ഇളയമ്മയുടെ മക്കള്‍ രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്.
പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി-376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടുവ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
സംഭവം നടക്കുന്ന കാലത്ത് പോക്‌സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ്‌രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുു. പകല്‍ പതിനൊന്നരയോടെ ഗാന്ധിനഗറിലെ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ് നടന്നത്. ഇത് രണ്ടാം തവണയാണ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, നിതീഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകം ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 182 അംഗ നിയമസഭയില്‍ 99 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 77 സീറ്റുകള്‍ നേടി ശക്തമായ തിരിച്ചുവരവ് കാട്ടിയ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്താണ്.
1985 ന് ശേഷം ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടുന്ന വലിയ വിജയമാണ് ഇത്. 2012 ല്‍ 115 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് 61 സീറ്റുകളായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അത് 77 ആയി ഉയര്‍ന്നതോടെ മറ്റു മൂന്ന് പേരെ കൂടെ കൂട്ടി പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 80 സീറ്റുകളുണ്ട്. 1995 ന് ശേഷം ബിജെപിക്ക് ഇത്രയും സീറ്റുകള്‍ കുറയുന്നത് ഇതാദ്യമാണ്.
തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആറ് മന്ത്രിമാരും സ്പീക്കര്‍ രമണ്‍ലാല്‍ വോറയെയും നഷ്ടമായതിനാല്‍ ഏറെ പുതുമുഖങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രമാണ് ഇത്തവണയെന്നതിനാല്‍ രൂപാണിയെ മാറ്റണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡ്യാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജു ഭായ് വാല എന്നിവരുടെ പേരുകളൊക്കെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ രൂപാണി തന്നെ മതിയെന്ന അഭിപ്രായത്തിലേക്ക് എല്ലാവരും എത്തിയത്.
താമരശ്ശേരി രൂപതയുടെ കീഴിലുള്ള ചെമ്പുകടവ് സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. അപരിചിതരായ രണ്ട് പേര്‍ വിശുദ്ധ കുർബാന സ്വീകരിക്കുന്ന രീതി കണ്ടപ്പോളാണ് വിശ്വാസികളില്‍ സംശയമുയര്‍ന്നത്. നാവിൽ സ്വീകരിച്ച പരിശുദ്ധ കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ വിശ്വാസികളുടെ സംശയം പൂര്‍ണ്ണമാകുകയായിരിന്നു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി.
ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി.
പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്. ഗോവ, മുംബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തില്‍ വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
മുംബൈ: ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ കോടിപതിയായി അമിതാഭ് ബച്ചനും. അമിതാഭിനും മകന്‍ അഭിഷേകിനും കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് രണ്ടര വര്‍ഷം മുന്‍പ് 1.6 കോടി മൂല്യമുള്ള ബിറ്റ് കോയിന്‍ നിക്ഷേപമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിറ്റ് കോയിന്‍ മൂല്യം അസാധാരണമായി ഉയര്‍ന്നതോടെയാണ് ബച്ചന്റെ നിക്ഷേപം 112 കോടിയായി ഉയര്‍ന്നത്.
പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2015ലാണ് അമിതാഭും അഭിഷേകും സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ് കോയിന്‍ നിക്ഷേപം നടത്തിയത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോം കമ്പനിയാണിത്. ഈ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്ച ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ലോജ് ഫിനിന്റെ ഓഹരികള്‍ 2500 ശതമാനം വര്‍ദ്ധിച്ചു.
ഏറ്റെടുക്കലോടെ ബച്ചന്‍ കുടുംബത്തിന് ലോങ് ഫിനില്‍ 25000 ഷെയറുകളാണ് ലഭിച്ചത്. തിങ്കളാഴ്ച മാത്രം ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇത്തരത്തില്‍ രണ്ടര വര്‍ഷം കൊണ്ട് ബച്ചന്റെ നിക്ഷേപം ഉയരുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ബിറ്റ് കോയിന്റെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. ഒരു ബിറ്റ് കോയിന് 65 ലക്ഷം രൂപ വരെ ആയാലും അത്ഭുതപ്പെടാനില്ലെന്ന് 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച ഹെഡ്ജ്ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രവേശിക്കുമോ എന്ന കാര്യം ഈ വര്‍ഷത്തിന്റെ അവസാന ദിവസം അറിയാം. കോടമ്പാക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തില്‍ താന്‍ നിലപാട് അറിയിക്കുമെന്ന് രജനികാന്ത് അറിയിച്ചു. രാഷ്ട്രീയത്തില്‍ താന്‍ പുതിയ ആളല്ല. രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു. രാഷ്ട്ട്രീയ പ്രവേശനമെന്നത് വിജയത്തിന് തുല്യമാണെന്നും തീരുമാനം 31ന് അറിയിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി.
ഇന്ന് നടന്ന ആരാധക സംഗമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സ്റ്റൈല്‍ മന്നന്‍ ഇക്കാര്യം പറഞ്ഞത്. തീരുമാനം ഇന്ന് അറിയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം. അതിന് തന്ത്രങ്ങളും വേണം. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കാണ് താല്‍പര്യം കൂടുതലെന്നും രജനി പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കുമ്പോളും യുദ്ധം വരുമ്പോള്‍ നമുക്ക് അതിനെ ഒരുമിച്ച് നേരിടാമെന്നായിരുന്നു രജനി പറഞ്ഞത്. 18 ജില്ലകളില്‍ നിന്നുള്ള ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു രജനിയുടെ പ്രസംഗം.
തിരുവനന്തപുരം. പുതുച്ചേരിയില്‍ നടന്‍ ഫഹദ് ഫാസില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാഹനത്തിന്റെ ഡീലര്‍മാരെയും പ്രതി ചേര്‍ക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ വൈകാതെ ചോദ്യം ചെയ്യും.
നികുതി സംബന്ധമായ കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ഡീലര്‍മാരാണ് കാറുകള്‍ റജിസ്റ്റര്‍ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് മൊഴി നല്‍കിയിരുന്നു. നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും നല്‍കാന്‍ തയാറാണെന്നും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം.
25നു രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.
പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി.
അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് േകസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. നിയമത്തിലെ അറിവില്ലായ്മ മൂലമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഫഹദ് കുറ്റസമ്മതം നടത്തി. നിയമപ്രകാരമുള്ള പിഴ അടക്കാന്‍ തയാറാണന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചു..
ആലപ്പുഴ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫഫദ് ഫാസില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2015ലും 2016ലുമായി വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ന്യായീകരണങ്ങളൊന്നും നിരത്താതിരുന്ന ഫഹദ് തെറ്റുപറ്റിയതാണെന്ന് തുറന്ന് പറഞ്ഞു.
ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതും. നിയമത്തിലെ അറിവില്ലായ്മയാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നികുതി കുറച്ചടയ്ക്കാനും കാരണമായത്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 2016ല്‍ വാങ്ങിയ കാറിന്റെ പിഴ അടച്ചു. നിയമപ്രകാരം അടക്കേണ്ട പിഴ 16 ലക്ഷമായിരുന്നെങ്കില്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ പിഴ അടച്ചതിന്റെ രേഖകളും ഹാജരാക്കി. നികുതിവെട്ടിക്കാനോ വഞ്ചിക്കാനോ യാതൊരു ഉദേശ്യവുമില്ലായിരുന്നൂവെന്ന് ആവര്‍ത്തിച്ച ഫഹദ് രണ്ടാമത്തെ കാറിനും പിഴ അടക്കാന്‍ തയാറാണെന്നും അറിയിച്ചു. ഇതോടെയാണ് ഫഹദിന്റെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്താന്്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
അറസ്ററ് രേഖപ്പെടുത്തിയാല്‍ രണ്ട് ആളിന്റെയും അമ്പതിനായിരം രൂപയുടെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നിര്‍ദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും എസ്.പി. കെ.വി. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍.
വുമണ്‍ ഓഫ് ദ ഇയര്‍ 2017 തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ച് മലയാളി നടി പാര്‍വതി. ഔണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ദ ന്യൂസ് മിനിറ്റ്’ നടത്തിയ തെരഞ്ഞെടുപ്പിലാണ് പാര്‍വതി ഇടം നേടിയത്. നടി ഭാവനയും പട്ടികയിലുണ്ട്. മമ്മൂട്ടി നായകനായ കസബ സിനിമയിലെ ഒരു ഡയലോഗില്‍ സ്ത്രീവിരുദ്ധത പ്രകടമായിരുന്നു എന്ന് വിമര്‍ശിച്ച പാര്‍വതി രൂക്ഷമായ സൈബര്‍ ആക്രമണത്തിനു ഇരയായെങ്കിലും നിലപാടില്‍ ഉറച്ചു നിന്നു. ഇതാണ് പാര്‍വതിയെ തിരഞ്ഞെടുക്കാന്‍ കാരണം.
മലപ്പുറത്തുനിന്നുള്ള ഡോക്ടറായ ഷിംന അസീസും പട്ടികയിലുണ്ട്. പ്രതിരോധ കുത്തിവെപ്പ് വാക്‌സിനായ മീസില്‍സ് റുബെല്ലയെ കുറിച്ചുള്ള ബോധവത്കരണം നടത്തിയതിനാണ് ഷിംന പട്ടികയില്‍ ഇടം പിടിച്ചത്. തന്റെ നിലപാടുകള്‍ സുപ്രീംകോടതിയില്‍ പോലും ഉറച്ച ശബ്ദത്തില്‍ പ്രകടിപ്പിച്ച ഹാദിയയും പട്ടികയില്‍ ഇടം നേടി. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിനായി രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും നടി നയന്‍താര, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ് പദ്മശാലി, വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗില്‍ തുടങ്ങി പതിനെട്ട് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളിലേയ്ക്ക്. 27 ബാങ്കുകള്‍ ചേര്‍ന്നുള്ള ശൃംഖലയാണ് ബാങ്കിംഗ് രംഗത്തേയ്ക്ക് ബ്ലോക്ക് ചെയിന്‍ സംവിധാനം കൊണ്ടുവരുന്നത്. അടുത്ത മാസത്തോടെ ബ്ലോക്ക് ചെയിനിന്റെ രണ്ട് ബീറ്റാ പതിപ്പുകള്‍ പുറത്തിറക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യത്തേത് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ക്കും രണ്ടാമത്തേത് കെവൈസി ഡാറ്റകള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുക. ഫെബ്രുവരിയില്‍ രൂപീകരിച്ച ബാങ്ക് ചെയിനില്‍ എസ്ബിഐയാണ് ആദ്യത്തെ അംഗം. നിലവില്‍ ഐസിഐസിഐ ബാങ്ക്, ഡിസിബി ബാങ്ക്, ആക്‌സിസ് ബാങ്ക്, പശ്ചിമേഷ്യയിലെ അഞ്ച് പ്രധാന ബാങ്കുകള്‍ എന്നിങ്ങനെ 22 ഇന്ത്യന്‍ ബാങ്കുകളാണ് ബാങ്ക് ചെയിനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പര്‍ച്ചേസ് ഓര്‍ഡര്‍, ഷിപ്പിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ്, ഇന്‍വോയസ് തുടങ്ങിയ അന്താരാഷ്ട്ര വ്യാപാര രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സയം നല്‍കുകയും ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണ് ബ്ലോക്ക് ചെയിന്‍.
ബ്ലോക്ക് ചെയിനുകളില്‍ ഉപയോഗിക്കുന്ന കരാറുകളാണ് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍. രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ കൈമാറാന്‍ കഴിയുന്ന വികേന്ദ്രീകൃതമായ രജിസ്റ്ററാണ് സ്മാര്‍ട്ട് കോണ്‍ട്രാക്ട്. ഇതിലെ കോഡ് കരാര്‍ എന്നിവ പരസ്യമാണെങ്കിലും മാറ്റിയെഴുതാന്‍ കഴിയില്ല. അതിനാല്‍ പ്രത്യേകം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ ആവശ്യവുമില്ല. ഇന്റര്‍നെറ്റ് വഴിയുള്ള പണമിടപാടുകളില്‍ സത്യസന്ധത സുതാര്യത എന്നിവ കാത്തുസൂക്ഷിച്ച് തട്ടിപ്പുകള്‍ തടയുന്നതിനുള്ള സംവിധാനം കൂടിയാണ് ബ്ലോക്ക് ചെയിന്‍ എന്ന സംവിധാനം.
ഓരോ സാമ്പത്തിക ഇടപാടുകളുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുമെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ബ്ലോക്ക് ചെയിനില്‍ ലഭ്യമാവില്ല. ഉടമ രേഖപ്പെടുത്തുന്ന കണക്കുകള്‍ മേല്‍നോട്ടത്തിന്‍രെ ചുമതലയുള്ളയവര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇടപാടുകള്‍ രേഖപ്പെടുത്തുകയുള്ളൂ. ബ്ലോക്കുകളായാണ് സാമ്പത്തിക ഇടപാടുകള്‍ ബ്ലോക്ക് ചെയിനില്‍ രൂപപ്പെടുത്തുന്നത് എന്നതിനാല്‍ ആര്‍ക്കും ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.
ആര്‍.കെ.നഗറിലെ ടി.ടി.വി ദിനകരന്റെ വിജയത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ് തമിഴകം.ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് കൊണ്ടാണ് ജയലളിതയുടെ തോഴി ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ ഇവിടെ വന്‍ വിജയം നേടിയത്.
ജയലളിതയുടെ സ്വന്തം ആര്‍.കെ നഗറില്‍ തോഴി ശശികലയുടെ അനന്തരവന്‍ ടി.ടി.ദിനകരന്‍ നേടിയ വന്‍ വിജയം ശശികലയുടെ മധുരമായ പ്രതികാരം.
മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ജനം ദിനകരന് സമ്മാനിച്ചത്.സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.
മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ദിനകരന്‍ നേടിയത്.അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടിവന്നത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നല്ല ലീഡുയര്‍ത്തിയ ദിനകരന്‍ 7276 വോട്ട് പിന്നിട്ടപ്പോള്‍ കൗണ്ടിങ് കേന്ദ്രത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായി.
ഈ ഘട്ടത്തില്‍ 2738 വോട്ട് മാത്രമാണ് അണ്ണാ ഡി.എം.കെക്ക് നേടാന്‍ കഴിഞ്ഞിരുന്നത്. മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ 1182 വോട്ടായിരുന്നു ഈ സമയത്ത് നേടിയിരുന്നത്.ഇതിനു ശേഷം സുരക്ഷാ സേന എത്തിയതിനു ശേഷമാണ് വോട്ടെണ്ണല്‍ പുരോഗമിച്ചത്.ദിനകരന്‍ വിജയിച്ചതോടെ ജയലളിതയുടെ പിന്‍ഗാമിയായി അദ്ദേഹം ചിത്രീകരിക്കപ്പെടും. ഇത് തമിഴക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.
അത്തരമൊരു സാഹചര്യത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ കൂട്ടമായി ദിനകരന്‍പക്ഷത്തേക്ക് മാറാനും സര്‍ക്കാര്‍ താഴെ പോവാനും സാധ്യത വളരെ കൂടുതലാണ്.ജയിലില്‍ കിടക്കുന്ന ശശികലക്കും ദിനകരന്റെ വിജയം വലിയ നേട്ടമാകും.അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ നേടിയതിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയാണ് ആര്‍.കെ നഗറില്‍ ദിനകരന്‍ വിജയിച്ചത്.