India

കേരളത്തില്‍ ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഏപ്രില്‍ 23 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആവേശച്ചൂടിലായി. വോട്ടെടുപ്പിന് ഇനി ആകെ ഇനി 43 ദിവസം മാത്രം. കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുശേഷം ഫലമറിയാന്‍ കേരളം ഒരുമാസം കാത്തിരിക്കണം.

പതിനേഴാം ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ടം ഏപ്രില്‍ 11ന്. രണ്ടാംഘട്ടം ഏപ്രില്‍ 18. മൂന്നാംഘട്ടവോട്ടെടുപ്പ് ഏപ്രില്‍ 23ന്, നാലാംഘട്ടം ഏപ്രില്‍ 29

അഞ്ചാംഘട്ടം മേയ് 6, ആറാം ഘട്ടം മേയ് 12 ന്. ഏഴാം ഘട്ടം മേയ് 19ന്. വോട്ടെണ്ണല്‍ മേയ് 23 നാണ്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരും വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായകമായ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 8 4.3 ലക്ഷം പുതിയ വോട്ടര്‍മാരും ഉണ്ട്. പതിനെട്ടും പത്തൊന്‍പതും വയസുളള വോട്ടര്‍മാരുടെ എണ്ണം 15 ദശലക്ഷമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് ബൂത്തുകള്‍ തയാറാകും.

മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. #BoycottSurfExcel എന്ന ഹാഷ്് ടാഗോടെയാണ് സര്‍ഫ് എക്‌സലിനെതിരെയുള്ള സൈബര്‍ ആക്രമണം. എന്നാല്‍ പരസ്യം ‘ലൗ ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നതാണെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഹോളിയുടെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ഫ് എക്‌സല്‍ പരസ്യം പുറത്തിറക്കിയത്. ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്‌ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം.

പെണ്‍കുട്ടി സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ചായം മുഴുവന്‍ തന്റെ മേല്‍ ഒഴിക്കാന്‍ ചായവുമായി നില്‍ക്കുന്ന കുട്ടികളോട് പറയുന്നു. എല്ലാ കുട്ടികളും നിറങ്ങള്‍ അവളുടെ മേല്‍ ഒഴിച്ചു. ചായം മുഴുവന്‍ തീര്‍ന്നെന്ന് ഉറപ്പുവരുത്തിയ ശേഷം പെണ്‍കുട്ടി ഒളിച്ചിരിക്കുന്ന തന്റെ മുസ്ലീം സുഹൃത്തിനെ പള്ളിയിലേക്ക് കൂട്ടികൊണ്ടുപേകുന്നു. ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ചായം അവശേഷിച്ചെങ്കിലും ആരും ആണ്‍കുട്ടിയുടെ മേല്‍ ചായം ഒഴിക്കാന്‍ അനുവദിക്കുന്നില്ല.

പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ ‘ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. ‘നമുക്ക് ചായത്തില്‍ കളിക്കാലോ’യെന്ന് പെണ്‍കുട്ടി മറുപടിയും പറയുന്നുണ്ട്.

ഈ പരസ്യം മതസൗഹാര്‍ദ്ദത്തിന്റെ നല്ലൊരും സന്ദേശമാണ് നല്‍കുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ഹോളിയുടെ പശ്ചാത്തലത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പുറത്തിറക്കിയതും സന്ദര്‍ഭോചിതമാണ്. എന്നാല്‍ പരസ്യം ഹിന്ദുക്കള്‍ക്കെതിരാണ്. മുസ്ലീം യുവാക്കള്‍ ഹിന്ദുക്കളെ സ്‌നേഹിച്ച് വശത്താക്കി അവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ‘ലൗ ജിഹാദിനെ’ യാണ് പരസ്യം പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം.

ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞദിവസം കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പുറത്തിറക്കിയ റെഡ് ലേബല്‍ തേയിലയുടെ പരസ്യവും വിവാദത്തിലായിരുന്നു. അതേസമയം, പരസ്യത്തെ അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ ഒന്നുചേരുന്നതിന് തടസ്സമായില്ല. പാക് സ്‌കൂള്‍ ടീച്ചറെ ഹരിയാനകാരനായ യുവാവ് ഇന്ത്യയില്‍ കൊണ്ടുവന്ന് വിവാഹം കഴിക്കുകയായിരുന്നു. സിയാല്‍കോട്ടിലെ വാന്‍ ഗ്രാമത്തിലെ 27കാരിയായ സര്‍ജീര്‍ കിരണ്‍ കൗറിനെ അംമ്പാല ജില്ലയിലെ പീപ്‌ല ഗ്രാമത്തില്‍ നിന്നുള്ള 33 കാരനായ പര്‍വീന്ദര്‍ സിംഗാണ് വിവാഹം കഴിച്ചത്.

വിവാഹത്തിനായി ഫെബ്രുവരി 28നായിരുന്നു യുവതിയുടെ വീട്ടുകാര്‍ ഇന്ത്യയില്‍ എത്താനിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 5) യുവതിയും ബന്ധുക്കളും പട്യാലയില്‍ എത്തിയത്. 45 ദിവസത്തെ വിസയില്‍ എത്തിയ ഇവര്‍ക്ക് പട്യാല വരെ പ്രവേശിക്കാനെ അനുമതി നല്‍കിയിട്ടുള്ളൂ.

ദമ്പതികളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധുക്കളാണ്. വിഭജന സമയത്ത് പാകിസ്താനില്‍ ആയി പോയതാണ് യുവതിയുടെ കുടുംബം. ഇവര്‍ ഇടയ്ക്കിടെ വീടുകള്‍ സന്ദര്‍ശിക്കുകയും മറ്റും ചെയ്യാറുണ്ട്. 2014ലും 2016ലും സര്‍ജീര്‍, പര്‍വീന്ദറിന്റെ ഗ്രാമത്തിലെത്തിയിരുന്നു. അന്ന് ഇവരുടെ വിവാഹവും നിശ്ചയിച്ചതാണ്. വിസ കിട്ടാനുള്ള കാല താമസം കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.

ഒടുവില്‍ പട്യാലയിലെ ശ്രീ ഖേല്‍സാഹിബ് ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരം ഇന്നലെ (09-03-2019) ഇവരുടെ വിവാഹം നടന്നു.

മരുഭൂമിയില്‍ ഒരു പുല്‍നാമ്പ് പോലും മുളക്കില്ലെന്നാണ് നമ്മുടെ പലരുടെയും ധാരണ. എന്നാല്‍ അതൊക്കെ തെറ്റാണെന്നാണ് ഈ പ്രവാസി മലയാളി തെളിയിച്ചിരിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും അബുദാബി അല്‍ റഹ്ബ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റുമായ ഡോ. റേ പെരേര മരുഭൂമിയില്‍ 48.5 കിലോ ഭാരമുള്ള മത്തങ്ങ വിളയിച്ചെടുത്തിരിക്കുകയാണ്.

മുഷ്‌റിഫ്‌ നഗരത്തിലെ വില്ലയിലാണ് പെരേര താമസിക്കുന്നത്. ഇവിടെ തന്നെയാണ് ഡോക്ടറുടെ കൃഷിയും. പന്തല്‍കെട്ടി സംരക്ഷിച്ച് നിര്‍ത്തിയ മത്തങ്ങ ഭീമനെ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മുറിച്ച മത്തങ്ങ വിതരണം ചെയ്യുകയും ചെയ്തു.

ജര്‍മനിയില്‍ പോയി വരുമ്പോള്‍ ഒരു ബിഷപ് സമ്മാനിച്ച വിത്ത് ജൈവ വളവും മികച്ച പരിചരണവും നല്‍കിയത്തോടെ മത്തങ്ങകള്‍ ഭീമാകാരനായി. 15 കിലോ തൂക്കം വരുന്ന മത്തങ്ങകളും കൃഷിയിടത്തിലുണ്ടായിട്ടുണ്ട്.

കപ്പ, പാവല്‍, പടവലം, വെണ്ട, വഴുതന, പയര്‍, ചീര, മുളക്, മുരിങ്ങ തുടങ്ങി വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികളെല്ലാം പേരേര സ്വന്തം വീട്ടുമുറ്റത്ത് തന്നെ വിളയിച്ചെടുക്കുകയാണ്. വീട്ടാവശ്യത്തിന് ശേഷം ഇത് സുഹൃത്തുകള്‍ക്കും മറ്റും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് ഡോക്ടര്‍

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയാക്കിയേക്കും. യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ.ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം.മാണി തയ്യാറായേക്കുക. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ.ജോസഫ് മല്‍സരിക്കട്ടെയെന്ന് മാണി നിലപാട് എടുത്തേക്കും.

പാർലമെന്‍ററി പാർട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടത് സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനമാകുമെന്നാണ് വിവരം.

ഈ റിപ്പബ്ലിക്ക് ദിനത്തിൽ ബ്രിട്ടീഷ് റിയാലിറ്റി ടീവീ അവതാരകനായ ബിയർ ഗ്രിൽസ് സമൂഹ മാധ്യമത്തിൽ ഒരു ത്രിവർണ പതാക പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ ആരാധകർക്ക് വേണ്ടി ഇങ്ങനെ എഴുതി “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്. . .”, തുടർന്ന് രഹസ്യ സ്വഭാവം സൂചിപ്പിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തു.

ഈ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും, അതിനെപ്പറ്റി അവതാരകൻ അസാധാരണമായ മൗനം പാലിക്കുകയും ചെയ്തു. പുൽവാമയിൽ ഭീകരാക്രമണം നടന്ന ഫെബ്രുവരി മാസം പതിനാലാം തീയതിയോട് അടുപ്പിച്ച്, ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ്‌ ടൈഗർ റിസേർവിലെ ധിക്കാല എന്ന സ്ഥലത്ത് ബിയർ ഗ്രിൽസ് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം പ്രമാണിച്ച്, അന്നേ ദിവസം ധിക്കാല വനം വകുപ്പ് വിശ്രമ കേന്ദ്രത്തിലേക്കുള്ള എല്ലാ വിനോദ സഞ്ചാര ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് വനം വകുപ്പ് റദ്ദാക്കിയിരുന്നു.

ഗ്രിൽസ് ഇന്ത്യയിലെ അസൈന്‍മെന്റ് എന്താണ് എന്നതിനെക്കുറിച്ച് സൺ‌ഡേ എക്സ്പ്രസ്സ് അദ്ദേഹത്തിന്റെ യു.കെ ഓഫീസിൽ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. ഫെബ്രുവരി മാസം പതിനാലാം തീയതി ജിം കോർബെറ്റ്‌ ടൈഗർ റിസേർവിന്റെ ഉള്ളിലേക്ക് ‘സിനിമ സംഘത്തെ കയറാൻ അനുവദിച്ചോ?’ എന്ന്‍ ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കാൻ വിസമ്മതിച്ചു. സംസ്ഥാന മുഖ്യ വന്യമൃഗപാലകന്റെ അനുവാദം കൂടാതെ പരിരക്ഷിത പ്രദേശത്തു ആർക്കും ചിത്രീകരണം നടത്താൻ സാധിക്കില്ല.

ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി ഗ്രിൽസ് വിമാനയാത്രയ്ക്കിടെ എടുത്ത സെൽഫി സമൂഹ മാധ്യമത്തിൽ ഷെയര്‍ ചെയ്യുന്നു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രക്ക് പോകുന്നു” എന്ന് കുറിച്ചിരുന്നു പോസ്റ്റും പിന്നെ പിൻവലിക്കപ്പെട്ടു.

തുടർന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ഇൻസ്റ്റഗ്രാം പേജ്, അദ്ദേഹം സംഘത്തോടൊപ്പം ഉത്തരാഖണ്ഡിലെ താല്കാലികോപയോഗത്തിനു നിർമിച്ച ഹെലിപാഡിന് സമീപം ചിത്രീകരണം നടത്തുന്ന ഒരു വീഡിയോ ശകലവും, അഞ്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി. മറ്റൊന്നിൽ ഫെബ്രുവരി പതിനാലാം തീയതി അദ്ദേഹം തന്റെയൊരു ആരാധകനൊപ്പം ധിക്കാലയിലെ വനം വകുപ്പ് വിശ്രമകേന്ദ്രത്തിൽ നിന്നുമെടുത്ത ചിത്രമാണ്.

ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേ, ഡൽഹിയിലെ രോഹിണി ഹെലിപോർട്ടിൽ വച്ചെടുത്ത ഒരു സെൽഫി മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹം ഡൽഹിയിൽ ഫെബ്രുവരി പതിനഞ്ചാം തീയതി എത്തുമെന്ന വിവരമാണ് മറ്റൊരാൾ പങ്കു വെച്ചത്.

ഡൽഹിയിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിലെ (BSG) അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂടെയെടുത്ത ഒരു ഗ്രൂപ്പ് ചിത്രം ഗ്രിൽസ് ‘കഴിഞ്ഞ ആഴ്ച്ച’ എടുത്ത ചിത്രമെന്ന് പറഞ്ഞു ഫെബ്രുവരി മാസം പത്തൊൻപതാം തീയതി റീട്വീറ്റ് ചെയ്യുകയുണ്ടായി.

ഗ്രിൽസിന്റെ സന്ദർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിഎസ്ജിയുടെ മുഖ്യ ദേശീയ കമ്മിഷണറായ ഡോ. കെ.കെ. ഖണ്ഡേൽവാൾ പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാന മന്ത്രിയെ സന്ദർശിക്കാനായി ഗ്രിൽസ് ഇന്ത്യയിൽ എത്തിയിരുന്നു. ആഗോള സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രതിനിധി എന്ന നിലയ്ക്ക് ഏതു രാജ്യം സന്ദർശിച്ചാലും അദ്ദേഹം സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാറുണ്ട്. അതിനാൽ ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ വെച്ച് ബിഎസ് ജി അദ്ദേഹത്തിന് യുവതലമുറയിലെ സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാൻ ഫെബ്രുവരി മാസം പതിനഞ്ചിന്‌, അദ്ദേഹം പ്രധാന മന്ത്രിയെ സന്ദർശിച്ചതിന്റെ അടുത്ത ദിവസം, ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. സമയം ലാഭിക്കാനായി ഡൽഹിയിലെ സ്‌കൗട്ട് ഓഫീസിൽ ചടങ്ങ് നടത്തുന്നതിന് പകരം വിമാനത്താവളത്തിന് സമീപമാണ് ചടങ്ങ് നടത്തിയത്”.

എഡ്‌വേഡ്‌ മൈക്കിൾ ഗ്രിൽസ് അഥവാ ബിയർ ഗ്രിൽസ്, ഡിസ്‌കവറി ചാനലിലെ ‘മാന്‍ Vs വൈല്‍ഡ്‌’ തുടങ്ങിയവ ഉള്‍പ്പടെയുള്ള അതിജീവന പരമ്പരകളുടെ അവതാരകനാണ്. 2016-ൽ അന്നത്തെ യു എസ് പ്രെസിഡന്റായ ബരാക്ക് ഒബാമയോടൊപ്പം ‘റണിംഗ് വൈല്‍ഡ്‌’ എന്ന ജനപ്രിയ പരിപാടിയും ചിത്രീകരിച്ചിരുന്നു. 2017-ൽ ബൾഗേരിയയിലെ റില ദേശീയോദ്യാനത്തിൽ, ക്യാമറയുടെ സാന്നിധ്യത്തിൽ ഒരു തവളയെ അറുത്ത് പാകം ചെയ്തതിനു ഈ വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.

ഗ്രിൽസ് ഇന്ത്യയിൽ ചിത്രീകരണത്തിന് വന്നിരുന്നോ എന്നന്വേഷിച്ചു കൊണ്ടു സൺ‌ഡേ എക്പ്രസ് അയച്ച ഈമെയിലുകൾക്കോ, ഫോൺ വിളികൾക്കോ, സന്ദേശങ്ങൾക്കോ ഡിസ്‌കവറി ചാനലിന്‍റെ ഇന്ത്യന്‍ ആശയവിനിമയ വിഭാഗം ഉത്തരം നൽകിയില്ല.

ഫെബ്രുവരി മാസം പതിനാറാം തീയതി, പ്രധാനമന്ത്രി പുൽവാമ ആക്രമണത്തിൽ അന്തരിച്ച സൈനികർക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച ചിത്രമിട്ട പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലെ പോസ്റ്റിനു മറുപടിയായി ‘തീർത്തും ദുരന്തപൂര്‍ണ്ണമായ ദിവസം- എന്റെ ഹൃദയം ഇന്ത്യയുടെ ഒപ്പം’ എന്ന് ഗ്രിൽസ് കുറിക്കുകയുണ്ടായി. ഒരു ഹൃദയവും, കൈകൾ കൂപ്പി നിൽക്കുന്നൊരു ഇമോജിയോടും ഒപ്പമാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.

 

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കമൽഹാസന്റെ ‘മക്കൾ നീതി മയ്യം’ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബാറ്ററി ടോർച്ച് ചിഹ്നമായി അനുവദിച്ചെന്ന് കമൽഹാസൻ ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്.

തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ 40 ലോക്സഭാ സീറ്റുകളിലും മക്കൾ നീതി മയ്യം സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് കമൽഹാസൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെ, ഡിഎംകെ എന്നിവരുമായി സഖ്യത്തിനില്ലെന്നും തന്റെ പാർട്ടി ഒറ്റയ്ക്കാവും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കമൽഹാസൻ പറഞ്ഞിരുന്നു. ശുദ്ധമായ കൈകളാൽ തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് തന്റെ ശ്രമമെന്നും അതിനാൽ തന്നെ തങ്ങളുടെ കൈകൾ കളങ്കമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മക്കൾ നീതി മയ്യത്തിന്റെ ആശയവുമായി യോജിക്കുന്ന പാർട്ടികളുമായി കൈകോർക്കുമെന്നാണ് കമൽഹാസൻ പറഞ്ഞത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തിയതോടെ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.

 

ശബരിമല പ്രശ്നം കേരളത്തില്‍ ലോക്സഭാതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മുതിര്‍ന്ന ബിജെപിനേതാവ് കുമ്മനം രാജശേഖരന്‍. എല്ലാ വിഭാഗങ്ങളുടേയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമായി ശബരിമല മാറിയെന്നും കുമ്മനം ഡല്‍ഹിയില്‍  പറഞ്ഞു. ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാസ്ഥാപനങ്ങളോടുള്ള അവഹേളനമല്ല.

കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് കുമ്മനം മറുപടി നല്‍കി. മിസോറാം ഗവര്‍ണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകാൻ തയാറെടുക്കുകയാണ് കുമ്മനം

ഇന്ത്യ–പാക് പ്രശ്നത്തില്‍ സൗദി മധ്യസ്ഥശ്രമം. സൗദി വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്തും, വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തും. എന്നാൽ മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം പാകിസ്ഥാന്റെ ഒരു നിരീക്ഷണവിമാനം കൂടി സൈന്യം വെടിവച്ചിട്ടു. രാജസ്ഥാനിലെ ഗംഗാനഗറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച ആളില്ലാവിമാനമാണ് തകര്‍ത്തത്. രാത്രി ഏഴരയോടെയാണ് പാക് വിമാനം കണ്ടതെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച ഗുജറാത്ത് അതിര്‍ത്തിയിലും പാകിസ്ഥാന്റെ നിരീക്ഷണവിമാനം തകര്‍ത്തിരുന്നു.

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമയ്ക്ക് സമാന ആക്രമണം ആവര്‍ത്തിക്കുമെന്ന് ഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. മുംബൈയില്‍ എംഎന്‍എസിന്റെ 13-ാം വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കവെയാണ് താക്കറെയുടെ വെളിപ്പെടുത്തല്‍. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ത്തുവെച്ചോളൂ! തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി നടക്കുമെന്നും താക്കറെ ചൂണ്ടിക്കാണിച്ചു.

പുല്‍വാമയ്ക്ക് സമാനമായ മറ്റൊരു ആക്രമണം കൂടി നടക്കുന്നതോടെ കാര്യങ്ങള്‍ മാറി മറിയും. അതുവരെ ജനങ്ങളുടെ ചര്‍ച്ചയിലുണ്ടായിരുന്ന കാര്യങ്ങളില്‍ വ്യത്യാസം വരും. എല്ലാവരും ദേശസ്‌നേഹത്തിലേക്ക് വഴിമാറുമെന്നും താക്കറെ വ്യക്തമാക്കി. നേരത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താക്കറെ രംഗത്ത് വന്നിരുന്നു. പുല്‍വാമ ആക്രമണം വലിയ സുരക്ഷാ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ അവഗണിച്ചതാണ് പുല്‍വാമയില്‍ 40ലധികം സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും നേരത്തെ താക്കറെ പറഞ്ഞിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരെയും രൂക്ഷമായ പ്രതികരണമാണ് താക്കറെ നടത്തിയത്. അജിത് ഡോവലിനെ മര്യാദയ്ക്ക് ഒന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയ്ക്ക് പിന്നിലെ സത്യമെന്താണെന്ന് ലോകത്തിന് അറിയാന്‍ കഴിയും. പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവുമായി ഡിസംബറില്‍ ഡോവല്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബാങ്കോക്കില്‍ വെച്ചാണ് ഇരുവരും കണ്ടത്. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് രാജ്യത്തിനറിയണമെന്നും നേരത്തെ താക്കറെ വ്യക്തമാക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved