India

ആറു വയസ്സുള്ള പെൺകുട്ടിയെ തോളിലേറ്റി കാനനപാതയിലൂടെ ശബരിമലയ്ക്കു പോയ തീർഥാടകനെ രാത്രി കാട്ടാന കുത്തിക്കൊന്നു. എന്നാൽ തോളിലുണ്ടായിരുന്ന കുഞ്ഞിനെ ദൂരേക്ക് എറിഞ്ഞതിനാൽ കുട്ടി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻ റോഡ് ഈസ്റ്റ് തെരുവിൽ പരമശിവം ആണു മരിച്ചത്. സഹോദരിയുടെ മകൾ ദിവ്യയെ തോളിലെടുത്തു നടക്കുകയായിരുന്ന പരമശിവത്തിന്റെ മുന്നിലേക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്.

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു.മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്. ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ. ഖനനം പൂര്‍ണമായി നിര്‍ത്തുന്നത് പ്രയോഗിമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്.

‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപെടണം എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു.

കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഖനനം നിര്‍ത്തും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിന് മുഖ്യമന്ത്രിെയയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എംഎല്‍എയുെട തീരുമാനം.

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരായ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. യുവതികള്‍ ദര്‍ശനം നടത്തിയതായി വ്യക്തമായതോടെ തന്ത്രിയുടെ നിര്‍ദേശ പ്രകാരം നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. എന്നാല്‍ ശുദ്ധിക്രിയ മാത്രമല്ല അയിത്താചാര പ്രകാരമുള്ള ചില ക്രിയകളും സന്നിധാനത്ത് നടന്നതായിട്ടാണ് സൂചന.

അയിത്താചാര പ്രകാരമുള്ള ക്രിയകള്‍ ഇന്ത്യന്‍ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. അയിത്താചാരപ്രകാരമുള്ള ക്രിയകള്‍ നടന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ സൂചന നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ തന്ത്രക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. നവോത്ഥാന സംരക്ഷണത്തിനായി പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ നേടിയ സര്‍ക്കാര്‍ ഇക്കാര്യത്തിലും അവരുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്.

സ്ത്രീകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയുമാണ് ഇത്തരം അയിത്ത ആചാരങ്ങള്‍ നിലനിന്നിരുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ശബരിമലയില്‍ അയിത്തവുമായി ബന്ധപ്പെട്ട ശുദ്ധിക്രിയയാണ് നടന്നതെങ്കില്‍ തന്ത്രിക്കെതിരെ നിയമ നടപടി ഉള്‍പ്പെടെയുണ്ടാകും. തന്ത്രിയുടെ വിശദീകരണം ലഭിച്ചാലുടനെ വിവിധ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. മകരവിളക്കിന് മുന്‍പ് വീണ്ടും പരിഹാരക്രിയ നടത്തുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു.

കുഞ്ചറിയാ മാത്യൂ

കേരളത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ശ്രോതസ്സുകളിലൊന്നായ വിനോദ സഞ്ചാര മേഖലയെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായി പരാതി. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ബ്രിട്ടണ്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടവും സംഘര്‍ഷവുമുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇടവിട്ടുണ്ടാകുന്ന ഹര്‍ത്താലുകള്‍ തന്നെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രധാന്യം നല്‍കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഗുണകരമല്ല. ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം നല്‍കുന്നവര്‍ പലപ്പോഴും വിനോദ സഞ്ചാരികളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിക്കാറുണ്ടെങ്കിലും ഇതൊരിക്കലും പ്രായോഗികമായ സമീപനം ആകാറില്ല. വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി ഒരു പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്താനും തയ്യാറാകാറില്ല.

ഹര്‍ത്താലിനോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടു കൂടി കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കുന്നതെന്ന് അറിയിച്ച ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.

ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ ചെവി നേപ്പാളിയായ ഹോട്ടല്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുലശേഖരത്തിനു സമീപത്തെ ഒരു ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു സമീപം എത്തിയിരുന്നു.

ഇതിനിടെ ഹോട്ടല്‍ ആഹാരത്തെപ്പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ഹോട്ടലിലെ സപ്ലെയറായ നേപ്പാള്‍ സ്വദേശിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതു സംഘര്‍ഷത്തിലേക്കെത്തി. തുടര്‍ന്ന് പരസ്പരം അസഭ്യവര്‍ഷവും കസേരകള്‍ കൊണ്ട് അടിയും തുടങ്ങി.

സംഭവമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ മദ്ധ്യസ്ഥതയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിമദ്ധ്യേ യുവാക്കളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയുമായി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരിശം മൂത്ത ഇയാള്‍ യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു. യുവാവിന്റെ ചെവിയുടെ കാല്‍ ഭാഗത്തോളം നഷ്ടപ്പെട്ടു. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കുട്ടിക്കാനം പള്ളിക്കുന്നില്‍ കാര്‍ മറിഞ്ഞ് ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ആന്ധ്ര സ്വദേശി കൃഷ്ണനാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തും. ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിരക്ക് ഏകീകരിച്ച് എയര്‍ഇന്ത്യ ഇറക്കിയ ഉത്തരവിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയനീക്കം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. ഈ മാസം 11, 12 തീയതികളില്‍ ദുബായ്, അബുദാബി എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി മുമ്പാകെ വിഷയം പ്രവാസി സംഘടനപ്രവര്‍ത്തകര്‍ ഉന്നയിച്ചു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്രനിലപാട് അവസാനിക്കണമെന്നാണ് ആവശ്യം. പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ സൗജന്യമായിട്ടാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുമായി സംവദിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച യു.എ.ഇയിലെത്തും. പ്രവാസി തൊഴിലാളികൾ, വ്യവസായികൾ, വിദ്യാർഥികൾ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. രണ്ടുദിവസത്തെ സന്ദർശനം വിജയിപ്പിക്കാൻ കേരളത്തിൽ നിന്നടക്കം നേതാക്കൾ യു.എ.ഇയിലെത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുമായി കൂടിക്കാഴ്ചയ്ക്കെത്തുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനം വൻവിജയമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസിൻറെ പോഷകസംഘടനകളും നേതാക്കളും. 11ന് വൈകിട്ട് നാലിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിച്ചു കരുത്തുതെളിയിക്കുകയാണ് ലക്ഷ്യം. യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം വൻ പങ്കാളിത്തമുള്ള സ്വാഗതസംഘയോഗങ്ങളും പ്രവർത്തക കൺവെൻഷനുകളും തുടരുകയാണ്.

കേരളത്തിൽ നിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ആൻറോ ആൻറണി തുടങ്ങിയവർ പ്രചരണത്തിൻറെ ഭാഗമായി യു.എ.യിലെത്തി. കെ.എം.സി.സി പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ദുബായിലേയും അബുദാബിയിലേയും ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിൽ രാഹുൽ മുഖ്യാതിഥിയായിരിക്കും. തൊഴിലാളികളുടെ ക്യാംപ് സന്ദർശനം, വിദ്യാർഥികളുമായുള്ള സംവാദം, അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശനം എന്നിവയും അജണ്ടയിലുണ്ട്.

തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും അക്രമം. തിരുവനന്തപുരത്ത് എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്താണ് ഈ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത്. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകള്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.

പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കിയതോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്ന് സമരക്കാര്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ സമരക്കാരെ തടഞ്ഞതോടെ സംഘര്‍ഷമായി. മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു.

പതിനഞ്ചോളം പേരാണ് ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ ആക്രമണം തുടങ്ങിയതെന്നും മാനേജര്‍ പറയുന്നു. മാനേജര്‍ കന്റോണ്‍മെന്റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.

ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സായിജി നഗ്‌രി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം നടന്നത്.

ഇന്നലെ രാത്രിയാണ് കട്ടാരിയസുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവച്ച് ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത്. അദ്ദേഹത്തിന്റെ തലയിലും കണ്ണിലുമാണ് വെടിയേറ്റത്. റെയില്‍വേ അധികാരികള്‍ മാലിയ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു.മൃതദേഹം മാലിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Copyright © . All rights reserved