തമിഴ്നാട്ടിലെ രാമേശ്വരം കടൽത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് ബ്രഹ്മോസ് മിസൈലിന്‍റെ ഭാഗമാണെന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്. മൽസ്യത്തൊഴിലാളികളാണ് കടലിൽ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. ഇതേത്തുടർന്ന് ക്യൂ ബ്രാഞ്ച് പൊലീസാണ് മിസൈലിന്‍റെ ഭാഗങ്ങള്‍ കരയ്ക്കെത്തിച്ചത്. മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ കടലില്‍ പതിച്ചതാകാമെന്നാണ് സൂചന. കണ്ടെത്തിയ ഭാഗത്തിൽ ബ്രഹ്മോസ് മിസൈലിന്‍റെ ചിഹ്നം പതിച്ചിട്ടുണ്ട്.

ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിസൈല്‍ അവശിഷ്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് വിശദമായ പരിശോധനകൾക്ക് േശഷം പൊലീസ് വ്യക്തമാക്കി.