India

കോട്ടയം നഗരമധ്യത്തില്‍ വന്‍ അഗ്നിബാധ.വൈകിട്ട് അഞ്ചേകാലോടെയാണ് കോട്ടയം തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഇലക്ട്രോണിക് ഉത്പന്ന സ്ഥാപനത്തില്‍ ആദ്യം തീ പിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീ കെട്ടിടത്തിന് മുകളില്‍ കൂട്ടിയിട്ട തെര്‍മോകോളിലേക്ക് പടര്‍ന്ന് ആളി കത്തി. പിന്നീട് സമീപത്തെ ചെരുപ്പുകടയിലേക്ക് മോട്ടോര്‍ വില്‍പ്പന സ്ഥാപനത്തിലേക്കും തീ പടര്‍ന്നതോടെ നഗരം പുകച്ചുരുളുകളില്‍ മുങ്ങി. മേല്‍ക്കൂരയില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാരാണ് വിവരം അഗ്‌നി രക്ഷാ സേനാ അധികൃതരെ അറിയിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴ് അഗ്‌നിശമനയൂണിറ്റുകള്‍ ഒരു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങള്‍ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡരികില്‍ തടിച്ച് കുടിയതിനാല്‍ എം സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തകേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴിനല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വച്ചതായി പരാതി. സംഭവത്തിൽ ഇടുക്കി രാജാകാട്ട് സ്വദേശിനി ലിസി കുര്യനെ പോലീസ് മോചിപ്പിച്ചു. സഹോദരന്‍ ജിമ്മി കുര്യന്റെ പരാതി പ്രകാരമാണ് ലിസി കുര്യനെ മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍നിന്ന് പോലീസ് പുറത്തെത്തിച്ചത്. സിസ്റ്ററുടെ മൊഴിയില്‍ മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

സഹോദരിയെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു സഹോദന്റെ പരാതി. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ സിസ്റ്റര്‍ ലിസിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസ്റ്റര്‍ ലിസിയെക്കുറിച്ച് കുറച്ചുനാളായി വിവരം ഒന്നുമില്ലാതെ ആയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പരാതി നല്‍കിയ സിസ്റ്ററുമായി അടുപ്പമുള്ള ഇവര്‍ ബിഷപ്പിനെതിരേ മൊഴിനൽകിയിരുന്നു. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായതോടെ ഇവർ മഠാധികാരിളുടെ എതിർപ്പിനും കാരണമായി.

കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴ തൃക്ക്കരയിലെ മഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുവന്നു സിസ്റ്റര്‍ ലിസി. ഫ്രാങ്കോ കേസിൽ ബിഷപ്പിന് എതിരേ മൊഴികൊടുത്തതിന് പിറകെ ഇവരെ തുടര്‍ന്ന് തന്നെ വിജയവാഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തെന്നും ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായ അമ്മയെ കാണാൻ സിസ്റ്റർ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടശേഷം മഠത്തിലേക്ക് മടങ്ങിയ സിസ്റ്ററെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെയാണ് സഹോദരന്‍ കോട്ടയം പൊലീസില്‍ പരാതിയുമായി സമീപിച്ചത്. തുടർന്നായിരുന്നു പോലീസ് ഇടപെടൽ.

സംഭവത്തില്‍ കേസ് എടുത്ത പൊലീസ് രാത്രി ഒമ്പതരയോടെ കന്യാസ്ത്രീയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. മഠത്തിലേക്ക് തിരികെ മടങ്ങാനായിരുന്നു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ അവർ മാതാവിനെ പരിചരിക്കാൻ അനുവദികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയില്‍ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയില്‍. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ എ പീതാംബരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ സിപിഎമ്മിന് കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ലോക്കല്‍ കമ്മറ്റി മെമ്പര്‍ പിടിയിലായിരിക്കുന്നത്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്. സിപിഎമ്മിന് കൊലപാതകത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ പോലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കിയിരുന്നു. കൃപേഷിനെയും ശരത് ലാലിനെയും നേരത്തെ വധിക്കുമെന്ന് സിപിഎം ഭീഷണി മുഴക്കിയിരുന്നതായി പോലീസിന് മൊഴിയും ലഭിച്ചിരുന്നു. നേരത്തെ സിപിഎം പ്രവര്‍ത്തകരുമായി ഇരുവരും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നതായി കേസ് നിലനില്‍ക്കുന്നുണ്ട്.

കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസ് ഒളിച്ചു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. പീതാബരനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും സംയുക്തമായിട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് രണ്ട് കെ.എസ്.ആര്‍.ടി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ഒഴിച്ചാല്‍ മറ്റു അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാസര്‍ഗോഡ് ഹര്‍ത്താല്‍ ജനജീവിതം സതംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വന്‍ പോലീസ് സന്നാഹം കാവലുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. ഇവിടെങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കടകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വരും മണിക്കൂറുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കരുതെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ നിരവധി യാത്രക്കാരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

കേരളത്തിന്റെ സ്വന്തം കാശുമാങ്ങാ ഫെനിയുമായി കേരള സ്റ്റേറ്റ് കാശ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാര്‍ക്കറ്റിലേക്കെത്തുന്നു. കശുമാങ്ങയില്‍ നിന്നും വിലയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു.

കശുമാങ്ങ കൊണ്ട് സോഡയും ജാമും തങ്ങള്‍ ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഫെനി ഗോവയുടെ അടയാളമാണ് നമുക്കും അത് സ്വന്തമാക്കാനാകും. ഇത് സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്തിമ അനുമതിക്കായി അയക്കുമെന്നും ജയമോഹന്‍ അറിയിച്ചു.

കശുമാങ്ങാ പള്‍പ്പ് ആറ് മാസം വരെ കേടാകാതിരിക്കും. ഫെനി ഉല്‍പ്പാദനത്തിന്റെ മുഖ്യ ചേരുവ ഈ പള്‍പ്പാണ്. കശുമാങ്ങയില്‍ നിന്നും സോഡ ഉല്‍പ്പാദിപ്പിച്ചതോടെ ഇത്രയും കാലം വേസ്റ്റായി കളഞ്ഞ ഒന്നില്‍ നിന്നും പണമുണ്ടാക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചതാണ്. കശുമാവിന്റെ വിവിധ ഇനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ ആളുകള്‍ അത് കൃഷി ചെയ്യാന്‍ തയ്യാറായി വരുന്നുമുണ്ട്. കശുമാവ് കൃഷിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. രാജ്യത്തെ കശുമാങ്ങാ കൃഷിയുടെ 18 ശതമാനം കൃഷിയിടത്തില്‍ നിന്നും 33 ശതമാനമാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഇത് യഥാക്രമം 3.8 ശതമാനവും 10.79 ശതമാനവുമാണ്.

2008-09 കാലഘട്ടത്തില്‍ 42,000 മെട്രിക് ടണ്‍ കാശു ഉല്‍പ്പാദനം നടത്തിയിരുന്ന കേരളം ഇപ്പോള്‍ 25,600 മെട്രിക് ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഈ കാലയളവില്‍ കശുമാവ് കൃഷി 53,000 ഹെക്ടറില്‍ നിന്നും 39,700 ഹെക്ടറിലേക്ക് ചുരുങ്ങിയിരുന്നു.

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷും ശരത് ലാലുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു.കാസർകോട് ജില്ലയിൽ യു ഡി എഫും ഹർത്താൽ ആചരിക്കുന്നു. പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അർധരാത്രിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി.ഇടതു മുന്നണിയുടെ ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.മാർച്ചിനു നേരെ പൊലീസ് ലാത്തിവീശി.സംഘർഷം പടരാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുകാറിലെത്തിയ സംഘമാണ് ഇരുവരേയും ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.കല്ലിയോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കൃപേഷിനും,ശരത് ലാലിനും നേരെ ആക്രമണമുണ്ടായത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നെഞ്ചിലും,അരയ്ക്ക് താഴെയുമാണ് ഇരുവർക്കും വെട്ടേറ്റത്. വഴിയോരത്തെ കുറ്റിക്കാട്ടിലായിരുന്നു കൃപേഷിന്റെ മൃതദേഹം കിടന്നിരുന്നത്. ശരത് ലാലിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒൻപതു മണിയോടെ മരിച്ചു. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.കൃത്യമായ പരിശീലനം ലഭിച്ചവരാണ് കൃത്യം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ  പറഞ്ഞു.

ആക്രമിസംഘത്തിൽ മൂന്നു പേരുണ്ടായിരുന്നതായാണ് സൂചന. പെരിയയിൽ സിപിഎമ്മും -കോൺഗ്രസുമായി കഴിഞ്ഞ കുറേ നാളുകളായി പ്രശ്നങ്ങളുണ്ട്. സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും , ശരത് ലാലും. അതേസമയം കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന‌് സി പി എം ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ്താവനയിൽ അറിയിച്ചു. പൊലീസ‌് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി.

കോട്ടയം മന്ദിരം ആശുപത്രിയിലെ നേഴ്‌സായി ജോലി ചെയ്‌തിരുന്ന ജുനിയ ഇന്ന് വൈകുന്നേരം ഉണ്ടായ ബൈക്കപടകടത്തില്‍ മരണമടഞ്ഞു. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മക്കളുണ്ട്. നേഴ്‌സായ ജുനിയയുടെ അകാല വിയോഗത്തിൽ യുഎന്‍എ പ്രസിഡന്റ് ജാസ്മിൻഷാ അനുശോധനം രേഖപ്പെടുത്തി. ജൂനിയയുടെ ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാസഹായം അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.

 

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ ഓര്‍മ്മകള്‍ നിറയുന്ന സൃഹൃത്തിന്റെ കുറിപ്പ് നീറ്റലാകുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദേഹം മുമ്പു പറഞ്ഞ കാര്യങ്ങള്‍ സിആര്‍പിഎഫുകാരനായ ഷിജു കണ്ണീരോടെ ഓര്‍ത്തെടുത്തത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

എടാ മോനേ ..ഷിജു… നിന്റെ നാടൊക്കെ എന്ത്… നീ വയനാട്ടില്‍ വാ….അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്….സൂപ്പര്‍ അണ് മോനേ……. നീ നാട്ടില്‍ വരുമ്പോള്‍ വിളി വസന്തെ… അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും….അങ്ങനെ വര്‍ഷങ്ങള്‍ കഴിഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല…, ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു … നീ വിളിക്കാതെ …നിന്നോട് പറയ്‌തെ… നീ ഇല്ലാത്ത നിന്റെ നാട്ടില്‍…. ഞങ്ങള്‍ എല്ലാവരും…..നിന്നെയും കാത്ത് ഇരിക്കുന്നു….

അന്ന് ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞു ഗ്ലാമര്‍ ഉളളവര്‍ ചിരിക്കണ്ട കാര്യം ഇല്ലന്ന്. ഓ… പിന്നെ വയനാടന്‍ മമ്മൂട്ടി എന്ന് ഞാനും…ഇന്നലെ f b ലും watsappilum മുഴുവന്‍ ഈ ഫോട്ടോ ആയിരുന്നു…രാവിലെ വന്ന പത്രത്തിലും…

കമ്പനിയിലെ നേവി ഗേറ്റര്‍… ഛതതീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു…വിളിച്ചപ്പോള്‍ നീ പറഞ്ഞു ചത്തില്ല മോനേ…ചന്തുന്റെ ജീവിതം ഇനിയും ബാക്കി..എന്ന്….. മരിക്കുന്നെങ്കില്‍ ഒറ്റ വെടിക്ക് ചാവണം ..അതും നെറ്റി ക്കു… ഒന്നും ചിന്തിക്കാന്‍ സമയം കിട്ടരുത്..അളിയാ പുറകില്‍ എങ്ങാനും അണ് വേടി കൊള്ളുന്നതെങ്കില്‍ നാട്ടുകാര് പറയും അവന്‍ പേടിച്ച് ഓടിയപ്പോള്‍ vedi കൊണ്ടതനന്ന് …പിന്നെ. കൈയ്യും കാലും പോയി കിടന്നാല്‍…അയ്യോ….എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങള്….പക്ഷേ ഇപ്പൊള്‍ ചിന്നി ചിതറി യ ശരീരവും ആയി.. വസന്താ.. നീ….

ജീവതത്തില്‍ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരന്‍….ഒരു ബിയര്‍ പോലും കുടിക്കില്ല … കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടില്‍ ഉണ്ടന്ന് ഉത്തരം…

ദിവസവും 10 20 km ഓടും…അതും രാവിലെ 4 മണിക്ക് എഴുനേറ്റു…..അത് കഴിഞ്ഞ് pt ക്ക് വന്നു ഞങ്ങടെ കൂടെയും….കമ്പനിയില്‍ carrom ബോര്‍ഡില്‍ വസന്തിനെ തോല്‍പ്പിക്കാന്‍ ആരും ഇല്ല.. …അതും വീട്ടില്‍ ഫോണ്‍ വിളിച്ച് കൊണ്ട്….ഒരു 100 തവണ ഷീന..ഷീന….എന്ന് പറഞ്ഞ് കൊണ്ട്….

നീ വലിയ ഓട്ടക്കരന്‍ അല്ലെ…ഞങ്ങളെ എല്ലാം പിന്നില്‍ ആക്കി ഓടുന്നവന്‍…..മരണ കാര്യത്തിലും. അങ്ങനെ…അയല്ലോ…. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാന്‍ ഉള്ളതാണെന്ന് അറിയാം..എങ്കിലും…ഒത്തിരി സ്വപ്നങ്ങള്‍ ഉള്ള നിന്നോട് ഇത്… വേണ്ടരുന്ന് എന്ന് തോന്നുന്നു ….

നീ ഇപ്പൊള്‍ ഈ രാജ്യത്തിന്റെ അഭിമാനം ആണ്…നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂര്‍വം ഓര്‍ക്കും…വസന്ത…….നിന്റെ കുട്ടികളും അഭിമാനപൂര്‍വം ജീവിക്കും…..കൂടെ ഞങ്ങളും ഈ നാടും…നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും….മറക്കില്ല ഒരിക്കലും….ജയ് ഹിന്ദ്…..കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരന്‍……ഷിജു സി യു

[ot-video][/ot-video]

തിരുവനന്തപുരം: 600 കോടി രൂപ ചെലവില്‍ രാജ്യത്തെ മൂന്നാമത്തെ വന്‍ തുരങ്കപാത നിര്‍മ്മിക്കാനൊരുങ്ങി കേരളം. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പുതിയ തുരങ്കപാത. ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്. പദ്ധതിക്കായി ഏകദേശം 600 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വലുപ്പത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്ക പാതയാണിത്.

നിലവില്‍ കുറ്റ്യാടിച്ചുരം, താമരശ്ശേരിച്ചുരം, തലശ്ശേരിച്ചുരം എന്നിവയാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ വയനാടുമായി ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ തലശ്ശേരി, കുറ്റ്യാടി ചുരങ്ങള്‍ വഴി വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. യാത്രാ വാഹനങ്ങളാണ് പ്രധാനമായും ഇതുവഴി പോകുന്നത്. താമരശ്ശേരിച്ചുരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കള്‍ സ്ഥിരസംഭവമായി മാറുകയും ചെയ്തിട്ടുണ്ട്. മഴക്കാലങ്ങള്‍ മണ്ണിടിഞ്ഞും വാഹനങ്ങള്‍ കേടായും മണിക്കൂറുകളാണ് യാത്രക്കാരും ചരക്ക് വാഹനങ്ങളും വഴിയില്‍ കിടക്കേണ്ടി വരുന്നത്.

പുതിയ തുരങ്കം വയാനാട്ടിലേക്കുള്ള യാത്രക്ലേശം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. 2014ലാണ് പദ്ധതിയുടെ സാധ്യതാ പഠനം നടക്കുന്നത്. ശേഷം 2016ല്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. തുരങ്കപാത നിര്‍മ്മിക്കുന്നതോടെ 30 കിലോമീറ്ററോളം ലാഭിക്കാന്‍ കഴിയും. കൊങ്കണ്‍ കോര്‍പ്പറേഷനാവും പദ്ധതി നടപ്പിലാക്കുക. രണ്ടു വരി പാതയാണ് നിര്‍മ്മിക്കുക. ഇത് കൂടാതെ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും.

ന്യൂസ് ഡെസ്ക്

അമർജവാൻ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ധീരജവാന് രാജ്യം വിടനല്കി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്ത് കുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.  ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ്  കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച  ഭൗതികദേഹം  രാത്രി പത്തോടെയാണ് സംസ്‌കരിച്ചത്.  തൃക്കെപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.

 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രയില്‍ വിവിധ ഇടങ്ങളില്‍ വെച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കോഴിക്കോട്, തൊണ്ടയാട്, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം വസന്തകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ കാത്തുനിന്നിരുന്നു.

വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. തുടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തൃക്കൈപ്പറ്റയിലേക്ക് എത്തിക്കുകയായിരുന്നു. പോലീസിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്

RECENT POSTS
Copyright © . All rights reserved