ന്യൂഡല്‍ഹി: അഴിമതിക്കെതിരായി ശക്തമായി പ്രക്ഷോഭവുമായി ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അണ്ണാ ഹസാരെ വീണ്ടും സമരമുഖത്തെത്തുന്നു. രാംലീല മൈതാനത്താണ് സമരം ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടാണ് പുതിയ പോരാട്ടം അണ്ണാ ഹസാരെ ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തെ അനുഗമിച്ച് നിരവധിയാളുകളും രംലീല മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ശക്തമായ ലോക്പാല്‍ സ്ഥാപിക്കണമെന്നും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹസാരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, തലസ്ഥാനത്തു താന്‍ നടത്തുന്ന സത്യഗ്രഹം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മഹാത്മാഗാന്ധിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അണ്ണാ ഹസാരെ സമരപ്പന്തലിലെത്തിയത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുമാന്നാണ് കരുതുന്നത്. ‘പ്രതിഷേധക്കാരുമായി ഡല്‍ഹിയിലേക്കു വരുന്ന ട്രെയിനുകള്‍ നിങ്ങള്‍ റദ്ദാക്കി. അവരെ അക്രമത്തിനു നിര്‍ബന്ധിക്കുകയാണ് നിങ്ങള്‍. എനിക്കുവേണ്ടിയും പൊലീസിനെ അയച്ചു. പൊലീസ് സംരക്ഷണം വേണ്ടെന്ന് പലയാവര്‍ത്തി കത്തെഴുതി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ സംരക്ഷണം എന്നെ സഹായിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ കൗശലം ഇനി നടപ്പില്ല’ ഹസാരെ വ്യക്തമാക്കി.
രാജ്യം സാക്ഷ്യം വഹിച്ച വലിയ അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം വഹിച്ച വ്യക്തിയാണ് അണ്ണാ ഹസാരെ. യുപിഎ സര്‍ക്കാരിന്റെ നട്ടെല്ലൊടിച്ച സമരത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈ: ആറ് വയസുള്ളപ്പോള്‍ ബന്ധുവില്‍ നിന്ന് നേരിട്ട പീഡനത്തക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍കാല നടി ഡെയ്‌സി ഇറാനി. 1950കളില്‍ ബാലതാരവും പിന്നീട് നയാ ദൗര്‍, ദൂല്‍ കാ ഫൂല്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയയുമായ ഇറാനിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഒരു ബന്ധു തന്നെയായിരുന്നു എന്നെ ഉപദ്രവിച്ചത്. തനിക്കൊപ്പം മദ്രാസിലൊക്കെ ഷൂട്ടിംഗിന് അയാള്‍ വരുമായിരുന്നു. ഒരു ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ എന്നോട് മോശമായി പെരുമാറി. ലൈംഗികമായി ഉപദ്രവിച്ചു. എന്നെ ബെല്‍റ്റ് വെച്ച് അടിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”, ഡെയ്സി പറയുന്നു.
അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. സിനിമാ മേഖലയിലൊക്കെ അയാള്‍ക്ക് ചില പിടിപാടുകള്‍ ഉണ്ടായിരുന്നു. എന്റെ അമ്മയക്ക് എന്നെ എങ്ങനെയെങ്കിലും ഒരു സ്റ്റാറാക്കണമെന്നായിരുന്നു. മറാത്തി ചിത്രമായ ബേബി എന്ന സിനിമയിലൂടെയായിരുന്നു തന്റെ അരങ്ങേറ്റമെന്നും അവര്‍ പറഞ്ഞു.
ചില കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അയാള്‍ എന്നെ ബെല്‍റ്റ് കൊണ്ട് അടിച്ചതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ഞാന്‍ സ്റ്റുഡിയോയിലെത്തി. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ അമ്മയുടെ അടുത്തുപോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ കൊല്ലുന്ന ആ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.
ഞാന്‍ വളരുന്നതിന് അനുസരിച്ച് എനിക്ക് പുരുഷന്‍മാരോടും വെറുപ്പും ദേഷ്യവുമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ പുരുഷന്‍മാരെ പുച്ഛിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. പലരേയും കയ്യേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. അപ്പോഴൊന്നും ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ എന്റെ അമ്മയക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു.
ഇക്കാര്യം പിന്നീട് ബന്ധുക്കള്‍ എല്ലാം അറിഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായിരുന്നില്ല. എന്റെ മൂന്ന് മക്കള്‍, സഹോദരിമാര്‍ എല്ലാവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നത്. ഇത് ഒരു പക്ഷേ സെന്‍സേഷണലാവാം. നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിച്ചേക്കും. അതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല. അത്രയേ ഉള്ളൂ
പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്പോള്‍ സ്‌പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരുദിവസം മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം അമ്മ എന്നെ തനിച്ച് വിടുകയും ചെയ്തു.
ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്‌പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ എന്നോട് പൊട്ടിത്തെറിച്ചുവെന്നും ഡെയ്‌സി പറഞ്ഞു.
പ്രണവ് രാജ്
ന്യുഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി . കെജരിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ സത്യസന്ധതയും , സത്യം എന്നും കെജരിവാളിനെ ജയിപ്പിക്കുമെന്നുമാണ് കോടതിയുടെ ഈ നടപടി തെളിയിക്കുന്നത് . സ്വയം നാണം കെട്ടുകൊണ്ട് ബി ജെ പി ക്ക് വേണ്ടി വീട് പണി ചെയ്യുന്ന ഒരു സംവിധാനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും അവര്‍ തെളിയിച്ചു . അതോടൊപ്പം ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അന്വേഷണം പോലും നടത്താതെ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട് നല്‍കുന്ന ഒരു റബര്‍ സ്റ്റാമ്പ് മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രപതിയെന്നും ഈ കോടതി വിധിയിലൂടെ തെളിഞ്ഞു .
ഡല്‍ഹിയിലെ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി . തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും എം എല്‍ എമാരുടെ ഭാഗം കേള്‍ക്കാതെയാണ് അവരെ അയോഗ്യരാക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു . എം എല്‍ എമാരുടെ പരാതി കമ്മീഷന്‍ വീണ്ടും കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സത്യം വിജയിച്ചുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതി വിധിയോട് പ്രതികരിച്ചു . ഇത് ജനങ്ങളുടെ വിജയമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു . ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തെറ്റായ രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത് . കോടതി ഡല്‍ഹി ജനതയ്ക്ക് നീതി നല്‍കിയിരിക്കുന്നു . ഈ വിജയത്തില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് 20 ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ അയോഗ്യരാക്കപ്പെട്ടത് . എം എല്‍ എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപദവിയായി മാറിയത് . എം എല്‍എമാര്‍ ഇരട്ടപദവി പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചത് ഇരട്ട പദവിയാണെന്ന പരാതി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കഴിഞ്ഞ ജനുവരി 19ന് ഇവരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ രാഷ്ട്രതിക്ക് കൈമാറിയിരുന്നു . മറ്റ് പല സംസ്ഥാനങ്ങളിലും ഇരട്ട പദവികള്‍ വഹിച്ച് കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന എം എല്‍ എ മാര്‍ ഉള്ളപ്പോള്‍ , ഒരു രീതിയിലുമുള്ള സാമ്പത്തിക ലാഭവും സ്വീകരിക്കാതെയാണ് ആം ആദ്മി എം എല്‍ എ മാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഈ ഇരട്ട പദവികള്‍ ഏറ്റെടുത്ത് സുതാര്യമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് .
ഇതൊന്നും കേള്‍ക്കാനോ , അന്വേഷിക്കാനോ തയ്യാറാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ ലഭിച്ച ഉടന്‍ തന്നെ രാഷ്ട്രപതി അതില്‍ ഒപ്പുവച്ചു. ഇതോടെ എ എ പിയുടെ 20 എം എല്‍എമാര്‍ അയോഗ്യരായി . 21 എം എല്‍ എമാര്‍ക്ക് എതിരെയായിരുന്നു പരാതി . ഇതില്‍ ഒരാള്‍ നേരത്തെ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആഘോഷത്തോടെയാണ് ആം ആദ്‌മി പ്രവര്‍ത്തകര്‍ ഈ കോടതി വിധിയെ വരവേറ്റത് . ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച് മുന്നേറുന്ന കെജരിവാള്‍ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഓരോ കുതന്ത്രങ്ങളും അവര്‍ക്ക് തന്നെ വിനയായി മാറികൊണ്ടിരിക്കുന്നു . അതോടൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ മികച്ച ഭരണവും , കെജരിവാള്‍ എന്ന വ്യക്തിയുടെ സത്യസന്ധതയും സ്വീകാര്യതയും രാജ്യം മുഴുവനിലേയ്ക്ക് പടരുന്നതിനും ഈ കോടതി വിധി സഹായകമാകും .
തിരുവനന്തപുരം: കേരള കോണ്‍ഗ്രസും കെ.എം.മാണിയുമായി സഹകരിക്കുന്ന വിഷയത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മറ്റൊരു മുന്നണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം ചര്‍ച്ചയാകും.
മാണിയുമായി സഹകരിക്കുന്നത് കേരളത്തിലെ മാത്രം പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്നാണ് അനുയോജ്യമായ തീരുമാനമെടുക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോഴിക്കോട്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും എംടി പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.
തന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കരുതെന്നായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കുറിപ്പ് ഒരു വിദ്യാര്‍ത്ഥി കൈമാറിയതിനെത്തുടര്‍ന്നാണ് നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി ചുള്ളിക്കാട് രംഗത്തെത്തിയത്.
ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ ചുള്ളിക്കാടിന്റെ വാദത്തെ എതിര്‍ത്തു. എല്ലാവരും ഇത്തരം പ്രസ്താവനകള്‍ ഇറക്കിയാല്‍ ഭാഷ എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യമാണ് രാധാകൃഷ്ണന്‍ ഉന്നയിച്ചത്.
കണ്ണൂര്‍: വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് സിഐടിയു തൊഴില്‍ വിലക്കിയത്. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ബൈക്കിലെത്തിയ അജ്ഞാതരാണ് വീടിന് കല്ലെറിഞ്ഞത്.
സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്. സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.
എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഐഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.
ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഐഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന് ശുഹൈബിനെ വധിച്ച കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണവുമായി കെ.സുധാകരന്‍. കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ കഴിയുന്ന ആകാശിനെ കാണാന്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് അധികൃതര്‍ സൗകര്യമൊരുക്കുന്നതായും യുവതി ആകാശിനൊപ്പം പകല്‍ മുഴുവന്‍ ചെലവഴിച്ചതായും സുധാകരന്‍ ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ആകാശിന് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും ആകാശിന്റെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു. ജയിലില്‍ എല്ലാ സ്വാതന്ത്ര്യവും ആകാശിനുണ്ട്. മൂന്ന് ദിവസങ്ങളായി പല തവണ ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരമൊരുക്കി.
ഇത് കൂടാതെ മറ്റു പല സഹായങ്ങളും ആകാശിന് ജയിലധികൃതര്‍ നല്‍കുന്നുണ്ട്. ശുഹൈബ് വധക്കേസ് പ്രതികളെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് സ.ിപി.പി.ഐ.എമ്മിന്റെ എല്ലാ വിധ പിന്തുണയും ലഭിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ ഒരംഗം കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു. ബിഎസ്പിയുടെ അനില്‍ സിങാണ് കൂറുമാറി വോട്ട് ചെയ്തത്. താന്‍ ബിജെപിക്കാണ് വോട്ട് ചെയതതെന്ന് അദ്ദേഹം വോട്ടെടുപ്പിന് ശേഷം പറഞ്ഞു. കഴിഞ്ഞ ദിവസം അനില്‍ സിങ് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. സ്വതന്ത്ര എംഎല്‍എ അമന്‍മണി ത്രിപാദിയും ബിജെപിക്കാണ് വോട്ട് ചെയ്തത്.
യുപിയിലെ പത്ത് രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും വിജയം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ബിഎസ്പിയും ബിജെപിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ള വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ഏഴ് എംല്‍എമാരുടെ പിന്തുണയും ബിഎസ്പിക്കാണ്. കൂടാതെ മറ്റു സ്വതന്ത്ര എംഎല്‍എമാരും നേരത്തെ പിന്തുണ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ സ്വന്തം എംഎല്‍എ പോലും കൂറുമാറിയത് ബിഎസ്പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 37 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.
എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. എസ്പിക്കായി ജയ ബച്ചനും ബിഎസ്പിക്കായി ഭീം റാവു അംബേദ്ക്കറുമാണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടേയും ലോക്‌സഭാ മണ്ഡലങ്ങളിലേറ്റ കനത്ത തോല്‍വിയില്‍ നിരാശരായ ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് പിടിച്ചെടുക്കാന്‍ കച്ചമുറുക്കിയാണ് രംഗത്തിറങ്ങിയത്.
മലപ്പുറം: കേരളത്തിലും ദുരഭിമാനക്കൊല. മലപ്പുറത്ത് ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയ യുവതിയെ വിവാഹത്തലേന്ന് പിതാന് കുത്തിക്കൊലപ്പെടുത്തി. അരീക്കോട് പൂവത്തിക്കണ്ടിയിലാണ് സംഭവം. ആതിര രാജന്‍ (22) ആണ് കൊല്ലപ്പെട്ടത്. ബ്രിജേഷ് എന്ന യുവാവുമായി ആതിരയുടെ വിവാഹം ഇന്ന് നടക്കാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ആതിരയുടെ പിതാവ് രാജന് ഈ വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. പിന്നീട് ഇയാളുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. ഇന്നലെ വീണ്ടും വിവാഹത്തിലുള്ള അനിഷ്ടം ഇയാള്‍ പ്രകടിപ്പിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലയില്‍ അവസാനിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന്‍ വലിച്ചിറക്കി കുത്തിവീഴ്ത്തുകയായിരുന്നു.
അതേസമയം ആതിരയുടെ പിതാവ് ഈ വിവാഹത്തിന് സമ്മതിച്ചത് പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണെന്ന് പ്രതിശ്രുത വരനായി ബ്രിജേഷ് പറഞ്ഞു. വിവാഹം തീരുമാനിച്ച ശേഷവും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തങ്ങളുടെ ബന്ധം സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു രാജന്‍.
ഇതേത്തുടര്‍ന്ന് ആതിര കുറച്ചുകാലം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് തങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ പോയി സംസാരിക്കുകയും വിവാഹത്തിയതിയടക്കം തീരുമാനിച്ചത് പോലീസ് മേല്‍നോട്ടത്തിലായിരുന്നെന്നും ബ്രിജേഷ് വെളിപ്പെടുത്തി.
ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രതിരോധ ബജറ്റില്‍ അനുവദിച്ച തുക സേന ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവ്. പ്രതിരോധ സഹമന്ത്രിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്കെല്ലാം കൂടി അനുവദിച്ചിരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ആയുധങ്ങളും യുദ്ധവിമാനങ്ങളും കപ്പലുകളും ഇതര സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്ന തുകയേക്കാളും 76,765 കോടി രൂപ കുറവാണ് 2018-19 വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടിരുന്നത് 1.60 ലക്ഷം കോടി രൂപയായിരുന്നു എന്നാല്‍ പ്രതിരോധ വകുപ്പ് ഇത് വെട്ടിക്കുറച്ച് 83,434 കോടി രൂപയാക്കി.
ഉദ്യോഗസ്ഥരുടെ ശമ്പളം, ഉപകരണങ്ങളുടെ പരിപാലനം തുടങ്ങിയവയ്ക്ക് ആവശ്യമായ തുക, ഇതര ചെലവുകള്‍ എന്നിവക്കായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ട തുകയില്‍ നിന്ന് ഏതാണ്ട് 35,371 കോടി രൂപ കുറവാണ് അനുവദിക്കപ്പെട്ടത്. ആകെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ചൈനയും പാകിസ്ഥാനുമായിട്ടുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ തുക അനുവദിക്കാത്തതില്‍ മൂന്ന് സൈനികവിഭാഗങ്ങളുടെ മേധാവികളും അസംതൃപ്തരാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫണ്ടില്‍ വരുത്തിയ ഗണ്യമായ കുറവ് വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിനെ അറിയിച്ചു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ത്യന്‍ സൈന്യം അടിയന്തര സാഹചര്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ബുദ്ധിമുട്ടുകയാമെന്നും അദ്ദേഹം പറയുന്നു. സൈന്യം ഉപയോഗിക്കുന്ന 68 ശതമാനം ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പഴഞ്ചനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരസേന പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടതിലും 17,756 കോടി രൂപ കുറവാണ് അനുവദിച്ചത്. മറ്റു വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിരുന്ന തുകയിലും 24,755 കോടി കുറവാണ് അനുവദിച്ചിരിക്കുന്നത്. നാവികസേനയുടെ കാര്യവും സമാനമാണ്. പ്രവര്‍ത്തന മൂലധനത്തില്‍ 37,932 കോടി കുറവാണ് അനുവദിക്കപ്പെട്ടത്. വ്യോമസേനക്ക് ലഭിച്ച തുകയിലും ആവശ്യപ്പെട്ടതിനേക്കാള്‍ 41,924 കോടി രൂപയുടെ കുറവുണ്ട്.