ന്യൂഡല്‍ഹി: അഭയ കൊലക്കേസില്‍ പ്രതിപട്ടികയിലുള്ള സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും വിചാരണ നേരിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഇരുവരും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ഇരുവരും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അഭയ കേസിൽ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി. പത്താം പ്രതിയാണ് തോമസ് കോട്ടൂർ.
അഭയ കേസിലെ പ്രതിപട്ടികയിലുള്ള ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നാണ് നേരത്തെ ഹെെക്കോടതി ഉത്തരവിട്ടത്. ഹെെക്കോടതി ഉത്തരവ് ഇന്ന് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ, രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തൻപുരയ്ക്കല്‍ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.
കൂടാതെ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൈക്കിളിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി.
സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.
ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയത് ശരി വെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചിരുന്നു. പുതൃക്കയിലിന്റെ കാര്യത്തിൽ സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണന്ന് ജോമോൻ ആരോപിച്ചു. ഹൈക്കോടതിയിൽ കേസിൽ വാദം നടന്നപ്പോൾ പുതൃക്കയിലിനെ എതിർക്കാതിരുന്ന സിബിഐ, കേസ് വിധി പറയാൻ മാറ്റിയ ശേഷമാണ് വിചാരണക്കോടതി വിധിക്കെതിരെ ഹർജി നൽകിയതെന്ന് ജോമോൻ കുറ്റപ്പെടുത്തി.
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി യുടെ ഭാര്യയും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ നിഷ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. വരുന്ന പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരിക്കവെയാണ് പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന യൂത്ത് ഫ്രണ്ട് (എം )എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട കെഎം മാണി അനുസ്മരണ പരിപാടിയിലും അതിനെ തുടർന്ന് പൈക സെന്റ് മേരിസ് എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള സൗജന്യ കുട വിതരണ പരിപാടിയിൽ മുഖ്യാതിഥി റോളിൽ തിളങ്ങിയതും നിഷ ജോസ് കെ മാണി ആയിരുന്നു.
നിഷ ജോസ് ആദ്യമായാണ് ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നത്. കോട്ടയത്തെയും പാലായിലെ യും സാമൂഹ്യ-സാംസ്കാരിക സന്നദ്ധസംഘടനകളുടെ പരിപാടികളിൽ വർഷങ്ങളായി നിറസാന്നിധ്യം ആണെങ്കിൽ പോലും കേരള കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിഷ ജോസ് ഇതുവരെ പങ്കെടുത്തിരുന്നില്ല. ഇന്നത്തെ യൂത്ത് ഫ്രണ്ട് (എം) പരിപാടിയിൽ പങ്കെടുത്തത് യാദൃശ്ചിക നീക്കമായി രാഷ്ട്രീയനിരീക്ഷകർ കരുതുന്നില്ല. വരുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരാർത്ഥിയായി നിഷ ജോസ് രംഗത്തുണ്ടാകുമെന്ന് മുഖ്യധാര ദൃശ്യ-അച്ചടി മാധ്യമങ്ങൾ പലവുരു റിപ്പോർട്ട് ചെയ്തിരുന്നതാണ്. കേരള കോൺഗ്രസ് നേതൃത്വവും ജോസ് കെ മാണി എം പിയും നിഷ ജോസും ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും കേരള കോൺഗ്രസ് അണികൾ പറയാതെ പറയുന്ന ഏക പേര് നിഷ ജോസിന്റേതാണ് .ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നിഷ ജോസ് കടന്ന് വരികയാണെങ്കിൽ പാലാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന് ജോസഫ് വിഭാഗവും പ്രസ്താവന നടത്തിയിരുന്നു.
ഓഗസ്റ്റ് മാസത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പാലായുടെ എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ഈ സഭയിൽ ലഭിക്കുന്നത് കേവലം ഒന്നര വർഷം മാത്രമാണ്. തുടർന്നു വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കെ എം മാണിയുടെ പുത്രൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി ക്ക് വേണ്ടി കേരള കോൺഗ്രസ് പ്രതിനിധി വഴിമാറിക്കൊടുക്കുകയും വേണം. ഈ ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് രൂപ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച് പാലായുടെ എംഎൽഎ ആയി കടന്നുവരുവാൻ നിലവിലെ പാലായിലെ കേരള കോൺഗ്രസ് നേതൃത്വത്തിൽ നിന്നും സാധ്യത തുലോം കുറവാണ് . കെ എം മാണിക്ക് പൂർത്തീകരിക്കാൻ പറ്റാത്ത ശേഷിക്കുന്ന കാലയളവിൽ കരിങ്ങോഴയ്ക്കൽ കുടുംബവുമായി ബന്ധപ്പെട്ട പേരാണെങ്കിൽ പാലാ നിയോജക മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യത ഏറെയാണുതാനും. ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ടാണ് നിഷ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വം പാലായിൽ സജീവ ചർച്ചയായി മാറുന്നത്.
വ്യോമമേഖല ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി പാകിസ്ഥാന്‍. ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാക്കിസ്ഥാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്. ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജെയ്‍ഷെ മുഹമ്മദിന്‍റെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെ പാക്കസ്ഥാന്‍ വ്യോമമേഖല പൂര്‍ണ്ണമായി അടയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെ 11 റൂട്ടുകളില്‍ രണ്ടെണ്ണം പാകിസ്ഥാന്‍ തുറന്നിരുന്നു. പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് 550 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ വ്യക്തമായിരുന്നു. എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.
തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ജീർണിച്ച നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) രണ്ടാം വർഷ എംടെക് വിദ്യാർഥി കോഴിക്കോട് വടകര സ്വദേശി ശ്യാൻ പത്മനാഭന്റെ(27) മൃതദേഹമാണ് ക്യാംപസിലെ കാടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. കോഴിക്കോട് വടകര പുത്തൂർ വരദയിൽ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിക്കും ഭർത്താവിനുമൊപ്പം പാങ്ങപ്പാറയിലെ ഫ്ലാറ്റിലായിരുന്നു ശ്യാൻ താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെ ലൈബ്രറിയിൽ പോകുന്നുവെന്നു പറഞ്ഞ് ശ്യാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർക്കു പരാതി നൽകി. അന്വേഷണത്തിൽ ശ്യാനിന്റെ മൊബൈൽഫോൺ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടെയോ ഉള്ളതായി വിവരം ലഭിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.14 മുതൽ പിറ്റേന്ന് വൈകിട്ട് അഞ്ചു വരെ മൊബൈൽ ഓണായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഫോൺ ഓഫായതോടെ ഈ വഴിക്കുള്ള അന്വേഷണം അസാധ്യമായി. ഈ സമയത്തെല്ലാം മൊബൈല്‍ ഒരേ ലൊക്കേഷൻ പരിധിയിലായിരുന്നതോടെയാണ് പൊലീസ് ക്യാംപസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
തുടർന്ന് കാര്യവട്ടം ക്യാംപസിലെ സിസിടിവി ക്യാമറ പരിശോധിക്കുമ്പോൾ സഞ്ചിതൂക്കിയ ഒരു യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേക്കു പോകുന്നതായി കണ്ടെത്തി. ഇദ്ദേഹം തിരിച്ചു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നുമില്ല. ബന്ധുക്കൾ ഈ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പൊലീസ് നായ എത്തി കുളത്തിനു സമീപം പോയി നിന്നു. തുടർന്ന് അഗ്നിശമനസേനയുടെ സ്കൂബാ ടീം കുളത്തിലിറങ്ങി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ക്യാംപസിലെ കാട് വളർന്നുകിടക്കുന്ന സ്ഥലങ്ങളിൽ പൊലീസും കൂട്ടുകാരും ചേർന്ന് അന്വേഷിച്ചിട്ടും ഫലം കണ്ടില്ല. അന്നു തിരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറിയാണ് ഇപ്പോൾ മൃതദേഹം ലഭിച്ചത്. ബിടെക് പാസായശേഷം ബെംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ശ്യാൻ കുറേ നാൾ ജോലി ചെയ്തിരുന്നു. ശ്യാൻ സംസ്ഥാനം വിട്ടോ എന്നറിയാൻ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും മറ്റും പരിശോധിക്കുകയും അന്വേഷണം ബെംഗളൂരൂവിലേക്കു വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് മെഡിക്കല്‍ കോളജ് വളപ്പില്‍ ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ. അന്വേഷണത്തിലാണ് മരിച്ചത് തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മയാണെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു 55 കാരിയായ പൊന്നമ്മ. പൊന്നമ്മയുടെ മകളാണ് മൃതഹേദം തിരിച്ചറിഞ്ഞത്. അഴുകിയ നിലയിലായതിനാല്‍ സാരി കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. കല്ലുപോലെ ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാലും ഉയരത്തില്‍നിന്ന് തലയിടിച്ച് വീണാലുമാണ് ഇത്തരം പരിക്കുകള്‍ക്ക് സാധ്യത.
ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സമീപത്തുനിന്നും കണ്ടെത്താനായിട്ടില്ല. നാല്‍പ്പതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവും പൊന്നമ്മയുടെ കയ്യിലുണ്ടായിരുന്നുവെന്ന് മകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കവര്‍ച്ച ചെയ്തിരിക്കാമെന്നാണ് സൂചന. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, നേരത്തെ ഇയാള്‍ക്കൊപ്പമാണ് പൊന്നമ്മ താമസിച്ചിരുന്നത്. പണത്തിനായി പൊന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 18 വര്‍ഷം മുന്‍പ് കാണാതായ മകന്‍ സന്തോഷിനെത്തേടിയാണ് പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. പിന്നീട് ലോട്ടറിക്കച്ചവടം നടത്തി അവിടെത്തന്നെ കഴിയുകയായിരുന്നു.
നെട്ടൂർ അർജുൻ കൊലക്കേസിൽ കുറ്റകൃത്യത്തിന്റെ ക്രൂരത വെളിവാക്കി പൊലീസിന്റെ റിപ്പോർട്ട്. അർജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ചു ചതുപ്പിൽ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു.
നെട്ടൂർ മാളിയേക്കൽ നിബിൻ പീറ്റർ(20), നെട്ടൂർ കുന്നലയ്ക്കാട് റോണി (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്ദു(21), കുമ്പളം നോർത്ത് തണ്ടാശേരി നികർത്തിൽ അജിത് കുമാർ(21) എന്നിവരെ ബുധനാഴ്ച വരെയാണു പൊലീസിനു കസ്റ്റഡിയിൽ നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്.
കേസിൽ പെടാതിരിക്കാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണം. യുവാവിനെ കാണാതാകുന്നതിന് തലേദിവസം പ്രധാനപ്രതി നിബിൻ കൊല്ലപ്പെട്ട അർജുന്റെ വീട്ടിൽ വന്നു താമസിച്ചതായി മാതാപിതാക്കൾ. നിബിനു ചായ തയാറാക്കി മുറിയിൽ കൊണ്ടു പോയി കൊടുത്തത് അർജുൻ തന്നെയാണെന്ന് അച്ഛൻ വിദ്യൻ മനോരമ ഓൺലൈനോട് പറഞ്ഞു.
വളരെ സൗഹാർദപരമായാണ് നിബിൻ അന്നും അർജുന്റെ കുടുംബാംഗങ്ങളോട് പെരുമാറിയിരുന്നത്. തന്റെ സഹോദരന്റെ ഓർമദിനത്തിൽ തന്നെ അർജുനെ വകവരുത്താൻ കൂട്ടുപ്രതി റോണിയുമായി പദ്ധതി മെനഞ്ഞതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ വീട്ടിലെത്തുകയായിരുന്നു.
കൊല്ലപ്പെട്ട അർജുനും സുഹൃത്ത് എബിനും കഴിഞ്ഞ വർഷം കളമശേരിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. സംഭവസ്ഥലത്തു വച്ചു തന്ന എബിൻ മരിച്ചു. അർജുനാകട്ടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. അപകടം നടന്ന ദിവസം അർജുൻ എബിനെ വീട്ടിൽ വന്നു കൂട്ടികൊണ്ടു പോകുകയായിരുന്നത്രെ. അത് മനപ്പൂർവമായിരുന്നെന്നും അർജുൻ എബിനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് നിബിൻ വിശ്വസിച്ചിരുന്നത്.
അർജുനെ അപായപ്പെടുത്തിയത് റോണിയും നിബിനും ചേർന്നാണെന്ന് അർജുന്റെ സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ച് ജൂലൈ അഞ്ചാം തീയതി നിബിനെ വിദ്യൻ ഫോണിൽ വിളിച്ചു തന്റെ വീട് വരെ വരാൻ ആവശ്യപ്പെട്ടു, റോണിയെയും കൂട്ടി ബൈക്കിൽ വിദ്യന്റെ വീട്ടിലെത്തിയ നിബിൻ അർജുന്റെ മാതാപിതാക്കൾക്ക് യാതൊരു സംശയത്തിനും ഇടനൽകാത്ത രീതിയിലാണ് ഇടപെട്ടത്.
‘ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല ആന്റി, അവൻ ഞങ്ങളുടെ അടുത്ത കൂട്ടുകാരനല്ലേ… തലേദിവസം പെട്രോൾ വാങ്ങാൻ പോയതിൽ പിന്നെ ഞങ്ങൾ അവനെ കണ്ടില്ലെന്ന് അമ്മ സിന്ധുവിനോടും ബന്ധുക്കളോടും പറഞ്ഞു. അർജുന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യം ചെയ്യലിന്റെ രീതിയും ഭാവവും മാറിയതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഇരുവരും പറയാൻ തുടങ്ങി. ഇതൊടെയാണ് പൊലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പ്രതികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അര്‍ജുനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്– അർജുന്റെ അമ്മ സിന്ധു പറഞ്ഞു. മകനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചപ്പോൾ പരിഹസിക്കുന്ന രീതിയിലാണെന്ന് െപാലീസ് പെരുമാറിയതെന്നും അമ്മ സിന്ധു പറഞ്ഞു.
പ്രതികളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്നു വിദ്യൻ ആരോപിച്ചിരുന്നുവെങ്കിലും നിലപാട് മാറ്റി. പൊലീസിന്റെ തുടർ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പരാതികൾ ഒന്നും തന്നെയില്ലെന്നും വിദ്യൻ പറഞ്ഞു. ഒരിക്കൽ അർജുൻ കേസിൽപെട്ടിരുന്നു. സ്ഥിരം കുറ്റവാളിയാണെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും വിദ്യൻ പറയുന്നു.
ലോണെടുത്താണ് മാതാപിതാക്കൾ മകനു ബൈക്ക് വാങ്ങി നൽകിയത്. ബൈക്ക് അപകടമുണ്ടായി ചികിത്സയിലായിരുന്ന അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.
മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും പ്രതികൾ തന്നെയാണെന്നാണ് സൂചന. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തു വന്നാലും നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാനായിരുന്നു ഇത്. മരിച്ച അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളുടെ സംഘത്തിൽ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങൾ പുറത്തു വന്നത്. ഈ വിവരം പൊലീസിൽ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
അഹമ്മദാബാദിലെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണുണ്ടായ അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. കാഴ്ച്ചക്കാര്‍ പകര്‍ത്തിയ മൊബൈല്‍ ക്യാമറാദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകട സമയത്ത് 30 പേരാണ് യന്ത്ര ഊഞ്ഞാലിന് മുകളില്‍ ഉണ്ടായിരുന്നത്. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ ഊഞ്ഞാല്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
വീഡിയോ
ബോട്ടുമുങ്ങിയതിനെ തുടർന്ന് ഒറ്റ മുളംതടിയിൽ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാൾ മഹാസമുദ്രത്തിൽ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തിൽ കിടന്നത്. ചിറ്റഗോംഗ് തീരത്തുവെച്ച് ബംഗ്ലാദേശി കപ്പൽ ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് ജീവിതത്തിലേക്ക് വീണ്ടും നീന്തി കയറിയത്.
കൊൽക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയൻ-1 എന്ന മത്സ്യബന്ധനബോട്ടിൽ രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി. ഫ്യൂവൽടാങ്കുകൾ കെട്ടിവെച്ചിരുന്ന മുളംതടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലിൽ കിടന്നു.
എന്നാൽ ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് രബീന്ദ്രനാഥ് ദൃക്സാക്ഷിയായി. ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് രബീന്ദ്രനാഥ് പിടിച്ചുനിന്നത്. അഞ്ചാംദിവസം കപ്പൽ രക്ഷപെടുത്തുന്നത് വരെ ഭക്ഷണമില്ലായിരുന്നു, ദാഹിക്കുമ്പോൾ ആശ്രയിച്ചത് മഴവെള്ളത്തെ മാത്രം.
പലപ്പോഴും വലിയ തിരമാലകളിൽ ദൂരേക്ക് എറിയപ്പെട്ടു. ഭീകരൻ തിരമാലകളെ മറികടന്ന് നീന്തുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവൻ ഉണ്ടായിരുന്നു. എന്നാൽ കപ്പൽ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അനന്തരവാനും കൺമുൻപിൽ മരണത്തിലേക്ക് മുങ്ങിപ്പോയി.
കപ്പൽ രബീന്ദ്രനാഥിനെ കണ്ടെങ്കിലും ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയിൽ ഒഴുകി ഒഴുകി പൊയ്ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയിൽ നിന്നും അകന്നുപോയിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്.
കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി.), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി.), മിസലേനിയസ് ടീച്ചർ, ഫീമെയിൽ സ്റ്റാഫ് നഴ്സ്, ലീഗൽ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2370 ഒഴിവുകളുണ്ട്. www.navodaya.gov.inഎന്ന വെബ്സൈറ്റ് വഴി ജൂലായ് പത്ത് മുതൽ ഓഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ
അസിസ്റ്റന്റ് കമ്മിഷണർ (അഞ്ച് ഒഴിവുകൾ): ഹ്യുമാനിറ്റീസ്/സയൻസ്/കൊമേഴ്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി. സർക്കാർ സ്ഥാപനങ്ങളിൽ ലെവൽ 12 (78800-209200 രൂപ) ശമ്പളനിരക്കിൽ പ്രിൻസിപ്പൽ തസ്തികയിൽ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പളം:78800-209200 രൂപ.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (430 ഒഴിവുകൾ): അതത് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി, ബി.എഡ്. ഇതേ വിഷയങ്ങളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചറായുള്ള പ്രവൃത്തിപരിചയം, റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ശമ്പളം: 47600-151100 രൂപ.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (1154 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
മിസലേനിയസ് ടീച്ചർ (564 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
ലീഗൽ അസിസ്റ്റന്റ് (1 ഒഴിവ്): ശമ്പളം; 35400-112400 രൂപ.
ഫീമെയിൽ സ്റ്റാഫ് നഴ്സ് (55 ഒഴിവുകൾ): ശമ്പളം; 44900-142400 രൂപ.
കാറ്ററിങ് അസിസ്റ്റന്റ് (26 ഒഴിവുകൾ): ശമ്പളം; 25500-81100 രൂപ.
എൽ.ഡി. ക്ലാർക്ക് (135 ഒഴിവുകൾ): ശമ്പളം; 19900-63200 രൂപ.
കൂടുതൽ വിവരങ്ങൾക്ക് www.navodaya.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

കോട്ടയം മെഡിക്കല്‍ കോളജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ലോട്ടറി വില്‍പ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പില്‍ പൊന്നമ്മ (55)യുടെതാണു മൃതദേഹം. കാന്‍സര്‍ വാര്‍ഡിന് എതിര്‍വശത്ത് സി ടി സ്കാന്‍ സെന്‍ററിനോട് ചേര്‍ന്നുള്ള കുറ്റികാടിനുള്ളിലാണ് ശനിയാഴ്ച പകൽ ഒരു മണിയോടെ മൃതദേഹം കാണപ്പെട്ടത്.
ഹാർഡ് ബോർഡ് പെട്ടിക്കുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം ആദ്യം കണ്ടത്.ശനിയാഴ്ച രാവിലെയോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വ്യാപിച്ചിരുന്നു.ഇതേ തുടർന്ന് ക്യാൻസർ വാർഡിലെ കൂട്ടിരുപ്പുകാർ ആശുപത്രിയിൽ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിച്ചു. തുടർന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോൾ അഴുകിയ മൃതദേഹം ചതിപ്പിലേക്ക് പതിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസിനെ വിവരം അറിയിച്ചു. എസ്പി പി എസ് സാബു, ഡിവൈഎസ്പി പാർഥസാരഥി പിള്ള, കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാർ, സി ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ, ബോംബ് സ്ക്വോഡ് ,ഡോഗ് സ്ക്വോഡ് എന്നിവർ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്കു ശേഷം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ എട്ടു ദിവസം മുൻപ് മുതല്‍ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ യുവതി മെഡിക്കല്‍ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും, മൃതദേഹത്തില്‍നിന്നു ലഭിച്ച വളയും കാണിച്ചു. ഇവരാണ് മകള്‍ മൃതദേഹം പൊന്നമ്മയുടേതാണ് സൂചന നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 8 ദിവസമായി പൊന്നമ്മയെ കാണാനില്ലെന്ന് അറിഞ്ഞു. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കലാണ് മകളുടെ വീട്ടിലേക്ക് പോകുന്നത്.
ആത്മഹത്യയാകാമെന്ന നിഗമനമാണു പോലീസിന്റേതെങ്കിലും ഇത്രേയെറ തിരക്കുളള പ്രദേശത്ത് ഇതെങ്ങനെ സംഭവിച്ചു എന്നതാണ്‌പോലീസിനെ കുഴക്കുന്ന ചോദ്യം. മൃതദേഹത്തിന്റെ അരയ്‌ക്കു മുകളിലേക്ക് നഗ്നമാണ്. പ്രദേശത്തു തീപടര്‍ന്നതിനു സമാനമായ ലക്ഷണങ്ങളും കാണാം. പ്രത്യക്ഷത്തില്‍ ആശുപത്രിയില്‍ വരുന്നവര്‍ ശ്രദ്ധിക്കുന്ന പ്രദേശമല്ലെങ്കിലും അത്യാഹിതമുണ്ടായാല്‍ വളരെ വേഗം അറിയുന്ന സ്‌ഥലത്താണു മൃതദേഹം കണ്ടെത്തിയത്. രാപകല്‍ ഭേദമെന്യേ ആളുകള്‍ കടന്നു പോകുന്ന പ്രദേശത്ത് ഒരാള്‍ തീ പിടിച്ചു മരിച്ചാലുണ്ടാകുന്ന ബഹളം, പ്രകാശം ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.