India

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ ക്രാന്തി യാത്ര യു.പി-ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ വച്ച് പോലീസ് തടയുകയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. ഇതേതുടര്‍ന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതിയെ നിയമിക്കുമെന്ന് കൃഷിസഹമന്ത്രി ഉറപ്പ് നല്‍കി.

എന്നാല്‍ മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് യുധ്‌വീര്‍ സിംഗ് അറിയിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 വിഷയങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഇതില്‍ 7 ആവശ്യങ്ങള്‍ മന്ത്രി അംഗീകരിച്ചു. നാല് വിഷയങ്ങളില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്ടറുകള്‍ നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മറികടക്കാന്‍ കോടതിയില്‍ പോകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുറഞ്ഞ വേതന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തും. കൃഷി മേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചനയിലാണെന്നും കൃഷി മന്ത്രി അറിയിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആറ് മുഖ്യമന്ത്രിമാരുടെ സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

അതേസമയം മന്ത്രിയുടെ ഉറപ്പുകളില്‍ തങ്ങള്‍ അതൃപത്‌രാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പോലീസ് മാര്‍ച്ച് തടഞ്ഞ ഡല്‍ഹി അതിര്‍ത്തിയില്‍ തന്നെ തുടരുമെന്നും കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ചര്‍ച്ച ചെയ്ത് തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് ബാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ നരേഷ് തികെയ്ത് പറഞ്ഞു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍കഷര്‍ ആരംഭിച്ച മാര്‍ച്ച് യു.പി-ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു.

 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ജയിലില്‍ സന്ദര്‍ശിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു സുവിശേഷ ശുശ്രൂഷയാണെന്നും ആ നിലയ്ക്കാണ് താന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ‘യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോ’ എന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ട ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കയ്ക്കല്‍ പ്രതികരിച്ചത്. പ്രാര്‍ത്ഥനാസഹായത്തിന് വന്നതാണെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

അതിനും മുമ്പ് പി സി ജോർജ്, ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. പിതാവ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പോലീസ് കോസെടുത്തു. കന്യാസ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐപിസി 509 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ എം.എല്‍.എയ്ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കും.

പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോര്‍ജ് സംസാരിച്ചത്. 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ മാത്രമാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ സമരം നയിച്ച കുറവിലങ്ങാട് മഠത്തിലെ മറ്റു കന്യാസത്രീകളെയും അപമാനിക്കുന്ന രീതിയില്‍ എം.എല്‍.എ പ്രസ്താവന ഇറക്കിയിരുന്നു.

കോട്ടയം എസ്.പിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പിന്നീട് കുറവിലങ്ങാട് പോലീസ് സ്റ്റേഷന് കീഴില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മുന്‍പും ജോര്‍ജ് സംസാരിച്ചിട്ടുണ്ട്. കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസില്‍ ജോര്‍ജിനോട് ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാനുള്ള പണം നല്‍കിയാല്‍ ഹാജരാകാം എന്നായിരുന്നു എം.എല്‍.എയുടെ നിലപാട്.

ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള

ആലപ്പുഴ: ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട് പഠിച്ച് റിപ്പോര്‍ട് തയ്യാറാക്കുവാന്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എത്തിയ പ്രത്യേകം നിയോഗിക്കപ്പെട്ട പഠനസംഘം കേരളത്തില്‍ നിന്നും മടങ്ങി. കുട്ടനാട്ടില്‍ വിവരശേഖരണം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് സന്ദേശം അയച്ച് നന്ദിയും അറിയിച്ചു.

ചെയര്‍പേഴ്‌സണ്‍ പ്രൊഫ. അമിതാ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘമാണ് കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെടുത്തു കൊണ്ട് പോയതിനാല്‍ ഇതുമൂലം ചിലയിടങ്ങളില്‍ ജലാശയങ്ങളുടെ ആഴംവര്‍ദ്ധിച്ചിട്ടുണ്ട്.

അപൂര്‍വമായ കാലവസ്ഥയും മഴകുറവും ജലനിരപ്പ് താഴുവാന്‍ മറ്റൊരു കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപെടുന്നെങ്കിലും വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ കടുത്ത വന്‍ വരള്‍ച്ചയും ശുദ്ധജല ക്ഷാമം ആണ് കേരളം നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി മെത്രാന്‍മാര്‍ ജയിലിലെത്തി. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് ബിഷപ്പ് ഫ്രാങ്കോയെ കണ്ടശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിച്ചത്. പാലാ സബ് ജയിലിലെത്തി കണ്ടശേഷം പ്രാര്‍ത്ഥനാ സഹായത്തിന് വന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി സഭ മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വേദനിപ്പിച്ചെ‌ന്ന് സിബിസിഐ. ഇത്തരം പ്രചാരണങ്ങള്‍ സത്യത്തിന് നിരക്കാത്തതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നടന്ന സിബിസിഐ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിഷപ്പിനെതിരായ പരാതി സഭ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. സത്യം പുറത്തുവരാന്‍ പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. കേസ് നടപടികള്‍ കോടതിയില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 5 ദിവസം മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തെക്കുറിച്ച് അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ന്യൂനമര്‍ദസാധ്യത മൂന്നുമണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

കൊച്ചി ∙ പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ കണ്ടതു കൊലക്കേസ് പ്രതിക്കൊപ്പം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമരം നടത്തിയ കന്യാസ്ത്രീകളെയാണു ഫാ. നിക്കോളാസ് കണ്ടത്. ഒപ്പമുണ്ടായിരുന്നതാകട്ടെ കൊലപാതക കേസിൽ വിചാരണ നേരിടുന്ന സജി മൂക്കന്നൂരും. കർഷകനേതാവായ തോമസ് എന്ന തൊമ്മിയെ 2011ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സജി.

ഫാ. നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന സജി ഇപ്പോൾ വിചാരണ നേരിടുകയാണ്. ശനിയാഴ്ചയാണ് ഫാ. നിക്കോളാസ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഫാ.നിക്കോളാസ് തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ശ്രമം. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനും ഫാ. നിക്കോളാസ് ശ്രമിച്ചതായി കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

പീഡനക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും സഭയ്ക്കെതിരായ വിമര്‍ശനങ്ങളെ നിശിതമായി വിമര്‍ശിച്ചും ചങ്ങനാശേരി അതിരൂപത. സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നതും മനുഷ്യത്വരഹിതമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ പറഞ്ഞു. സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. സഭയ്ക്ക് അകത്തുനിന്നുള്ള സഭാവിരുദ്ധ പ്രവര്‍ത്തനം വലിയ ഭീഷണിയാണ്.

ജനവികാരം ഇളക്കിവിട്ടു കോടതികളെപ്പോലും സമ്മര്‍ദത്തിലാക്കി സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാന്‍ ഇടയാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നതു ദുരുദ്ദേശ്യപരമാണെന്നും ആര്‍ച്ച് ബിഷപ് കുറ്റപ്പെടുത്തി.

കോഴിക്കോട്: ചെന്നൈയില്‍നിന്ന് പിടികൂടിയ കൊള്ളപ്പലിശ ഇടപാടുകാരന്‍ പി മഹാരാജനെ കേരളത്തിലെത്തിച്ചു. വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ച മഹാരാജനെ റോഡ് മാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുപോയി. മഹാരാജനെ കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് പള്ളുരുത്തി സി.ഐ കെ.ജി അനീഷ് അറിയിച്ചു.

ശനിയാഴ്ചയാണ് മഹാരാജനെ ചെന്നൈയില്‍നിന്ന് സി.ഐ  അനീഷിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം പിടികൂടിയത്. ചെന്നൈ വിരുഗമ്പാക്കത്തുള്ള വീട് വളഞ്ഞ പോലീസ് ആകാശത്തേക്ക് വെടിവെച്ച് അനുയായികളെ വിരട്ടിയതിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തിന്റെ തലവനാണ് മഹാരാജന്‍. ജൂലായില്‍ അറസ്റ്റുചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കോയമ്പത്തൂരില്‍ വച്ച് അനുയായികള്‍ പോലീസ് വാഹനം തടഞ്ഞ് മഹാരാജനെ രക്ഷപ്പെടുത്തിയിരുന്നു.

പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയെത്തുടര്‍ന്നാണ് കോടിക്കണക്കിന് രൂപ പലിശയ്ക്ക് വായ്പ നല്‍കുന്ന തമിഴ്നാട് സ്വദേശി മഹാരാജന്‍ രണ്ടുമാസം മുമ്പ് പിടിയിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മഹാരാജന്റെ അനുയായികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ അധ്യാപികയെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചേര്‍ത്തല സ്വദേശിനിയായ നാല്‍പ്പത്തിയൊന്നുകാരി അധ്യാപികയെയും തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി പതിനഞ്ചുകാരനെയുമാണ് ചൈന്നെയില്‍ പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ആറമ്പാക്കത്തെ ചെന്നൈ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കുട്ടികാമുകനും അധ്യാപിക നാടുവിട്ട സംഭവത്തില്‍ നാടുവിടാന്‍ തീരുമാനിച്ചത് പ്രണയത്തിന്റെ പേരില്‍ കുട്ടിയുടെ മാതാവ് വിളിച്ചു വരുത്തി ദേഷ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു.

ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്. തിരുവനന്തപുരത്തേക്കു പുറപ്പെട്ട ഇവര്‍ പുന്നപ്രയിലെത്തിയതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. വൈകിട്ട് ഏഴോടെ തമ്പാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസില്‍ ചെന്നൈയിലേക്കു തിരിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ ആറമ്പാക്കത്തെത്തി. അധ്യാപികയുടെ നാലു പവന്റെ പാദസരം വിറ്റു കിട്ടിയ 59,000 രൂപയില്‍ 10,000 രൂപ അഡ്വാന്‍സ് നല്‍കി ഹോട്ടലില്‍ മുറിയെടുത്തു. യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവര്‍ ശങ്കറിന്റെ സഹായത്തോടെ ചെന്നൈയില്‍ വാടകയ്ക്കു വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാന്‍സ് നല്‍കി. ഇയാളുടെ സഹായത്തോടെ മിനിയെന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കൈവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിച്ചതോടെ സൈബര്‍ സെല്ലിന് ഇവര്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചു. തുടര്‍ന്നായിരുന്നു പോലീസെത്തിയത്.

തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്ക്കു പത്തു വയസുള്ള മകനുമുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ വിദ്യാര്‍ഥിയുമായി അടുപ്പത്തിലായി. കുട്ടിക്കു മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. ഇതിന്റെ പേരില്‍ അധ്യാപികയെ കുട്ടിയുടെ മാതാവു വീട്ടില്‍ വിളിച്ചു വരുത്തി ദേഷ്യപ്പെട്ടു. അതിനാല്‍ നാടുവിടുകയായിരുന്നു. മലയാളത്തിലെ വന്‍ ഹിറ്റായ സിനിമകളില്‍ ഒന്നായ പ്രേമത്തില്‍ നായകനായ കോളേജ് വിദ്യാര്‍ത്ഥി അധ്യാപികയെ പ്രണയിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇതായിരുന്നു ഇവരുടെ പ്രണയത്തിനും പ്രചോദനമായത്

കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കും. തെളിവുകള്‍ എതിരായാല്‍ പോക്‌സോ നിയമപ്രകാരമായിരിക്കും അധ്യാപികയ്‌ക്കെതിരേ കേസ് വരിക. ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. അധ്യാപികയെ ജാമ്യത്തില്‍ വിട്ടു.

 

തിരുവനന്തപുരം/എടത്വാ: കഴിഞ്ഞ ഏഴ് വര്‍ഷമായി എടത്വായിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിക്ക് 2018 ജൂണ്‍ മാസം 23ന് നേരിട്ട ശാരീരിക മാനസിക പീഢനം എടത്വാ പോലീസില്‍ യഥാസമയം അറിയിച്ചിട്ടും നടപടി സ്വീകരിക്കാഞ്ഞതിനാല്‍ ജീവനക്കാരി സമര്‍പ്പിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടു. അടിയന്തരമായി വസ്തുനിഷ്ടാപരമായി അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോടാണ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപെട്ടിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ തലവടി കുന്തിരിക്കല്‍ വാലയില്‍ വി.സി.ചാണ്ടി (ബേബികുട്ടി) ക്കെതിരെയാണ് ആനാരി സ്വദേശിയായ ജീവനക്കാരി പരാതി നല്‍കിയത്. ജീവനക്കാരിയും സ്ഥാപന ഉടമയും മകനും കടയില്‍ ഇരിക്കുമ്പോള്‍ വി.സി. ചാണ്ടി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ഉടന്‍ തന്നെ ഒരു കൂട്ടം യുവാക്കളും കടയുടെ വാതില്‍ അടഞ്ഞു നിന്നു. വി.സി.ചാണ്ടി അസഭ്യം സംസാരിച്ചുകൊണ്ട് യാതൊരു കാരണവും കൂടാതെ ആക്രോശിച്ച് കടയ്ക്കുള്ളില്‍ കയറി സ്ഥാപന ഉടമയെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനെയും ഉപദ്രവികുന്നത് കണ്ട് ജീവനക്കാരി നിലവിളിച്ച് തടസ്സം പിടിച്ചപ്പോള്‍ ജീവനക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധത്തില്‍ അശ്ലീല ഭാഷ സംസാരിച്ചും അസഭ്യം പറഞ്ഞുകൊണ്ട് ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആണ് മൂന്ന് പേരെയും എടത്വാ ഗവ.ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സ്ഥാപന ഉടമയുടെ നില ഗുരുതരമാകയാല്‍ അടിയന്തിര ചികിത്സ നല്‍കി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. വിദഗ്ദ്ധ പരിശോധനയില്‍ തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ ഏഴ് ദിവസത്തോളം അഡ്മിറ്റ് ആയിരുന്നു. സ്ഥാപന ഉടമയ്ക്ക് നേരെ ഇദ്ദേഹം വധഭീഷണി ഉയര്‍ത്തിയിരുന്നതിനാല്‍ 2018 മെയ് 29 നും ജൂണ്‍ 9 നും എടത്വാ പോലീസിലും ജൂണ്‍ 21 ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ആക്രമവിവരം യഥാസമയം പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

രണ്ട് ദിവസം കഴിഞ്ഞെത്തിയ ജീവനക്കാരി പതിവു പോലെ കട തുറക്കാന്‍ 26-6-2018 ന് എത്തിയപ്പോള്‍ കടയുടെ പൂട്ട് മാറ്റി ഇട്ടിരിക്കുന്നതായി കണ്ടു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, പേഴ്‌സ് ഉള്‍പ്പെടെ പണം അടങ്ങിയ ജീവനക്കാരിയുടെ ബാഗ് കടയ്ക്കുള്ളില്‍ അകപെട്ടതിനാലും തനിക്ക് നേരിട്ട അക്രമവിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കാഞ്ഞതിനാലും ഈ വിവരങ്ങള്‍ എല്ലാം കാണിച്ച് ജൂണ്‍ 27 ന് എടത്വാ പോലീസ് സ്റ്റേഷനില്‍ ജീവനക്കാരി സഹോദരനോടൊപ്പം നേരിട്ട് ഹാജരായി സങ്കടം ബോധിപ്പിച്ച് പരാതി നല്‍കുകയായിരുന്നു. വി .സി .ചാണ്ടിയുടെ ഉന്നത സാമ്പത്തിക ശേഷിയും സ്വാധിനവും മൂലം കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലും മൊഴി പോലും രേഖപെടുത്തുവാന്‍ തയ്യാര്‍ ആകാഞ്ഞതിനാലും കേസ് രജിസ്റ്റര്‍ ചെയ്ത് നീതീ പൂര്‍വ്വമായി അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടാണ് ജീവനക്കാരി വനിതാ കമ്മീഷന് പരാതി സമര്‍പ്പിച്ചത്. കൂടാതെ മുഖ്യമന്ത്രി ഉള്‍പെടെ ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട് ,വനിതാ സെല്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിക്കെതിരെ ആഗസ്റ്റ് 9ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ റിപ്പോര്‍ട്ട് കോടതി സെപ്റ്റംബര്‍ 3ന് ആവശ്യപ്പെട്ടെങ്കിലും സെപ്റ്റംബര്‍ 24 വരെ എടത്വാ പോലീസ് സമര്‍പ്പിച്ചിട്ടില്ല. സംഭവത്തിന് സാക്ഷിയും ഇരയുമായ വിദ്യാര്‍ത്ഥിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി രേഖപെടുത്തി. എന്നാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി 2 തവണ റിപ്പോര്‍ട് ആവശ്യപെട്ടിട്ടും എടത്വാ പോലീസ് സെപ്റ്റംബര്‍ 11 വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ കേരള സംസ്ഥാന ബാലവകാശ സംരംക്ഷണ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ മൊഴി സ്‌കൂളിലെത്തി രേഖപെടുത്തി.

RECENT POSTS
Copyright © . All rights reserved