എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ നവാസിനെ കാണാതായതായി പരാതി. സെന്‍ട്രല്‍ സി.ഐ, വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി.
സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.
ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.
ഗ്ലോബല്‍ പീസ് ഇന്റക്‌സ് സന്തോഷവും സമാധാനും ഉള്ള രാജ്യങ്ങളെ പ്രഖ്യാപിച്ചു. ആഭ്യന്തരമായോ രാജ്യാന്തരമായോ ഒരു രീതിയിലുമുള്ള സംഘര്‍ഷം ഇല്ലാത്ത രാജ്യങ്ങളെയാണ് സമാധാന രാജ്യങ്ങളായി ഗ്ലോബല്‍ പീസ് ഇന്റക്‌സ് കണക്കാക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഐസ്‌ലന്റാണ്.
എന്നാല്‍ ഇന്ത്യക്ക് ഈ കാര്യത്തില്‍ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നത്. 160 രാജ്യങ്ങള്‍ ഉള്ളിടത്ത് ഇന്ത്യ 141-ാം സ്ഥാനത്താണ്. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ര്ട കലഹം, സൈനിക സ്വാധീനത്തിന്റെ തോത് എന്നിവയാണ് പട്ടികയില്‍ പ്രധാനമായും നോക്കുന്നത്. കൂടാതെ ഇത്തവണ കാലാവസ്ഥ വ്യതിയാനങ്ങളുമായും ബന്ധപ്പെട്ട സൂചികകള്‍ കൂടി കണക്കിലെടുത്താണ് പട്ടിക തയ്യാറിക്കയത്.
2016 ല്‍ ഇന്ത്യ 141-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2017 ല്‍ ഇന്ത്യ 137-ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെട്ടു. അതേസമയം ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായ പാകിസ്ഥാന്‍ 153ാം സ്ഥാനത്താണ് ഉള്ളത്.
ദക്ഷിണേന്ത്യയില്‍ ഭൂട്ടാന്‍ ആണ് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യം. ശ്രീലങ്ക 72ാം സ്ഥാനത്തും നേപ്പാള്‍ 76ാം സ്ഥാനത്തുമാണ് ഉള്ളത്. ബംഗ്ലാദേശ് 101ാം സ്ഥാനത്താണ് ഉള്ളത്. സൗത്ത് സുഡാന്‍, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനക്കാര്‍.
2008 മുതല്‍ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ്‌ലന്റിന് തന്നെയാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം അഫ്ഗാനിസ്ഥനാണ്. 163ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ വര്ഷം ഒരു സ്ഥാനം മെച്ചപ്പെട്ടെങ്കിലും ഈ കുറി വീണ്ടും പിന്നിലേക്ക് പോകുകയായിരുന്നു അഫ്ഗാന്‍. കഴിഞ്ഞ വര്‍ഷം പിന്നിലായിരുന്നു സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
വീടിനുള്ളിൽ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു .കോഴിക്കോട് പന്തീരാങ്കാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് മോഷണം പോയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
അതേസമയം മോഷ്ടാവ് ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ് .
ബലാത്സംഗ കേസില്‍ പ്രതിയായ പ്രതിയായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കാര്‍ട്ടൂണിന് പിന്തുണയുമായി, ബിഷപ്പിനെതിരെ രംഗത്ത് വന്നിരുന്ന സിസ്്റ്റര്‍ അനുപമയുടെ പിതാവ് കെഎം വര്‍ഗീസ്. ഫ്രാങ്കോയെ പൂവന്‍ കോഴിയായി ചിത്രീകരിച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കിയതിന് എതിരെ കത്തോലിക്ക സഭ നേതൃത്വം രംഗത്ത് വരുകയും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഇടപെട്ട് പുരസ്‌കാരം പിന്‍വലിക്കുകയും ചെയ്തു.
പൊലീസ് തൊപ്പിക്ക് മുകളില്‍ അടിവസ്ത്രം തൂക്കിയിട്ട അംശവടിയുമായി നില്‍ക്കുന്ന ഫ്രാങ്കോയും പിന്തുണയുമായി താഴെ നില്‍ക്കുന്ന പിസി ജോര്‍ജ്ജും പികെ ശശിയും ഇവരെ കണ്ട് പേടിച്ചോടുന്ന കന്യാസ്ത്രീകളുമാണ് കാര്‍ട്ടൂണിലുള്ളത്. പുരസ്‌കാരം പിന്‍വലിച്ചതിന് എതിരെ മന്ത്രി എകെ ബാലന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സിസ്റ്റര്‍ അനുപമയുടെ പിതാവ്.
പുരസ്‌കാരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്ന് കെഎം വര്‍ഗീസ് പറയുന്നു. കാര്‍ട്ടൂണ്‍ വരച്ച കെകെ സുഭാഷ് സമൂഹത്തിന്റെ അപചയത്തെയാണ് തുറന്നുകാട്ടുന്നത് എന്നും മെത്രാന്മാരെ പ്രീതിപ്പെടുത്താനായി സത്യസന്ധമായ കാര്‍ട്ടൂണിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും കെഎം വര്‍ഗീസ കത്തില്‍ പറയുന്നു. യേശുവിന്റെ ഇടതും വലതുമായി രണ്ട് കുരിശുകളിലായി രണ്ട് കള്ളന്മാരെ തറച്ചിരുന്നു. ആ കുരിശുകളാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. ഇവര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണ് എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നില്ലേ എന്നും കെഎം വര്‍ഗീസ് ചോദിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും മന്ത്രിയാണ് താങ്കള്‍, അല്ലാതെ മെത്രാന്മാരുടെ മന്ത്രിയല്ല – കെഎം വര്‍ഗീസ് പറയുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടന്നത്തിയ സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പോപ്പ് ഫ്രാന്‍സിസ് അടക്കമുള്ളവര്‍ക്ക് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഭിഭാഷകനായ മനിഷ് ശര്‍മയാണ് ധര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ധര്‍വേശിന്‍റെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് വേണ്ടെന്ന് കവയത്രി സുഗതകുമാരി. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പലരും മതപരമായ ചടങ്ങുകള്‍ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്‌ണ്ടെന്ന് പറഞ്ഞ് പുതു മാതൃകയാവുകയാണ് സുഗതകുമാരി.
‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’
”ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.”
മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെ നിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.
”ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി പറഞ്ഞു.
സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചില്‍. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.
തിരുവനന്തപുരം ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ റസ്റ്ററന്റിൽ നിന്ന് ഇന്നലെ വാങ്ങിയ ബിരിയാണിയിൽ ആരോ ഉപയോഗിച്ച ബാൻഡേജ്. നാലു മാസം മുൻപ് വാങ്ങിയ ചിക്കൻ ടിക്കയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ച റസ്റ്ററന്റിലാണ് സംഭവം. നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്നോപാർക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടച്ചത്. തുടർച്ചയായി പരാതികൾ ഉയർന്നിട്ടും കൂസലില്ലാത്ത അധികൃതർക്കെതിരെ ജീവനക്കാരുടെ സംഘടനയും രംഗത്തു വന്നു.
രംഗോലിയിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ഉടൻ തന്നെ ടെക്നോപാർക്ക് അധികൃതർക്കു പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയത്. ഇന്നലെ വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ പ്രതികരിച്ചത്. ഫുഡ് കമ്മിറ്റി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു ടെക്നോപാർക്കിന്റെ വിശദീകരണം.
തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അഞ്ചുപേരെ വിളിപ്പിച്ചപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം സ്റ്റേഷനിലെത്തി. അടിമാലി പൊലീസ് സ്‌റ്റേഷനിലാണ് വിചിത്രമായ സംഭവമുണ്ടായത്.
തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ സമീപവാസികളായ അഞ്ചുപേര്‍ വെട്ടിനശിപ്പിച്ചതായും വീട്ടിലേക്ക് കല്ലെറിഞ്ഞതായും കാട്ടി ഓടയ്ക്കാസിറ്റി സ്വദേശിനി അടിമാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളായ അഞ്ചുപേരെ അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പത്.
എന്നാല്‍ യുവതിയുടേത് കള്ളപരാതിയാണെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗമടക്കമുള്ളവര്‍ യുവാക്കളോടൊപ്പം സ്റ്റേഷനിലെത്തിയത്. ഓടയാക്കാസിറ്റി നായ്ക്കുന്ന് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് യുവതിയും നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കാലങ്ങളായി യുവതിയും പുരയിടത്തിലൂടെയാണ് ഒഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെള്ളം വിടുന്നതിന് യുവതി തയ്യറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളം പുരയിടത്തില്‍ കയറാത്തവിധം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാമെന്ന് അറിയിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് കള്ളപരാതിയുമായി യുവതി രംഗത്തെത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്. മാങ്ങോട് പാടത്ത് ഷീല സുലൈമാന്‍ ദമ്പതികളുടെ മകന്‍ ആഷിഖാണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസം എസ്ഡിപിഐ- എഐവൈഎഫ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ മുൻകരുതൽ പ്രവർത്തനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ചികിത്സയിലാണ്.
വായൂ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരമാലകള്‍ക്കൊപ്പം പത നുരഞ്ഞു പൊന്തുന്നു. കൊല്ലത്ത് കടല്‍ തീരത്ത് പതയടിഞ്ഞ പ്രതിഭാസത്തെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സസിന്റെ ഗവേഷക സംഘം കൊല്ലത്തെത്തി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സസിന്റെ വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ എത്രയും വേഗം ഈ മേഖലയിലെ വിദഗ്ദരടങ്ങുന്ന ഒരു പഠനസംഘത്തെ അയക്കാമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് കൊല്ലത്തെ തീരങ്ങളില്‍ പത നുരഞ്ഞുപൊന്തിയത്. തീര വാസികള്‍ പത അടിഞ്ഞത് ആഘോഷമാക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലും ദൃശ്യങ്ങള്‍ വൈറലാണ്.