India

ന്യൂജേഴ്‌സി(അമേരിക്ക): നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന സംരംക്ഷണ സമിതി പുതുവത്സര ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, അമേരിക്ക ബുക്ക് ഓഫ് റിക്കോര്‍ഡ് – കാലിഫോര്‍ണിയ, ഒഫിഷ്യല്‍ വേള്‍ഡ് റിക്കോര്‍ഡ്- സ്‌പെയിന്‍ എന്നിവയിലേക്ക് ലോക റെക്കോര്‍ഡിന് പരിഗണിക്കുന്നതിന് നിരിക്ഷിക്കുവാന്‍ യു.ആര്‍.എഫ്. അന്തര്‍ദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉണ്ടാകും. എഴുത്തുകാരിയും, ജീവകാരുണ്യ പ്രവര്‍ത്തകയും, അധ്യാപികയും ആയ ഇവര്‍ ന്യൂയോര്‍ക്ക് കൊളംമ്പിയ, ന്യൂജേഴ്‌സി കെയിന്‍ എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ന്യൂറോ സയന്‍സ്, എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യു.ആര്‍.എഫ് ജൂറി സമിതിയുടെ സഹായത്തോടെ ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ ശേഖരിച്ച് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ചെയര്‍മാന്‍ ആയി ഉളള നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്‍കും. ഇവ നിരീക്ഷിച്ചതിന് ശേഷം അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് മീഡിയാ കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ് അറിയിച്ചു.

രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങള്‍ ഉള്‍പെട്ട നീരിക്ഷണ സമിതി രൂപികരിച്ചു ചുമതലകള്‍ കൈമാറി. ജൂറി അംഗങ്ങളായി ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍ (കണ്ണൂര്‍) ഗിന്നസ് അനില്‍ മാസ്റ്റര്‍ (കാസര്‍ഗോഡ്) ഗിന്നസ് പ്രജിഷ് കണ്ണന്‍, ഗിന്നസ് വത്സരാജ് (കോഴിക്കോട്) ഗിന്നസ് സത്താര്‍,ഗിന്നസ് മുരളി നാരായണന്‍ (തൃശൂര്‍ ) വിന്നര്‍ ഷെറിഫ് (മലപ്പുറം) ഗിന്നസ് കെ.എം.രാധാകൃഷ്ണന്‍, പി.സി.ചന്ദ്രബോസ് (എറണാകുളം) ആതിര മുരളി, ഗിന്നസ് വിജിത (ആലപ്പുഴ) ഹാരിസ് താഹ (കൊല്ലം) ഗിന്നസ് ജോണ്‍സണ്‍ ജോര്‍ജ് (തിരുവനന്തപുരം) ഗിന്നസ് സെയ്തലവി (പാലക്കാട്) ലിജോ ജോര്‍ജ് (കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍) എന്നിവരെ ചുമതലപെടുത്തി. ഓരോ ജില്ലാ സമിതിയെയും സഹായിക്കുന്നതിന് വളണ്ടിയേഴ്‌സും ഉണ്ടാകും. ഒരു കിലോമീറ്റര്‍ വീതം ആണ് ഒരംഗത്തിന് വീതിച്ച് നല്‍കിയിരിക്കുന്നത്. ഇവര്‍ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകര്‍ത്തി ജൂറി അംഗങ്ങള്‍ക്ക് കൈമാറും.

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഡീസല്‍ വില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 23 പൈസ കുറഞ്ഞ് 72.21 രൂപയും ഡീസലിന് 24 പൈസ കുറഞ്ഞ് 67.86 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വില തകര്‍ച്ച തുടര്‍ന്നാല്‍ ഇനിയും ഇന്ധനവില താഴേക്ക് കുതിക്കും.

കഴിഞ്ഞ ജനുവരി പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. ഇത് പിന്നീട് പല ഘട്ടങ്ങളിലായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതും രൂപയുടെ മൂല്യ തകര്‍ച്ചയും വില വര്‍ധിക്കാന്‍ കാരണമായി. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിലക്കയറ്റം തടയുന്നതില്‍ നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

വില നിയന്ത്രിക്കാനായി ജൂണ്‍ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിരുന്നു. ഒക്‌ടോബര്‍ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയും എന്ന സര്‍വ്വകാല റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയില്‍ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. പക്ഷേ വില കൃത്യമായി നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല.

ഒക്‌ടോബറില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. നേരത്തെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുശ്രുതമായി രാജ്യത്തെ എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നഷ്ട്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് എണ്ണവില കുറച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന ‘പാരിസ് പാരിസ്’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ‘സ്പര്‍ശന വിവാദം’ പുതിയ തലങ്ങളിലേക്ക്. കാജലിന്റെ സ്തനത്തില്‍ സഹതാരം എല്ലി അവ്‌റാം സ്പര്‍ശിക്കുന്ന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ആ രംഗത്തില്‍ ഒരു തെറ്റുമില്ലെന്നും ഈ ചിത്രത്തിന്റെ യഥാര്‍ഥ പതിപ്പായ ‘ക്വീന്‍’ ഹിന്ദിയില്‍ ഇറങ്ങിയപ്പോള്‍ ഇതേ രംഗം ഇതേ പോലെത്തെന്നെ അതില്‍ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് അരവിന്ദ് പറയുന്നു. ‘ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്.

ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രീതിയില്‍ തന്നെയാണ് ഈ രംഗം ചെയ്തിട്ടുള്ളത്. അന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. അതില്‍ മോശമായി ഒന്നുമില്ല താനും. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ?’ രമേഷ് ചോദിക്കുന്നു. എന്നാല്‍ ചിത്രത്തിലെ അപ്രധാന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തി സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള കുറുക്കു വഴിയാണ് സംവിധായകന്റേത് എന്ന് വിമര്‍ശകര്‍ പറയുന്നു. ചിത്രത്തിന്റെ യൂട്യൂബ് ട്രെയിലറിനു താഴെയും കടുത്ത വിമര്‍ശനങ്ങളാണുള്ളത്. 2014–ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കങ്കണയ്ക്കു നേടിക്കൊടുത്ത ചിത്രമാണ് ക്വീന്‍.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകളിലായാണ് ചിത്രത്തിന്റെ റീമേക്കുകള്‍ ഒരുങ്ങുന്നത്. ‘സംസം’ എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന റീമേക്കില്‍ മഞ്ജിമ മോഹനാണു നായിക. സംഗതി വിവാദമായെങ്കിലും വീഡിയോ യൂട്യൂബില്‍ കത്തിക്കയറുകയാണ്.

[ot-video][/ot-video]

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സിനിമാ സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി  ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ തന്നെ മാറ്റം വരുത്തിയ ഭുവന്‍ഷോം ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍.

1923 മേയ് 14ന് കിഴക്കൻ ബംഗാളിലെ ഫെരിദ്പൂരിൽ ജനനം. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ഊർജ്ജതന്ത്രത്തിൽ ബിരുദം. പത്രപ്രവർത്തകനായും മെഡിക്കൽ റപ്രസന്റേറ്റീവായും, കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തു. ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. നാല്‌‍‍പതുകളിലെ ബംഗാൾ ക്ഷാമവും, രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാൾസെന്നിനെ പിടിച്ചുലച്ചു.

തന്റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കെയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു. 1981–ൽ പത്മഭൂഷനും 2005–ൽ ദാദാ സാഹബ് ഫാൽകേ പുരസ്കാരവും നൽകി ആദരിക്കപ്പെട്ടു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.

സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാല പടങ്ങള്‍. അവയില്‍തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത അക്കാലത്തെ പടങ്ങളില്‍നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെന്‍ പറഞ്ഞത് ”ശത്രുവിനെ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ തിരയുന്നു” എന്നാണ്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയവ രചനകള്‍ സൗഷ്ഠവവും ആശയ സമ്പന്നതയും രാഷ്ട്രീയ നിലപാടും ഒത്തുചേര്‍ന്നവയാണ്. ഒരിക്കല്‍ സെന്‍ പറഞ്ഞു. ”എവരി ആര്‍ട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആര്‍ട്ട്” അതുപോലെ. ”എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്. ചിലത് പ്രതിലോമകരമാണെന്നുമാത്രം”. സിനിമയെകുറിച്ചായാലും രാഷ്ട്രീയത്തെകുറിച്ചായാലും അഭിപ്രായം വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് മൃണാള്‍ സെന്നിന്റേത്. എമര്‍ജന്‍സിയെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത സംവിധായകനാണ് അദ്ദേഹം.

ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുങ്കിലും (ഒക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു. കൈയ്യൂരിന്റെകഥ എന്നപടത്തിന്റെ ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ടോ ആ പ്രോജക്ട് ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റെയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. 80 കഴിഞ്ഞിട്ടും സെന്‍ പടം ചെയ്തിരുന്നു. അവസാന രചനകളില്‍ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന അമര്‍ ഭുവന്‍.

മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയതോടെയാണ്. അദ്ദേഹം ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളകളില്‍ അദ്ദേഹം ജ്യൂറി അംഗവുമായിരുന്നു.

യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടിയിട്ട നിലയിൽ കുളത്തിൽ നിന്നും കണ്ടെത്തി. കോട്ടയത്താണ് സംഭവം.ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്റെ(31) മൃതദേഹമാണ് കറുകച്ചാല്‍ കാഞ്ഞിരപ്പാറയിലെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.ഇതിനിടെ കറുകച്ചാലിലെ കുളത്തില്‍ നിന്ന് മുകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പൊലീസും പാമ്പാടി അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

രാജ്യത്ത് നിപ വൈറസ് ഭീഷണിയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന് ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുളള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ മേഖലയിലുളളവര്‍ പക്ഷികള്‍ കഴിച്ച് ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫൊര്‍ മെഡിക്കല്‍ റിസെര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ മുന്നറിയിപ്പുളളത്.
ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേരാണ് മരിച്ചത്.

കാസര്‍കോട്: കേരളത്തില്‍ പോക്‌സോ കേസുകളില്‍ ആദ്യ ജീവപര്യന്തം കാസര്‍കോട്. ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുല്‍ കരീമിനെയാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാതാവിന്റെ മുന്‍പിലിട്ടു പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ജീവപര്യന്തം തടവ് കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം.

പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കണം. മരണം വരെയാണ് ഇയാള്‍ക്ക് തടവ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേരളത്തില്‍ വിധിക്കുന്ന ആദ്യ ജീവപര്യന്തമാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ 2നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി അമ്മയുമായി നേരിട്ടു കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

മാതാവിനു നേരെ കത്തി വീശുമ്പോള്‍ തടഞ്ഞ പെണ്‍കുട്ടിക്ക് ഇടതു കയ്യിലും കഴുത്തിലും പരുക്കേറ്റിരുന്നു. പ്രതി ലഹരിപാനീയം നല്‍കിയും മറ്റും മുമ്പും പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മാതാവ് വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്കു കൂറുമാറിയിരുന്നു. കേസെടുത്ത് എട്ടു മാസത്തിനുള്ളിലാണു വിധി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശപ്രകാരം കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വിധി പറയുന്ന കേസും ഇതുതന്നെയാണ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

കൊല്‍ക്കൊത്ത: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് നവോത്ഥാന മൂല്യ സംരംക്ഷണ സമിതിയും ലെഫ്റ്റ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റെക്കോര്‍ഡിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് ഫോറം നിരീക്ഷിക്കും.

ലോക റെക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങളെ അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് നിയമിച്ചു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. കൂടാതെ ഈ കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് സമിതിയുടെ വളണ്ടിയേഴ്‌സും ഉണ്ടാകും.

ജൂറി അംഗങ്ങളായി കണ്ണൂര്‍ – ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍, കാസര്‍ഗോഡ്- ഗിന്നസ് അനില്‍ മാസ്റ്റര്‍, കോഴിക്കോട് – ഗിന്നസ് പ്രജിഷ് കണ്ണന്‍, തൃശൂര്‍ – ഗിന്നസ് സത്താര്‍, മലപ്പുറം – വിന്നര്‍ ഷെറിഫ്, എറണാകുളം- ഗിന്നസ് മുരളി നാരായണന്‍, ആലപ്പുഴ- അതിര മുരളി, കൊല്ലം ബ ഹാരിസ് താഹ, തിരുവനന്തപുരം – ഗിന്നസ് സുനില്‍ ജോസ്, പാലക്കാട് -ഗിന്നസ് സെയ്തലവി, ലിജോ ജോര്‍ജ് -കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍ എന്നിവരെ ചുമതലപെടുത്തിയതായി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനും ഗിന്നസ് & യു.ആര്‍.എഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എ എം രാജ്കുമാറിനും സഹായി ജയശങ്കറിനും 10 വര്‍ഷം തടവ് ശിക്ഷ. രാജ്കുമാറും ജയശങ്കറും 42,000 രൂപ വീതം പിഴയൊടുക്കണം. കേസ് പരിഗണിച്ച ചെന്നൈയിലുള്ള പ്രത്യേക കോടതി ഏഴ് പ്രതികളില്‍ നാല് പേരെ വെറുതെ വിട്ടു. ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

2012 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് പീഡനത്തിനിരയായി മരിച്ചത്. പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു നാടകീയ ഒളിച്ചോട്ടം നടത്തിയ യുവാവിനെ കാമുകിക്കെ‌ാപ്പം പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഐബേർഡ് മാർക്കറ്റിങ് മാനേജരുമായ എസ്.സന്ദീപാണു താൻ കൊല്ലപ്പെട്ടെന്നു വരുത്തിത്തീർത്തു നാടുവിട്ടത്. നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ കബളിപ്പിച്ചു മുംബൈയിലേക്കു കടന്ന സന്ദീപിനെയും കാമുകി പൊറ്റമ്മൽ സ്വദേശിനി അശ്വിനിയെയും പൊലീസ് അവിടെ നിന്നു തന്ത്രപരമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ നവംബര്‍ ഇരുപത്തിനാലിനാണ് യുവാവ് കേരളം വിട്ടത്. മൂന്ന് മാസം മുന്‍പ് തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള വേഗത തേടിയായിരുന്നു. പ്രണയത്തിലായിരുന്ന തൊണ്ടയാട് സ്വദേശിനിയുമായിച്ചേര്‍ന്നായിരുന്നു ആസൂത്രണം. ഒരുമിച്ച് മുങ്ങിയെന്ന് കരുതാതിരിക്കാന്‍ യുവതി നാട്ടില്‍ നിന്ന് ജോലി സ്ഥലമായ മുംബൈയിലേക്ക് മടങ്ങിയത് നവംബര്‍ 27 നെന്ന് പൊലീസ് പറയുന്നു.

ട്രക്കിങ്ങിനെന്ന വ്യാജേനയാണ് സന്ദീപ് കഴിഞ്ഞ മാസം ബൈക്കിൽ കർണാടകയിലേക്കു പുറപ്പെട്ടത്. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ശൃംഗേരി– കൊപ്പ– ഹരിഹര റൂട്ടിലെ കാനനപാതയിൽ തുംഗഭദ്ര നദിക്കരയിൽ സന്ദീപ് ബൈക്ക് നിർത്തി. അവിടെ പിടിവലി ഉണ്ടായെന്നു വരുത്തിത്തീർക്കാൻ നിലത്ത് ബൂട്ടുകെ‍ാണ്ടു പാടുണ്ടാക്കി. സന്ദീപ് കയ്യിൽ കരുതിയ പാദരക്ഷകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽപേർ സ്ഥലത്തെത്തിയെന്നു വരുത്തി. വാച്ച് പൊട്ടിച്ചു. മൊബൈൽ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. തുംഗഭദ്ര നദിക്കരയിൽ നിന്ന് പൊലീസ് യുവാവിന്റെ ബൈക്ക് കണ്ടെടുത്തോടെ കാര്യങ്ങൾ സന്ദീപിന്റെ വഴിക്കു വന്നു. വാഹനം നിയന്ത്രണം തെറ്റി തെറിച്ച് നദിയിലേക്ക് വീണാതാകാമെന്നാണ് പൊലീസുള്‍പ്പെടെ കരുതിയിരുന്നത്. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.

സന്ദീപിന്റെ ഭാര്യ നല്ലളം െപാലീസിൽ പരാതി നൽകിയതോടെ അന്വേഷണം ഉൗർജിജതമായി. പൊലീസ് സംഘം കർണാടകയിലേയ്ക്ക് പാഞ്ഞു. കർണാടക പൊലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയിൽ 8 മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു തിരച്ചിൽ ആരംഭിച്ചു. ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞു. ദിവസങ്ങൾ കഴിഞ്ഞതോടെ കർണാടക പൊലീസ് അന്വേഷണം നിർത്തി. ഇതിനിടെ മെഡിക്കൽ കോളജ് പെ‌ാലീസ് സ്റ്റേഷനിൽ അശ്വിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.

പാലാഴിയില്‍ നിന്ന് യുവാവിനെയും മൂന്ന് ദിവസം കഴിഞ്ഞ് തൊണ്ടയാട് നിന്ന് യുവതിയെയും കാണാതായതില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് ആദ്യം കണ്ടെത്താനായില്ല. ഇരുവരും സൗഹൃദത്തിലാണെന്നതിന് ഒരു വിവ‌രവും ബോധപൂര്‍വം സൂക്ഷിച്ചിരുന്നില്ലെന്നാണ് യാഥാര്‍ഥ്യം. യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയെ പലതവണ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. തിരോധാനത്തിന്റെ വിവിധ കാരണങ്ങള്‍ തിരക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാക്കള്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് പ്രാഥമിക വിവരങ്ങള്‍ കിട്ടിയതും യാഥാര്‍ഥ്യത്തിന്റെ ചുരുളഴിഞ്ഞതും. നേരത്തെ കരുതിയിരുന്ന പണം കൊണ്ട് യുവാവ് മറ്റൊരു വാഹനം വാങ്ങി. മുംബൈയില്‍ പെണ്‍സുഹൃത്തിന്റെ താമസസ്ഥലത്ത് താമസം തുടങ്ങി. പതിയെ ജോലി സമ്പാദിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.

അശ്വിനിയുടെ ഫോണിലേക്ക് അവസാനം കോൾ വന്നതു മുംബൈയിൽ നിന്നാണ്. ഇതോടെ ഇരുവരുടെയും മുൻകാല ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. ഇതിനിടെ, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു സന്ദീപും അശ്വിനിയും വാട്സാപ് ഇല്ലാത്ത മൊബൈലുകൾ വാങ്ങി. യാത്രക്കിടെ സന്ദീപ് തന്റെ നീളൻ മുടി മുറിച്ചു രൂപമാറ്റം വരുത്തി.

സന്ദീപാണ് ആദ്യം മുംബൈയിൽ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ ഇരുവരും ഒരു ട്രാൻസ്ജെൻഡറിനെ പരിചയപ്പെട്ട് ആ പേരിൽ സിം കാർഡ് വാങ്ങി. ഇതിനിടെ പുയ ഫോൺ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബർ ഉദ്യോഗസ്ഥർ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്. വീട്ടുകാർക്കോ പൊലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പൊലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീർത്തതെന്നു സന്ദീപും പറഞ്ഞു. സന്ദീപിനെയും അശ്വിനിയെയും കോടതിയിൽ ഹാജരാക്കി. ഇരുവരും വീട്ടിലേക്കു മടങ്ങി.

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ചാരസംഘടനയില്‍ അംഗമാക്കി. നദിയില്‍ ഒഴുകിപ്പോയി. തുടങ്ങി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെയുണ്ടായ പ്രചരണം നിരവധിയാണ്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമുണ്ടായി. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ഒരുമാസത്തിന് ശേഷം സിനിമാക്കഥയെ വെല്ലുന്ന തിരോധാനത്തിന് ക്ലൈമാക്സായത്.

RECENT POSTS
Copyright © . All rights reserved