India

സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി റീജനല്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അതിന് പിന്നാലെ സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് വനിതാ ജയിലിലെത്തി അന്വേഷണം തുടങ്ങി. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി.ഐ.ജി കണ്ണൂരിലെത്തിയത്.

ജയില്‍ സൂപ്രണ്ട്, ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവരുമായി ഡി.ഐ.ജി സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. റിമാന്റ് പ്രതിയുടെ മരണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഐ.ജി. അതിനിടെ സൗമ്യയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഡയറിയിലെ വാക്കുകള്‍ ആത്മഹത്യ സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന പൊലീസിനെ കുഴയ്ക്കുകയാണ്. ‘അവന്‍’ എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ച്‌ ഡയറി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മൂത്ത മകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്താണ് കുറിപ്പ്. അതില്‍ പ്രധാന വരികള്‍ ഇങ്ങനെ: ‘കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്കു ജീവിക്കണം.

മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.’ അതേസമയം, കൂട്ടക്കൊല കേസില്‍ നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സി.ഐയും മരണശേഷം കേസ് അന്വേഷിക്കുന്ന എസ്.ഐയും പറയുന്നത് ഇത്തരത്തിലുള്ള ഒരു കുറിപ്പ് ഇല്ലെന്നാണ്.

എന്നാല്‍ ജയിലിലെത്തിയ ശേഷം സൗമ്യ ഒട്ടനവധി കുറിപ്പുകളും കവിതകളും എഴുതിയിട്ടുണ്ട്. സൗമ്യയുടെ സെല്ലില്‍ നിരവധി കുറിപ്പുകള്‍ ഉണ്ടെന്നും ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ജയില്‍ അധികൃതര്‍ അനുവദിച്ചതിന് പുറമെ നോട്ട്ബുക്കുകള്‍ സൗമ്യ പണം കൊടുത്ത് വാങ്ങിയിരുന്നു. കുറിപ്പ് ശരിയാണെങ്കില്‍ പ്രതിക്കൂട്ടിലാകുന്നത് പൊലീസായിരിക്കും. ആരെ സഹായിക്കാനാണ്, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന സത്യം പുറത്തുകൊണ്ടുവരേണ്ടിവരും. പൊലീസ് എന്തിന് ഇക്കാര്യങ്ങള്‍ മറച്ചു വച്ചു എന്നതും സംശയത്തിന് ഇടയാക്കും. പ്രദേശത്തെ ഒരു മുന്‍ സി.പി.എം പ്രവര്‍ത്തകനായ ഇപ്പോള്‍ മത സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേരും മറ്റ് രണ്ട് പേരുകളും നേരത്തെ സൗമ്യയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇവരെ ഉള്‍പ്പെടെ നിരവധി ആളുകളെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സൗമ്യ അന്ന് താന്‍ മാത്രമാണ് കുറ്റവാളിയെന്ന് പറയുകയും ചെയ്തിരുന്നു.

പൊലീസ് ഇതാണ് ശരിവച്ചത്. അങ്ങനെയെങ്കില്‍ ജയിലിലെത്തിയ സൗമ്യയുടെ മനംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. റിമാന്റിലായതിന് ശേഷം കോടതിയിലെത്തിക്കുമ്ബോള്‍പോലും സൗമ്യയെ ആരും കാണാനോ സംസാരിക്കാനോ വരാറില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തുമെന്നും ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പേയാണു ജീവനൊടുക്കിയത്. ഇതു ചൂണ്ടിക്കാട്ടിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്. സൗമ്യ ഒറ്റയ്ക്ക് ഇത്രയും അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. പലരുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നെങ്കിലും ഇതില്‍ ഇഷ്ടപ്പെട്ട ഒരാളിനൊപ്പം മുംബൈയ്ക്ക് പോകുമെന്നു നേരത്തേ പ്രതി സൂചിപ്പിച്ചിരുന്നു.

ഹോംനഴ്‌സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. ജയില്‍ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതും ദുരൂഹത ഉയര്‍ത്തുന്നു. 21 തടവുകാരും 29 ജീവനക്കാരുമാണ് ജയിലിലുള്ളത്. മൂന്നു കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ.

അതിനാല്‍, സുരക്ഷാവീഴ്ച വ്യക്തം. ജയിലിനു മൂന്ന് ഏക്കര്‍ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കാണാതിരുന്നതോടെ തടവുകാരിയാണു മരിച്ചനിലയില്‍ ഈ പ്രതിയെ കണ്ടെത്തിയത്. ഇതിനു ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ആത്മഹത്യാക്കുറിപ്പിനു പുറമെ ജയിലില്‍ വച്ച് എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. വളരെ നേരത്തേ വിവാഹിതയായ തനിക്കു ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും കുറിപ്പുകളിലുണ്ട്. സൗമ്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. ജയിലില്‍ സുരക്ഷാപാളിച്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്.

അതോടുകൂടി കേസിലെ ഏകപ്രതിയായ സൗമ്യ മരിച്ചതോടെ പിണറായി കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളും അവസനാക്കികയാണ്. സൗമ്യക്കെതിരെ മൂന്ന് കുറ്റപത്രങ്ങളായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.എന്നാല്‍ ആവശ്യമായ രേഖകളുടെ അഭാവത്തില്‍ ഇവയെല്ലാം കോടതി തിരിച്ചയക്കുകയും ചെയ്തു. അതെ സമയം ആവശ്യത്തിലധികം ജീവനക്കാര്‍ വനിതാ ജയിലില്‍ ഉണ്ടായിരിന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് വിലിയിരുത്തുന്നത്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്നായിരുന്നു സൗമ്യയുടെ മൊഴി. എല്ലാത്തിന്റെയും ബുദ്ധി കേന്ദ്രവും ആ കാമുകൻ തന്നെയായിരുന്നു. അച്ഛനും അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയത് ഒറ്റക്ക് തന്നെയെന്നായിരുന്നു സൗമ്യയുടെ മൊഴി. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലിലും അതുതന്നെ പറയുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്ബത്തെ ഇളയ കുട്ടിയെ കൊന്നിട്ടും സത്യം പുറത്തുവന്നില്ല. ഈ കൊലയ്ക്ക് പിന്നില്‍ സൗമ്യയുടെ ആദ്യ ഭര്‍ത്താവാണെന്നാണ് സംശയം.

ഈ കൊല പിടിക്കപ്പെടാത്തതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് എലിവിഷം കൊടുത്താലും പ്രശ്‌നമാകില്ലെന്ന് കാമുകന്‍ സൗമ്യയെ വിശ്വസിപ്പിച്ചു. സൗമ്യക്ക് എലിവിഷം വാങ്ങിക്കൊടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിണറായി സ്വദേശിയായ ഇയാള്‍ക്ക് സൗമ്യയുടെ കൊലപാതക ആസൂത്രണത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ സൗമ്യ ഉറച്ചു നില്‍ക്കുന്നത് പൊലീസിനെ കുഴയ്ക്കുന്നു.

കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനല്‍കിയ ഓട്ടോറിക്ഷ ഡ്രൈവറായ 60കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പണമിടപാട് സൊസൈറ്റിയുടെ കലക്ഷന്‍ ഏജന്റ് കൂടിയായ സൗമ്യയും ഇയാളും തമ്മില്‍ സാമ്ബത്തിക ഇടപാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊല നടത്തിയത് സൗമ്യ തനിച്ച്‌ തന്നെയാണ്. മക്കളുടെ വിയോഗത്തില്‍ നൊന്തുകഴിയുന്ന അമ്മയെന്ന അഭിനയത്തിന് അങ്ങനെ വിശ്വാസ്യത പകര്‍ന്ന് രക്ഷപ്പെടാനായിരുന്നു സൗമ്യയുടെ ലക്ഷ്യം.

ഇതിനായി മരിച്ച രണ്ട് കുട്ടികളുടെ വലിയ ഫോട്ടോ പോലും ചെയ്യിപ്പിച്ചു. അത് വീട്ടില്‍ പ്രധാന സ്ഥലത്ത് വയ്ക്കുകയും ചെയ്തു. മക്കളും അമ്മയും അച്ഛനും ഛര്‍ദിയും വയറുവേദനയും ബാധിച്ച്‌ മരിച്ചതിന് പിന്നില്‍ സംശയം ഉയരാതിരിക്കാന്‍ സൗമ്യ കള്ളങ്ങളും പ്രചരിപ്പിച്ചു. സൗമ്യ ചോനാടം കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്ത കാലത്ത് പരിചയപ്പെട്ട കിഷോര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. ഏതാനും വര്‍ഷങ്ങള്‍ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവര്‍ നിയമപരമായി വിവാഹംചെയ്തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച സമയത്ത് ഇരുവരും പിണങ്ങി.

ഭാര്യയുടെ അവിഹിത ഇടപാടിലെ സംശയമായിരുന്നു ഇതിന് കാരണം. ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങള്‍ക്ക് തടസ്സമായതാണ് മകളെയും മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്ബ് ഐശ്വര്യ രാത്രി ഉറക്കമുണര്‍ന്നു. മുറിയില്‍ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഇവരില്‍ ഒരാള്‍ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സംശയം.

ഭർത്താവ് ഉപേക്ഷിച്ച സൗമ്യയുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ബന്ധുക്കളെയും അയൽക്കാരെയും അകറ്റിനിർത്തിയിരുന്നത്. പിന്നീട് തുടരെത്തുടരെ ഈ വീട്ടിലേക്ക് മരണമെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ വണ്ണത്താൻ വീട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തനയും മരിച്ചിരുന്നുവെങ്കിലും ഐശ്വര്യയുടെ മരണത്തെ ആരും സംശയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി.

എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ. തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏപ്രിൽ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും ഇങ്ങനെ സമാന അസുഖവുമായി മരിച്ചതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ അദ്ദേഹം തന്നെ വീട്ടിലെത്തി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം അധികൃതരുൾപ്പെടെ എത്തി 15 വീടുകളിലെ വെള്ളം പരിശോധിച്ചു.

കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ് ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കുഞ്ഞിക്കണ്ണന്റെ കുടുംബം പ്രദേശത്തെ സാധാരണക്കാരായിരുന്നു. നാടൻ പണിയായിരുന്നു കുഞ്ഞിക്കണ്ണന്. പിന്നീട് പ്രായമേറിയപ്പോൾ കൊപ്രക്കടയിൽ സഹായിയായി. ഭാര്യ കമലയാകട്ടെ ആദ്യം കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഒരു സോപ്പ് കമ്പനിയിലും ജോലി നോക്കി. 2010ൽ സൗമ്യയുടെ 20ാം വയസിൽ അവളെ ഒരു നിർമ്മാണ തൊഴിലാളി വിവാഹം ചെയ്തു. കീർത്തനയുടെ മരണത്തിന് ശേഷം 2012 ഓടെ ഇയാൾ സൗമ്യയെ ഉപേക്ഷിച്ചു പോയി. സൗമ്യയാകട്ടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. നിർമ്മാണ ജോലികൾക്ക് പുറമെ തലശേരി സഹകരണ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നീട് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ജോലി ലഭിച്ചു. നിക്ഷേപകരെ സൊസൈറ്റിയിലേക്ക് കാൻവാസ് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ഇങ്ങനെ പലരുമായും ഇവർ ബന്ധപ്പെടാറുണ്ട്.

സാമ്പത്തിക ഇടപാടുകളും പലരുമായി ഉണ്ടെന്നും പറയുന്നു. സൗമ്യ മുഖാന്തരമാണ് കമലയ്ക്ക് സോപ്പ് കമ്പനിയിൽ ജോലി ലഭിച്ചതെന്നും പറയുന്നുണ്ട്. തലശേരി കൊടുവള്ളി ഇല്ലിക്കുന്നിലെ ഒരു യുവാവാണ് സോപ്പുകൾ കൈമാറിയിരുന്നതെന്നും പറയുന്നു. വണ്ണത്താൻവീട്ടിൽ യാതൊരു കലഹവും നടക്കാറില്ലെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. എന്നാൽ തന്റെ രഹസ്യബന്ധങ്ങളെ മാതാപിതാക്കൾ എതിർത്തതാണ് ഇവരെ കൊല്ലാൻ പ്രേരണമായതെന്നാണ് സൗമ്യ പൊലീസിന് നല്കിയ മൊഴി. ആദ്യം മൂത്തമകൾ ഐശ്വര്യ രാത്രിയിൽ മാതാവിന്റെ രഹസ്യബന്ധം കാണാനിടയായതിനെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

വറുത്തമീനിൽ എലിവിഷം കലർത്തി നല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ഈ മരണം സ്വാഭാവിക മരണമെന്ന നിലയ്ക്കു മാത്രം സമൂഹം കണ്ടതോടെ ധൈര്യമായി. പിന്നീട് പലരും വീട്ടിൽ വന്നുപോകുന്നതിനെ മാതാപിതാക്കൾ എതിർത്തതോടെ അവരെയും കൊല്ലാൻ തീരുമാനിച്ചു. മീൻ കറിയിൽ എലിവിഷം ചേർത്താണ് കമലയ്ക്ക് നല്കിയതെന്നും കുഞ്ഞിക്കണ്ണന് വിഷം നല്കിയത് രസത്തിലാണെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ടായിരുന്നു.

കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍, പാണ്ടനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു.

വന്‍ സുരക്ഷയിലാണ് രാഹുല്‍ ഗാന്ധി എർപ്പെടുത്തിയിട്ടുള്ളത്.  ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സാധരണഗതിയിൽ കാണാറുള്ള സുരക്ഷഭടന്മാർ ഉണ്ടായിരുന്നില്ല.

പ്രളയബാധിത യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡരികില്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ കാത്തിരുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്‍കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ യാത്ര ചെയ്ത വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്‍ത്തകരോടെ സംസാരിച്ചു. രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വിഡിയോയില്‍ കാണാന്‍ കഴിയും.

റോഡില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നിന്നും. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം തിരികെ വാഹനത്തില്‍ കയറിയത്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇരുപത് മിനുറ്റോളം ക്യാമ്പില്‍ ചെലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള്‍ അവരില്‍ നിന്ന് നേരിട്ടു കേട്ടു. അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ചെങ്ങന്നൂര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ ക്യാമ്പിലേക്ക് പോയി.

എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര അല്‍പം വൈകിപ്പിക്കാനും അദ്ദേഹം തയ്യാറായി.

പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് റോഹിങ്ക്യൻ അഭയാർഥികളുടെ ധനസഹായം. രണ്ട് ക്യാംപുകളിൽ നിന്നായി 40,000 രൂപയാണ് കേരളത്തിനുവേണ്ടി അഭയാർഥികൾ സമാഹരിച്ച് നൽകിയത്.

കമ്മ്യൂണിറ്റി ഫണ്ടെന്ന പേരിൽ 10,000 രൂപയാണിവർ സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചുഫുട്ബോൾ ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേർത്തുവേച്ചു. പിന്നീടാണ് ഫരീദാബാദിലെയും ശരൻവിഹാറിലെയും ക്യാംപുകളിലാണ് ധനസമാഹരണം നടത്തിയത്.

ഹ്യൂമൻ വെൽഫെയർ എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന വിഭാഗമായതിനാൽ അഭയാർഥികളിൽ നിന്ന് പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങൾക്കറിയാമെന്ന് ക്യാംപുകളിലുള്ള അഭയാർഥികൾ പറഞ്ഞു. പ്രളയകാലത്ത് കേരളക്കുറിച്ചാണ് സംസാരിച്ചിരുന്നത്. അഭയാർഥികളായ തങ്ങൾക്കുവേണ്ടി മലയാളികള്‍സംസാരിച്ചിരുന്നെന്നും അഭയാർഥികൾ ഓർക്കുന്നു.

കൊച്ചി: പ്രളയത്തിനിടെ വെള്ളം കയറിയ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് 300 കോടി രൂപയുടെ നഷ്ടം. വിമാനത്താവളത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ഇതോടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നുള്ള താത്ക്കാലിക സര്‍വീസുകള്‍ നിര്‍ത്തലാക്കും.

വെള്ളമിറങ്ങിയതിന് ശേഷം ഏതാണ്ട് എട്ട് ദിവസത്തോളം ആയിരത്തിലേറെ പേരാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തും.

വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി നിറഞ്ഞിരുന്നു. നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം കേടുപാട് സംഭവിച്ചവയില്‍പ്പെടും. 15നാണ് വിമാനത്താവളം അടച്ചത്. ആദ്യഘട്ടത്തില്‍ വേഗം തുറക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ ദിവസങ്ങളോളം അടച്ചിടേണ്ടി വരികയായിരുന്നു.

ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.ബി.എന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആം ആദ്മി പാര്‍ട്ടി പ്രളയ ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നു. സി.ബി.എന്‍ഫൗണ്ടേഷന്‍ ഹരിയാനയിലെ ഫിലാഡല്‍ഫിയ ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രണ്ടു വിദഗ്ധ ഡോക്ടര്‍മാരും 4 നഴ്‌സുമാരും മറ്റു സഹായികളും അടങ്ങുന്ന സംഘമാണ്. സംഘത്തിന്റെ കൈവശം സാധാരണഗതിയില്‍ ആവശ്യം വരുന്ന എല്ലാ മരുന്നുകളും ഉണ്ട് കേവലം ക്യാമ്പ് അടിസ്ഥാനത്തില്‍ പരിശോധിക്കുക മാത്രമല്ല അവരുടെ വീടുകളില്‍ തന്നെ ആവശ്യമെങ്കില്‍ പോയി പരിശോധിക്കുകയും അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ ഇപ്പോള്‍ കൈവശമില്ലെങ്കില്‍ അത് എത്തിച്ചുകൊടുക്കുകയും തുടര്‍ന്നുള്ള ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.

ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്നുണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കളമശ്ശേരി, പറവൂര്‍ പ്രദേശങ്ങളില്‍ ആയിരുന്നു. ഇന്ന് വീണ്ടും പറവൂരിലും മറ്റു പ്രദേശങ്ങളിലും ക്യാമ്പ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ് 30ാം തീയതി വ്യാഴാഴ്ച ചെങ്ങന്നൂര്‍ പ്രദേശത്തും, 31ന് കുട്ടനാട്ടിലും, ഡല്‍ഹി മെഡിക്കല്‍ ടീം പര്യടനം നടത്തുന്നു.

ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പോള്‍ തോമസ് എറണാകുളം പി.സി.ഒ ഷക്കീര്‍ അലി എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. തജിന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. സമാന കേസില്‍ പാക് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. ഒരേ കേസില്‍ രണ്ട് തവണ ശിക്ഷിക്കരുതെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചത് പിന്നാലെയാണ് വിധി.

1981നായിരുന്നു കേസിനാസ്പദമായ സംഭവം. 111 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ആയുധധാരികളായി ഖലിസ്ഥാന്‍ തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചു വിട്ട വിമാനം പാകിസ്ഥാനിലിറങ്ങി. അവിടെ വെച്ച് പാക് കമാന്റോകള്‍ തിവ്രവാദികളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

പാക് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തടവ് കാലാവധി അവസാനിച്ച ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് സമാന കുറ്റം ചുമത്തി ഇന്ത്യയും ഇവരെ അറസ്റ്റ് ചെയ്തു. ഒരു തവണ ശിക്ഷ അനുഭവിച്ച ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

പ്രളയജലത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യതൊളിലാളികള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ സ്വീകരണം നല്‍കി. കുത്തിയൊലിച്ചു വരുന്ന പ്രളയജലത്തെയും കനത്ത മഴയെയും കൂരിരുട്ടിനെയും അവഗണിച്ച് പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യ തൊളിലാളികള്‍ക്കാണ് സ്വീകരണം നല്‍കിയിരിക്കുന്നത്. ആരുടെയും അപേക്ഷയ്ക്ക് കത്തു നില്‍ക്കാതെയാണ് ചേര്‍ത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ഉള്ള ഇവര്‍ പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

85 വള്ളങ്ങളിലായി എത്തിയ ഇവര്‍ 3682 പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിച്ചത്. തങ്ങള്‍ രക്ഷിച്ച ആളുകളെ കാണാന്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ ക്യാമ്പിലെത്തിയ സംഘത്തെ, അതേ ക്യാമ്പിലെ ആളുകള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ‘ബാക്ക് ടു ഹോം’ കിറ്റുകള്‍ നല്‍കാനെത്തിയ അലൂമിനി പ്രവര്‍ത്തകര്‍ ആദരിക്കുകയായിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകള്ളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം കഴിയാന്‍ ഉള്ള അരി, പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ അടങ്ങിയതാണ് ‘ബാക്ക് ടു ഹോം’ കിറ്റുകള്‍.

കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ അരിയും, പലവ്യഞ്ജനങ്ങളും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളുമാണ് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളിലായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചത്. കൊച്ചിന്‍ കോളേജില്‍ ദിവസങ്ങളിലായി വളണ്ടിയര്‍മാര്‍ ഇതിന് വേണ്ടി അഹോരാത്രം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ജാക്‌സന്‍ പൊള്ളയിലിനെയും ജില്ലാ പ്രസിഡന്റ് രാജു ആശ്രയത്തെയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കലിനെയും അസോസിയേഷന്‍ ജന.സെക്രട്ടറി ടി.പി.സലിം കുമാര്‍ പൊന്നാടയിട്ട് ആദരിച്ചു. തുടര്‍ന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ.സജീവ്, എന്നിവരും, കമ്മറ്റി അംഗങ്ങളായ പി.എസ് പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാല്‍, അലക്‌സാണ്ടര്‍ ഷാജു എന്നിവരും നേതൃത്വം നല്‍കി.

ന്യൂസ് ഡെസ്ക്

പ്രളയക്കെടുതിയിൽ കേരള ജനത അതിജീവനത്തിനായി പൊരുതുമ്പോൾ ലോകമെങ്ങും അവർക്കായി അണി നിരക്കുന്നു. ഫണ്ട് റെയിസിംഗ് അടക്കമുള്ള സപ്പോർട്ടിംഗ് ആക്ടിവിടികളുമായി നിരവധി യുവജനങ്ങൾ രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ ഭരണകൂടത്തോടൊപ്പം കൈകോർത്ത് നിരവധി യുവതീയുവാക്കൾ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. പ്രശംസനീയമായ പ്രവർത്തനമാണ് വരും തലമുറ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി സമ്മാനിക്കുന്നത്.

വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കി മുംബൈയിലെ മാൻകുർദിലെ മിടുക്കരായ യുവജനങ്ങൾ സമാഹരിച്ചത് ഒന്നര ലക്ഷം രൂപയാണ്. പഴയ ന്യൂസ് പേപ്പർ സമാഹരിച്ച് അതിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കുക എന്ന പദ്ധതിയാണ് അവർ വിജയകരമായി നടപ്പാക്കിയത്. 10 ടൺ ന്യൂസ് പേപ്പർ സമാഹരിച്ച് ഒരു ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഒരു കളക്ഷൻ പോയിന്റ് അവർ തുറന്നു. കല്യാൺ എപ്പാർക്കിയുടെ കീഴിലുള്ള മാൻകുർദ് ഇടവകയിലെ അമ്പതോളം യുവതീയുവാക്കൾ അഞ്ച് യൂത്ത് ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം. 10 ടൺ ന്യൂസ് പേപ്പർ കളക്ഷൻ എന്നുള്ള ടാർജറ്റ് കടന്ന് മൂന്നു ദിവസങ്ങൾക്കുള്ളിൽ 15 ടണ്ണിലെത്തി. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ ദുരിതബാധിതർക്കായി ഇവർ കൈമാറും.

നാശം വിതച്ച മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നു. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.

അതേസമയം, ഇത്രയും വലിയ തുക കണ്ടെത്തുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകും. നിലവിലുള്ള റോഡ് വികസന പദ്ധതിയെ ബാധിക്കാത്ത രീതിയില്‍ 5000 കോടി രൂപകണ്ടെത്തലാകും സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. അതേസമയം, പൂര്‍ണമായും തകര്‍ന്ന റോഡുകളും പാലങ്ങളും പെട്ടെന്ന് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ആയിരം കോടി രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്

പത്തനംതിട്ട, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ചെറിയ റോഡുകള്‍ മുതല്‍ നാഷണല്‍ ഹൈവേകള്‍ വരെയാണ് പുനര്‍നിര്‍മ്മിക്കാനുള്ളത്. റോഡുകള്‍ക്ക് മാത്രം 4978 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകള്‍. പാലങ്ങള്‍ നന്നാക്കാന്‍ 293 രൂപയുമാണ് ആവശ്യം. ഇതിന് പുറമെ തകര്‍ന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പണം കണ്ടെത്തേണ്ടതുണ്ട്.

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും മുന്നോട്ടുവന്നിരിക്കുന്നു. കുറെ നാളുകളായി ഇരുവരും കാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇപ്പോഴിതാ കേരളത്തെ സഹായിക്കാനും ഇവർ മുന്നോട്ടുവന്നിരിക്കുന്നു. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്.

യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.

2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന ആരംഭിച്ചു. ആരൊക്കെയാണോ ഇതിൽ ചേരുന്നത് അവർ അവരുടെ പകുതി സമ്പാദ്യം ജീവകാരുണ്യം പ്രവർത്തനങ്ങൾക് കൊടുക്കണം എന്ന വ്യവസ്ഥയും ഇതിൽ വച്ചിരുന്നു . ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

RECENT POSTS
Copyright © . All rights reserved