India

കൊച്ചി: ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധം. ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാരാണ് പ്രതിഷേധിച്ചത്. മണ്ണെണ്ണയും പെട്രോളും തീപ്പന്തങ്ങളുമായാണ് വീടിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ജപ്തിയുമായി മുന്നോട്ടു പോയാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് പ്രീതി ഷാജി പറയുന്നത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനും പ്രതിഷേധക്കാര്‍ മുതിര്‍ന്നെങ്കിലും ഫയര്‍ ഫോഴ്‌സ് വെള്ളമൊഴിച്ച് ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും ഉദ്യോഗസ്ഥരും താല്‍ക്കാലികമായി മടങ്ങിപ്പോയിരിക്കുകയാണ്.

എന്തുവന്നാലും വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കിലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രീത. ജപ്തി നടപടികളില്‍ നിന്ന് ബാങ്ക് പിന്മാറണമെന്ന ആവശ്യവുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടികള്‍. ആവശ്യമാണെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

1994-ല്‍ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം.

വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടി ഇരുവരും. ആദ്യം തിരക്കിയത് ആശുപത്രിയില്‍ കിടക്കുന്ന അർജുന്റെ കാര്യം. അഭിമന്യു മഹാരാജാസ് മരിച്ചിട്ടില്ലെന്നും അർജുനിലൂടെ അഭിമന്യു ജീവിക്കുന്നുവെന്നും അര്‍ജുന്റെ പിതാവ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയാണ് നമ്മുടെ മക്കൾ പ്രവർത്തിച്ചത്. അവർ ചെയ്തതാണ് ശരി. കലാലയങ്ങൾ പഠിക്കാൻ വേണ്ടി മാത്രമല്ലെന്നും സർഗ്ഗാത്മകതയുടെ ഇടമാണെന്നും അർജുനെ മഹാരാജാസിൽ തന്നെ തുടർന്ന് പഠിപ്പിക്കുമെന്നും അധ്യാപകൻ കൂടിയായ പിതാവ് മനോജ് പറഞ്ഞപ്പോൾ അഭിമന്യൂവിന്റെ അമ്മ ഭൂപതി വിങ്ങിപ്പൊട്ടി.

അർജുന്‍ ആശുപത്രി വിട്ടാൽ നേരെ വട്ടവടയ്ക്ക് കൂട്ടിക്കൊണ്ടു വരുമെന്നും അഭിമന്യു തങ്ങളുടെ കൂടി മകനാണെന്നും അദ്ദേഹം പറഞ്ഞതും മറുപടി പറയാനാവാതെ ഇരുവരും കൈകൾ കൂട്ടിപ്പിടിച്ചു.അഭിമന്യുവിന്റെ ശവകുടീരം കൂടി സന്ദർശിച്ചാണ് അർജുന്റെ കുടുംബം മടങ്ങിയത്.

തിരുവനന്തപുരം: ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കുമ്പോഴും തിരിച്ചു വിളിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പണി കിട്ടും. ചില അനോമസ് മിസ് കോളുകള്‍ തിരിച്ചു വിളിച്ചാല്‍ നമ്മുടെ ഫോണ്‍ അക്കൗണ്ടില്‍ നിന്ന് നല്ലൊരു തുക നഷ്ടപ്പെടും. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസും രംഗത്ത് വന്നിട്ടുണ്ട്.

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ വരുന്നത്. പലരും തിരികെ വിളിക്കാന്‍ ശ്രമിക്കുകയും ഫോണില്‍ നിന്ന് റീചാര്‍ജ് ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ചില നമ്പരുകളിലേക്ക് രണ്ടും മൂന്നും തവണ കോളുകള്‍ വന്നിട്ടുണ്ട്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ ഇത്തരം കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഐ.ടി സെല്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ കമ്പനികള്‍ നേരത്തെ ഇത്തരം അനോണിമസ് കോളുകളോട് പ്രതികരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ചില കോളുകള്‍ സ്ത്രീ ശബ്ദത്തില്‍ ഹലോ എന്ന് ചോദിച്ച ശേഷം ഡിസ്‌കണക്ട് ആവുകയാണ് ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന കോളുകളാണെന്നാണ് പ്രാഥമിക നിഗമനം.

സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും കേരളാ പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു ചികില്‍സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാര്‍ത്തോമ സഭ. മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തിജനകമാണെന്നും സഭാ സെക്രട്ടറി അറിയിച്ചു.

നിലവില്‍ അദ്ദേഹത്തെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. സാധാരണ രീതിയിലുള്ള ഭക്ഷണക്രമം അനുസരിച്ചാണ് മാര്‍ ക്രിസോസ്റ്റം ആഹാരം കഴിക്കുന്നത്. നേരത്തെ ഗുരുതരാവസ്ഥയിലുള്ള മാര്‍ ക്രിസോസ്റ്റത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാന്നുതിനുള്ള ബന്ധുക്കളുടെ ശ്രമം മാര്‍ത്തോമ സഭ തടഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. വിദേശത്തുള്ള മാര്‍ത്തോമ സഭാ തലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അനുമതി നല്‍കാത്തതിനാല്‍ സഭ വെല്ലുരിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം തടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കഴിഞ്ഞ മാസം 30 ന് പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം മാര്‍ ക്രിസോസ്റ്റത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയായ കാലാവാല നവാസ്, പ്രവര്‍ത്തകനായ ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മട്ടാഞ്ചേരി സ്വദേശികളാണ്. കൊലപാതകത്തില്‍ ഇരുവരും നേരിട്ട് പങ്കെടുത്തതായി സൂചനകളില്ല. എന്നാല്‍ കൊലപാതകം നടന്ന രാത്രി നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

കൊലപാതകം നടന്ന രാത്രിയില്‍ പ്രതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് നവാസാണെന്നാണ് പോലീസ് നിഗമനം. പ്രധാനപ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ജഫ്രിയുമായി ബന്ധപ്പെട്ട ചാര്‍ജുകളെന്തെന്ന് വ്യക്തമായിട്ടില്ല. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദാണ് അഭിമന്യൂവിനെ കുത്തിയതെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെയാകുമ്പോള്‍ മുഹമ്മദ് തന്നെയാകും ഒന്നാം പ്രതി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രധാന പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഏതാനുംപേര്‍കൂടി കസ്റ്റഡിയിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കൊലപ്പെടുത്തിയ സംഘത്തില്‍ കോതമംഗലം സ്വദേശിയും ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ എസ്.ഡി.പി.ഐ.യുടെ സജീവപ്രവര്‍ത്തകനാണ്. ഇയാളുടെ ബൈക്ക് അന്വേഷണസംഘം സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. കല്‍പ്പറ്റ വെള്ളമുണ്ടയ്ക്ക് സമീപം മക്കിയാടാണ് ഉറങ്ങിക്കിടന്നിരുന്ന യുവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും(27) ഭാര്യ ഫാത്തിമ(19)യെയുമാണ് വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഫേസ്ബുക്ക് പരിചയത്തിലൂടെ പ്രണയത്തിലായ യുവാവിനെ കാണാന്‍ ചെന്നിട്ട്, മധ്യവയസ്‌കനെ കണ്ട് പെണ്‍കുട്ടി ബോധം കെട്ട് വീണ സംഭവം അടുത്തിടെ നടന്നത് ആരും മറന്നുകാണില്ല. ഇപ്പോഴിതാ സമാനമായ ഒരു സംഭവം നടന്നിരിക്കുന്നു. ഇതില്‍ പക്ഷേ ഇരയായത് യുവാവാണെന്ന് മാത്രം. സംഭവമിങ്ങനെ…

നടി കാവ്യാ മാധവന്റെ പടം ഫേസ്ബുക്ക് പ്രൊഫൈലാക്കി കാമുകി പറ്റിച്ചതാണ്. അതിര്‍ത്തി വെട്ടിച്ചു വയനാട്ടിലെത്തിയ ബംഗ്ലാദേശിയായ കാമുകന്‍ കാമുകിയെ കണ്ടു ഞെട്ടി. മാത്രമോ, നാട്ടുകാരുടെ ഇടികൊണ്ടു, അനധികൃതമായി ഇന്ത്യയില്‍ വന്നതിന് രണ്ടുവര്‍ഷം ജയിലിലും കിടന്നു. മൂന്നുമാസംമുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചു. തിരിച്ചുപോകാനുള്ള രേഖകള്‍ എവിടെയോ പോയി. അതോടെ ഇനിയെന്നുമടങ്ങും എന്ന ആധിയിലാണ് സഹീബുള്‍ഖാന്‍ എന്ന 28 വയസുകാരന്‍.

ബംഗ്ലാദേശിലെ പെയിന്റിംഗ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫേസ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫേസ്ബുക്കില്‍ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നുധരിച്ച ആവേശത്തിലാണ് രണ്ടരവര്‍ഷംമുമ്പൊരു രാത്രിയില്‍ വയനാട്ടിലെ വീട്ടില്‍ വന്നത്. വഴിയൊക്കെ കാമുകി തന്നെ പറഞ്ഞുകൊടുത്തിരുന്നു.

കാമുകിയെ കണ്ടു ഞെട്ടി മുങ്ങാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പിടികൂടി. അതോടെ കാമുകി കാലുവാരി. നാട്ടുകാര്‍ വളഞ്ഞ് കൈകാര്യം ചെയ്തു മേപ്പാടി പോലീസിലേല്‍പ്പിച്ചു. കൈയില്‍ യാതൊരു രേഖയുമില്ലാത്തതിനാല്‍ അനധികൃതവാസത്തിന് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്നുമാസം മുമ്പ് ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി. നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു.

എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന്റെ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ സഹീബുള്‍ഖാന്റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് സഹീബുള്‍ഖാന്‍. മൂന്നുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുള്‍ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാര്‍ട്ടേഴ്‌സിലും

ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. പഞ്ചാബ് സര്‍ക്കാരിന്റെ പരിശോധനയില്‍ പങ്കെടുത്താല്‍ രാഹുല്‍ പരാജയപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ചണ്ഡീഗഡില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. പഞ്ചാബികള്‍ ലഹരിമരുന്നുകള്‍ക്ക് അടിമകളാണെന്ന് പറയുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞിരുന്നു.

ഹര്‍സിമ്രത് കൗര്‍ ഉദ്ദേശിക്കുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം കൊക്കയ്ന്‍ ഉപയോഗിക്കുന്നയാളാണെന്നും സ്വാമി പറയുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ലഹരി മരുന്ന് പരിശോധന നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു. അതിനോടുള്ള പ്രതികരണമായിരുന്നു ഹര്‍സിമ്രത് കൗര്‍ ബാദല്‍ നടത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ലഹരി മരുന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്നായിരുന്നു പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവ്. ലഹരി കടത്തുക്കാര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ ഉള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. ജൂലൈ 2ന് ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെയ്ക്കാനും പഞ്ചാബ് മന്ത്രിസഭ തീരുമാനിച്ചിരുന്നു.

യു.എ.എയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ടോജോ മാത്യു നാട്ടിലേക്ക് മടങ്ങിയത് 13 കോടിയുടെ ഭാഗ്യവുമായി. ഡൽഹിയിൽ ഭാര്യയുമായി നിൽക്കുമ്പോഴാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിർഹം) സമ്മാനം ലഭിച്ചെന്ന വിവരം ടോജോ അറിയുന്നത്.

സഹോദരൻ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേർന്നാണ് ടോജോ ടിക്കറ്റെടുക്കുന്നത്. ജ്യേഷ്ഠൻ ടിറ്റോയ്ക്കാണ് സമ്മാനം ലഭിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടൻ ടോജോയെ അറിയിക്കുകയായിരുന്നു. വർഷങ്ങളോളം അബുദാബിയിൽ സിവിൽ സൂപ്പർവൈസറായ 30കാരൻ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യു.എ.ഇയിലെത്തും. ടോജോയുടെ ഭാര്യ മിനു   ഡൽഹിയിൽ നഴ്സാണ്.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ഡല്‍ഹി ലെഫ്റ്റ്. ഗവര്‍ണര്‍ക്കു അധികാരമില്ലെന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ണായക വിധി കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവര്‍ണര്‍ തുടരുന്ന ഭരണഘടനാവിരുദ്ധമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്ന് ആംആദ്മി പാര്‍ട്ടി. അധികാരം ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറി തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ആംആദ്മി പാര്‍ട്ടി.

അങ്ങേയറ്റം പ്രത്യേകതയുള്ള സാഹചര്യങ്ങള്‍ ഒഴിച്ചാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വെച്ച് താമസിപ്പിക്കാന്‍ ഗവര്‍ണര്‍ക്കു അധികാരമില്ല. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പറയുന്ന മൂന്നു കാര്യങ്ങള്‍ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളിലും നിയമസഭയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു ബാധ്യതയുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളതു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും അവര്‍ പറയുന്നു.

വീടുകളില്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന മന്ത്രിസഭയുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സത്യാഗ്രഹം അനുഷ്ടിക്കേണ്ടി വന്നത്. ആ ആവശ്യം ശരിയായിരുന്നു എന്നാണു ഇപ്പോള്‍ കോടതി അസന്ദിഗ്ദ്ധമായി വിധിച്ചിരിക്കുന്നത്. ഭരണനിര്‍വഹണത്തില്‍ നീതി ഇല്ലാതായാല്‍ രാഷ്ട്രം പരാജയപ്പെടും. കേവല യാന്ത്രികമായി പ്രവര്‍ത്തിക്കേണ്ട ആളല്ല ഗവര്‍ണര്‍. എന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രത്യക വിധിന്യായത്തില്‍ വ്യക്തമാക്കിയതായും അവര്‍ പറഞ്ഞു.

പല സര്‍ക്കാര്‍ അധികാരങ്ങളും നിയമവിരുദ്ധമായി കയ്യടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്. എല്ലാ ഫയലുകളും ഇനിമേല്‍ ഗവര്‍ണര്‍ക്കു അയക്കേണ്ടതില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ ഇനിമേല്‍ സംസ്ഥാന വിഷയമാണ്. അവരുടെ നിയമനങ്ങളും മാറ്റങ്ങളും സംസ്ഥാനത്തിന്റെ അധികാരമാണ്. അതാണിപ്പോള്‍ തിരിച്ചു കിട്ടിയിരിക്കുന്നത്. ഈ അമിതാധികാരം ഉപയോഗിച്ച് കൊണ്ട് ഐ എ എസ് ഉദ്യോഗസ്ഥരുടെ സമരാഭാസം നടത്തിച്ചു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഗവര്ണര്ക്കുള്ള തിരിച്ചടി കൂടിയാണിത്. ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിനുള്ള അധികാരം തിരിച്ചു കിട്ടുന്നതോടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ആം ആദ്മി സര്‍ക്കാരിന് കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഡല്‍ഹിയുടെ സംസ്ഥാനപദവി എന്നത് കോടതി തീരുമാനിക്കേണ്ട വിഷയമല്ല, ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പക്ഷെ മുന്‍പ് ആ ആവശ്യം ഉന്നയിച്ചിരുന്ന ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിച്ചപ്പോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താണ് ആം ആദ്മി പാര്‍ട്ടിക്ക് കരുത്ത് പകരുന്നതാണ് ഈ വിധി.

ജനാധിപത്യത്തിന്റെ മഹത്തായ ഈ വിജയത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ആം ആദ്മി പ്രവര്ത്തകര ആഹ്ലാദപ്രകടനം നടത്തണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിക്കുന്നതായും ആംദ്മി കൂട്ടിച്ചേര്‍ത്തു

RECENT POSTS
Copyright © . All rights reserved