കുമ്പളത്ത് ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയെന്ന വൈകിയെത്തിയ വാർത്തയുടെ ഞെട്ടലിലായിരുന്നു നെട്ടൂർ. വിവരമറിഞ്ഞു നെട്ടൂരും കുമ്പളത്തുമുള്ളവർ സംഭവ സ്ഥലത്തേക്ക് ഒഴുകിയെങ്കിലും ആർക്കും മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു പോകാനായില്ല. വാഹനം പോകാൻ പറ്റാത്ത സ്ഥലമായതിനാൽ പലരും ഒരു കിലോമീറ്ററോളം നടന്നെങ്കിലും 150 മീറ്റർ അടുത്തെത്താനേ കഴിഞ്ഞുള്ളു.
കുറച്ചു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരത്തുള്ളവർ പറഞ്ഞു.റെയിൽവേ ട്രാക്ക് ബലപ്പെടുത്താൻ പൂഴിമണൽ അടിച്ചിട്ടുള്ളതു കൊണ്ടാണ് കൃത്യം നടന്നതിന്റെ 150 മീറ്റർ അടുത്തെങ്കിലും എത്താൻ കഴിയുന്നത്. റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കർ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്.
ആൾപ്പൊക്കത്തിലാണ് പുല്ല് വളർന്നിട്ടുള്ളത്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ ഇവിടെ പകൽപോലും കടക്കാൻ ആളുകൾക്കു പേടിയാണ്. ഇതു തരമാക്കിയാണ് ലഹരിമാഫിയ ഇവിടം താവളമാക്കിയത്. ഒരാളെ കൊന്നിട്ടാൽ പോലും തിരിച്ചറിയാത്ത വിധം കാടുംപടർപ്പുമാണിവിടെ. കൃത്യം നടത്തിയെന്നു സമ്മതിച്ചയാളുമായി നാലരയ്ക്കു തന്നെ സ്ഥലത്ത് എത്തിയെങ്കിലും കൂടുതൽ അടുത്തേയ്ക്കു പോകാനായില്ലെന്ന് പൊലീസ് പറയുന്നു.
അത്രയ്ക്കും ദുർഗന്ധമായിരുന്നു. കൊലപാതകം സ്ഥിരീകരിച്ചതോടെ 150 മീറ്റർ ചുറ്റളവിൽ റിബൺ കെട്ടി പൊലീസ് സ്ഥലം ബന്തവസാക്കി. രാത്രിയിലും കാവലുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലത്തേക്കു വഴിയൊരുക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ തന്നെ ഫോറൻസിക് വിദഗ്ധർ എത്തും.
അന്വേഷണം ലഹരിമാഫിയയിലേക്കാണു നീളുന്നത്. പിടിയിലായവരിൽ ഒരാൾ നെട്ടൂരുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന്‍ അര്‍ജുനുമൊത്തു പോകുമ്ബോള്‍ കളമശേരിയില്‍ വച്ച് ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല.
മലപ്പുറം: ഓരോദിവസവും റോഡപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അപ്പോഴും നമ്മുടെ ഡ്രൈവര്‍മാരുടെ താന്‍പോരിമയ്ക്കും അശ്രദ്ധയ്ക്കും അക്ഷമയ്ക്കുമൊന്നും ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.
മലപ്പുറം ഇടപ്പാളിൽ ചങ്ങരംകുളത്ത് അടുത്തിടെ ഉണ്ടായ ഒരപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് തിയേറ്ററിനു സമീപമായിരുന്നു അപകടം. യൂടേൺ എടുക്കാൻ ശ്രമിച്ച കാറുകാരന്‍ അപകടത്തിലാക്കിയത് നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവനാണ്.
യൂടേണ്‍ എടുത്ത കാറുകാരനെ രക്ഷിക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്താണ് നിന്നത്. ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
യൂടേൺ എടുക്കുമ്പോൾ റോഡിൽ മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം എന്ന ഡ്രൈവിങ്ങിന്റെ പ്രാഥമികപാഠം പോലും മറന്നാണ് കാര്‍ ഡ്രൈവര്‍ പെരുമാറുന്നതെന്നും കാര്‍ ഡ്രൈവറുടെ അക്ഷമ തന്നെയാണ് അപകടത്തിന്‍റെ മുഖ്യ കാരണമെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ന്യൂഡൽഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് വധശിക്ഷയടക്കം നൽകാനുള്ള ബില്ലിനാണ് അംഗീകാരം നൽകിയത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. 2012ലെ പോക്സോ നിയമത്തിലെ വകുപ്പുകളിൽ ഭേദഗതി വരുത്തി പരമാവധി വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ബിൽ
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി രാജിവച്ചേക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം വിളിച്ചു. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടേക്കും
കര്‍ണാടക സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കെ. സുധാകര്‍, എം.ടി.ബി നാഗരാജ് എന്നിവര്‍ സ്പീക്കര്‍ക്ക് രാജിക്കാത്ത് നല്‍കി. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം പതിമൂന്നായി. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ ഗവര്‍ണറെയും സ്പീക്കറെയും കണ്ടു.
ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയും നടത്തി. ബിജെപിയുടെ രാഷ്ട്രീയനീക്കത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും ബെംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജി നിരാകരിച്ച സ്പീക്കർക്കെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
അബുദാബിയിലെ അല്‍മറായ് എമിറേറ്റ്സ് കമ്പനിയിൽ ഒന്നര വര്‍ഷമായി സെയില്‍സ് അസിസ്റ്റന്റുമായിരുന്ന കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കണ്ണൂർ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകനുമായ അഭിഷേക് (24)ആണ് അബുദാബിയിൽ വെച്ച് മരിച്ചത്.
ജൂണ്‍ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് 22ന് പുലര്‍ച്ചെ മുസഫയിലെ താമസ സ്ഥലത്ത് സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനിലയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടു നേപ്പാള്‍ പൗരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
മസ്തിഷ്കജ്വരം ബാധിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂരിലെ വീടുകളില്‍ ഇപ്പോഴും കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം കൊടുക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍. പാലോ മുട്ടയോ മത്സ്യമോ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാനുള്ള വരുമാനം ഇല്ലാതെ എന്ത് ചെയ്യാനാകുമെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്ന ചോദ്യം. മുസഫര്‍പൂരില്‍ ഇത്ര വലിയ ദുരന്തം നടന്നിട്ടും കുട്ടികള്‍ക്ക് പോഷകാഹാരം കൃത്യമായി കൊടുക്കാനുള്ള ഒരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാവുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ജൂൺ 16-ന് മസ്തിഷ്കജ്വരം ബാധിച്ച് നൂര്‍ ചപ്രയില്‍ അഞ്ചുവയസ്സുകാരി മരിച്ചിരുന്നു. നൂര്‍ ചപ്ര സ്വദേശികളായ കിഷോറിന്റെയും റാണിദേവിയുടെയും മൂന്നാമത്തെ മകളാണ് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. എന്നാൽ കുട്ടി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ലെന്ന് അയല്‍വാസി വെളിപ്പെടുത്തിയിരുന്നു. അസുഖം ബാധിച്ചതിന്‍റെ തലേദിവസം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും അയൽവാസിയായ മഹേഷ് മഹേതോ പറഞ്ഞു. വയറിളക്കമാണ് ആദ്യം പിടിപ്പെട്ടതെന്നും പിന്നീട് പനിക്കൊപ്പം മസ്തിഷ്കജ്വരവും അനുഭവപ്പെടുകയായിരുന്നുവെന്നും മഹേഷ് കൂട്ടിച്ചേർത്തു.
എന്നാൽ മകളുടെ മരണത്തിന് പിന്നാലെ മറ്റ് മൂന്ന് മക്കള്‍ക്കും പാലും മുട്ടയും അടക്കമുള്ള പോഷകാഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മരിച്ച കുട്ടിയുടെ പിതാവ് രാജ് കിഷോര്‍ മാത്തൂര്‍ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും രണ്ട് റൊട്ടിയും പാലുമാണ് കൊടുക്കാറുള്ളതെന്നും രാജ് കിഷോര്‍ കൂട്ടിച്ചേർത്തു. മകള്‍ മരിച്ചപ്പോള്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
മാസം മൂവായിരമോ നാലായിരമോ മാത്രം വരുമാനം ലഭിക്കുന്നവരാണ് മുസഫർപൂരിലെ ജനങ്ങൾ. തീരെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആളുകൾ വീട്ടിൽ താമസിക്കുന്നത്. വല്ലപ്പോഴും ഉണ്ടാവുകയാണെങ്കിൽ പോഷകാഹാരം വല്ലതും കൊടുക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പല വീടുകളിലും ഇതേ സ്ഥിതി തന്നെയാണെന്നും നാട്ടുകാരിയായ കിരൺ ദേവി പറഞ്ഞു.
മാസം കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പോഷകാഹാരം കുട്ടികള്‍ക്ക് കൊടുക്കാനാവില്ലെന്നാണ് മുസഫർപൂരിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നത്. ഇത്രയേറെ കുട്ടികളുടെ ജീവനെടുത്തിട്ടും മുസഫര്‍പൂരിലെ കുട്ടികള്‍ക്ക് ഇന്നും പോഷകാഹാരം കൊടുക്കാനുളള ഒരു സംവിധാനവും സര്‍ക്കാർ ഒരുക്കിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്.
കൊല്ലം ബൈപാസില്‍ കല്ലുന്താഴത്ത് കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചിനാണ് സംഭവം. കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസും. തിരുവന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്
ന്യൂഡൽഹി: കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണു നോട്ടീസ്. മൂന്നു മാസം മുന്‍പു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്.
പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല. ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം. ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടീസ് പുറത്തിറക്കിയത്.
കേരള ജനപക്ഷത്തിൽ നിന്നു രാജി വച്ച നിർമല മോഹൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ജനപക്ഷത്തിന്റെ സ്ഥാനാർഥിയായ സിജി സജിയെ പരാജയപ്പെടുത്തിയാണു നിർമല വിജയിച്ചത്. 14 അംഗ ഭരണസമിതിയിൽ 2 അംഗങ്ങൾ വോട്ട് ചെയ്തില്ല. യുഡിഎഫ്–എൽഡിഎഫ് ധാരണയിലാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് പ്രതിനിധികൾ വോട്ട് ചെയ്തു. ജനപക്ഷത്തെ 5 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. കോൺഗ്രസ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ഇതോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഭരണത്തിൽ ഉള്ള എല്ലാ പഞ്ചായത്തുകളിൽ നിന്നും ജനപക്ഷം പുറത്തായി.
മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന.
തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന നഫീസത്തിനെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരുന്നു. വീടിന്റെ മുഴുവൻ വാതിലുകളും . മുറിക്കുള്ളിലെ അലമാരയും തുറന്നിട്ടിരിക്കുകയായിരുന്നു.
വീട്ടിൽ ആളുണ്ടെന്നറിയിക്കാൻ ഉച്ചത്തിൽ ടി.വി ഓൺ ചെയ്ത് വെച്ചിരുന്നു.മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിരലടയാള വിദഗ്ധതരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.മലപ്പുറം എസ് പി,തിരൂര്‍ ഡി.വൈ.എസ് പി വളാഞ്ചേരി സി.ഐ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തെ വിവിധ ഭാഗങ്ങളിലായി താമസിച്ചിരുന്നു.നാലു മാസത്തോളമായി വൈക്കത്തൂരില്‍ താമസം തുടങ്ങിയിട്ട്.ശനിയാഴ്ച്ച നഫീസത്തിനെ കണ്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.നഫീസത്തുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.