ലക്‌നൗ: ഉത്തര്‍പ്രദേശിലെ 131 കലാപക്കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 2013ലുണ്ടായ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കനൊരുങ്ങുന്നത്. 62 പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്ത കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്.
കലാപങ്ങളോടനുബന്ധിച്ചുള്ള വ്യാജകേസുകളാണ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കലാപങ്ങളുമായി ബന്ധപ്പെട്ട് 1455 പേരെ പ്രതികളാകളാക്കി 503 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 131 കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. ഇവയില്‍ പലകേസുകളിലും ചുരുങ്ങിയത് 7വര്‍ഷമെങ്കിലും തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പാറ്റ്‌ന: ആശുപത്രിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തിയ യുവതി മരിച്ചു. മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയില്‍ മാര്‍ച്ച് 19 ാം തിയതിയായിരുന്നു യുവതിയുടെ ഓപ്പറേഷന്‍. ആശുപത്രിയില്‍ വൈദ്യൂതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെയും മൊബൈല്‍ ഫോണിന്റെയും വെളിച്ചത്തില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
സര്‍ദാര്‍ ആശുപത്രിയിലെ ചികിത്സയില്‍ തൃപ്തരാവാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സ്ത്രീ അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ആന്തരിക രക്ത സ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ് ആശുപത്രിയിലെത്തുമ്പോള്‍ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്നും അതുകൊണ്ടാണ് വൈദ്യൂതിയില്ലാത്തത് കണക്കിലെടുക്കാതെ ്അടിയന്തരമായി ഓപ്പറേഷന്‍ നടത്തിയതെന്നും അധികൃതര്‍ പറയുന്നു.
ടോര്‍ച്ച് വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തിയ സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ഏപ്രിലില്‍ യു.പി മൗ ജില്ലയിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ച അവസ്ഥയില്‍ ചെറിയ കുട്ടിയുടെ ഓപ്പറേഷന്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ നടത്തുന്നതിന്റെ വീഡിയോ വാര്‍ത്തയായിരുന്നു. ആശുപത്രികളില്‍ വൈദ്യൂതി മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുന്നതിനായി നിരന്തരം അധികൃതരെ സമീപിക്കാറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
#WATCH: A woman is operated upon in torch light at Sadar Hospital in Saharsa as there was no electricity at that time in the hospital. #Bihar pic.twitter.com/HN6T5I2683
— ANI (@ANI) March 19, 2018
കൊച്ചി: കൊച്ചിയിലെ കറുകപ്പിള്ളിക് സമീപത്തുള്ള പാല്‍, തൈര് തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ കോര്‍പറേഷന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖമായ പല ലെസ്സി ഷോപ്പുകളിലും ആവശ്യമായ പാല്‍, തൈര്, ഫ്‌ളേവറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്.
അബ്ദുള്‍ ഷുക്കൂര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ സ്ഥാപനത്തില്‍ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പട്ടിക്കാട്ടം വരെ മുറിയില്‍ ഉള്ളതായി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
https://www.facebook.com/abdul.shukkoor.712/videos/1734554099974791/
https://www.facebook.com/abdul.shukkoor.712/videos/1734554879974713/
അബ്ദുള്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്;
#ലസ്സി ലവേഴ്സ് ഇവിടെ വരൂ….
എറണാകുളം സിറ്റിയിലെ പുതിയ ട്രെന്‍ഡ് ആയ ലസ്സി ഷോപ്പുകളിലേക് തൈര്, പാല്‍, ഫ്ളെവേഴ്‌സ് തുടങ്ങിയവ ഡിസ്ട്രിബൂട് ചെയ്യുന്ന സ്ഥലത്ത് (കറുകപ്പിള്ളിക് സമീപം) നേരിട്ട് പോയ കണ്ട കാര്യങ്ങള്‍ എല്ലാവര്‍ക്കും ആയിട്ട് സമര്‍പ്പിക്കുന്നു. കുഞ്ഞു കുട്ടികള്‍ വരെ കുടിക്കുന്ന ഇത്,ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ ഇവന്മാര്‍ക് എങ്ങനെ തോന്നുന്നു….
വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് ലസ്സി നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്…
നായ കാഷ്ടം മുതല്‍ എല്ലാത്തരം വെസ്റ്റുകള്‍ ഇതിനകതുണ്ട്…
അസഹ്യമായി ചീഞ്ഞു നാറുന്നുണ്ട് ഇവിടെ മുഴുവന്‍, ബാത്‌റൂമും തൈര് കടയുന്നതും എല്ലാം ഒരുമിച്ചു ആണെന്ന് തോന്നുന്നു,
തൈര് നിറച്ച കന്നാസ് നിലത്തു മറിഞ്ഞു വീണത് തിരിച്ചു അതിലേക്ക് തന്നെ ആക്കിയതിന്റെ അടയാളങ്ങള്‍ ഇവിടെ കാണാനുണ്ട്…
കോര്‍പറേഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വന്നു എല്ലാം ക്സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇനിയും ലസ്സി കുടിക്കണം എന്ന് തോന്നുന്നവര്‍ ഇതൊക്കെ ഒന്ന് കാണുക.
21/03/18 8:00
Abdul Shukkoor
ഇനി തീരുമാനിക്കുക…
Share max….
കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്രൂരപ്രവര്‍ത്തി ചെയ്ത ചെറുമകള്‍ ദീപയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ കണ്ട പോലീസ് ദീപക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദീപയുടെയും രണ്ട് പ്രായമായ അമ്മമാരുടെയും ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിത സാഹചര്യത്തിലാണ് ദീപയുടെ രണ്ട് മക്കളും പ്രായമായ അമ്മയും മുത്തശ്ശിയും ജീവിക്കുന്നത്.
എട്ടു വര്‍ഷം മുന്‍പാണ് ദീപയെയും മക്കളെയും തനിച്ചാക്കി ഭര്‍ത്താവ് നാടുവിട്ടു പോകുന്നത്. ഇതിനു ശേഷം ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റി ജീവിക്കുകയാണ് ദീപ. അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്തത് കൊണ്ട് ടൗണിലെ തയ്യല്‍ കടയിലുണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ വിടീന്റെ ഏക വരുമാനം അമ്മയ്ക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ്. തുച്ഛമായ ഈ തുകകൊണ്ട് ഒരു കൂടുംബം മുന്നോട്ട് കൊണ്ടു പോകുക അസാധ്യമാണ്. പട്ടിണിയിലാണെന്ന് കണ്ടറിഞ്ഞ് ആരെങ്കിലും തരുന്ന സഹായമാണ് പലപ്പോഴും ഇവരുടെ വിശപ്പകറ്റിയിരുന്നത്.
മുത്തശ്ശിയെ മര്‍ദ്ദിച്ച ദിവസം അയല്‍വാസിയായ ഒരാളുമായി ദീപ വഴക്കിട്ടിരുന്നു. പ്രശ്‌നം കയ്യാങ്കളി വരെയെത്തി. ആ സമയത്തുണ്ടായ പ്രകോപനമാണ് മുത്തശ്ശിയോട് അത്തരത്തില്‍ പെരുമാറാന്‍ ദീപയെ പ്രേരിപ്പിച്ചത്. സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ദീപയെപ്പറ്റി നല്ലതു മാത്രമാണ് മുത്തശ്ശി പറഞ്ഞത്. മകള്‍ ചെയ്ത തെറ്റിന് ആ അമ്മ മാപ്പ് നല്‍കി കഴിഞ്ഞിരുന്നു. മൂവരും ഇപ്പോള്‍ അത്താണിയിലെ അഗതി മന്ദിരത്തിലാണ് താമസം. ലീഗല്‍ അതോറിറ്റിയാണ് ഇവരെ അവിടെയെത്തിച്ചിരിക്കുന്നത്. ഇനി ഇവര്‍ക്ക് ആവശ്യം അടച്ചുറപ്പുള്ള ഒരു വീടും ദീപയ്ക്ക് കുടുംബം പോറ്റാന്‍ കഴിയുന്ന ജോലിയുമാണ്. അത് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് ചോദ്യം?
കേരളത്തിന്റെ ഔദ്യോഗിക ഫലം ഇനി ചക്ക. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.
ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.
പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനവും നശിച്ചു പോകുന്നു. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാല്‍, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്‌കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.
ഹൈമാവതിയെക്കുറിച്ച് നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. കാര്യവട്ടം സ്വദേശി ആശംസ് ജോയിയുെട തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. അപകടത്തിന് ശേഷം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന്‍ ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരുക്കേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആശംസിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.
കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് ദുരൂപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടി കാണിച്ച് അന്വേഷണ സംഘം രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും കൈമാറാന്‍ സാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും മറ്റു സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.
വിചാരണാ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകള്‍ പരിശോധിക്കാനുള്ള അനുമതി നേരത്തെ കോടതി നല്‍കിയിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന 600ഓളം വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. എം.ബി.ബി.എസ് പരീക്ഷ വിജയിക്കാന്‍ ഉത്തരക്കടലാസ് എഴുതി നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജന്മാരെ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
തിങ്കളാഴ്ച മുസഫനഗര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുകയും. പിന്നീട് പരീക്ഷ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവ ഫയലില്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘങ്ങള്‍ യൂപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുന്നതിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്ന തുക. ഇതര പ്രൊഫഷണല്‍ കോളേജ് വിദ്യര്‍ത്ഥികളില്‍ നിന്ന് 40000 രൂപ മുതല്‍ 50000 രൂപ വരെ ഈടാക്കുന്നു.
കുട്ടികളുടെ മരണവും ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി എച്ച്‌ഐവി പടര്‍ന്നു പിടിച്ച സംഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് പരീക്ഷാ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വരുന്നത്. വരും നാളുകളില്‍ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ജോജി തോമസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ സത്യസന്ധതയെ എതിരാളികള്‍ പോലും സംശയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരില്‍ മാപ്പുപറയുന്ന തിരക്കിലാണ് അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ മേല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് , അവരെ കരിവാരി തേക്കുന്ന വൈകൃതം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് കെജ്‌രിവാള്‍ എന്ന് പ്രചരിപ്പിക്കുവാന്‍ ഈ അവസരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും , മാധ്യമങ്ങളും നന്നായി ഉപയോഗിക്കുന്നുണ്ട് . രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ചിരിക്കുന്ന ഐ ടി സെല്ലുകളെ ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള കെജരിവാള്‍ വിരുദ്ധ പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട് .
എന്നാല്‍ അഴുക്കുചാലുകള്‍ നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാതെ നില്‍ക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായ കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് , ജനങ്ങളുടെ ഇടയിലും സോഷ്യല്‍ മീഡിയയിലും കെജ്‌രിവാളിന് അനുകൂലമായി ഉണ്ടായ ചലനങ്ങള്‍ തുറന്ന് കാട്ടുന്നത്. വന്‍കിട മാധ്യമങ്ങളുടെ സഹായത്തോടെ വലിയ തോതിലുള്ള പ്രചാരണം കെജ്‌രിവാളിന്റെ മാപ്പുപറച്ചിലുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാത്ത വ്യക്തിത്വങ്ങളായ എ.കെ ആന്റണി , മനോഹര്‍ പരീക്കര്‍ , വി . എസ് അച്യുതാനന്ദന്‍ തുടങ്ങിയവരുടെ പിന്‍തലമുറക്കാരനായി ജനങ്ങള്‍ മനസില്‍ താലോലിക്കുന്ന കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്.
അഴിമതി ആരോപണങ്ങളില്‍ കെജ്‌രിവാളിനെ നിരായുധനാക്കിയതില്‍ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല പ്രമുഖ ദേശീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുത്തതായി കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വീടും ഓഫീസും റെയ്ഡ് ചെയ്യുക എന്ന വളരെ അസ്വാഭാവികമായ നീക്കത്തിന് തക്കതായ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ പ്രസ്തുത ഏജന്‍സികള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ , കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ ഗഡ്കരി , അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയ തുടങ്ങിയവരോടാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അപകീര്‍ത്തി കേസുകളില്‍ മാപ്പുപറഞ്ഞത് . അകാലിദള്‍ നേതാവ് മജിതിയോട് മാപ്പു പറഞ്ഞത് എ.എ.പിയുടെ പഞ്ചാബ് ഘടകത്തില്‍ ഭിന്നതയ്ക്കും സംസ്ഥാന അധ്യക്ഷന്റെ രാജിക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട കെജ്‌രിവാളിന്റെ തന്ത്രപരമായ പിന്‍മാറ്റമാണ് മാപ്പുപറച്ചില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അഴിമതിയുടെ പൂരപറമ്പായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സന്നാഹങ്ങളുമായി കെജ്‌രിവാള്‍ ശക്തമായി ആഞ്ഞടിക്കാനാണ് സാധ്യത . മാത്രമല്ല കേസുകളുടെ നൂലാമാലകളില്‍ നിന്ന് ഒഴിവായി ഡല്‍ഹി ഭരണത്തിലും , അതോടൊപ്പം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനുമാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .