ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെതിരെ പരാതി പ്രളയം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മുകുള്‍ വാസ്നിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നിക്കിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി ആഞ്ഞടിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രശ്നത്തില്‍ പരിഹാരം ആയില്ലെങ്കില്‍ മാത്രം ഇടപെടാമെന്നുമാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് സൂചന.
നേരത്തെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കേരളത്തിന്റെ ചുമതലയുള്ള വാസ്നിക്കിനെതിരെ പരാതി ഉയര്‍ന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ത്ഥ വസ്തുത അദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ലായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമെന്താണെന്ന് ക്യത്യമായി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും നേതാക്കള്‍ പറയുന്നു.
തിരുവനന്തപുരം/ബംഗുളുരു: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലില്‍ പോകുന്ന മത്സ്യ തൊഴിലാലികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ജൂണ്‍ 11 വരെ കനത്ത മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. കാലാവര്‍ഷം ശക്തിപ്പെടുന്നത് തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് താമസിക്കുന്നവര്‍ രാത്രി കാലങ്ങളില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം കനത്ത മഴ തുടരുന്ന കര്‍ണാടകത്തില്‍ വ്യാപക നാശനഷ്ടം. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെയും മഴയും കാറ്റും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകിയാണ് ഓടുന്നത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ പലഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യൂത ലൈനുകള്‍ തകര്‍ന്നിരിക്കുകയാണ്. മരം വീണ് മംഗളൂരുവില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നടപടിക്കെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നതാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചായിരുന്നു ഡിസിസി ഓഫീസിനു മുന്നിലെ പ്രതിഷേധം.
വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധ പ്രകടനം ഉയര്‍ന്നത്. കെ.എം മാണി രാജ്യസഭ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് ശവപ്പെട്ടികള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമെ ഡിസിസി ഓഫീസ് മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ സ്ഥാപിച്ചു.
ഉമ്മന്‍ ചാണ്ടിയും , ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ തുടങ്ങിയ പോസ്റ്ററുകളുമുണ്ട്. എന്നാല്‍ പേസ്റ്ററുകള്‍ ആര് സ്ഥാപിച്ചു എന്ന് വ്യക്തമല്ല.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു.
അതേസമയം, കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി എംപി മല്‍സരിക്കും. പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്. മാണിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജോസ് കെ മാണിയെ പരിഗണിച്ചത്.
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ് വി.കെ. നഗറില്‍ സജിത (24)യാണ് അറസ്‌റ്റിലായത്. ഇന്നലെ രാവിലെ നെല്ലിയാമ്പതി കേശവന്‍ പാറയ്‌ക്കു സമീപം ഇരുവരേയും സംശയാസ്‌പദമായി കണ്ടതിനെത്തുടര്‍ന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ തടഞ്ഞുവച്ച് പാടഗിരി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര്‍ പോലീസിന് കൈമാറി.
ഈ മാസം നാലിന് ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മൂന്നുവയസുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചിന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.
മൂന്നുവയസുള്ള മകനുമായി ചൊവ്വാഴ്‌ച കോയമ്പത്തൂരില്‍ എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല്‍ ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്‍കുട്ടി വീട്ടില്‍ നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില്‍ ബംഗളൂരുവിലെത്തി. അവിടെ ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങിയശേഷം ബംഗളൂരില്‍നിന്ന് യൂബര്‍ ടാക്‌സിയില്‍ കേരളത്തില്‍ തിരിച്ചെത്തി.
വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചിന് യുവതിയുടെ അച്‌ഛന്‍ ജോലി ചെയ്യുന്ന ചിറ്റിലഞ്ചേരി ജങ്‌ഷനിലുള്ള ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്‍പ്പിച്ച് വീണ്ടും നാടുവിട്ടു. തുടര്‍ന്നാണ് ഇവര്‍ നെല്ലിയാമ്പതിയിലെത്തിയത്. യുവതി ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയ ശേഷം അവര്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലുമാണ് യുവതിയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
യുഡി എഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിഷേധ സൂചകമായി കെ.എം. മാണി കൂടി ഉൾപ്പെട്ട യോഗത്തിൽ നിന്നാണ് സുധീരൻ ഇറങ്ങിപ്പോയത്. മാണി വരുന്നത് യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന് സുധീരൻ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തത്. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണ്.
ഇതിന് പാർട്ടി കനത്ത വില നൽകേണ്ടി വരും എന്നും സുധീരൻ പറഞ്ഞു. കേരള കോൺഗ്രസിന് സീറ്റ് നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. തന്റെ വിയോജിപ്പ് യു.ഡി.എഫ് യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.
ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ഇടവക വികാരി തപാല്‍ വകുപ്പിന് ധനകാര്യ സ്ഥാപനം. വിശ്വാസി ഇടവക വികാരിക്ക് എടത്വാ പോസ്റ്റ് ഓഫീസില്‍ നിന്നും അയച്ച രജിസ്‌റ്റേര്‍ഡ് കത്തിന് നല്‍കിയ തനിപ്പകര്‍പ്പ് രസീതില്‍ ആണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സി.എസ്.ഐ സഭയുടെ സ്ത്രീജന സഖ്യ പ്രവര്‍ത്തകയായി 50 വര്‍ഷത്തോളം വിവിധ ജില്ലകളില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ചതിനു ശേഷം സ്വന്തമായി വീടോ സ്വത്തുക്കളോ ഇല്ലാത്തതിനാല്‍ സഹോദര പുത്രന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന തലവടി വാലയില്‍ ബെറാഖാ ഭവനില്‍ സിസ്റ്റര്‍ വി.ടി.ഏലിക്കുട്ടി (82) അവിവാഹിതയാണ്.

ഇവര്‍ക്ക് ഇടവകയുടെ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക വികാരിക്ക് രജിസ്‌റ്റേര്‍ഡ് തപാലില്‍ കത്ത് അയച്ചത്. എന്നാല്‍ മഹായിടവകയുടെ ഓഫീസില്‍ നിന്നും ഉള്ള പ്രസിദ്ധീകരണമായ ‘ജ്ഞാന നിക്ഷേപം’ മാസിക കൃത്യമായി തപാലില്‍ ലഭിക്കുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. വാര്‍ദ്ധക്യ സഹജമായ അനാരോഗ്യം മൂലം ക്ഷീണാവസ്ഥയിലായ സിസ്റ്റര്‍ കത്തിലൂടെ മഹായിടവകയ്ക്കും തിരുമേനിമാര്‍ക്കും ഇടവകകളോടും നന്ദി അറിയിച്ചിട്ടുള്ളതിനാലും ഇടവകയുടെ പ്രാര്‍ത്ഥന ആവശ്യപ്പെട്ടും മരണശേഷം തന്റെ മൃതദേഹം അടക്കം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയതിനാലും ആണ് കത്ത് രജിസ്‌റ്റേര്‍ഡ് തപാലില്‍ അയച്ചത്.
തപാല്‍ വകുപ്പിന്റെ പിശക് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തിരുത്തുവാന്‍ ആവശ്യപ്പെട്ട് തപാല്‍ ആഫീസില്‍ ചെന്നെങ്കിലും മേല്‍വിലാസം കൃത്യമായതിനാല്‍ രസീതിലെ പിശകില്‍ കാര്യമില്ല എന്നുള്ള സമീപനം ആണ് സ്വീകരിച്ചത്. എന്നാല്‍ രസീതില്‍ മേല്‍വിലാസക്കാരന്റെയും അയച്ച വ്യക്തിയുടെയും പേരുകള്‍ തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനം പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഇവര്‍ തീരുമാനിച്ചു.
ചെന്നൈ: ഭൂമിയില്‍ നിന്നും 600 പ്രകാശവര്‍ഷം അകലെയായി പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടിറി (പിആര്‍എല്‍) ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ് കണ്ടെത്തിയത്.
ഭൂമിയേക്കാള്‍ 27 മടങ്ങ് വലിപ്പവും ആറ് മടങ്ങ് വ്യാസവുമുള്ള ഈ ഗ്രഹം സൂര്യനെ പോലെയുള്ള ഒരു നക്ഷത്രത്തിന് വലം വെയ്ക്കുന്നുണ്ട്. ഈ കണ്ടു പിടുത്തത്തോടെ ഗ്രഹങ്ങള്‍ കണ്ടുപിടിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേര്‍ന്നു.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍നൈസേഷന്‍ വെബ്‌സൈറ്റ് പ്രകാരം എപിക് 211945201 അല്ലെങ്കില്‍ കെ2-236 എന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഈ ചൂടന്‍ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഒരു ഭ്രമണം ഈ ഗ്രഹം പൂര്‍ത്തിയാകുന്നത് 19.5 ദിവസങ്ങള്‍ കൊണ്ടാണെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. നക്ഷത്രക്കൂട്ടത്തോട് തൊട്ടടുത്ത് കിടക്കുന്ന ഗ്രഹത്തിന്റെ പ്രതലത്തിലെ ചൂട് 600 ഡിഗ്രി സെല്‍ഷ്യസാണ്.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കണക്കാക്കി നോക്കിയാല്‍ ഈ ഗ്രഹം അതിന്റെ നക്ഷത്രത്തോട് ഏഴു മടങ്ങ് അടുത്താണ് കിടക്കുന്നത്. സൂപ്പര്‍ നെപ്റ്റിയൂണിന്റെ വിഭാഗത്തില്‍ പെടുന്ന ഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ രീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. മൗണ്ട് അബുവിലെ 1.2 എം ടെലിസ്‌കോപ്പുമായി പരാസിന്റെ സ്‌പെക്‌ട്രോഗ്രാഫ് സമന്വയിപ്പിച്ച് ഗ്രഹത്തിന്റെ മാസ് അളന്നാണ് കണ്ടു പിടുത്തം നടത്തിയത്.
കോഴിക്കോട്: ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ട കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ ശക്തമായ സമരവുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. 7500 രൂപ മാത്രം ശമ്പളം നല്‍കി ജോലിക്കെടുത്ത ജൂനിയര്‍ നഴ്‌സുമാരെ യാതൊരു കാരണവും ബോധിപ്പിക്കാതെ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. ഏഴ് പേരെയാണ് പിരിച്ചുവിട്ടത്. ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച 40 നഴ്സുമാരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറഞ്ഞ വേതനം നല്‍കി ബേബി മോമ്മോറിയല്‍ ആശുപത്രി നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ മിനിമം വേതനം നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രി മാനേജ്‌മെന്റുകളില്‍ ഒന്നാണ് ബേബി. ജൂനിയര്‍ നഴ്‌സുമാരായി നിയമിതരായ 7 പേരെ ആശുപത്രി നേരത്തെ പിരിച്ചുവിട്ടിരുന്നു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാതോടെ 5 പേരെ തിരിച്ചെടുക്കുകയും രണ്ട് പേരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരെ പിന്നീട് വീണ്ടും പിരിച്ചുവിടുകയായിരുന്നു.
അതേസമയം ഒഴിവാക്കിയ നഴ്‌സുമാരെ ട്രെയിനിംഗ് അടിസ്ഥാനത്തിലാണ് ജോലിയിലെടുത്തതെന്നും ഇത്തരം പിരിച്ചുവിടല്‍ സ്വഭാവിക നടപടി മാത്രമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. പിരിച്ചുവിട്ട ഏഴ് പേരെയും തിരിച്ചെടുത്തില്ലെങ്കില്‍ ആശുപത്രി സംതഭിപ്പിക്കുമെന്ന് യു.എന്‍.എ അറിയിച്ചിട്ടുണ്ട്. പ്രതിഷേധ നടപടികള്‍ ശക്തമാക്കും. നിലവില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നതിനായി പ്രതിഷേധകരെ മാനേജ്‌മെന്റ് ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ച നടക്കുന്ന സമയത്ത് പ്രത്യക്ഷ സമരം ഒഴിവാക്കുമെന്നും എന്നാല്‍ നിസഹകരണ പരിപാടികള്‍ തുടരുമെന്നും യുഎന്‍എ നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിക്ക് സമര പ്രവര്‍ത്തകരും മാനേജ്‌മെന്റ് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. പിരിച്ചുിവിട്ടവരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന നിലപാടായിരിക്കും മാനേജ്‌മെന്റ് എടുക്കുക. അങ്ങനെയാകുമ്പോള്‍ സമരം കൂടുതല്‍ ശക്തമാകും. കോഴിക്കോട് ജില്ലയിലെ പ്രമുഖ ആശുപത്രികളിലൊന്നാണ് ബേബി മെമ്മോറിയല്‍. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടാല്‍ നൂറുകണക്കിന് രോഗികളെ ഇത് സാരമായി ബാധിക്കും.
ന്യൂസ് ഡെസ്ക്
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം) ന് നല്കാൻ തീരുമാനമായി. ഡൽഹിയിൽ നടന്ന ചർച്ചയെത്തുടർന്നാണ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നതിനുള്ള തീരുമാനം നാളെ പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി, മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സിസി പ്രസിഡന്റ് എം.എം ഹസൻ എന്നിവർ പങ്കെടുത്തു.
യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിന് കേരളാ കോൺഗ്രസിന്റെ മടങ്ങി വരവ് ആവശ്യമാണെന്നും രാജ്യസഭാ സീറ്റിന് അവർക്ക് അവകാശമുണ്ടെന്നുമുള്ള മുസ്ളീം ലീഗിന്റെ നിലപാട് കേന്ദ്ര കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ സ്ഥാനമൊഴിയുന്നവരിൽ ഒരാൾ കോൺഗ്രസ് പ്രതിനിധിയും ഒരാൾ കേരളാ കോൺഗ്രസ് പ്രതിനിധിയുമാണ്. മൂന്നാമത്തെയാൾ എൽ ഡി എഫ് അംഗം ആണ്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു വർഷത്തോളമായി യുഡിഎഫിൽ നിന്ന് അകന്നു നിൽക്കുന്ന കേരളാ കോൺഗ്രസിന്റെ തന്ത്രപരമായ രാഷ്ട്രീയ നിലപാടിന്റെയും നിലനില്പിന് പ്രാദേശിക പാർട്ടികളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് കോൺഗ്രസ് മനസിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നല്കാനുള്ള തീരുമാനം. രാജ്യസഭാ സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് നാളെ പ്രഖ്യാപിക്കും.
വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെയും പ്രതിശ്രുത വരനെയും ബന്ധുക്കളെയും യുവതിയുടെ കാമുകന്റെ നേതൃത്വത്തിലെത്തിയ സംഘം തല്ലി.സംഘർഷത്തിനൊടുവിൽ യുവതി കാമുകനൊപ്പമാണെന്നു പറഞ്ഞതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നു പ്രതിശ്രുത വരനും ബന്ധുക്കളും പിൻമാറി.ഇന്നലെ ഉച്ചകഴിഞ്ഞു നഗരത്തിലെ വസ്ത്രവ്യാപാരശാലയിലാണു സംഭവം. കടയുടെ ഉള്ളിൽ നിന്നു സംഘർഷം റോഡിലേക്കു വ്യാപിച്ചതോടെ ജനക്കൂട്ടം കാഴ്ചക്കാരായി. പൊലീസെത്തി ആറുപേരെ പിടികൂടി കേസ് എടുത്തു. പ്രതിശ്രുതവരനും വധുവിന്റെ സഹോദരനും കടയിലെ ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കു മർദനമേറ്റു.
പൊലീസ്പ്രതിശ്രുത വരനെയും യുവതിയെയും കാമുകനെയും സ്റ്റേഷനിലെത്തിച്ചു. കാമുകനൊപ്പം പോകാനാണ് ഇഷ്ടമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നും യുവതി അറിയിച്ചതോടെ വിവാഹത്തിൽ നിന്നു പിന്മാറുന്നതായി വരന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരായ യുവാവും യുവതിയും നാട്ടിൽ ഒരുമിച്ചു പഠിച്ചവരാണ്. പ്രണയത്തിലുമായിരുന്നു.ഇതിനിടെ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ചെയ്യുന്നതിനിടെ പരിചയപ്പെട്ട മറ്റൊരു യുവാവുമായും യുവതി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ യുവാവാണ് ഇന്നലെ സംഘവുമായെത്തി സംഘർഷമുണ്ടാക്കിയത്.
ഇതിനിടെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായി യുവതിയുടെ വിവാഹം തീരുമാനിച്ചു.വിവാഹനിശ്ചയവും നടത്തി. തുടർന്നു വിവാഹവസ്ത്രം എടുക്കാനാണു യുവതിയും വരനും ബന്ധുക്കളും വസ്ത്രവിൽപന ശാലയിലെത്തിയത്. ഈ സമയം കടയിലെത്തിയ കാമുകൻ കൂടെ ഇറങ്ങിവരാൻ യുവതിയോട്ആവശ്യപ്പെടുകയായിരുന്നു. വരന്റെയും യുവതിയുടെയും ബന്ധുക്കൾ ഇതിനെ ചോദ്യംചെയ്തതോടെയാണു സംഘർഷമായത്.മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നു യുവതി പറഞ്ഞതോടെ വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ, യുവതിയെ തൊടുപുഴയിലെ ഷെൽറ്റർ ഹോമിലാക്കി.