തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടിയുടെ മാതാവിനെ ജാമ്യത്തില്‍ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം മറച്ചു വച്ചു, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചൂ എന്നിവയക്ക് ഐപിസി 201,212 വകുപ്പുകള്‍ പ്രകാരമാണ് മാതാവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.
പൊലീസ് കുട്ടിയുടെ അമ്മയെ കേസിലെ സാക്ഷിയാക്കാനായിരുന്നു ആദ്യ ആലോചിച്ചിരുന്നത്. എന്നാല്‍ അമ്മയ്‌ക്കെതിരേയും കേസ് എടുക്കണമെന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൊടുപുഴ പൊലീസിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂത്താട്ടുകുളത്തെ കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ കുട്ടിയുടെ മാതാവിനെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ മാതാവിനെതിരേ ചുമത്തിയിട്ടില്ല.
ഇപ്പോള്‍ കേസിലെ രണ്ടാം പ്രതിയാണ് യുവതി. ഇവരുടെ കാമുകനായിരുന്ന അരുണ്‍ ആനന്ദ് ആണ് ഒന്നാം പ്രതി. ഇയാള്‍ ജയിലില്‍ ആണ്. ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത് തടഞ്ഞില്ല, ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയ സമയത്ത് പ്രതിയെ രക്ഷിക്കുന്ന തരത്തില്‍ നുണ പറഞ്ഞു എന്നിവയാണ് മാതാവിനെതിരേയുള്ള കുറ്റങ്ങള്‍. ഇക്കാര്യങ്ങളെല്ലാം ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പേടി കൊണ്ടാണ് തനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതെന്നാണ് ഇവര്‍ പറയുന്നത്.
കുട്ടിയുടെ അമ്മൂമ്മ നല്‍കിയ മൊഴിയിലും യുവതിക്കെതിരേ പരാതി ഉണ്ടായിരുന്നു. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഇളയ കുട്ടി ഇപ്പോള്‍ ഇവരുടെ മരിച്ചു പോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. രണ്ടു മാസത്തേക്കാണ് കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുത്തിരിക്കുന്നത്. യുവതിക്ക് കുട്ടിയെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
കുവൈത്തിൽ നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തി. ജനുവരി ഒന്ന് മുതൽ ഏപ്രിൽ മുപ്പത് വരെയുള്ള കണക്കാണ് താമസ കാര്യ വകുപ്പ് പുറത്ത് വിട്ടത്. നാടുകടത്തിയതിൽ ഇന്ത്യക്കാരാണ് കൂടുതൽ.
നാല് മാസത്തിനുള്ളിലാണ് 4500 വിദേശികളെ കുവൈത്തിൽ നിന്ന് നാട് കടത്തിയത്. ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരെല്ലാണ് നാട് കടത്തിയത്.
മദ്യം, മയക്കുമരുന്ന് കേസുകളിൽ പെട്ടവരാണ് കയറ്റി അയച്ചവരിൽ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരിൽ പെടും. കയറ്റി അയച്ചവരിൽ ഇന്ത്യക്കാരാണ് കൂടുതൽ.
ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ വർഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ൽ 19730 പേരെയും, 2017 ൽ 29000 ആളുകളെയും കുവൈത്ത് കയറ്റി വിട്ടു.
സ്വന്തം പാര്‍ട്ടിയിലെ നേതാവ് പണം മോഷ്ടിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യുഡിഎഫ് ഫണ്ടിലെ പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസർകോട് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസർകോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി.
സംഭവത്തിൽ സാഹായിയായ കൊല്ലം സ്വദേശിക്കെതിരെയാണ് രാജ്മോഹൻ ഉണ്ണിത്താൻ ആരോപണം ഉന്നയിച്ചിട്ടുള്ളത്. രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായിട്ടാണ് കൊല്ലത്ത് നിന്ന് നേതാവ് എത്തിയത്. മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാസർകോട് മേപ്പറമ്പിൽ വാടക വീട് സജ്ജമാക്കിയിരുന്നു. ഇവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്നാണ് ആരോപണം.
ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല. പണം മോഷണം പോയ കാര്യം നേരത്തേ ഉണ്ണിത്താന് അറിയാമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ സമയത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകാമെന്ന ആശങ്കയിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്.
ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.
ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാരുന്നു പൊലീസിനോട് സമിതിയുടെ നിർദ്ദേശം. 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിൽ ഉൾപ്പെടുന്നത്.
അതേസമയം, മർദനത്തിൽ പരിക്കേൽക്കുകയും അമ്മൂമ്മയുടെ സംരക്ഷണയിലും കഴിഞ്ഞിരുന്ന മരിച്ച കുട്ടിയുടെ ഇളയ സഹോദരനായ മുന്നുവയസ്സുകാരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതോടെയാണ് പോലീസ് ഇടപെട്ടത്. ഇതോടെ മുന്നുവയസ്സുകാരന്‍ അടുത്ത ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.
ചേർത്തല: താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സയ്ക്കെത്തി, മരുന്നു കഴിച്ചയാൾ ശരീരമാകെ വ്രണങ്ങൾ നിറഞ്ഞ് ഗുരുതരാവസ്ഥയിൽ. മരുന്നിന്റെ പാർശ്വഫലമാകാമെന്ന് ആശുപത്രി അധികൃതർ. വയലാർ കൂട്ടുങ്കൽ ബിജുവാണ് (40) ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. മരുന്നു കഴിച്ചതിനു ശേഷം കണ്ണിനു പുകച്ചിലും കാഴ്ചക്കുറവും അനുഭവപ്പെട്ടു. ശരീരത്തിലും വായിലും വ്രണങ്ങളുണ്ടായി. 3ന് വീണ്ടും ആശുപത്രിയിലെത്തി, കിടത്തി ചികിത്സ തുടങ്ങി. രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്‌തു.
ദേഹമാസകലം തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. കുടലിനെയും വൃക്കയെയും കണ്ണിനെയും ബാധിച്ചേക്കാമെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു. ബിജു കെട്ടിട നിർമാണ തൊഴിലാളിയാണ്. സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. സംഭവം സംബന്ധിച്ചു മന്ത്രി പി.തിലോത്തമനും ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
വായുകോപത്തിനുള്ള മരുന്നിന്റെ പാർശ്വഫലമാകാം ഇത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ പറഞ്ഞു. ഡ്യൂട്ടി ഡോക്ടറും ഇക്കാര്യം പറഞ്ഞു. മരുന്നിന് അലർജി ഉണ്ടെന്നു ബിജു ഡോക്ടറോട് പറഞ്ഞതായോ ഡോക്ടർ അക്കാര്യം ചോദിച്ചതായോ ചീട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും സൂപ്രണ്ട് അറിയിച്ചു.മൂന്നു മാസം മുൻപ് പാമ്പ് കടിയേറ്റു ഇവിടെ വന്നയാൾക്ക് ശരിയായ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചത് വിവാദമായിരുന്നു
ഇടക്കൊച്ചിയിൽ യുവാവിനെ കാണാതായ സ്ഥലത്തിന് സമീപം രക്തക്കറ കണ്ടെത്തിയത് ആശങ്ക പരത്തി. തോപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണങ്കാട്ടുകടവ് പാലത്തിന് കീഴെയാണ് മണ്ണിലും ചുവരിലുമായി രക്തം പരന്നത് കണ്ടെത്തിയത്. കാണാതായ ആളുടെ ബൈക്ക് ഇതിന് സമീപത്ത് നിന്ന് കിട്ടുകയും ചെയ്തു.
ഉച്ചയോടെ പരിസരവാസികൾ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. പാലത്തിന് കീഴെ രക്തം തളംകെട്ടി ഉണങ്ങിയത് കാണാം. ചുവരിൽ രക്തം തെറിച്ച് പടർന്നതിന്റെ തൊട്ടടുത്ത് ഇങ്ങനെ രക്തം പുരണ്ട കൈകൾ കൊണ്ട് പിടിച്ചതിന്റെ അടയാളവും ഉണ്ട്. ഇതിന് തൊട്ടടുത്താണ് കരുവേലിപ്പടിയിൽ നിന്ന് കാണാതായ വിനുരാജിന്റെ ബൈക്ക് കണ്ടെത്തിയത്. നാലു ദിവസം മുൻപാണ് 37കാരനായ വിനുരാജ് വീട്ടിൽ നിന്ന് പോയത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പാലത്തിന് കീഴിൽ നിന്ന് ബൈക്കും കിട്ടിയതോടെ തൊട്ടടുത്ത് കായലിൽ ഫയർ ഫോഴ്‌സ് സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്തി. സിറ്റി പൊലീസ് കമ്മിഷണർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഫോറൻസിക് സംഘവും എത്തി തെളിവെടുപ്പ് നടത്തി.
പി.ജെ. ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസുമായാണ് കെ.എം.മാണി മടങ്ങിയതെന്ന് പ്രതിച്ഛായയില്‍ ലേഖനം . ബാർ കോഴ വിവാദത്തിൽ അന്വേഷണം നീട്ടി കൊണ്ടുപോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു.
മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ. ജോസഫ് തയ്യാറായില്ല. പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വക്കേണ്ടി വന്നെന്നും ലേഖനത്തില്‍ പറയുന്നു. മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണക്കാമെന്നും നിർദ്ദേശം വച്ചതിനെ ജോസഫ് എന്തുകൊണ്ട് എതിർത്തുവെന്നത് ദുരൂഹമെന്നും ലേഖനത്തിലുണ്ട്. പത്രാധിപർ കുര്യാസ് കുമ്പളക്കുഴിയുടേതാണ് ലേഖനം.
‘ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും” എന്ന പുസ്തകത്തിലെ ഒരു അധ്യായമാണു പ്രതിഛായയില്‍ ലേഖനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ലക്കത്തില്‍ പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാന ലേഖനത്തിലാണ് പരാമർശം.
രാഷ്ട്രീയരംഗത്തു വളരുന്തോറും മാണിയുടെ എതിര്‍ചേരിയില്‍ ശത്രുക്കളുടെ എണ്ണം പെരുകുകയായിരുന്നു. സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ അദ്ദേഹത്തെ ഒട്ട് അസൂയയോടും ഭയത്തോടെയുമാണു കണ്ടിരുന്നത്. തരംകിട്ടിയാല്‍ അദ്ദേഹത്തെ തകര്‍ക്കണമെന്നായിരുന്നു അവരില്‍ പലരുടെയും ഉള്ളിലിരിപ്പ്. മാണിയുടെ തന്നെ െശെലി കടമെടുത്താല്‍, ”കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍”.
അമ്പതു വര്‍ഷം കാത്തിരുന്നിട്ടാണ് മാണിയുടെ ശത്രുക്കള്‍ക്ക് ഒരു കനകാവസരം െകെവന്നത്, അതായിരുന്നു ബാര്‍ കോഴ വിവാദം. രാഷ്ട്രീയ പ്രതിയോഗികള്‍ ഉറഞ്ഞുതുള്ളി. വാളും കഠാരയുമായി നാലുപാടുനിന്നും പാഞ്ഞടുത്തു. ”ഹാ, ബ്രൂട്ടസേ നീയും” എന്നു ജൂലിയസ് സീസറെപ്പോലെ നിലവിളിക്കാന്‍ മാത്രമാണ് ഈ രാഷ്ട്രീയ ചക്രവര്‍ത്തിക്കു കഴിഞ്ഞതെന്നു ലേഖനത്തില്‍ പറയുന്നു. ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്‌ടോബര്‍ 31-ന് അര്‍ധരാത്രി കെ.എം. മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിന്റെ നേതാവിനെ തര്‍ക്കാനുളള ശ്രമം ആദ്യമാണ്. ”ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടേ” എന്ന തന്ത്രമാണു പയറ്റുന്നത്. വേണ്ടിവന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ചു പ്രതികരിക്കണമെന്നും മന്ത്രിസഭയ്ക്ക് പുറത്തുനിന്നു പിന്തുണ നല്‍കണമെന്നുമുള്ള നിര്‍ദേശം കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും സ്‌നേഹിക്കുന്നവര്‍ മുന്നോട്ടുവച്ചു. അപ്പോള്‍ ”ഔസേപ്പച്ചന്‍ സമ്മതിക്കുമോ” എന്നായിരുന്നു മാണിക്കു സന്ദേഹം. സാര്‍ പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതു മാത്രം സംഭവിച്ചില്ല. അതിന്റെ കാരണം ഇപ്പോഴും ദുരൂഹം.
ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കെ.എം. മാണി അര്‍ധമനസോടെയാണു സമ്മതം മൂളിയത്. 45-ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്നാണ് ഉറപ്പ് കിട്ടിയത്. അതില്‍ ഒരു ചതി ഒളിഞ്ഞിരുന്നോ എന്ന് അറിയില്ല. പക്ഷേ കേസന്വേഷണം നീണ്ടുപോയി. ”എന്നെ ജയിലിലടയ്ക്കാനാണാ നീക്കം” എന്നുപോലും ഒരിക്കല്‍ കെ.എം. മാണി പൊട്ടിത്തെറിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
ന്യൂഡല്‍ഹി: വ്യോമസേനയുടെ വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 128 അനൗദ്യോഗിക യാത്രകള്‍. ഇവയില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നടത്തിയ യാത്രകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മോഡി നടത്തിയ യാത്ര ചെലവിലേക്കായി ഏതാണ്ട് 89 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമസേനയ്ക്ക് നല്‍കിയിരിക്കുന്നത്.
വ്യക്തിപരവും രാഷ്ട്രീയപരവുമായി ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. അത്തരം ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക സേവനങ്ങള്‍ ഉപയോഗിച്ചാല്‍ സര്‍ക്കാരിലേക്ക് പണം അടയ്ക്കണമെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ലംഘനമാണ് മോഡി നടത്തിയിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ആഭ്യന്തര യാത്രകള്‍ക്കായി സ്വകാര്യ വിമാന സര്‍വീസുകള്‍ ഈടാക്കുന്നതിന്റെ എത്രയോ മടങ്ങ് കുറവ് തുക മാത്രമാണ് വ്യോമസേന ഈടാക്കുന്നത്. ഇക്കാര്യത്തില്‍ 1999ലെ താരിഫ് നിലയാണ് വ്യോമസേന പിന്തുടരുന്നത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ചെറിയ ചെലവില്‍ ലഭ്യമാകാനും മോഡിക്ക് ഇതുവഴി സാധിച്ചു. ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോഡി പര്യടനം നടത്തിയത് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പണം നല്‍കിയത് പ്രധാനമന്ത്രി ഓഫീസാണ്.
മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിക്ക് പിന്നാലെ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞു.
ജയിലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 16 കിലോ കുറഞ്ഞെന്നാണ് മിഷേലിന്‍റെ ആരോപണം. യൂറോപ്യന്‍ ഭക്ഷണം ജയിലില്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു. കൂടെ താമസിക്കുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിയിലുണ്ട്. കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴുദിവസത്തെ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വെളളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകിയേക്കും. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ സെപ്റ്റംബർ 21 നാണ് അറസ്റ്റിലാകുന്നത്. വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ 9 മാസത്തെ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് പ്രതി ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.
പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ള കേസുകൾ മാത്രമെ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കാനാകൂ. അതിനാൽ കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്.