India

പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിരുതന്റെ ഉത്തരം; ചിരിപടർത്തിയെങ്കിലും ഒടുവിൽ ടീച്ചറും സമ്മതിച്ചു സർവ്വവിജ്ഞാനിയെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ അറിയാത്ത ചോദ്യങ്ങൾക്കു ഉത്തരമെഴുതി ചിരിപ്പിച്ച സംഭവം മുൻപും പല പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. അത് വായിച്ചു നമ്മളിൽ പലരും ചിരിച്ചിട്ടും ഉണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.

പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.

ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.

ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

രണ്ടുദിവസം മുന്‍പ് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സോമന്‍ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകാനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ദീപുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് തന്റെ കാര്‍ കിടക്കുന്നതു കണ്ട് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ കാറിമുള്ളില്‍ മരിച്ചനിലയില്‍ കണ്ടതെന്നാണ് ലഭ്യമായ വിവരം. ഭാര്യ: റിങ്കു മക്കള്‍: ഇവാന്‍, എല്‍വിന, സഹോദരന്‍: ഫെബു സോമന്‍.

കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജഗോപാല്‍ അവിടെ വെച്ചാണു മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 9 നാണ് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണു കോടതി നിര്‍ദേശിച്ചിരുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി നിരസിച്ചതോടെയാണ് ഇദ്ദേഹം കീഴടങ്ങിയത്. വിചാരണ സമയത്ത് ഉന്നയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രിംകോടതി അപേക്ഷ തള്ളിയിരുന്നത്.

ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചതാണ് കൊലക്കേസിലേക്കു നയിച്ച സംഭവങ്ങൾക്കു തുടക്കം. രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. ഇതോടെ രാമസ്വാമിയും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭക്ഷണപ്രിയയരെ തന്റെ ദോശക്കല്ലിന് ചുറ്റുമെത്തിച്ച കഠിനാധ്വാനിയാണ് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ശരവണഭവന്‍ ഹോട്ടലുകളുടെ ഉടമ. തുടക്കം എളിയ രീതിയില്‍. ജാതിവ്യവസ്ഥ കൊടികുത്തിവാണ തൂത്തുക്കുടിയിലെ ഒരു പിന്നാക്ക ഗ്രാമത്തിൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്തുദിവസം മുമ്പ‌ാണ് തമിഴരുടെ ദോശ അണ്ണാച്ചിയുടെ പിറവി. ബ്രാഹ്മണർക്കൊപ്പം ഒരേ പന്തിയില്‍ ഇരുന്നു ഉണ്ണുന്നത് വന്‍പാപമായി കരുതിയിരുന്ന കാലം. പട്ടിണി സഹിക്കാതെ ചെറുപ്രായത്തില്‍ പഴയ മദ്രാസിലേക്ക് ഒളിച്ചോടി. അവിടെ നിന്നാണ് ദോശ അണ്ണാച്ചിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അറബിക്കഥയിലെ അലാവൂദിന്റെ അദ്ഭുതവിളക്കിനെ പോലും കവച്ചുവെയ്ക്കുന്ന വിസ്മയങ്ങള്‍ നിറഞ്ഞതാണ് ദോശരാജാവിന്റെ ജീവിതം.

കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ‌്പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയിൽ എത്തി. ചായക്കടയില്‍ മേശ തുടയ‌്ക്കുന്ന ജോലി ആയിരുന്നു പശിയടക്കാന്‍ തുടക്കത്തില്‍ രാജഗോപാല്‍ തിരഞ്ഞെടുത്തത്. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററിൽനിന്ന് രുചികരമായ ചായ ഉണ്ടാക്കാൻ പഠിച്ചു. ചില്ലറത്തുട്ടുകൾ കൂട്ടിവച്ചു 1968ൽ പലചരക്ക് കട തുടങ്ങി. 1979ൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംസാരത്തില്‍ നിന്നാണ് ശരവണ ഭവൻ ശൃംഖലയുടെ തുടക്കം.

കെ.കെ.നഗറിൽ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാൻ ദിവസവും ടി നഗർ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. ‘തീയുമായി ബന്ധപ്പെട്ട ജോലി ചെയ്‌താൽ വലിയ വിജയമുണ്ടാകും’ എന്ന വർഷങ്ങൾ മുമ്പുള്ള ജ്യോത്സ്യപ്രവചനം കൂടി മനസിലേക്കു വന്നതോടെ രാജഗോപാലിന്റെ ചിന്തയില്‍ ബിസിനസ് ചിന്ത മിന്നി. ശരവണഭവന്‍ ഹോട്ടല്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. 1981ൽ കെ കെ നഗറിൽ ആദ്യ ഹോട്ടല്‍ തുറന്നു. പിന്നീട് അങ്ങോട്ടു വിജയംമാത്രം രുചിച്ച നാളുകൾ. ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച ശരവണ ഭവനു വിദേശത്ത് എൺപതോളം ശാഖകളായി. ഹാമും ബർഗറും ശീലമാക്കിയവർ സിഡ്‌നിയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമെല്ലാം ശരവണ ഭവൻ സ്‌പെഷ്യൽ നെയ് റോസ്റ്റിനും സാമ്പാർ വടയ‌്ക്കും ഫിൽറ്റർ കോഫിക്കും കാത്തിരുന്നു.

ജീവിതത്തിലെ ഓരോ ചുവടും ജ്യോല്‍സ്യന്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് രാജഗോപാല്‍ നടത്തിയത്. അവാസനം രാജഗോപാലിനെ കുഴിയില്‍ ചാടിച്ചതും ഒരു ജ്യോതിഷിയായിരുന്നുവെന്നത് വിധിയുടെ കളിയാവാം. സ്വകാര്യ ജീവിതത്തില്‍ വരെ ഈ ജ്യോതിഷ വിധികള്‍ രാജഗോപാല്‍ അറപ്പും വെറുപ്പുമില്ലാതെ നടപ്പാക്കി . 1972ൽ വിവാഹിതനായ രാജഗോപാൽ, 1994ൽ രണ്ടാം വിവാഹം ചെയ‌്തത് സ്വന്തം ജീവനക്കാരന്റെ ഭാര്യയെ പിടിച്ചെടുത്താണ്. ഇതും ജ്യോതിഷിയുടെ തീരുമാനമായിരുന്നു. ജീവിതം കീഴ്മേല്‍ മറഞ്ഞ തട്ടികൊണ്ടുപോകലും കൊലപാതകവും ഇതേ ജ്യോതിഷിയുടെ ഉപദേശമായിരുന്നു

വ്യാപാര വ്യവസായ രംഗത്ത് വിജയക്കൊടി പാറിച്ചതോടെ രാജഗോപാലില്‍ അഹന്തതയും കൊടി പാറിക്കാന്‍ തുടങ്ങി. ഇതിനെല്ലാം ജ്യോതിഷിയുടെ നിര്‍ദേശങ്ങള്‍ കൂടിയായതോടെ പലതും നേരും നെറിയും ഇല്ലാത്തതായി. രണ്ടാം ഭാര്യായായി ജീവനക്കാരന്റെ ഭാര്യയെ കൂടെ കൂട്ടിയത് ഇതില്‍ ഒന്നുമാത്രം. ചെന്നൈയിലെ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായിരുന്നയാളുടെ മകള്‍ ജീവജ്യോതിയെ നോട്ടമിടുന്നതും ഈ കാലത്താണ്. ഇളംപ്രായത്തിലുള്ളവളെ ഭാര്യയാക്കിയാല്‍ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്ന ജ്യോതിഷിയുടെ ഉപദേശം കൂടി എത്തിയതോടെ രാജഗോപാലില്‍ ആവേശം ഇരട്ടിച്ചു. ആദ്യം ജീവനക്കാരെ അടുത്തുവിളിച്ചു സൗമ്യമായി മകളെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യെപെട്ടു. ഇരട്ടിയിലധികം പ്രായമുള്ളയാള്‍ക്ക് മകളെ വിവാഹം കഴിച്ചുനല്‍കാന്‍ ജീവനക്കാരനും കുടുംബവും തയാറായില്ല, ഇതിനു പിറകെ ചെന്നൈ നഗരത്തിലെ ഹോട്ടലില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ജീവനക്കാരനെ രാജ്യത്തിനു പുറത്തെ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. ഇതിനിടയ്ക്കു സഹോദരനു ട്യൂഷനെടുക്കാന്‍ എത്തിയ പ്രന്‍സ് ശാന്തകുമാരനുമായി ജീവജ്യോതി പ്രണയത്തിലായി. വ്യത്യസ്ത മതത്തില്‍പെട്ടവരായതിനാല്‍ കുടുംബം എതിര്‍ത്തു. എതിര്‍പ്പുവകവെയ്ക്കാതെ ഇരുവരും റജിസ്റ്റര്‍ വിവാഹം ചെയ്തു. എന്നിട്ടും മുതലാളി വിട്ടില്ല.

വിവാഹിതയായ ജീവജ്യോതിയെ ആഭരണങ്ങളും ഉപഹാരങ്ങളും നൽകി പ്രലോഭിപ്പിക്കാനായി ശ്രമം. വഴങ്ങാതെ വന്നപ്പോൾ ഭർത്താവ് പ്രിൻസ‌് ശാന്തകുമാറിനെ തുടർച്ചയായി ഭീഷണിപ്പെടുത്തി. ഭയന്ന ദമ്പതികൾ പലകുറി ഒളിച്ചോടി. ഓരോ തവണയും അണ്ണാച്ചിയുടെ കിങ്കരന്മാർ പിടികൂടി തിരികെ കൊണ്ടുവന്നു. രാജഗോപാലിനെതിരെ ഇവർ പൊലീസിൽ നൽകിയ പരാതി സ്വാധീനം ഉപയോഗിച്ച് മുക്കി. ഒടുവിൽ തട്ടിക്കൊണ്ടുപോയി 2001 ഒക്ടോബർ 31ന് കൊടൈക്കനാലിൽവച്ച‌് ശാന്തകുമാറിനെ കഴുത്തുഞെരിച്ചു കൊന്നു. കാട്ടില്‍ കുഴിച്ചിട്ടു.

വലിയ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പക്ഷേ അണ്ണാച്ചിയെ കുലുക്കിയില്ല. 2004ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രാജഗോപാലിനെ 10 വർഷത്തേക്ക് ശിക്ഷിച്ചു. ജയിലിൽ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാൻ അധികൃതർക്ക് മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി രാജഗോപാൽ തന്നെ വെളിപ്പെടുത്തി. അപ്പീലുമായി ചെന്ന മദ്രാസ് ഹൈക്കോടതി പക്ഷേ രാജഗോപാലിനു പണികൊടുത്തു. പത്തുവര്‍ഷത്തെ തടവു 2009ൽ ജീവപര്യന്തമായി കൂട്ടി. മൂന്നുമാസം മാത്രം ശിക്ഷ അനുഭവിച്ച‌് പരോളിൽ ഇറങ്ങി. രാജഗോപാൽ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി മാർച്ചിൽ ഹൈക്കോടതിവിധി ശരിവച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ഹൈക്കടതി വിധി ശരിവച്ചു. രാജഗോപാലിന് കീഴടങ്ങാന്‍ ജൂലൈ എട്ടുവരെ സമയവും അനുവദിച്ചു. അവാസന നിമിഷവും കൈവിട്ട കളികള്‍ ഒടുവില്‍ ആംബുലന്‍സില്‍ ജയിലിലേക്ക്.

സുപ്രീം കോടതി അനുവദിച്ച സമയപരിധി തീരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു രാജഗോപാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ േതടി. അസുഖങ്ങള്‍ കാരണം ചികില്‍സയിലാണെന്നും കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളി. ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ എട്ടിനു വൈകീട്ട് മദ്രാസ് ഹൈക്കോടതി വളപ്പിലെ സെഷന്‍സ് കോടതി അപൂര്‍വമായ കീഴടങ്ങലിന് വേദിയായത്. നഗരത്തിലെ വിജയ ആശുപത്രിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ വെന്റിലേറ്റര്‍ സഹായത്തോടെ രാജഗോപാലിനെ മക്കളും സഹായികളും കോടതി മുറ്റത്ത് എത്തിച്ചു.

സ്ട്രക്ച്ചറില്‍ കിടത്തി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി. കോടതി പുഴല്‍ സെന്‍ട്രല്‍ ജയിലേക്കു അയക്കാന്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ജയില്‍ സുപ്രണ്ടിനു നിര്‍ദേശം നല്‍കുകയും ചെയ്തു. അങ്ങിനെ കുറേ കാലത്തിനു ശേഷം ഒരു ദിവസത്തേക്കായി രാജഗോപാല്‍ ജയിലിലെ തൂവെള്ള വസ്ത്രം അണിഞ്ഞു. തൊട്ടടുത്ത ദിവസം തലചുറ്റല്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ചികില്‍സ തുടരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്നാണു മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെ നഗരത്തിലെ പ്രമുഖ ആശുപത്രിയായ വിജയയിലേക്ക് രാജഗോപാല്‍ എത്തുന്നത്.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം അവസാനമായി, പണ്ട് കുട്ടിയായിരിക്കെ പട്ടിണി സഹിക്കാനാവാതെ ഓളിച്ചോടിപ്പോന്ന വഴികളിലൂടെ രാജഗോപാല്‍ തൂത്തുകുടിയിലേക്ക് യാത്ര തിരിക്കും. അന്ത്യയാത്ര.

പ്രതിപക്ഷ നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ത്രിപുരയിലെ സിപിഎം എം.പി. ബിജെപിയില്‍ ചേരാനുള്ള ക്ഷണത്തിന് അവര്‍ നല്‍കിയ മറുപടിയും കുറിക്കുകൊള്ളുന്നതായിരുന്നു.
ജര്‍ണാദാസ് ബൈദ്യ. സിപിഎമ്മിന്‍റെ ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാര്‍ലമെന്‍റിലെ ഒാഫീസില്‍വച്ച് കണ്ടത്. എന്നാല്‍ അമിത് ഷായുടെ പ്രതികരണം എന്തായിരുന്നുവെന്ന് ജര്‍ണാദാസ് പറയുന്നതിങ്ങിനെ.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു. താങ്കള്‍ക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടെ’യെന്ന് അമിത് ഷാ ചോദിച്ചു. കനലൊരുതരി മതി ബിജെപിയെ നേരിടാനെന്ന ലൈനില്‍ ബൈദ്യയുടെ മറുപടി. താന്‍ നിലപാട് കടുപ്പിച്ചതോടെ അമിത് ഷാ വിഷയം മാറ്റിയെന്ന് ബൈദ്യ. സംഘര്‍ഷസാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ ത്രിപുരയില്‍ എത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചാണ് ബൈദ്യ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.

അമിത് ഷാക്ക് രൂക്ഷമറുപടിയുമായി എംബി രാജേഷ്. രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എംപിയാണ് ഝര്‍ണാദാസ്. തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണെന്നും എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. “ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്.” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും”. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്”.

ഇടുക്കിയില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടുമ്പന്‍ ചോലയില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കടലിൽ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോർഡ് എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ ഇന്നലെ രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് വള്ളത്തിന്റെ ഉടമ തീരദേശ പൊലീസ് , മറൈൺ എൻഫോഴ്സ് മെന്റ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാർളി 441 എന്ന പട്രോൾ ബോട്ടും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനായില്ല. കടൽ പ്രക്ഷുബ്ധമായതിനെതുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് തെരച്ചിൽ നിര്‍ത്തി മടങ്ങിയെങ്കിലും തീരസംരക്ഷണ സേന തെരച്ചൽ തുടരുകയാണ്.

കൊച്ചി: ഉള്‍പ്പോരില്‍ ആടിയുലഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം ആരംഭിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തുന്ന വൈദികരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വൈദികര്‍ പറയുന്നു. പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധം നടത്തുന്ന വൈദികര്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഫൊറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വിമത വൈദികര്‍ കര്‍ദിനാളിനെതിരായ പ്രതിഷേധം കടുപ്പിച്ചത്. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദിനാള്‍ 14 കേസുകളില്‍ പ്രതിയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി അദ്ദേഹം തുടരേണ്ടതില്ലെന്നും വൈദികര്‍ പറയുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ആലഞ്ചേരിയെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഫാ.ജോസ് വയലിക്കോടത്താണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെയും കര്‍ദിനാളിനെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തെത്തിയിരുന്നു. സഹായ മെത്രാന്‍മാരെ അറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് മാറ്റിയ നടപടിയെ വൈദികര്‍ ചോദ്യം ചെയ്യുകയായിരുന്നു. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് വിമത വൈദികര്‍ നടത്തിയത്.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ച് ബിഷപ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.

ഓട്ടോറിക്ഷയിൽ നിന്നു ചാടിയിറങ്ങി പാലത്തിൽനിന്ന് ആറ്റിൽ ചാടിയ യുവാവ് ഭാര്യയുടെ കൺമുൻപിൽ മരിച്ചു. ഇരവിപേരൂർ പൂവപ്പുഴ ഇളവുംകണ്ടത്തിൽ സുനിൽകുമാർ (46) ആണ് ടികെ റോഡിൽ വള്ളംകുളം പാലത്തിൽനിന്നു മണിമലയാറ്റിലേക്ക് ചാടിയത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഗൾഫിലായിരുന്ന സുനിൽകുമാർ ഒന്നരയാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് ഭാര്യ ജ്യോതിയോടൊപ്പം പോകുന്ന വഴിയാണ് സംഭവം. വള്ളംകുളം പാലത്തിൽ എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവർ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങി ആറ്റിലേക്കു ചാടുകയായിരുന്നു. തിരുവല്ല അഗ്നിരക്ഷാസേനന നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം ലഭിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: പ്രണവ്, ഗോകുൽ.

കനത്ത മഴയെത്തുടര്‍ന്ന് അസമിലെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. ജനവാസകേന്ദ്രങ്ങള്‍ മാത്രമല്ല, കാസിരംഗ നാഷണല്‍ പാര്‍ക്കും വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. മൃഗങ്ങളും ഇവിടെ ദുരിതമനുഭവിക്കുകയാണ്.

കാസിരംഗ ദേശീയപാര്‍ക്കില്‍ നിന്നും രക്ഷപെട്ട ഒരു കടുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളപ്പൊക്കത്തില്‍ രക്ഷപെട്ട കടുവ അഭയം തേടിയെത്തിയത് ഒരു വീട്ടിലെ കിടപ്പുമുറിയിലാണ്. വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ചിത്രം ആദ്യം പുറത്തുവിട്ടത്.
വീട്ടുകാര്‍ക്ക് ഇപ്പോള്‍ പരിചിതമാണ് ഈ കടുവയുടെ മുഖം. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുവയെ തിരിച്ച്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

പ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 51 മൃഗങ്ങൾ വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ചു. അസമിലെയും ബീഹാറിലെയും വെള്ളപ്പൊക്ക സാഹചര്യത്തിൽ രണ്ട് സംസ്ഥാനങ്ങളിലും 44 പേർ കൂടി മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബിലാസ്പൂർ ഗ്രാമത്തിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എ.എസ്.ഡി.എം.എ) കണക്കനുസരിച്ച് സംസ്ഥാനത്ത് മരണസംഖ്യ 27 ആയി ഉയർന്നു.

മോറിഗാവിൽ നിന്ന് നാല് മരണങ്ങളും സോണിത്പൂർ, ഉഡൽഗുരി ജില്ലകളിൽ നിന്ന് രണ്ട് വീതവും കമ്രൂപ് (മെട്രോ), നാഗാവോൺ ജില്ലകളിൽ നിന്ന് ഓരോന്നും വീതം മരണമടഞ്ഞതായി എ.എസ്.ഡി.എം.എ ബുള്ളറ്റിൻ പറയുന്നു. കാസിരംഗ ദേശീയോദ്യാനത്തിൽ ഒരു കാണ്ടാമൃഗം മരിച്ചു, ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും ഗുവാഹത്തി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അപകടകരമായ അടയാളത്തിന് മുകളിലൂടെ ഒഴുകുന്നു. ഹൈലകണ്ഡി ജില്ലയിൽ നിന്ന് വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും 57.51 ലക്ഷം പേർ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നു.

ജോഹട്ട്, തേജ്പൂർ, ഗുവാഹത്തി, ഗോൾപാറ, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി ഒഴുകുന്നു കമ്പൂരിലെ കോപിലി നദി, നാഗോൺ ജില്ലയിലെ ധരംതുൾ എന്നിവിടങ്ങളിൽ ബുള്ളറ്റിൻ പറഞ്ഞു. കാസിരംഗ, മനസ് ദേശീയ ഉദ്യാനങ്ങൾ, പോബിറ്റോറ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി, മാനുകളും എരുമകളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാർബി ആംഗ്ലോംഗ് ഹിൽസിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് നീക്കുന്ന നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഹിന്ദി സീരിയല്‍ ബാലനടന്‍ മരിച്ചു. നിരവധി ഹിന്ദി സീരിയലുകളില്‍ വേഷമിട്ട ശിവലേഖ് സിംഗ് (14) ആണ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നിന് റായ്പുരിലായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അമ്മയ്ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ബിലാസ്പുരില്‍നിന്നും ഇവര്‍ റായ്പുരിലേക്ക് വരികയായിരുന്നു.

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പാലക്കാട് മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രി (18)യ്ക്കാണ് അപകടത്തില്‍ ഗുരുതരപരിക്കേറ്റത്. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ഇക്കഴിഞ്ഞ ജൂലൈ 14 നാണ് ഈ ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. പരിക്കേറ്റ ഇന്ദിരപുത്രി തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലാണ്. അരയ്ക്ക് കീഴ്‌പ്പോട്ട് ഗുരുതരമായി പരിക്കുപറ്റിയ ഇന്ദിരപുത്രി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആലത്തൂര്‍ കോഓപ്പറേറ്റീവ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഇന്ദിരപുത്രി. സഹോദരന്റെ കൂട്ടുകാരിയുടെ കുഞ്ഞിന്റെ പിറന്നാളിന് പോകുന്നതിനിടെയാണ് ഇന്ദിരപുത്രി അപകടത്തില്‍ പെട്ടത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. നിര്‍ത്തിയിട്ട ബസിനുമുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓവര്‍ടേക്ക് ചെയ്തുവന്ന പിക്കപ്പാണ് പെണ്‍കുട്ടിയെ ഇടിച്ചിട്ടത്. പിക്കപ്പ് ഡ്രൈവറാണ് ഇന്ദിരപുത്രിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇന്ദിരപുത്രിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് ചികില്‍സ മാറ്റുകയായിരുന്നു.

വിദഗ്ധചികിത്സയ്ക്കും തുടര്‍ചികിത്സയ്ക്കും മരുന്നുകള്‍ക്കുമൊക്കെയായി വന്‍തുക ഇനിയും ചെലവുവരും. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബം ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved