ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ഇരുവരും ബൈക്കില്‍ അഴീക്കലില്‍ കടല്‍ കാണാനായി പോയത്. ഇരുവരും കൈവീശിക്കാട്ടിപ്പോയത് മരണത്തിലേക്കാണെന്നു വിശ്വസിക്കാന്‍ ഇപ്പോഴും സുഹൃത്തുക്കള്‍ക്കായിട്ടില്ല. ഇന്നലെ കൊല്ലം ഓച്ചിറ അഴീക്കലിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ചാരുംമൂട് പേരൂര്‍ രാജി നിവാസില്‍ അഖില്‍ അനില്‍കുമാറും അയല്‍വാസിയായ വേടരപ്ലാവ് കാത്താടേത്ത് പുത്തന്‍വീട്ടില്‍ അരുണ്‍ മുരളിയും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു.
ഇരുവര്‍ക്കും 19 വയസ്സായിരുന്നു പ്രായം. സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ചുള്ള ആ സൗഹൃദയാത്രയുടെ അവസാനം പക്ഷേ വിധി ക്രൂരനായി. കോട്ടയത്തു പോളിടെക്‌നിക് കോളജില്‍ പഠിക്കുന്ന അഖിലും ഹരിപ്പാട്ട് സൈനിക റിക്രൂട്‌മെന്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുന്ന അരുണും ദിവസവും വൈകിട്ടു കണ്ടു മുട്ടിയ ശേഷമായിരുന്നു വീടുകളിലേക്കു പോകുന്നത്.
അപകടത്തിന്റെ രൂപത്തിലെത്തിയ മരണത്തിനുപോലും പിരിക്കാനായില്ല അവരെ. ബാല്യകാലം തെട്ട് ഒന്നിച്ചുവളര്‍ന്ന ആത്മാര്‍ഥ സൗഹൃദം. പത്തുവരെ താമരക്കുളം വിവിഎച്ച്എസ്എസിലും പിന്നീട് നൂറനാട് സിബിഎം എച്ച്എസിലും ഇവര്‍ ഒന്നിച്ചായിരുന്നു പഠനം. സ്‌കൂളിലേക്കു പോകുന്നതും മടങ്ങുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. നാട്ടുകാര്‍ക്ക് എന്നും അതിശയമായിരുന്നു ഇവരുടെ ആത്മാര്‍ഥമായ സൗഹൃദം. പ്ലസ് ടുവിനു ശേഷം വ്യത്യസ്ത പഠനശാഖകളിലേക്കു തിരിഞ്ഞെങ്കിലും സൗഹൃദത്തിന്റെ അളവ് കൂടിയതേയുള്ളൂ.
മുംബൈ: മുംബൈയിലെ മറൈന്‍ ഡ്രൈവ് മേഖലയിലെ നരിമാന്‍ പോയന്റിലെ ഡിവൈഡറില്‍ വെച്ച് കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. പട്ടാപ്പകല്‍ ഡിവൈഡറില്‍ വെച്ച് ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതോടെ പ്രദേശത്ത് വന്‍ ജനത്തിരക്കുണ്ടാവുകയും ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ സ്ത്രീയുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിക്ക് മാനസികമായ തകരാറുണ്ടെന്നും ഇവരെ മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ചുംബിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇവര്‍ ഗോവ സ്വദേശിയാണ്.
ചോദ്യം ചെയ്യലില്‍ ആദ്യം മറുപടികള്‍ കൃത്യമായി പറഞ്ഞെങ്കിലും പിന്നീട് അവര്‍ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങിയതായി പോലീസ് പറയുന്നു. യുവതിയുടെ കാമുകനാണ് ഓടി രക്ഷപ്പെട്ട വ്യക്തിയെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ച് യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ബംഗലൂരു: മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷും എഴുത്തുകാരനും ചിന്തകനുമായിരുന്ന എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കുപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 7.65 എം.എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സ്ഥാപിക്കാന്‍ ആധികാരിക തെളിവുകളുണ്ടായിരുന്നില്ല.
ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.
2017 സെപ്തംബര്‍ അഞ്ചിന് ബെംഗലൂരുവിലെ സ്വന്തം വസതിയില്‍ വച്ച് വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതിന് രണ്ട് വര്‍ഷം മുമ്പ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് കേസില്‍ അറസ്റ്റിലായ നവീന്‍ കുമാറിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നു.
ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെതിരെ പരാതി പ്രളയം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മുകുള്‍ വാസ്നിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നിക്കിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി ആഞ്ഞടിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രശ്നത്തില്‍ പരിഹാരം ആയില്ലെങ്കില്‍ മാത്രം ഇടപെടാമെന്നുമാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് സൂചന.
നേരത്തെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കേരളത്തിന്റെ ചുമതലയുള്ള വാസ്നിക്കിനെതിരെ പരാതി ഉയര്‍ന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ത്ഥ വസ്തുത അദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ലായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമെന്താണെന്ന് ക്യത്യമായി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും നേതാക്കള്‍ പറയുന്നു.
തിരുവനന്തപുരം/ബംഗുളുരു: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലില്‍ പോകുന്ന മത്സ്യ തൊഴിലാലികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ജൂണ്‍ 11 വരെ കനത്ത മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. കാലാവര്‍ഷം ശക്തിപ്പെടുന്നത് തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് താമസിക്കുന്നവര്‍ രാത്രി കാലങ്ങളില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം കനത്ത മഴ തുടരുന്ന കര്‍ണാടകത്തില്‍ വ്യാപക നാശനഷ്ടം. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെയും മഴയും കാറ്റും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകിയാണ് ഓടുന്നത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ പലഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യൂത ലൈനുകള്‍ തകര്‍ന്നിരിക്കുകയാണ്. മരം വീണ് മംഗളൂരുവില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നടപടിക്കെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നതാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചായിരുന്നു ഡിസിസി ഓഫീസിനു മുന്നിലെ പ്രതിഷേധം.
വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധ പ്രകടനം ഉയര്‍ന്നത്. കെ.എം മാണി രാജ്യസഭ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് ശവപ്പെട്ടികള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമെ ഡിസിസി ഓഫീസ് മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ സ്ഥാപിച്ചു.
ഉമ്മന്‍ ചാണ്ടിയും , ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ തുടങ്ങിയ പോസ്റ്ററുകളുമുണ്ട്. എന്നാല്‍ പേസ്റ്ററുകള്‍ ആര് സ്ഥാപിച്ചു എന്ന് വ്യക്തമല്ല.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു.
അതേസമയം, കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി എംപി മല്‍സരിക്കും. പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്. മാണിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജോസ് കെ മാണിയെ പരിഗണിച്ചത്.
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ് വി.കെ. നഗറില്‍ സജിത (24)യാണ് അറസ്‌റ്റിലായത്. ഇന്നലെ രാവിലെ നെല്ലിയാമ്പതി കേശവന്‍ പാറയ്‌ക്കു സമീപം ഇരുവരേയും സംശയാസ്‌പദമായി കണ്ടതിനെത്തുടര്‍ന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ തടഞ്ഞുവച്ച് പാടഗിരി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര്‍ പോലീസിന് കൈമാറി.
ഈ മാസം നാലിന് ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മൂന്നുവയസുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചിന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.
മൂന്നുവയസുള്ള മകനുമായി ചൊവ്വാഴ്‌ച കോയമ്പത്തൂരില്‍ എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല്‍ ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്‍കുട്ടി വീട്ടില്‍ നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില്‍ ബംഗളൂരുവിലെത്തി. അവിടെ ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങിയശേഷം ബംഗളൂരില്‍നിന്ന് യൂബര്‍ ടാക്‌സിയില്‍ കേരളത്തില്‍ തിരിച്ചെത്തി.
വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചിന് യുവതിയുടെ അച്‌ഛന്‍ ജോലി ചെയ്യുന്ന ചിറ്റിലഞ്ചേരി ജങ്‌ഷനിലുള്ള ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്‍പ്പിച്ച് വീണ്ടും നാടുവിട്ടു. തുടര്‍ന്നാണ് ഇവര്‍ നെല്ലിയാമ്പതിയിലെത്തിയത്. യുവതി ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയ ശേഷം അവര്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലുമാണ് യുവതിയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
യുഡി എഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിഷേധ സൂചകമായി കെ.എം. മാണി കൂടി ഉൾപ്പെട്ട യോഗത്തിൽ നിന്നാണ് സുധീരൻ ഇറങ്ങിപ്പോയത്. മാണി വരുന്നത് യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന് സുധീരൻ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തത്. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണ്.
ഇതിന് പാർട്ടി കനത്ത വില നൽകേണ്ടി വരും എന്നും സുധീരൻ പറഞ്ഞു. കേരള കോൺഗ്രസിന് സീറ്റ് നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. തന്റെ വിയോജിപ്പ് യു.ഡി.എഫ് യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.
ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ഇടവക വികാരി തപാല്‍ വകുപ്പിന് ധനകാര്യ സ്ഥാപനം. വിശ്വാസി ഇടവക വികാരിക്ക് എടത്വാ പോസ്റ്റ് ഓഫീസില്‍ നിന്നും അയച്ച രജിസ്‌റ്റേര്‍ഡ് കത്തിന് നല്‍കിയ തനിപ്പകര്‍പ്പ് രസീതില്‍ ആണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സി.എസ്.ഐ സഭയുടെ സ്ത്രീജന സഖ്യ പ്രവര്‍ത്തകയായി 50 വര്‍ഷത്തോളം വിവിധ ജില്ലകളില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ചതിനു ശേഷം സ്വന്തമായി വീടോ സ്വത്തുക്കളോ ഇല്ലാത്തതിനാല്‍ സഹോദര പുത്രന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന തലവടി വാലയില്‍ ബെറാഖാ ഭവനില്‍ സിസ്റ്റര്‍ വി.ടി.ഏലിക്കുട്ടി (82) അവിവാഹിതയാണ്.
ഇവര്‍ക്ക് ഇടവകയുടെ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക വികാരിക്ക് രജിസ്‌റ്റേര്‍ഡ് തപാലില്‍ കത്ത് അയച്ചത്. എന്നാല്‍ മഹായിടവകയുടെ ഓഫീസില്‍ നിന്നും ഉള്ള പ്രസിദ്ധീകരണമായ ‘ജ്ഞാന നിക്ഷേപം’ മാസിക കൃത്യമായി തപാലില്‍ ലഭിക്കുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. വാര്‍ദ്ധക്യ സഹജമായ അനാരോഗ്യം മൂലം ക്ഷീണാവസ്ഥയിലായ സിസ്റ്റര്‍ കത്തിലൂടെ മഹായിടവകയ്ക്കും തിരുമേനിമാര്‍ക്കും ഇടവകകളോടും നന്ദി അറിയിച്ചിട്ടുള്ളതിനാലും ഇടവകയുടെ പ്രാര്‍ത്ഥന ആവശ്യപ്പെട്ടും മരണശേഷം തന്റെ മൃതദേഹം അടക്കം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയതിനാലും ആണ് കത്ത് രജിസ്‌റ്റേര്‍ഡ് തപാലില്‍ അയച്ചത്.
തപാല്‍ വകുപ്പിന്റെ പിശക് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തിരുത്തുവാന്‍ ആവശ്യപ്പെട്ട് തപാല്‍ ആഫീസില്‍ ചെന്നെങ്കിലും മേല്‍വിലാസം കൃത്യമായതിനാല്‍ രസീതിലെ പിശകില്‍ കാര്യമില്ല എന്നുള്ള സമീപനം ആണ് സ്വീകരിച്ചത്. എന്നാല്‍ രസീതില്‍ മേല്‍വിലാസക്കാരന്റെയും അയച്ച വ്യക്തിയുടെയും പേരുകള്‍ തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനം പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഇവര്‍ തീരുമാനിച്ചു.
ചെന്നൈ: ഭൂമിയില്‍ നിന്നും 600 പ്രകാശവര്‍ഷം അകലെയായി പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടിറി (പിആര്‍എല്‍) ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ് കണ്ടെത്തിയത്.
ഭൂമിയേക്കാള്‍ 27 മടങ്ങ് വലിപ്പവും ആറ് മടങ്ങ് വ്യാസവുമുള്ള ഈ ഗ്രഹം സൂര്യനെ പോലെയുള്ള ഒരു നക്ഷത്രത്തിന് വലം വെയ്ക്കുന്നുണ്ട്. ഈ കണ്ടു പിടുത്തത്തോടെ ഗ്രഹങ്ങള്‍ കണ്ടുപിടിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേര്‍ന്നു.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍നൈസേഷന്‍ വെബ്‌സൈറ്റ് പ്രകാരം എപിക് 211945201 അല്ലെങ്കില്‍ കെ2-236 എന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഈ ചൂടന്‍ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഒരു ഭ്രമണം ഈ ഗ്രഹം പൂര്‍ത്തിയാകുന്നത് 19.5 ദിവസങ്ങള്‍ കൊണ്ടാണെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. നക്ഷത്രക്കൂട്ടത്തോട് തൊട്ടടുത്ത് കിടക്കുന്ന ഗ്രഹത്തിന്റെ പ്രതലത്തിലെ ചൂട് 600 ഡിഗ്രി സെല്‍ഷ്യസാണ്.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കണക്കാക്കി നോക്കിയാല്‍ ഈ ഗ്രഹം അതിന്റെ നക്ഷത്രത്തോട് ഏഴു മടങ്ങ് അടുത്താണ് കിടക്കുന്നത്. സൂപ്പര്‍ നെപ്റ്റിയൂണിന്റെ വിഭാഗത്തില്‍ പെടുന്ന ഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ രീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. മൗണ്ട് അബുവിലെ 1.2 എം ടെലിസ്‌കോപ്പുമായി പരാസിന്റെ സ്‌പെക്‌ട്രോഗ്രാഫ് സമന്വയിപ്പിച്ച് ഗ്രഹത്തിന്റെ മാസ് അളന്നാണ് കണ്ടു പിടുത്തം നടത്തിയത്.