India

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു  തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്.

പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.

ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്.  അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്‌നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അശ്വതി നുണ പരിശോധനയ്ക്കു തയാറായില്ലെങ്കില്‍ കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം  കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകള്‍ തേടിയത്.

ചോദ്യം ചെയ്യാന്‍ ഇനി ആരും ബാക്കിയില്ല. എങ്കിലും അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ ചില കാര്യങ്ങളുടെ വെളിച്ചത്തില്‍ മുന്നോട്ടു പോകാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്.

വീപ്പയില്‍നിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം.  അല്‍പ വസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇടത് കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്. മകള്‍ അശ്വതിയുടെ ഡിഎന്‍എയുമായി അസ്ഥികൂടത്തിനു പൊരുത്തമുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ സംഘം ശകുന്തളയാണു മരിച്ചതെന്ന് ഉറപ്പു വരുത്തി.

പാമ്പാടി പള്ളിക്കത്തോട് മുണ്ടന്‍ കവലയില്‍ കഞ്ചാവു വിൽപ്പന നടത്തിയതു ചോദ്യം ചെയ്യാനെത്തിയ യുവാവ് മർദ്ദനമേറ്റു മരിച്ചു. പാമ്പാടി പാറയ്ക്കൽ ഉല്ലാസ് ആണ് മരിച്ചത്. തെക്കേൽ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അജേഷ് സ്ഥിരം കഞ്ചാവു വില്‍പ്പക്കനക്കാരനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തുമ്പോളി ഭാഗത്തുള്ള അജേഷിന്റെ വീട്ടില്‍ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒരാൾ അജേഷിന്റെ വീട്ടിലേക്കു പോകുന്നത് വഴിയിരികിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്ന ഉല്ലാസ് കണ്ടു. ഇയാൾ കഞ്ചാവ് വാങ്ങാനാണ് അജേഷിന്റെ വീട്ടിൽ പോകുന്നതെന്ന സംശയത്തെ തുടർന്ന് ഇതു ചോദ്യം ചെയ്യാൻ കൂട്ടുകാരനെയും കൂട്ടി ഉല്ലാസ് അജേഷിന്റെ വീട്ടിലെത്തുകയായിരുവെന്നു.

എന്നാൽ, വീടിനുള്ളിൽ ഉല്ലാസും അജേഷുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നു ദൃക്സാക്ഷികൾ പറയുന്നു. തിരികെ മടങ്ങിയ ഉല്ലാസ് വീണ്ടും കൂട്ടുകാരെയും കൂട്ടി അജേഷിനെ ചോദ്യം ചെയ്യാനെത്തി. ഇതിനിടെ അജേഷ് കമ്പി വടിയെടുത്തു തലയുടെ പുറകിൽ അടിച്ചതോടെ ഉല്ലാസ് ബോധരഹിതനായി വീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ഉല്ലാസിനെയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഉല്ലാസ് മരിച്ചിരുന്നു.

അടിയേറ്റ ഉല്ലാസിനു പരുക്ക് മാത്രമെ ഉള്ളുവെന്നു കരുതി അജേഷും തൊട്ടുപിന്നാലെ ആശുപത്രിയില്‍ ചികൽസ തേടാനെത്തി. ഉല്ലാസ് മരിച്ച വിവരം അറിഞ്ഞ അജേഷ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയെ കൊന്ന കേസില്‍ അജേഷിന്റെ പിതാവ് വർഷങ്ങൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നു ഒറ്റക്കായാരുന്നു അജേഷിന്റെ താമസം.

ന്യൂഡല്‍ഹി: ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവേചനം നിലനില്‍ക്കുന്നതായി വ്യക്തമാക്കി നിരവധി ദളിത് എംപിമാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ യശ്വന്ത് സിന്‍ഹയാണ് ഇക്കാര്യം ഉന്നയിച്ച് അവസാനമായി മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. ദളിതനായ ഇദ്ദേഹത്തിന് നേരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിവേചനം നേരിടുന്നതായി കത്തില്‍ പറയുന്നു.

‘ദളിത് ആയതിനാല്‍ എന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നില്ല. സംവരണം കാരണം മാത്രമാണ് ഞാന്‍ എം.പിയായത്. നാലുവര്‍ഷം ഭരിച്ചിട്ടും ബിജെപി സര്‍ക്കാര്‍ മുപ്പതുകോടി ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല’ യശ്വന്ത് സിന്‍ഹ കത്തില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിവേചനത്തെപ്പറ്റി പരസ്യമായി പ്രതികരിക്കുന്ന നാലാമത്തെ എംപിയാണ് യശ്വന്ത് സിന്‍ഹ.

നേരത്തെ എം.പിമാരായ അശോക് ദോഹ്രെ, ഛോട്ടേലാല്‍ ഖര്‍വാറും, സാവിത്രി ഫൂലെയും വിവേചനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ബി.ജെ.പി സ്ഥാപിതമായതിന്റെ 38-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ നേതൃത്വത്തിന് നേരെയുണ്ടാകുന്നത്.

എരുമേലി: വിശപ്പ് സഹിക്കാനാവാതെ തമിഴ്‌നാട് സ്വദേശി മണ്ണ് ഭക്ഷണമാക്കി. എരുമേലിയിലാണ് സംഭവം. വഴിയരികില്‍ നിന്ന് മണ്ണ് വാരി ഭക്ഷിക്കുന്ന ഇയാളെ കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ വിശന്നിട്ടാണെന്നായിരുന്നു മറുപടി ലഭിച്ചു. ഇത് കേട്ടയുടന്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തമിഴ്നാട് തേനി പെരിയകുളം സ്വദേശിയായ ഗുരുസ്വാമി(53)ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കി.

കൈയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും ഗുരുസ്വാമി നാട്ടുകാരോട് പറഞ്ഞു. മണ്ണ് വാരി തിന്നാന്‍ ശ്രമിച്ച ഗുരുസ്വാമിയെ തടഞ്ഞത് സമീപത്തെ എരുമേലി എ.ആര്‍. ഫൈനാന്‍സ് ജീവനക്കാരനായ റെജിയാണ്. 15 ദിവസം മുന്‍പാണ് ഇയാള്‍ ശബരിമലയില്‍ ജോലി തേടിയെത്തുന്നത്. ശബരിമലയുടെ സമീപത്ത് ഒരു ജോലി ലഭിച്ചെങ്കിലും ശമ്പളമൊന്നും ലഭിച്ചില്ല.

കൈയിലുണ്ടായിരുന്ന കൈയിലുണ്ടായിരുന്ന കാശിന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി എരുമേലിയിലെത്തി. പണമില്ലെങ്കിലും ആളുകളോട് യാചിക്കാന്‍ ഗുരുസ്വാമി തയ്യാറായില്ല. എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചത്. വഴിച്ചെലവിനായുള്ള പണവും നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കി.

ഇന്ന് അതിരാവിലെ തിരുവനന്തപുരം നഗരം ഉണര്‍ന്നത് പരിഭ്രാന്തിയോടെ. സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി സ്ത്രീ സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് നഗരത്തെ പരിഭ്രാന്തിലാഴ്ത്തിയത്. ഇവരെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. തന്റെ പേരിലുള്ള പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. യുവതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് കേസുണ്ട്. 2014 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിരാവിലെ തന്നെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. പക്ഷേ ഇതു ഫലം കാണാത്ത സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഇവരെ ബലം പ്രയോഗിച്ച് താഴെയിറയത്.

ചേലാകര്‍മ്മത്തിന് ഇരയായതിന്റെ അനുഭവം തുറന്നു പറഞ്ഞ് നടി ശോഭിക ധുളിപാല. ദാവൂതി ബോറ സമുദായത്തിന്റെ ശാക്തീകരണത്തിനായി രൂപം കൊണ്ട സാഹിയോ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് നടിമാര്‍ അവരുടെ അനുഭവം വിശദീകരിച്ചത്. ഈ ആചാരത്തിന്റെ അടിസ്ഥാനമെന്താണെന്നാണ് ഇതിന് ഇരയായ നടിമാര്‍ ചോദിച്ചത്. നടി ശോഭിത ധുളിപാല തന്റെ അനുഭവം വിശദീകരിക്കുന്നതിങ്ങനെയാണ്:

അറിയപ്പെടുന്ന വിദ്യാസമ്പന്നരുടെ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വ്യത്യസ്തമായി ചിന്തിക്കാന്‍ എനിക്ക് എപ്പോഴും സ്വാതന്ത്ര്യം നല്‍കിയിരുന്നു. മാതാപിതാക്കളില്‍ നിന്നും വലിയ പിന്തുണയും ലഭിച്ചിരുന്നു. ഞാനും വിദ്യാസമ്പന്നയാണ്. എന്റെ സഹോദരങ്ങള്‍ക്കു നല്‍കുന്ന അതേ അവകാശങ്ങള്‍ എനിക്കും ലഭിച്ചിരുന്നു. ഞാനൊരു മകളായിരുന്നു. പക്ഷേ ഒരു മകനെപ്പോലെയായിരുന്നു വളര്‍ത്തിയത്. ഏഴാം വയസില്‍ എനിക്ക് ചേലാകര്‍മ്മത്തിന് വിധേയയാവേണ്ടി വന്നു. ചേലാകര്‍മ്മം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഏഴാം വയസില്‍ എനിക്ക് അത് അറിയില്ലായിരുന്നു. എന്താണ് ചേലാകര്‍മ്മം എന്നെനിക്ക് അറിയില്ലായിരുന്നു.

പക്ഷേ എന്താണ് അന്ന് എനിക്ക് സംഭവിച്ചതെന്ന് നന്നായി അറിയാം. ആ ദിവസം വളരെ വ്യക്തമായി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പൂനെയിലെ ഒരു കെട്ടിടമായിരുന്നു അത്. വളരെ വൃത്തിഹീനമായ തിരക്കേറിയ ഒരിടം. നമ്മളെന്തിനാണ് ഇത്രയും വൃത്തികെട്ട ഈ കെട്ടിടത്തില്‍ വന്നതെന്നതായിരുന്നു എന്റെ ചിന്ത. അമ്മയ്ക്ക് ഇവിടെ ആരെയാ പരിചയമെന്ന് ഓര്‍ത്തു. തീര്‍ത്തും അപരിചിതയായ ഒരു ആന്റിയെ കണ്ടു. ഞാനാകെ അത്ഭുതപ്പെട്ടുപോയി. അമ്മ പറഞ്ഞു, അവര്‍ സുഹൃത്താണെന്ന്. ആന്റി എന്നെ തന്നെ കുറച്ചുനേരം നോക്കി. പിന്നെ ഞങ്ങളോട് അവരുടെ പിറകേ ചെല്ലാന്‍ ആവശ്യപ്പെട്ടു.

ഒരു കാലിയായ മുറിയില്‍ അവര്‍ എന്നെ കൊണ്ടുപോയി. അവിടെ നിലത്ത് ഒരു ബെഡ്ഷീറ്റ് മാത്രമാണുണ്ടായിരുന്നത്. ഞാന്‍ എന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പ് അവരെന്നോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. ഞാനാകെ ആശയക്കുഴപ്പത്തിലായി. പേടിയുമുണ്ടായിരുന്നു. അപരിചിതരെ സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് അമ്മ പറഞ്ഞു തന്നിരുന്നു. ഞാന്‍ അമ്മയെ നോക്കി. പക്ഷേ അമ്മ, അവര്‍ സുഹൃത്താണ്, പറയുന്നതുപോലെ അനുസരിക്കൂവെന്ന് പറഞ്ഞു. ഞാന്‍ അവര്‍ പറഞ്ഞതുപോലെ ചെയ്തു. ആന്റി പറഞ്ഞു, ‘പേടിക്കേണ്ട, അമ്മയില്ലേ ഇവിടെ, പിന്നെ ഞങ്ങളൊക്കെ ഇല്ലേ’ എന്ന്.

അമ്മയും എന്റെ അരികിലേക്ക് വന്ന് ഇരുവരും ചേര്‍ന്ന് എന്റെ കൈകള്‍ പിടിച്ചുവെയ്ക്കാന്‍ പറഞ്ഞു. എന്തിനാണ് ഇതെല്ലാമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഭയം കാരണം ശബ്ദം പുറത്തുവന്നില്ല. അമ്മ കൈയ്യും കൂടെയുണ്ടായിരുന്ന ബന്ധു കാലും മുറുകെ പിടിച്ചിരുന്നു. ആ ആന്റി മൂര്‍ച്ഛയുള്ള ഒരു ബ്ലേഡുമായി എന്റെ കാലിനിടയിലേക്കു നീങ്ങി. പിന്നെ അസഹനീയമായൊരു വേദനയായിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ആ ആന്റി കുറച്ചു തുണികള്‍ കൊണ്ട് മുറിവില്‍ പൊതിഞ്ഞു. അമ്മ ആന്റിക്ക് എന്തൊ പൈസ കൊടുത്തു. ഞങ്ങള്‍ തിരിച്ചുപോന്നു. തിരിച്ചുവരും വഴി എന്താണ് അവര്‍ ചെയ്തതെന്ന് അമ്മയോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിലും വലിയ ചോദ്യം, എന്തിനാണ്? എന്നതായിരുന്നു. പക്ഷേ വേദനയും ഭയവും കാരണം ചോദിച്ചില്ല. തിരിച്ചുവരും വഴി അമ്മ കുറച്ചു ബലൂണുകളും വാങ്ങിത്തന്നിരുന്നു. നടന്നതൊന്നും അച്ഛനോടോ സഹോദരങ്ങളോടോ പറയരുതെന്ന് അമ്മ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞാനൊരിക്കലും അവരോടിത് പറഞ്ഞില്ല.

ഇന്ന് ഈ പ്രായത്തിലും ആ വേദന ഞാനോര്‍ക്കുന്നു. ആ പേടിയും സങ്കടവും ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യങ്ങളും ഓര്‍ക്കുന്നു. ഒരു കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ബലപ്രയോഗത്തിലൂടെ സ്പര്‍ശിക്കുന്നത് ബാലപീഡനമാണെങ്കില്‍ എന്തിനാണ് എന്റെ അമ്മ ആ അപരിചിതയെ എന്റെ ലൈംഗികാവയവം സ്പര്‍ശിക്കാന്‍ അനുവദിച്ചത്. എന്തിനാണവര്‍ എന്നെ അവിടെ കൊണ്ടുപോയത്? ഇത് എനിക്ക് ദോഷമാണെന്ന് എന്തുകൊണ്ട് അവര്‍ തിരിച്ചറിഞ്ഞില്ല?

ഞാന്‍ ചോദിച്ച ഏറ്റവും വലിയ ചോദ്യം ഇതായിരുന്നു, ‘എന്തായിരുന്നു മുറിക്കപ്പെട്ടത്?’

[ot-video][/ot-video]

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ പ്രദേശവാസികളായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലമേറ്റടുപ്പ് അശാസ്ത്രീയമാണെന്നും അപാകതകള്‍ പരിഹരിക്കണമെന്നും നേരത്തെ പ്രദേശവാസികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാവാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ പിന്നാലെയെത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തളര്‍ന്നു വീണ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയാണ്. പോലീസ് സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.

കനത്ത സുരക്ഷാ സന്നാഹത്തിലാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും പ്രസ്തുത ഹൈവേ വന്നാല്‍ 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും സമര സമിതി പറയുന്നു. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചില്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലില്‍ നടത്തിയ തിരച്ചിലും വിഫലമായി . കാണാതായ ലിഗയെത്തേടിയെത്തി അക്രമം അഴിച്ച് വിട്ട് കേരളപ്പോലിസിന് തലവേദനയായ ഭര്‍ത്താവിനെ ഇന്ന് പുലര്‍ച്ചെ അധികൃതര്‍ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു. ചൊവ്വരയിലെ റിസോര്‍ട്ടില്‍ അക്രമം നടത്തിനയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആന്‍ഡ്രൂസിനെ ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ദുബൈ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് പറഞ്ഞയച്ചു.

മടങ്ങാനായി ഇയാളുടെ മാതാവ് എംബസി മുഖാന്തിരം വിമാന ടിക്കറ്റ് എടുത്ത യച്ചിരുന്നു.ഇതിനിടയില്‍ ലിഗയെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട തെരച്ചില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദര്‍ രാവിലെ തന്നെ ആരംഭിച്ചു. കോവളത്തെ എല്ലാ ബീച്ചുകളും വിഴിഞ്ഞം മേഖലയും പാറയിടുക്കുകളും അരിച്ച് പെറുക്കുന്ന സംഘം വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കും.

കഴിഞ്ഞ മാസം 14 ന് പോത്തന്‍കോട്ടുള്ള ആയൂര്‍വേദ ആശുപത്രിയില്‍ നിന്ന് കാണാതായ ലിഗയെ കര മുഴുവനും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍പ്പരിശോധനക്കായി സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ കൊച്ചിയില്‍ നിന്നുള്ള നാവിക സേനയുടെ ആറംഗ മുങ്ങല്‍ വിദഗ്ധര്‍ ആധുനിക സംവിധാനങ്ങളുമായി കോവളത്തെത്തി പരിശോധന ആരംഭിച്ചു.ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ലിഗ ഓട്ടോയില്‍ കോവളം ബീച്ചില്‍ എത്തിയിരുന്നു. അവിടെ നിന്ന് എങ്ങോട്ട് പോയെന്ന വിവരം ഇതുവരെയും അധികൃതര്‍ക്ക് കിട്ടിയിട്ടില്ല . വിഷാദ രോഗത്തിനടിമയായ ലിഗ ഏതെങ്കിലും വിധം കടലില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാവിക സേനയെ രംഗത്തിറക്കിയത്.

ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധി പ്രതിമക്കു നേരം ആക്രമണം. അജ്ഞാതരായ അക്രമികള്‍ പ്രതിമയുടെ തലയും സ്ഥാപിച്ചിരുന്ന പീഠവും തകര്‍ത്തു. നാഥ്ദ്വാരിയിലാണ് സംഭവം. അര്‍ദ്ധകായ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ത്രിപുരയില്‍ ബിജെപി അധികാരമേറ്റെടുത്തതിനു പിന്നാലെ ലെനിന്‍ പ്രതിമ തകര്‍ക്കുകയും അതിനു ശേഷം തമിഴ്‌നാട്ടിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രതിമകള്‍ക്കു നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായിരുന്നു. പെരിയാര്‍, അംബേദ്കര്‍ പ്രതിമകളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്.

കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിലാകുകയും ചെയ്തു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ ആക്രമിക്കപ്പെട്ടത്.

രാജേഷിന്റെ ജീവനെടുക്കാൻ സാലിഹിന്റെ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത് രാജേഷിന്റെ പരിചയക്കാരിയായ നൃത്താധ്യാപികയുടെ ഭർത്താവായ വ്യവസായി, ഓച്ചിറ നായമ്പരത്ത് വീട്ടിൽ സത്താർ എന്ന് പോലീസ്. നാടിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ സത്താർ ഭായിയുടെ സ്വന്തം ആൾ. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. സത്താറിന്റെ വളർച്ചയ്ക്ക് പിന്നിൽ സാലിഹ് തന്നെയായിരുന്നു. ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്

ഗൾഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം പച്ചപിടിച്ചത്. നാട്ടിൽ ജിംനേഷ്യത്തിൽ ട്രെയിനറായ സാലിഹ് നാലുവർഷം മുമ്പാണ് ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്കെത്തിയത്. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറുകയും ചെയ്തു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണത്തിൽ യുവതിയുടെ സ്വഭാവം തന്നെ മാറാൻ തുടങ്ങി.

രണ്ട് പെൺകുട്ടികളുടെ അമ്മയായ തുമ്പോളി സ്വദേശിനിയുടെ സ്വഭാവ മാറ്റത്തിൽ സത്താർ അസ്വാസ്ഥനായിരുന്നു. ഇതിനിടയിലായിരുന്നു മുൻ റേഡിയോ ജോക്കിയായ രാജേഷിന്റെ വരവ്. രാജേഷിന്റെ അമിത അടുപ്പം പലപ്പോഴും സത്താർ വിലക്കിരുന്നു. പക്ഷെ യുവതി വീണ്ടും രാജേഷിലേയ്ക്ക് അടുക്കുകയായിരുന്നു. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിച്ചു. നടുക്കുന്ന ആ വാർത്തയിൽ തളർന്നുപോയ സത്താറിന്റെ വേദന സഹോദരനെപോലെ കാണുന്ന സാലിഹിനെയും തളർത്തി.

ഇതോടെ സത്താറിന്റെ ബലമായ എന്തിനും പോന്ന സാലിഹ് രാജേഷിനെ വകവരുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്തു. പലപ്പോഴും രാജേഷിന് ഗൾഫിൽ വച്ച് ഭീഷണിയുണ്ടായി. ജീവൻ തന്നെ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്ന് രാജേഷ് രണ്ട് വർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. നാട്ടിലെത്തിയിട്ടും രാജേഷും യുവതിയും തമ്മിൽ വീണ്ടും അടുക്കാൻ തുടങ്ങി. ഈ പകയായിരുന്നു രാജേഷിനെ വകവരുത്താൻ സത്താറിനെ പ്രേരിപ്പിച്ചത്. സത്താറിന്റെ കുടുംബ ജീവിതം തകർന്നതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ വ്യക്തമായ പ്ലാനിങ്ങോടുകൂടെയായിരുന്നു സത്താറിനുവേണ്ടി സാലിഹ് നാട്ടിലേയ്ക്ക് എത്തിയതും രാജേഷിനെ വെട്ടിനുറുക്കി മരിച്ചുവെന്ന് ഉറപ്പാക്കിയതും.

സാലിഹാണ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടുപേരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്. കായംകുളം സ്വദേശികളായ രണ്ടുപേർ നാട്ടിൽതന്നെ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, അപ്പുണ്ണി ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തിയ ശേഷം മുങ്ങി. സാലിഹ് ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഇവരുടെ ഫോട്ടോകൾ കാണിച്ച് തിരിച്ചറിഞ്ഞു.

Copyright © . All rights reserved