ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.
വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി.
മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു
പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ
സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.
മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.
അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു
മുംബൈ: ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചു തനിക്കു ഭയമാണെന്നു നടൻ നസറുദ്ദീൻ ഷാ. കുട്ടികളെ വളഞ്ഞു നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് ഇന്നു രാജ്യത്തുള്ളതെന്നും ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നിരിക്കുകയാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു.
ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചോർത്തു ഞാൻ ഭയപ്പെടുന്നു. രോഷാകുലരായ ആൾക്കൂട്ടം കുട്ടികളുടെ ചുറ്റുംകൂടി നീ ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്നു ചോദിക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുണ്ട്. എന്റെ കുട്ടികൾക്ക് ആ ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. കാരണം അവർ മതം പഠിച്ചിട്ടില്ല. ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നുകൊണ്ടിരിക്കുകയാണ്. ആ പിശാചിനെ പിടിച്ചു വീണ്ടും കുപ്പിയിൽ അടയ്ക്കാൻ വളരെ അധികം ബുദ്ധിമുട്ടേണ്ടി വരും- നസറുദ്ദീൻ ഷാ പറഞ്ഞു.
നിയമം കൈയിലെടുക്കുന്നവർക്ക് ഇന്ന് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും പോലീസുകാരന്റെ മരണത്തേക്കാൾ പശുവിനാണ് ഇന്ത്യയിൽ പ്രാധാന്യം ലഭിക്കുന്നതെന്നും ബുലന്ദ്ഷഹർ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് 15 പേര്‍ മരിച്ചത്. നിരവധിപേര്‍ ചികിത്സതേടി. സംഭവത്തില്‍ പോലീസിന്റെ വെളിപ്പെടുത്തലിങ്ങനെ..
കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലാണ് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന കൊല ഉണ്ടായത്. പതിനഞ്ച് കുപ്പി കീടനാശിനിയാണ് പ്രസാദമായി നല്‍കിയ തക്കാളിച്ചോറില്‍ കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രസാദം കഴിച്ച 180 ഓളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. ഈ രണ്ട് കേസും പ്രതികള്‍ക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രസാദമായി നല്‍കിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതില്‍ ചേര്‍ത്തതായി പോലീസ് വെളിപ്പെടുത്തുന്നു.കീടനാശിനി കലര്‍ത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൂട്ട കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഐജി ശരത് ചന്ദ്ര പറയുന്നു.
ക്ഷേത്രത്തിന്റെ പണം മഹാദേവ സ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. 2017 ഏപ്രില്‍ വരെ മഹാദേവ സ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. വരുമാനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിശ്വാസികളുടെയും ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഭരണം അവര്‍ ഏറ്റെടുക്കുകയായിരുന്നു. ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന.
റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.
ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു.
ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഒരു വര്‍ഷം തുടര്‍ച്ചയായി സസ്‌പെന്‍ഷനിലായ ജേക്കബ് തോമസിനെ കൂടുതല്‍ ദിനങ്ങളില്‍ പുറത്ത് നിര്‍ത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രാനുമതി തേടേണ്ടതുണ്ട്. അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചതായിട്ടാണ് സൂചന.
ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതിയില്ല. ജേക്കബ് തോമസിന്റെ കാര്യത്തില്‍ കേന്ദ്രാനുമതിക്കായി സര്‍ക്കാര്‍ കാത്തിരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരിനെതിരെ അനാരോഗ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും കൂടാതെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളും അന്വേഷണക്കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.
നിരവധി തവണയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ പുറത്ത് നിര്‍ത്താന്‍ തന്നെയാവും കമ്മീഷന്റെ തീരുമാനം. അതേസമയം സസ്‌പെന്‍ഷന്‍ കാലവധിയില്‍ കഴിയുമ്പോള്‍ പോലും സര്‍ക്കാരിനെതിരെ നവമാധ്യമങ്ങളിലൂടെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുന്നു എന്ന മാധ്യമ സർവേകൾ പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ അവഹേളിക്കാനായി മാത്രം ഒരുപറ്റം സംഘപരിവാർക്കാർ എത്തിയിരിക്കുന്നു. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ് സിങ് ഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ വാര്‍ത്ത. ഒറ്റ നോട്ടത്തില്‍ സിങ് രാഹുലിന്റെ കാല് പിടിക്കുകയാണെന്ന് തന്നെ തോന്നിക്കുന്ന ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് സംഘപരിവാറുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
’48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ്’ എന്ന തലക്കെട്ടിലായിരുന്നു ചിത്രം സംഘപരിവാറുകാര്‍ വ്യാപകമായി ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രം റീ ഷെയര്‍ ചെയ്യുകയും നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരത്തേയും രാഹുല്‍ ഗാന്ധിയേയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസും സംഘപരിവാറും രംഗത്തെത്തിയത്. ‘സോഷ്യല്‍ തമാശ’, ‘ഐ സപ്പോര്‍ട്ട് മോദി ജി ആന്‍ഡ് ബി.ജെ.പി’ എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
എന്നാള്‍ ഇതിനിടെയും ഫോട്ടോയുടെ വിശ്വാസ്യത ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തി. ഇതോടെയാണ് ഇതോടെ ഇന്ത്യാ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ മന്ത്രിയോട് തന്നെ പ്രതികരണമാരാഞ്ഞപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ വെച്ച് എല്ലാവരുടെയും കാല് വന്ദിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം തന്നെ കാല് തൊട്ടു വന്ദിക്കാന്‍ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നെന്നും മന്ത്രി മറുപടി നല്‍കി. ഇതിന്റെ വീഡിയോകളും പുറുത്തു വന്നിരുന്നു. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ‘പ്രായം നോക്കാതെ എല്ലാവരുടേയും അനുഗ്രഹം വാങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. രാഹുലിന്റെ അനുഗ്രഹം വാങ്ങുന്നതിലും എനിക്ക് ഒരു മടിയുമില്ല.
പക്ഷേ അദ്ദേഹം അതിന് അനുവദിക്കില്ല. ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ അതിനുള്ളില്‍ മറ്റാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ടെന്നും മന്ത്രി പറയുന്നു. ‘മന്‍മോഹന്‍സിങ് ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്നും വലിയൊരു നൂല്‍ താഴോട്ട് തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. രാഹുലിന്റെ കാലിനടുത്തേക്ക് കയര്‍ തൂങ്ങി നിന്നു. അത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ നൂല്‍ നീക്കാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിരുന്നു. ഈ ചിത്രമാവാം അവര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്’ മന്ത്രി പറഞ്ഞു. ഫോട്ടോ കൃത്യമായി നോക്കുന്നവര്‍ക്കും മന്ത്രി പറഞ്ഞത് ശരിയാണെന്ന് വ്യക്തമാകും. രാജസ്ഥാനിലെ തന്നെ രാജസ്ഥാന്‍ പത്രികയെന്ന പ്രാദേശിക പത്രം ഈ വാര്‍ത്ത ഉള്‍പ്പെടെ തന്നെ നല്‍കിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ബൊക്കെയില്‍ നിന്നും താഴേക്ക് തൂങ്ങിയ നൂല്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി എന്ന രീതിയില്‍ തന്നെയായിരുന്നു പത്രം ചിത്രം സഹിതം വാര്‍ത്ത നല്‍കിയത്.
ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ദില്ലിയിലെ സാകേത് കോടതിയാണ് കേസെടുത്തത്.ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ദില്ലിയില്‍ ഫ്‌ലാറ്റ് നല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.ഗൗതം ഗംഭീറാണ് അംബാസിഡര്‍ എന്ന് കണ്ടിട്ടാണ് രുദ്ര ഗ്രൂപ്പിന് പണം നല്‍കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സാകേത് കോടതി ജഡ്ജിയായ മനീഷ് ഖുരാന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഈ ദില്ലി താരത്തിന്റെ സമ്പാദ്യം.
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.