ഡെറാഡൂണിലെ സ്‌കൂളില്‍ പഠിക്കുന്ന ഏഴാംക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു. സ്‌കൂള്‍ അങ്കണത്തില്‍ നിന്നും 12 വയസായ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാംപസില്‍ നിന്നും പുറത്തു പോകുന്നത് തടയാന്‍ അധികൃതര്‍ മുതിര്‍ന്നതിന് കാരണക്കാരന്‍ എന്നാരോപിച്ചായിരുന്നു കൊലപാതകം. എന്നാല്‍ ഈ വിഷയം പൊലീസിനെയോ രക്ഷിതാക്കളെയോ അറിയിക്കാതെ മൃതദേഹം സ്‌കൂള്‍ അങ്കണത്തില്‍ തന്നെ അധികൃതര്‍ കുഴിച്ചുമൂടുകയായിരുന്നു.

മാര്‍ച്ച് പത്തിനാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോഴാണ് സംഭവം പുറത്തു വന്നത്. കൊല്ലപ്പെട്ട കുട്ടി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ സമയത്ത് ബിസ്‌കറ്റ് മോഷ്ടിച്ചുവെന്നും, ഇതിന് ശിക്ഷയായി അധികൃതര്‍ വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്ന് പുറത്തു പോകുന്നത് വിലക്കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

മണിക്കൂറുകളോളം കുട്ടിയെ ക്രിക്കറ്റ് ബാറ്റുകളും സ്റ്റംപുകളും ഉപയോഗിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഡെറാഡൂണ്‍ എസ്എസ്പി നിവേദിത കുക്രേതി പറയുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടറും പറയുന്നു.

സംഭവം പുറത്തു വന്നതോടെ സ്‌കൂള്‍ മാനേജര്‍, വാര്‍ഡന്‍, കായികാധ്യാപകന്‍, രണ്ടു വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് അഞ്ചുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.