ബിജെപി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ആളാണ് മുൻ ഡിജിപി ടി.പി.സെൻകുമാർ. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകൾ വിവാദവുമാകാറുണ്ട്. എന്നാൽ, ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ സമയത്ത് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ആ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്നും സെൻകുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കു ചേരേണ്ടതാണ്. ജയ് ഹിന്ദ് !!
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് രജനികാന്തിനും കമല്‍ ഹാസനും ക്ഷണം. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ നേതാക്കളുമായി വിശദമായി ചര്‍ച്ച നടത്തും. അതേസമയം രാമക്ഷേത്രം നിര്‍മാണം തുടങ്ങിയിട്ടില്ലെന്ന ഒാര്‍മ്മപ്പെടുത്തലുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തുടങ്ങിയ അണ്ണാഡിഎംകെ നേതാക്കള്‍ക്ക് പുറമേയാണ് രജനികാന്തും സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നത്. മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. കെ ചന്ദ്രശേഖര്‍ റാവു, ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും.
ജഗന്‍ മോഹന്‍ റെഡ്ഡിയെ എന്‍ഡിഎയിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. മന്ത്രിസഭയില്‍ എത്രത്തോളം പ്രാതിനിധ്യം ലഭിക്കുമെന്ന ആശങ്കയിലാണ് സഖ്യകക്ഷികള്‍. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടം കിട്ടും. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥാരാംഗങ്ങളായ രാജ്യങ്ങളുടെ തലവന്‍മാര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിദേശ അതിഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 6 മുതല്‍ 15വരെ നടക്കുമെന്ന് സൂചനകളുണ്ട്. വ്യാഴാഴ്ച്ച രാത്രി ഏഴുമണിക്കാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. വെള്ളിയാഴ്ച്ച ആദ്യ മന്ത്രിസഭായോഗം ചേരും. ഈ യോഗത്തിലാകും ലോക്സഭാ സമ്മേളനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പ് 10ന് നടന്നേക്കും. ആദ്യ ദിനം ഇരുസഭകളിലെയും അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.
കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഒരുങ്ങി ബിഎസ്പി. ബിഎസ്പിയുടെ ആറ് എംഎൽഎമാർ ഉടൻ ഗവർണറെ കാണുമെന്നാണ് വിവരം. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 112അംഗങ്ങളുടെ പിന്തുണയുണ്ട്. അതിനാൽ ബിഎസ്പി യുടെ പിന്മാറ്റം സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ല.
എന്നാൽ സമാന നിലപാട് മധ്യപ്രദേശിലേക്കും വ്യാപിപ്പിക്കാൻ ബിഎസ്പി തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്സ്. ബിഎസ്പിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുടെ ബലത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ്സ് സര്‍ക്കാര്‍ നിലനിൽക്കുന്നത്.
കൊച്ചി ബ്രോഡ്‍വേയില്‍ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീ നിയന്ത്രണവിധേയം. ആളപായമില്ല. അഗ്നിശമനസേനയുടേയും നാട്ടുകാരുടേയും ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ പത്തുമണിയോടെയാണ് ക്ലോത്ത് ബസാര്‍ റോഡിലുള്ള കെ.സി.പാപ്പു ആന്‍ഡ് സണ്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. തയ്യല്‍ മെഷീനും അനുബന്ധ യന്ത്രങ്ങളും വില്‍ക്കുന്ന കടയായിരുന്നു ഇത്.
തുടര്‍ന്ന് സമീപത്തെ ഭദ്ര ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണിലേക്ക് തീ പടര്‍ന്നു. പിന്നാലെ സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിലേക്കും തീ പടര്‍ന്നു. മൂന്നു കടകളും കത്തിനശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ബ്രോഡ്‍വേയിലെ ഇടുങ്ങിയ റോഡുകളും വാഹനത്തിരക്കും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.
ഉപജീവനമാർഗം ഒരുനിമിഷംകൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ബ്രോഡ് വേയിൽ കത്തി നശിച്ച കടകളിലെ ജീവനക്കാർ. രാവിലെ ജോലിക്ക് കയറിയ ഉടനെയാണ് തീപിടുത്തം ഉണ്ടായത്. തീ പടർന്ന ഉടൻ എല്ലാവരും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
രാവിലെ ജോലി ചെയ്ത കട കത്തിയമർന്ന് പോയെന്ന് ഇവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ജോലിക്കിടെ അപ്പുറത്തെ കടയിലെ ജീവനക്കാരാണ് തീ പടരുന്ന വിവരം വിളിച്ചു പറഞ്ഞത്. വലിയ തീ ആണെന്ന് മനസിലാക്കിയതോടെ എല്ലാവരും വേഗം തന്നെ കടകൾക്ക് പുറത്തേക്ക് ഓടി.
ഇനി എന്ത് എന്ന വലിയ ചോദ്യ ചിഹ്നമാണ് ഇവർക്കു മുന്നിൽ. കത്തിയമർന്ന കടകളിലേക്ക് നോക്കി നിൽക്കുന്പോൾ ഇവരുടെ നെഞ്ചിൽ ആശങ്കയുടെ നെരിപ്പോടാണ് എരിയുന്നത്.
തിരുവനന്തപുരം ∙ കേരള കോൺഗ്രസിലെ അധികാരത്തർക്കം നിയമസഭയിലുമെത്തിയതോടെ ജൂൺ ഒൻപതിനകം പുതിയ കക്ഷിനേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് ഇരുവിഭാഗങ്ങൾക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ‘റൂളിങ്’. ഉപനേതാവായ പി.ജെ. ജോസഫിന് അതുവരെ മുൻനിരയിൽ കെ.എം. മാണിക്കുണ്ടായിരുന്ന കക്ഷിനേതാവിന്റെ സീറ്റ് അനുവദിച്ചു. സ്പീക്കർക്കു കത്തു കൊടുത്തതിന്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതോടെ കേരള കോൺഗ്രസ് തർക്കം യുഡിഎഫ് നിയമസഭാകക്ഷിയെ ഉലച്ചു തുടങ്ങി.
കെ.എം. മാണി നിയമസഭയിൽ വഹിച്ചിരുന്ന ‘ലീഡർ’ പദവിക്കു വേണ്ടി അദ്ദേഹത്തിന്റെ വിയോഗത്തെതുടർന്ന് ഉടലെടുത്ത തർക്കത്തിലാണു സ്പീക്കർക്ക് ഇടപെടേണ്ടിവന്നത്. ജോസഫിന് ആ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫും അതിനെ എതിർത്ത് പാർട്ടി വിപ് റോഷി അഗസ്റ്റിനും കത്തു നൽകിയതായി സ്പീക്കർ സ്ഥിരീകരിച്ചു.
ഉപനേതാവ് ഉള്ളതിനാൽ മുൻനിരയിൽ കസേര ക്രമീകരിക്കണമെന്നായിരുന്നു മോൻസിന്റെ കത്ത്. കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ആർക്കും നേതാവായി അംഗീകാരം നൽകരുതെന്നു റോഷിയും ആവശ്യപ്പെട്ടു. കക്ഷി നേതാവിന് അംഗീകാരം നൽകുന്നതു താനല്ല, അതു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നു സ്പീക്കർ വ്യക്തമാക്കി. മുൻനിരയിലെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല. കക്ഷിനേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് ആ കസേര അനുവദിക്കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണ്. കത്തു ലഭിച്ചില്ലെങ്കിലും അതു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്റെ മൊഴി പുറത്ത്. പൊലീസ് പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് വൈദികരുള്‍പ്പെടെ പറഞ്ഞതില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആദ്യത്യന്റെ മൊഴി.
പൊലീസ് വാഹനത്തില്‍ വച്ച് തന്നെ ഡിവൈഎസ്പി തന്റെ വലത് കവിളത്ത് ശക്തിയായി അടിച്ചതായി ആദ്യത്യന്റെ മൊഴിയില്‍ പറയുന്നു. മുന്‍ സീറ്റില്‍ ഇരുന്നിട്ട് പിറകില്‍ ഇരുന്ന എന്റെ കവിളത്ത് അടിക്കുകയായിരുന്നു. കരണത്തും നെഞ്ചത്തും ശക്തമായി അടിച്ചുവെന്നാണ് മൊഴിയിലുള്ളത്.
‘ആലുവ ഡിവൈഎസ്പിയുടെ ഓഫീസില്‍ നിന്നും ഒരു ഒപ്പിടാനുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിപ്പിച്ചതെന്ന് മൊഴിയില്‍ വ്യക്താമക്കുന്നു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഡിവൈഎസ്പിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്‌തെങ്കിലും എടുക്കാന്‍ വിട്ടില്ല.
പിന്നീട് എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ ഷര്‍ട്ടും പാന്റ്‌സും ഡി.വൈ.എസ്.പി ഊരിച്ചു. ഭിത്തിയോട് കാല്‍നീട്ടിവച്ച് ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ഇരുന്നു. താന്‍ പറയാതെ വേറെ ആരെയും അവിടേക്ക് കടത്തിവിടരുതെന്ന് ഡി.വൈ.എസ്.പി പോലീസുകാരോട് പറഞ്ഞു. രേഖ കിട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചു. അത് ഞാന്‍ എല്ലാ ദിവസവും പറഞ്ഞിരുന്നു. ഇത് ഞാന്‍ ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്തതല്ലേ എന്നു ചോദിച്ചു. നാണം കെടുത്താന്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എതെങ്കിലും മീഡിയയില്‍ കൊടുത്താല്‍ പോരെ, പോള്‍ തേലക്കാട്ടിന് ഇമെയില്‍ അയക്കേണ്ട കാര്യമില്ലല്ലോ എന്നു ഞാന്‍ തിരിച്ചു ഡി.വൈ.എസ്.പിയോട് ചോദിച്ചു.
ഡി.വൈ.എസ്.പി ‘നീ സത്യം പറയുന്നോ അതോ എന്നെ കൊണ്ട് മെനക്കെടുത്തുവോ’ എന്ന് ചോദിച്ചു. തുടര്‍ന്ന് എന്റെ കാലില്‍ ചൂരല്‍കൊണ്ട് ആഞ്ഞടിച്ചു. അതിന്റെ പാട് എന്റെ കാലിലുണ്ട്. ഒരു പ്രാവിശ്യം അടിച്ചപ്പോള്‍ വടി ഒടിഞ്ഞുപോയി. വേദനകൊണ്ട് താന്‍ അലറിക്കരഞ്ഞു. വാതില്‍ അടച്ചിട്ടതുകൊണ്ട് ആരും കേട്ടില്ല. താന്‍ ആസ്തമ രോഗിയാണ്. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ ആന്റി ബയോട്ടിക്‌സ് എടുക്കുന്നതുകൊണ്ട് എന്റെ ശരീരം ഒട്ടും ഫിറ്റ് അല്ല എന്ന് പറഞ്ഞു.
എന്റെ അര്‍ദ്ധ നഗ്നമായ ശരീരം കണ്ട് ഡി.വൈ.എസ്.പി അസഭ്യമായ കമന്റ് പറഞ്ഞു. എന്റെ നെഞ്ച് നോക്കിയിട്ട് ‘നീ വേറെ വല്ല പണിക്കും പോകുന്നുണ്ടോ’ എന്ന് ചോദിച്ചു. കയറിവന്ന ഒരു പോലീസുകാരന്‍ ‘എന്തു ശരീരമാടാ ഇത്. പെണ്ണുങ്ങള്‍ക്ക് ഇതിലും നല്ല ശരീരം ഉണ്ടാവുമല്ലോ’ എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി’- ആദിത്യന്റെ മൊഴിയില്‍ പറയുന്നു.
രാത്രി കഫെയില്‍ പോയി മെയില്‍ അയച്ചതിന്റെ ഡോക്യുമെന്ററി കോപ്പി എടുത്ത് തിരിച്ചുവരുമ്പോള്‍ വാഹനത്തില്‍ എന്റെ അടുത്തിരുന്ന ഓഫീസര്‍ എന്നെ കുനിച്ചു പിടിച്ച് എന്റെ നട്ടെലിന്റെ ഇടതുവശത്ത് ശക്തിയായി ഇടിച്ചു.
എന്റെ കാലിന്റെ നഖത്തിലും മുറിവുണ്ട്. ഞാന്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നഗ്നനായി കാലും നീട്ടി ഇരിക്കുമ്പോള്‍ ഡി.വൈ.എസ്.പി നിന്നുകൊണ്ട് എന്റെ കാലില്‍ ചവിട്ടുപിടിച്ചു. എന്നിട്ട് എന്റെ ഇടതുകാലിന്റെ വിരലിലെ നഖം വലിച്ചുപറിക്കാന്‍ നോക്കി. നഖത്തില്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ആദിത്യന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പട്ടിക്കാട്ട് സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് 5 സെന്റില്‍ താമസിക്കുന്ന കുടുംബത്തെ ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചു. പുലിക്കോട്ടില്‍ ഹോച്ച്മിന്റെ ഭാര്യ ലൈഫി, മക്കളായ ആല്‍ഫിന്‍, അലീന എന്നിവരെയാണ് ആക്രമിച്ചത്. ലൈഫിയുടെ പിതാവ് ഭിന്നശേഷിക്കാരനായ സാമുവലിനെയും ഇവര്‍ ആക്രമിച്ചു. സാമുവലിന്റെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിയിടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണു കൊണ്ടു വന്ന് പറമ്പു നിരത്തുകയും വീട്ടിലെ കിണര്‍ മൂടുകയും ചെയ്തു.
അക്രമം കണ്ട് ചോദിക്കാന്‍ ചെന്ന പരിസരവാസികളേയും ഗുണ്ടകള്‍ വിരട്ടി. അക്രമം കണ്ട് കണ്‍വന്‍ഷന്‍ സെന്ററിന്റെ മുകള്‍നിലയിലുണ്ടായിരുന്നവര്‍ ഫോണില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. എന്നാല്‍ ഗുണ്ടകള്‍ അവിടെയെത്തി എല്ലാവരുടെയും ഫോണുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഓഫിസില്‍ പിടിച്ചുവച്ചു. ഓരോരുത്തരെയായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ നശിപ്പിച്ചശേഷമാണ് ഫോണ്‍ തിരിച്ചുനല്‍കിയത്. ഫോണ്‍ നല്‍കാത്തവരുടെ കയ്യില്‍ നിന്ന് ബലമായി ഫോണ്‍ വാങ്ങി.
തലേദിവസം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയ വിവരം ഇന്നലെ രാവിലെ വീട്ടുകാര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പറമ്പും കിണറും നിരത്തിയ ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും ഗുണ്ടകള്‍ സ്ഥലം കാലിയാക്കിയിരുന്നു. സ്ഥലം ബാങ്കില്‍ നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടല്‍ ഉടമ പറഞ്ഞതോടെ പൊലീസ് വീട്ടിലെ സ്ത്രീകളെയും ഹോട്ടല്‍ പ്രതിനിധിയെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി.
പരിസരവാസികളും ദൃക്‌സാക്ഷികളും പൊലീസിനോട് അക്രമത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ഇരുകൂട്ടരുടെയും പേരില്‍ പോലീസ് കേസെടുത്തു.
നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയതിന് ശേഷം കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചി പാലാരിവട്ടത്താണ് സംഭവം. കൊട്ടാരക്കര സ്വദേശി ഉദയ(30)യെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 3 കൂട്ടുകാരിൽ രണ്ടു പേരാണ് ഇന്നലെ മുങ്ങി മരിച്ചത്. മരിച്ച ഒരു കുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ചായിരുന്നു അപകടം. കരയിൽ നിന്നിരുന്ന പതിനാലുകാരനായ കൂട്ടുകാരനു രക്ഷിക്കാനായത് അമ്മയെയും ഒരു കുട്ടിയെയും മാത്രമാണ്. വീടിനടുത്ത് പതിവായി കുളിക്കാൻ പോകുന്ന കടവിലാണ് അപകടം. മണൽ കുഴിഞ്ഞു രൂപപ്പെട്ട കയത്തിലേക്കു കുട്ടികൾ നീന്തിച്ചെല്ലുകയായിരുന്നു. ദ്രോണ, വിവേക്, ബന്ധുവായ നവനീത് (13), ശ്രീക്കുട്ടൻ എന്നിവരുമായാണ് ദ്രോണയുടെ അമ്മ മഞ്ജു കടവിൽ പോയത്.
മഞ്ജു തുണി അലക്കുന്ന സമയത്ത് വിവേകും ദ്രോണയും നവനീതും വെള്ളത്തിലിറങ്ങി. കയത്തിന്റെ മധ്യഭാഗത്തേക്ക് നീന്തിയ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നു. 3 പേരും മുങ്ങുന്നതു കണ്ടു മഞ്ജു വെള്ളത്തിലേക്ക് ചാടി. എന്നാൽ നീന്തലറിയില്ലായിരുന്ന മഞ്ജുവും താഴ്ന്നുപോയി. നീന്തലറിയില്ലാതിരുന്നിട്ടും ശ്രീക്കുട്ടൻ വെള്ളത്തിൽ ചാടി മഞ്ജുവിനെയും നവനീതിനെയും കരയിലേക്ക് വലിച്ചു കയറ്റിയെങ്കിലും മറ്റു 2 പേരും ചെളിയിൽ താഴ്ന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് വിവേക്. കരിമ്പൻ സെന്റ് തോമസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദ്രോണ. മായയാണ് വിവേകിന്റെ അമ്മ. സഹോദരൻ: വിശാൽ. ദ്രോണയുടെ സഹോദരൻ: ദക്ഷിൻ. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ
പതിവായി കുളിക്കാനിറങ്ങുന്ന കടവായിരുന്നെങ്കിലും കുട്ടികളെ മരണം തട്ടിയെടുത്തത് കടവിനു സമീപത്തെ ചെളിക്കയം. പ്രളയത്തിനു ശേഷം രൂപം മാറിയ പെരിയാറ്റിലെ കയങ്ങളുടെ മുകളിലെ മണൽപ്പരപ്പിനു താഴെ ചെളിയും കല്ലും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. ഇന്നലെ അശോക കവല ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട കുട്ടികൾ ചെളിയിൽ പുതഞ്ഞു കിടന്നിരുന്ന കല്ലിൻ കൂട്ടത്തിൽ പെടുകയായിരുന്നുവെന്നു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ സമീപത്തെ ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.
കൺമുന്നിൽ കളിക്കൂട്ടുകാർ നിലയില്ലാക്കയത്തിലേക്കു മുങ്ങിത്താണതിന്റെ അമ്പരപ്പ് ശ്രീക്കുട്ടന്റെ മുഖത്തുനിന്നു മാഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ വാക്കുകൾ മുഴുമിപ്പിക്കാതെ വിതുമ്പുകയാണ് ഈ പത്താംക്ലാസുകാരൻ. അപകടത്തിൽപ്പെട്ട കുട്ടികൾ നിർബന്ധിച്ചതിനാലാണ് ഇവർ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ അശോക കവല കുറവമ്പറമ്പിൽ ശ്രീകുമാറിന്റെ മകൻ ശ്രീക്കുട്ടൻ പെരിയാറിൽ കുളിക്കാൻ പോകുന്നത്. അപകടം കണ്ട് മണൽതിട്ടയിൽ കാലുറപ്പിച്ച് നവനീതിനെ ഒരുതരത്തിൽ കരയിലേക്കു തള്ളിക്കയറ്റി. ഈ സമയം മഞ്ജുവിന്റെ തലമുടിയിൽ പിടിത്തം കിട്ടി . മഞ്ജുവിനെയും കരയിലേക്കു തള്ളിക്കയറ്റിയപ്പോൾ നാട്ടുകാർ ബഹളം കേട്ട് എത്തിയിരുന്നു.
അപായ സൂചന അറിയിച്ചുള്ള ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് 179 യാത്രക്കാരുമായി പോയ വിമാനം അടിയന്തരമായി താഴെയിറക്കി. ബെംഗളൂരു വിമാനത്താവളത്തില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കിയത്.
എയര്‍ ഏഷ്യയുടെ 15-588 വിമാനമാണ് അപകട സൂചന ലഭിച്ചതോടെ നിലത്തിറക്കിയത്. വിദഗ്ധ പരിശോധനകള്‍ക്കായി വിമാനം പിടിച്ചുവെച്ചിരിക്കുകയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനം പുറപ്പെട്ടതിന് ശേഷമാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതോടെ കൊല്‍ക്കത്ത എടിസിയുമായി ബന്ധപ്പെട്ട് വിമാനം അടിയന്തരമായി കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഇറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.