മരടില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് തള്ളിയില്‍. വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരായ പുന:പ്പരിശോധന ഹര്‍ജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. പുന:പരിശോധന ഹര്‍ജി സൂക്ഷ്മമായി തന്നെ പരിഗണിച്ചുവെന്നും വിധിയില്‍ ഇടപെടേണ്ട എന്തെങ്കിലും സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി തള്ളുന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതോടെ അഞ്ച് ഫ്ലാറ്റുകളും പൊളിച്ച് നീക്കേണ്ടി വരും.
ഇത് തടയാന്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയെന്ന മര്‍ഗമേ നിര്‍മ്മാതാക്കള്‍ക്ക് മുന്നിലുള്ളു. അതും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുന്‍പാകെയാണ് എത്തുക. വിധിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഒരുമാസത്തെ സമയമാണ് കോടതി അനുവദിച്ച സമയം നേരത്തെ അവസാനിച്ചിരുന്നു.
നെട്ടൂര്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം വഴിതെറ്റിച്ചത് പ്രതികളുടെ സിനിമാ സ്റ്റൈല്‍ നീക്കങ്ങള്‍. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുതല്‍, ചോദ്യം ചെയ്യലില്‍വരെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി കൃത്യമായ ആസൂത്രണമാണ് പ്രതികള്‍ നടത്തിയത്.
പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി പ്രകാരം രണ്ടാം തീയതി രാത്രിതന്നെ അര്‍ജുനെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ മൃതദേഹം ചവിട്ടിത്താഴ്ത്തി. പൊങ്ങിവരാതിരിക്കാന്‍ മുകളില്‍ വേലിക്കല്ലുകളും ഉറപ്പിച്ചു. ഒരു തെരുവുനായയെ തല്ലിക്കൊന്ന് മൃതദേഹം മറവുചെയ്ത സ്ഥലത്തിന് സമീപം കൊണ്ടിട്ടു. ദുര്‍ഗന്ധം വമിച്ചാലും നായ ചത്തുകിടക്കുന്നതുകൊണ്ടാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
സ്വാഭാവികമായും ഇവരുടെ ശ്രമം പ്രാഥമികമായി ഫലം കണ്ടു. ദുര്‍ഗന്ധമുണ്ടായെങ്കിലും കൊലപാതകം നടന്നതായോ, മൃതദേഹം ആ ഭാഗത്ത് കിടക്കുന്നതായോ നാട്ടുകാര്‍ സംശയിക്കാതിരുന്നത് പ്രതികളുടെ ഈ നീക്കം മൂലമാണ്. പിന്നീട് കലൂരിലെത്തിയ പ്രതികള്‍ അർജുന്റെ മൊബൈൽ ഫോൺ ഒരു ലോറിയിൽ കയറ്റി വിട്ടു.
പരാതി ലഭിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം സ്വാഭാവികമായും ഈ ഫോണിൽ നിന്നുള്ള സിഗ്‌നലുകളെ പിന്തുടർന്നായിരുന്നു. മുട്ടം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലൂടെ തമിഴ്നാട് ഭാഗത്തേക്കായിരുന്നു ലോറിയുടെ സഞ്ചാരം. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ തന്നെ പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു.
പനങ്ങാട്, മറയൂർ എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കേസുകളിൽ അർജുൻ മുൻപ് ഉൾപ്പെട്ടിരുന്നതിനാൽ പൊലീസ് ഈ മൊഴി സംശയിച്ചുമില്ല. കൊലപാതകത്തിനുശേഷം കൃത്യമായ കൂടിയാലോചന പ്രതികള്‍ നടത്തിയിരുന്നു. മൂന്നുപ്രാവശ്യം പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യമുണ്ടാകാതിരുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.
അർജുൻ ജീവനോടെയുണ്ടെന്ന ധാരണയിൽ വെറുമൊരു കാണാതാകൽ കേസ് മാത്രമായി ആദ്യം പരിഗണിക്കപ്പെടാനുള്ള കാരണവും ഇതു തന്നെ. ഒടുവിൽ കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ പ്രതികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.
എറണാകുളം നെട്ടൂരിൽ യുവാവിനെ െകാന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചത് കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കളെന്ന് ബന്ധുക്കൾ. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അർജുന്റെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകാൻ പ്രതികളെ നിർബന്ധിച്ചു. സ്റ്റേഷനിലെത്തിച്ച ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
പ്രതികളിലൊരാളായ നിപിൻ, തന്റെ സഹോദരന്റെ അപകടമരണത്തിനു കാരണക്കാരൻ അർജുനാണെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് നിപിൻ പറഞ്ഞതായി വിവരം ലഭിച്ചതോടെ പ്രതികളെ അർജുന്റെ വീട്ടിൽ വിളിച്ചു വരുത്തി ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു.
ജൂലൈ രണ്ടാം തീയതി രാത്രിയോടെ സമീപപ്രദേശത്തുള്ള ഒരാളാണ് അർജുനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികളുടെ അടുത്ത് എത്തിച്ചത്. ഉടൻ തന്നെ അയാൾ സംഭവസ്ഥലത്തുനിന്നു മടങ്ങിയതായി വിവരം ലഭിക്കുകയും ചെയ്തു. അർജുന്റെ തിരോധാനത്തിൽ സുഹൃത്തുക്കളായ നിപിൻ, റോണി എന്നിവരെ സംശയം ഉണ്ടെന്ന് കാണിച്ച് ജൂലൈ മൂന്നിന് പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട വിധം ഗൗനിച്ചില്ലെന്ന് അർജുന്റെ പിതാവ് വിദ്യൻ പറയുന്നു.
ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ പൊലീസ് പറഞ്ഞതായും വിദ്യൻ ആരോപിക്കുന്നു. നിപിന്റെ സഹോദരന്റേത് അപകട മരണമായിരുന്നു. അർജുനും ഗുരുതരമായി പരുക്ക് പറ്റി. പത്ത് ലക്ഷം രൂപയോളം മുടക്കിയാണ് അർജുനെ രക്ഷിച്ചത്– കണ്ണീരോടെ വിദ്യൻ പറയുന്നു. ഞങ്ങൾ കണിയാൻമാരല്ല നിങ്ങളും അന്വേഷിക്കൂ.. ഞങ്ങൾ വേണ്ടത് ചെയ്തോളാമെന്നാണ് പൊലീസ് പറഞ്ഞതെന്ന് അർജുന്റെ ഇളയച്ഛൻ പറഞ്ഞു.
അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പൊലീസിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്ന് കുമ്പളം കൗണ്‍സിലര്‍ രതീഷ്, പാപ്പന മരട് കൗണ്‍സിലര്‍ എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ചാം തീയതി പ്രതികളെ അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും അർജുന്റെ വീട്ടിലേക്കു വിളിച്ചു വരുത്തിയിരുന്നു. ഞങ്ങൾ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികൾ അർജുന്റെ അമ്മയോട് പറഞ്ഞതായി ഇളയ്ചഛൻ പറയുന്നു. പെട്രോൾ വാങ്ങാൻ പോയി, ബാറിൽ പോയി, അവനെ ഞങ്ങൾ കണ്ടില്ല തുടങ്ങിയ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതികൾ ബന്ധുക്കളോടു പറഞ്ഞതെന്ന് മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.
പ്രതികളെന്ന് സംശയിക്കുന്നവർ അടുത്തുണ്ടെന്നും ചോദ്യം ചെയ്യാനുള്ള മനസ് ഉണ്ടാകണമെന്ന് പറഞ്ഞ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിക്കാനായിരുന്നു മറുപടി. ഏറെ നേരത്തിനു ശേഷമെത്തിയ പൊലീസുകാർ പ്രതികളെ സ്റ്റേഷനിലേക്കു കൊണ്ടു പോയെങ്കിലും ചോദ്യം ചെയ്തതിനു ശേഷം അന്ന് വൈകിട്ടോടെ വിട്ടയച്ചു.
കൊലയ്ക്കു ശേഷം പ്രതികള്‍ ‘ദൃശ്യം’ സിനിമ മോഡലില്‍ അർജുന്റെ ഫോൺ ലോറിയിൽ കയറ്റി വിട്ടതായി പനങ്ങാട് പൊലീസ് സ്ഥിരീകരിച്ചു. അർജുനെ കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിക്കുകയായിരുന്നുവെന്നും മറ്റ് ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നുമായിരുന്നും പൊലീസ് ഭാഷ്യം. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ ഫോണിന്റെ സിഗ്നലുകള്‍ പിന്തുടര്‍ന്ന പൊലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.
നെട്ടൂർ റെയിൽവേ സ്റ്റേഷൻ വരുമാനമില്ലെന്ന ന്യായം പറഞ്ഞ് അടച്ചു പൂട്ടിയതോടെയാണ് സാമൂഹികവിരുദ്ധരുടെ താവളമായി അത് മാറിയത്. റെയിൽവേ സ്റ്റേഷന്റെ സമീപമുള്ള ചതുപ്പിലാണ് അർജുന്റെ മൃതദേഹം പ്രതികൾ കുഴിച്ചിട്ടത്. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം വൈകിട്ട് അഞ്ചിനു ശേഷം ഇതിലെ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും മരട് കൗണ്‍സിലര്‍ ജബ്ബാർ പറഞ്ഞു.
സംഭവദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായാണ് സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ ജൂലൈ രണ്ടിനു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി.
ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എയുടെ മകള്‍ ദുരഭിമാനക്കൊല ഭയന്ന് പോലീസിൽ പരാതി നല്‍കി. ബറേലി എം.എല്‍.എ രാജ്കുമാര്‍ മിശ്രയുടെ മകള്‍ സാക്ഷിയാണ് പരാതിക്കാരി. ദലിത് യുവാവിനെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ അച്ഛനും പാര്‍ട്ടി പ്രവര്‍ത്തകരും ഭര്‍ത്താവിനെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. വധഭീഷണി തുറന്നുപറയുന്ന സാക്ഷിയുടെയും അജിതേഷ് കുമാറിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രാജ്കുമാര്‍ മിശ്ര തയാറായിട്ടില്ല.
വിഡിയോയിലെ പെൺകുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
എനിക്ക് പിന്നാലെ ഗുണ്ടകളെ അയക്കല്ലേ, ഞങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുക. ഞാന്‍ ശരിക്കും വിവാഹിതയായി, സിന്ദൂരപ്പൊട്ട് ഭംഗിക്കായി തൊട്ടതല്ല. ഒളിവിടങ്ങള്‍ മാറിമാറി നടന്ന് ഞാന്‍ ക്ഷീണിതയാണ്. അഭിയെയും ബന്ധുക്കളെയും ഉപദ്രവിക്കുന്നത് നിര്‍ത്തുക.
കുമ്പളത്ത് ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയെന്ന വൈകിയെത്തിയ വാർത്തയുടെ ഞെട്ടലിലായിരുന്നു നെട്ടൂർ. വിവരമറിഞ്ഞു നെട്ടൂരും കുമ്പളത്തുമുള്ളവർ സംഭവ സ്ഥലത്തേക്ക് ഒഴുകിയെങ്കിലും ആർക്കും മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു പോകാനായില്ല. വാഹനം പോകാൻ പറ്റാത്ത സ്ഥലമായതിനാൽ പലരും ഒരു കിലോമീറ്ററോളം നടന്നെങ്കിലും 150 മീറ്റർ അടുത്തെത്താനേ കഴിഞ്ഞുള്ളു.
കുറച്ചു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരത്തുള്ളവർ പറഞ്ഞു.റെയിൽവേ ട്രാക്ക് ബലപ്പെടുത്താൻ പൂഴിമണൽ അടിച്ചിട്ടുള്ളതു കൊണ്ടാണ് കൃത്യം നടന്നതിന്റെ 150 മീറ്റർ അടുത്തെങ്കിലും എത്താൻ കഴിയുന്നത്. റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കർ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്.
ആൾപ്പൊക്കത്തിലാണ് പുല്ല് വളർന്നിട്ടുള്ളത്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ ഇവിടെ പകൽപോലും കടക്കാൻ ആളുകൾക്കു പേടിയാണ്. ഇതു തരമാക്കിയാണ് ലഹരിമാഫിയ ഇവിടം താവളമാക്കിയത്. ഒരാളെ കൊന്നിട്ടാൽ പോലും തിരിച്ചറിയാത്ത വിധം കാടുംപടർപ്പുമാണിവിടെ. കൃത്യം നടത്തിയെന്നു സമ്മതിച്ചയാളുമായി നാലരയ്ക്കു തന്നെ സ്ഥലത്ത് എത്തിയെങ്കിലും കൂടുതൽ അടുത്തേയ്ക്കു പോകാനായില്ലെന്ന് പൊലീസ് പറയുന്നു.
അത്രയ്ക്കും ദുർഗന്ധമായിരുന്നു. കൊലപാതകം സ്ഥിരീകരിച്ചതോടെ 150 മീറ്റർ ചുറ്റളവിൽ റിബൺ കെട്ടി പൊലീസ് സ്ഥലം ബന്തവസാക്കി. രാത്രിയിലും കാവലുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു വഴിയൊരുക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ തന്നെ ഫോറൻസിക് വിദഗ്ധർ എത്തും.
അന്വേഷണം ലഹരിമാഫിയയിലേക്കാണു നീളുന്നത്. പിടിയിലായവരിൽ ഒരാൾ നെട്ടൂരുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന്‍ അര്‍ജുനുമൊത്തു പോകുമ്ബോള്‍ കളമശേരിയില്‍ വച്ച് ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല.
മലപ്പുറം: ഓരോദിവസവും റോഡപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അപ്പോഴും നമ്മുടെ ഡ്രൈവര്‍മാരുടെ താന്‍പോരിമയ്ക്കും അശ്രദ്ധയ്ക്കും അക്ഷമയ്ക്കുമൊന്നും ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.
മലപ്പുറം ഇടപ്പാളിൽ ചങ്ങരംകുളത്ത് അടുത്തിടെ ഉണ്ടായ ഒരപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് തിയേറ്ററിനു സമീപമായിരുന്നു അപകടം. യൂടേൺ എടുക്കാൻ ശ്രമിച്ച കാറുകാരന്‍ അപകടത്തിലാക്കിയത് നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവനാണ്.
യൂടേണ്‍ എടുത്ത കാറുകാരനെ രക്ഷിക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്താണ് നിന്നത്. ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
യൂടേൺ എടുക്കുമ്പോൾ റോഡിൽ മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം എന്ന ഡ്രൈവിങ്ങിന്റെ പ്രാഥമികപാഠം പോലും മറന്നാണ് കാര്‍ ഡ്രൈവര്‍ പെരുമാറുന്നതെന്നും കാര്‍ ഡ്രൈവറുടെ അക്ഷമ തന്നെയാണ് അപകടത്തിന്‍റെ മുഖ്യ കാരണമെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ന്യൂഡൽഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് വധശിക്ഷയടക്കം നൽകാനുള്ള ബില്ലിനാണ് അംഗീകാരം നൽകിയത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. 2012ലെ പോക്സോ നിയമത്തിലെ വകുപ്പുകളിൽ ഭേദഗതി വരുത്തി പരമാവധി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ബിൽ
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവച്ചേക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം വിളിച്ചു. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കും
കര്‍ണാടക സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കെ. സുധാകര്‍, എം.ടി.ബി നാഗരാജ് എന്നിവര്‍ സ്പീക്കര്‍ക്ക് രാജിക്കാത്ത് നല്‍കി. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം പതിമൂന്നായി. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ ഗവര്‍ണറെയും സ്പീക്കറെയും കണ്ടു.
ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തി. ബിജെപിയുടെ രാഷ്ട്രീയനീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും ബെംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജി നിരാകരിച്ച സ്പീക്കർക്കെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
അബുദാബിയിലെ അല്‍മറായ് എമിറേറ്റ്സ് കമ്പനിയിൽ ഒന്നര വര്‍ഷമായി സെയില്‍സ് അസിസ്റ്റന്റുമായിരുന്ന കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കണ്ണൂർ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകനുമായ അഭിഷേക് (24)ആണ് അബുദാബിയിൽ വെച്ച് മരിച്ചത്.
ജൂണ്‍ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് 22ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനിലയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടു നേപ്പാള്‍ പൗരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
മസ്തിഷ്കജ്വരം ബാധിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂരിലെ വീടുകളില്‍ ഇപ്പോഴും കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം കൊടുക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. പാലോ മുട്ടയോ മത്സ്യമോ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാനുള്ള വരുമാനം ഇല്ലാതെ എന്ത് ചെയ്യാനാകുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്ന ചോദ്യം. മുസഫര്‍പൂരില്‍ ഇത്ര വലിയ ദുരന്തം നടന്നിട്ടും കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി കൊടുക്കാനുള്ള ഒരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാവുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ജൂൺ 16-ന് മസ്തിഷ്കജ്വരം ബാധിച്ച് നൂര്‍ ചപ്രയില്‍ അഞ്ചുവയസ്സുകാരി മരിച്ചിരുന്നു. നൂര്‍ ചപ്ര സ്വദേശികളായ കിഷോറിന്റെയും റാണിദേവിയുടെയും മൂന്നാമത്തെ മകളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. എന്നാൽ കുട്ടി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലെന്ന് അയല്‍വാസി വെളിപ്പെടുത്തിയിരുന്നു. അസുഖം ബാധിച്ചതിന്‍റെ തലേദിവസം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അയൽവാസിയായ മഹേഷ് മഹേതോ പറഞ്ഞു. വയറിളക്കമാണ് ആദ്യം പിടിപ്പെട്ടതെന്നും പിന്നീട് പനിക്കൊപ്പം മസ്തിഷ്കജ്വരവും അനുഭവപ്പെടുകയായിരുന്നുവെന്നും മഹേഷ് കൂട്ടിച്ചേർത്തു.
എന്നാൽ മകളുടെ മരണത്തിന് പിന്നാലെ മറ്റ് മൂന്ന് മക്കള്‍ക്കും പാലും മുട്ടയും അടക്കമുള്ള പോഷകാഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മരിച്ച കുട്ടിയുടെ പിതാവ് രാജ് കിഷോര്‍ മാത്തൂര്‍ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും രണ്ട് റൊട്ടിയും പാലുമാണ് കൊടുക്കാറുള്ളതെന്നും രാജ് കിഷോര്‍ കൂട്ടിച്ചേർത്തു. മകള്‍ മരിച്ചപ്പോള്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
മാസം മൂവായിരമോ നാലായിരമോ മാത്രം വരുമാനം ലഭിക്കുന്നവരാണ് മുസഫർപൂരിലെ ജനങ്ങൾ. തീരെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആളുകൾ വീട്ടിൽ താമസിക്കുന്നത്. വല്ലപ്പോഴും ഉണ്ടാവുകയാണെങ്കിൽ പോഷകാഹാരം വല്ലതും കൊടുക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പല വീടുകളിലും ഇതേ സ്ഥിതി തന്നെയാണെന്നും നാട്ടുകാരിയായ കിരൺ ദേവി പറഞ്ഞു.
മാസം കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പോഷകാഹാരം കുട്ടികള്‍ക്ക് കൊടുക്കാനാവില്ലെന്നാണ് മുസഫർപൂരിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നത്. ഇത്രയേറെ കുട്ടികളുടെ ജീവനെടുത്തിട്ടും മുസഫര്‍പൂരിലെ കുട്ടികള്‍ക്ക് ഇന്നും പോഷകാഹാരം കൊടുക്കാനുളള ഒരു സംവിധാനവും സര്‍ക്കാർ ഒരുക്കിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്.