിയും ചൈനക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിപ്പോള്‍ രണ്ടടി പിന്നോട്ട് വച്ചിരിക്കുന്നത്. സാമ്പത്തിക ഇടനാഴിയിലെ ചൈനയുടെ പുതിയ നിലപാടിന് പാക്ക് മാധ്യമങ്ങള്‍ പറയുന്ന കാരണമല്ല യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമാക്കുന്നതാണിത്.
പാക്കിസ്ഥാനുമായുള്ള ബന്ധം തുടരുമെങ്കിലും അതിന് കര്‍ശനമായ ഒരു നിയന്ത്രണം അനിവാര്യമാണെന്ന നിലപാടില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പട്ടിണി രാജ്യമായി മാറി കൊണ്ടിരിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് ചൈന പിറകോട്ടടിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യം തന്നെയാണ്.
പാല: പാല ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പി സി ജോര്‍ജിനൊപ്പമെത്തിയ സംഘം കടയില്‍ ആക്രമണം നടത്തിയതായി വ്യാപാരിയുടെ പരാതി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായാണ് ആരോപണം. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവര്‍ കടയില്‍ അക്രമം നടത്തിയെന്നാണ് പരാതി.
എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികള്‍ എറിഞ്ഞുടച്ചു. എന്നാല്‍ കടയില്‍ ആക്രമണം നടന്നുവെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചു.
ഒമ്പത് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെയാണ് വൈദിക പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
പോലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെതിരെ വടക്കേക്കര പോലീസാണ് കേസെടുത്തത്. പീഡനത്തിന് ഇരയായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മാനേജരാണ് വൈദികന്‍. ഒരുമാസം മുമ്പാണ് വൈദികന്റെ പീഡനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തി. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.
വൈദികന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി അറിയിച്ചപ്പോള്‍ അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ വൈദികന്‍ മുങ്ങിയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പണമയച്ച് കിട്ടേണ്ടിടത്ത് എത്താതിരുന്നാല്‍ അയയ്ക്കുന്നയാള്‍ ബാങ്ക് പ്രതിദിനം 100 രൂപ വീതം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. പേയ്‌മെന്റുകളിലും ഫണ്ട് ട്രാന്‍സ്ഫറുകളിലും പലപ്പോഴും ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും എന്നാല്‍ എത്തേണ്ടിടത്ത് എത്താതിരിക്കുകയും ചെയ്യുന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
യുപിഐ അടക്കമുള്ള വിവിധ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഫെയില്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായി ആര്‍ബിഐ പറയുന്നു. ട്രാന്‍സാക്ഷനുകള്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനും ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ ട്രാന്‍സാക്ഷന്‍ നടത്താന്‍ സഹായകവുമായ നടപടിയാണ് ഇതെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനം അവകാശപ്പെടുന്നു.
ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്കും ഇ വാലറ്റുകള്‍ക്കും മാത്രമല്ല, എടിഎം ഇടപാടുകള്‍ക്കും ഐഎംപിഎസ് ട്രാന്‍സ്ഫറുകള്‍ക്കുമെല്ലാം പുതിയ ചട്ടം ബാധകമായിരിക്കും. എടിഎം ട്രാന്‍സാക്ഷനുകളില്‍ ഉപഭോക്താവിന്റെ പണം അക്കൗണ്ടില്‍ നിന്ന് വലിക്കുകയും എന്നാല്‍ ലഭ്യമാവുകയും ചെയ്യാതെ വന്നാല്‍ അഞ്ച് ദിവസത്തിനകം ബാങ്ക് പണം നല്‍കിയിരിക്കണം. ഇതുണ്ടായില്ലെങ്കില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് 100 രൂപ ഫൈന്‍ ആയി ബാങ്ക് നല്‍കണം.
ഐഎംപിഎസ് ട്രാന്‍സാക്ഷനില്‍ പണമയച്ച്, ആര്‍ക്കാണോ പണം ലഭിക്കേണ്ടത്, ആ വ്യക്തിക്ക് പണം ലഭ്യമായില്ലെങ്കില്‍ പണം ലഭിക്കേണ്ടയാളിന്റെ ബാങ്ക് ഒന്നുകില്‍ ഒരു ദിവസത്തിനകം പണം അയച്ചയാള്‍ക്ക് തന്നെ തിരിച്ചുനല്‍കണം. ഇല്ലെങ്കില്‍ 100 രൂപ പിഴ നല്‍കണം. യുപിഐ ട്രാന്‍സാക്ഷനുകളിലും ബാങ്കുകള്‍ക്ക് അഞ്ച് ദിവസമാണ് സമയം നല്‍കുന്നത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ബിജെപി എംഎൽഎ മനോജ് ഷോകീനെതിരെ കേസ്. വ്യാഴാഴ്ചയാണു യുവതി പരാതി നൽകിയത്. 2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായതെന്നു ഡൽഹി പൊലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തിൽനിന്നു രണ്ടുതവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണു മനോജ് ഷോകീൻ.
വിവാഹശേഷം അമ്മവീട്ടിൽനിന്നു ഭർത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു യുവതി. എന്നാൽ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണു ഭർത്താവ് കൊണ്ടുപോയത്. അവിടെ പുതുവർഷം ആഘോഷിക്കാനായി ചില ബന്ധുക്കൾ കാത്തുനിന്നിരുന്നു. ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.
പുലർച്ചെ ഒന്നരയോടെ ഭർതൃപിതാവ് മനോജ് ഷോകീൻ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയുകയും ചെയ്തു.
അകത്തു കയറിയയുടൻ മോശമായി രീതിയിൽ തൊടാൻ തുടങ്ങി. നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും അപ്പുറത്തുപോയി ഉറങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. അപ്പോൾ തോക്ക് പുറത്തെടുക്കുകയും യുവതിയെ അടിക്കുകയും ശബ്ദമുയർത്തിയാൽ സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു ബലപ്രയോഗം നടത്തുകയും പീഡിപ്പിക്കുകയും ആയിരുന്നെന്നു യുവതി വിശദീകരിച്ചു.
വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാൾ പരാതിപ്പെടാതിരുന്നതെന്നു യുവതി പറഞ്ഞു. ഭർതൃവീട്ടുകാർക്ക് എതിരെ ഗാർഹിക പീഡനപരാതി നേരത്തേ നൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബിജെപി നേതാവിനെതിരെ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ഡിസിപി സെജു പി.കുരുവിള പറഞ്ഞു.
തൃശ്ശൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മായന്നൂരില്‍ നിന്ന് ഒളിച്ചോടിയ 6 കുട്ടികളെ കണ്ടെത്തി. ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ഇവര്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. പോലീസും നാട്ടുകാരും ഒരു രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.
ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികള്‍ രാത്രി ചിലവഴിച്ചതെന്ന്. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
പാലാ ഉപതിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അവസാനിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിന്റെ ഔദ്യോഗികസമാപനം നാളെയാണ്. വോട്ടെടുപ്പ് തിങ്കളാഴ്ച.
പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ നാളെ വൈകീട്ട് ആറുമണിവരെ സമയമുണ്ടെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ മുന്നണികള്‍ കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ നഗരത്തിന്റെ മൂന്നിടങ്ങളിലായി മുന്നണികള്‍ ഇപ്പോള്‍ കൊട്ടിക്കയറുകയാണ്.
ബംഗാൾ എംപിമാരുടെ നൃത്ത വിഡിയോ വൈറൽ. തൃണമൂല്‍ ലോക്‌സഭാംഗം നുസ്രത്ത് ജഹാന്റെയും മിമി ചക്രവര്‍ത്തിയുടെയും നൃത്ത വീഡിയോയാണ് വൈറലായത്. ബംഗാളിലെ ദുർഗാപൂജയോടനുബന്ധിച്ച് ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള നൃത്തവിഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സ്ത്രീ ശക്തിയുടെ പ്രതീകമായ മാ ദുർഗയോടുള്ള ആദരസൂചകമായാണ് തൃണമുൽ എംപിമാർ നൃത്തം ചെയ്തത്. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം.
ക്യാപ്റ്റന്‍ ടിഎംടി എന്ന യൂസര്‍നെയിമില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരുമില്ല്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞു. ബംഗാളില്‍ അടുത്ത മാസം നാലുമുതല്‍ എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ. നാടുമുഴുവൻ ഒരുമിച്ച് ആഘോഷിക്കുന്ന വേളകൂടിയാണിത്.
തിരുവനന്തപുരം ∙ പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള്‍ മണിമലയാറ്റില്‍ ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മഴക്കാലത്താണ് ഫോണുകള്‍ നദിയില്‍ ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്‍നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില്‍ താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില്‍ കഴിയാന്‍ സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.
നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.

പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്.
പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.
സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.