India

തിരുവനന്തപുരം: ഫാറൂഖ് കോളജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പ്രസംഗത്തെക്കുറിച്ചു വകുപ്പുതലത്തില്‍ അന്വേഷിക്കുമെന്നു സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. കെ.എം. ഷാജിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ നടത്തുന്ന സംബന്ധിച്ച നിര്‍ദേശം കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികളെയും അവരുടെ വസ്ത്രധാരണ രീതിയെയും അപമാനിച്ച അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവാദ പ്രസംഗം പുറത്ത് വന്നതോടെ അധ്യാപകന്‍ കോളേജില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ന്യൂഡല്‍ഹി: ഹൈക്കോടതി തനിക്കെതിരായി സ്വീകരിച്ച കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ വാദം കേള്‍ക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടപടി ക്രമങ്ങള്‍ പാലിക്കാതെ ഹൈക്കോടതിക്കു ജേക്കബ് തോമസിനെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ലല്ലോയെന്ന് ചോദിച്ച കോടതി അടിയന്തര സാഹചര്യമുണ്ടെന്ന ജേക്കബ് തോമസിന്റെ അഭിഭാഷകന്റ വാദം തള്ളി. ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.

ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുന്നയിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയ സംഭവത്തിലാണ് ജേക്കബ് തോമസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഏപ്രില്‍ 2ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സ്പീഡ് പോസ്റ്റില്‍ അയച്ച നോട്ടീസില്‍ കോടതി അറിയിച്ചു.

രണ്ടു ജഡ്ജിമാര്‍ തനിക്കെതിരെ നിരന്തരം വിമര്‍ശനം നടത്തുകയാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഴിമതിക്കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളിയെന്നും ആരോപിച്ച ജേക്കബ് തോമസ് ഇതിനു പിന്നിലെഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ നിലവിലുള്ള ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. മുത്തലാഖ് വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു.

മുസ്ലീം സമുദായത്തിലെ ഈ രീതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഒരു ഭാര്യയുണ്ടായിരിക്കുമ്പോള്‍ മുസ്ലീം പുരുഷന്‍മാര്‍ വീണ്ടും വിവാഹം കഴിക്കുന്നത്. അനുവദിക്കരുതെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് ഇത്തരം അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഇവ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവയാണെന്നും ഹര്‍ജികള്‍ പറയുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം അതേ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ബന്ധം വേര്‍പെടുത്തേണ്ടതുണ്ട്. ഇതിനെയാണ് നിക്കാഹ് ഹലാല എന്ന് പറയുന്നത്. ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികള്‍ വാദിക്കുന്നത്.

മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവു വേട്ട. അറുപത് കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയിലായി‍. ഇടുക്കി സ്വദേശി അഖില്‍ ആന്ധ്രക്കാരായ ശ്രീനിവാസ്, നാഗദേവി എന്നിവരാണ് പിടിയിലായത്. മലപ്പുറം എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

രണ്ടുമുതൽ രണ്ടേകാൽ കിലോ വരെയുള്ള 27 പാക്കറ്റുകളിലായാണ് കാറിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ അടുത്തിടെ നടന്ന വലിയകഞ്ചാവ് വേട്ടയാണിത്.

മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത എസ്ബിഐ അക്കൗണ്ടുകള്‍ വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നടത്തിയാല്‍ 17 മുതല്‍ 25 രൂപ വരെ പിഴ ഈടാക്കുമെന്ന് എസ്ബിഐ. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ബാങ്കിന്റെ പുതിയ നടപടി.

മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടിലെ എടിഎം ഉപയോഗിച്ച് ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ പണമിടപാട് നടത്തിയാല്‍ ബാങ്ക് പിഴ ഈടാക്കും. പിഴ തുകയ്ക്കൊപ്പം ജിഎസ്ടിയും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. മിനിമം ബാലന്‍സ് വര്‍ധിപ്പിച്ച ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ മിനിമം ബാലന്‍സ് പരിധി 5000 രൂപയില്‍ നിന്ന് 1000 രൂപയാക്കി കുറച്ചിരുന്നു.

ചെക്ക് മടങ്ങിയാലും ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കുമാണ് ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നത്. ഇത് താരതമ്യേന കുറഞ്ഞ തുകയാണെന്നും ബാങ്കുകള്‍ വാദിക്കുന്നു.

അറവു മാലിന്യം കയറ്റിയ കണ്ടയ്നർ കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഉപേഷിക്കപ്പെട്ട നിലയിൽ. തമിഴ്നാട്ടിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച കണ്ടയ്നറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആര്യക്കാവ് കോട്ടവാസൽ ഭാഗത്താണ് മൂന്ന് ദിവസമായി കണ്ടയ്നറും ലോറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് .അറവുമാലിന്യമാണ് കണ്ടയ്നറിനുള്ളിലെന്ന് വ്യത്തമായി . ജനരോക്ഷം ഭയന്ന് ഡ്രൈവറും രക്ഷപെട്ടതയാണ് സൂചന.

മാലിന്യം നിറച്ച വാഹനം ദേശിയ പാതയിൽ കിടക്കുന്നതിനാൽ പരിസരവാസികൾക്കും യാത്ര ക്കാർക്കും ബുധിമുട്ട് ഉണ്ടാക്കുന്നത് പഞ്ചായത്ത് ശ്രദ്ധിക്കുന്നുമില്ല.

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ദിലീപിനോട് ഇങ്ങനെ ചോദിച്ചത്. ദൃശ്യങ്ങള്‍ മുമ്പ് കണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.

ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. പോലീസ് ഇക്കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണോ വീഡിയോയിലെ സ്ത്രീശബ്ദമെന്ന് സ്ഥിരീകരിക്കണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

പുരുഷന്‍മാരുടെയും സ്ത്രീശബ്ദത്തിന്റെയും തീവ്രതയില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ വീഡിയോയാണ് ഇത്. തെളിവായി ഹാജരാക്കിയ ഈ ദൃശ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രം മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളും പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ള തടവുകാരുടെ ക്ഷേമം ഉറപ്പു വരുത്താനാണ് ഇത്തരത്തിലൊരു നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു വരുന്ന തര്‍ക്കങ്ങളില്‍ അയവു വരുത്താന്‍ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. 20 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും പാകിസ്ഥാനിലെ ജയിലുകള്‍ സന്ദര്‍ശിക്കുക. ഈ മാസം ആദ്യവാരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമവായ ചര്‍ച്ചകളില്‍ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയുണ്ടായിരുന്നു.

എന്നാല്‍ ഇത്രയധികം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദഗ്ദ്ധര്‍ക്കും പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ പാകിസ്ഥാനില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നാലിന നിര്‍ദേശങ്ങളും ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലുള്ള തങ്ങളുടെ ഡിപ്ലോമാറ്റുകളും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ദ്ധരുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

ഇന്ത്യന്‍ ഡിപ്ലോമാറ്റുകളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, ഇസ്ലാമാബാദിനും പുറത്തും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ്ക്ക് സഞ്ചാരം സ്വാതന്ത്രം അനുവദിക്കുക, ഇസ്ലാമാബാദില്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ കോപ്ലക്‌സ് പണിയുക, ഇസ്ലാമാബാദ് ക്ലബില്‍ നിന്നും ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ മെമ്പര്‍ഷിപ്പ് എടുത്തു കളഞ്ഞ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ പാക് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെയും സര്‍ക്കാര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചതായ പാക് വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും പ്രായമായവരും കുട്ടികളുമായ തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കരിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ പാക് ഹൈക്കമ്മീഷ്ണര്‍ സുഹൈല്‍ മഹമൂദിനെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ക്ഷണിച്ചിരുന്നു. ഇക്കാര്യത്തോട് പാക് സര്‍ക്കാര്‍ അനുകൂല നിലപാടറിയിച്ചതായി ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഡിപ്ലോമാറ്റുകളെ അപമാനിച്ച സംഭവങ്ങള്‍ക്ക് മുന്‍പാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

സുധിന്‍ ടി കെ

കീഴാറ്റൂര്‍ : മണ്ണിന് വേണ്ടി കേരളം ഒന്നിക്കുന്നു . കീഴാറ്റൂര്‍ സമരം ചരിത്രമാകുന്നു . ഉപ്പുസത്യാഗ്രഹത്തിന്റെയും ദേശീയ പ്രസ്ഥാന പാരമ്പര്യത്തിന്റെയും ചരിത്രമുറങ്ങുന്ന പയ്യന്നൂരിന്റെ മണ്ണില്‍ കീഴാറ്റൂര്‍ സമരം കുറിച്ചിടുന്നത് കര്‍ഷക സമരത്തിന്റെ പുതിയ വിപ്ലവ മുഖമാണ്. ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തരുതെന്നാവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തിയവര്‍ കീഴാറ്റൂരില്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഉണ്ടായ ഈ മാതൃകാസമരം കര്‍ഷക പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് സ്വയം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് പക്ഷ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറുകയാണ്.തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ നാഷണല്‍ ഹൈവേ ബൈപ്പാസ് റോഡിനായി നികത്തപ്പെടുന്ന തങ്ങളുടെ കുടിവെള്ള സ്രോതസ്സു കൂടിയായ പാടശേഖരത്തെ രക്ഷിച്ചെടുക്കാനാണ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയുണ്ടാക്കി സമര രംഗത്തേക്കിറങ്ങിയത്. 19 ദിവസം നിരാഹാര സത്യാഗ്രഹം നടത്തി വയല്‍ നികത്തുന്നതിനെതിരെ പൊതുമരാമത്ത് വകുപ്പുമന്ത്രിയില്‍നിന്നും അനുകൂലമായ ഉറപ്പ് അവര്‍ നേടിയെടുത്തിരുന്നു. എന്നാല്‍ ധാരണയ്ക്ക് വിരുദ്ധമായി നാലര കിലോമീറ്ററോളം വയലിന്റെ നടുവിലൂടെ തന്നെ റോഡ് പണിയുന്നതിനായി വിജ്ഞാപനമിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ ഒരു വര്‍ഷമായി തുടരുന്ന പ്രത്യക്ഷ സമരങ്ങളുടെ പ്രതിഷേധമാണ് പുതിയ ഘട്ടത്തിലെത്തിയിരിക്കുന്നത്.ചൈനയെയും ഉത്തരകൊറിയയെയും അമേരിക്ക ആക്രമിക്കുന്നതില്‍ വ്യസനം കൊള്ളുന്ന കോടിയേരി സഖാവിന് പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷകരുടെ ആശങ്ക കാണാന്‍ കഴിയാഞ്ഞിട്ടല്ല , മറിച്ച് വികസനത്തിന്റെ മറപിടിച്ച് വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്ന വന്‍കിട മാഫിയകള്‍ പദ്ധതിയുടെ പേരില്‍ പോക്കറ്റില്‍ ഇട്ടു തരുന്ന കമ്മീഷനാണ് സഖാവിന് പഥ്യം. കര്‍ഷകരായ ന്യൂനവര്‍ഗ്ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത ഒരു പ്രസ്ഥാനത്തിനും ഈ ലോകത്ത് നിലനില്‍പ്പുണ്ടായിട്ടില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഇന്ത്യയുടെ ഭൂപടത്തില്‍ അവസാന മൂലയിലേക്ക് മാത്രം ഒതുങ്ങി പോയ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരള സര്‍ക്കാരിന്റെയും നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി എന്നു തന്നെ പറയേണ്ടി വരും.ഭരണത്തിലെത്താന്‍ സി പി എം നടത്തുന്ന പ്രത്യേയശാസ്ത്ര വാചകമടിയും , സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ എടുക്കുന്ന ഇരട്ടതാപ്പുമാണ് കീഴാറ്റൂര്‍ സമരത്തിലൂടെ തെളിയുന്നത്. പ്രായോഗികമായും അങ്ങേയറ്റം കര്‍ഷകവിരുദ്ധ നയം സ്വീകരിച്ച് അവര്‍ വലത് രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നു . അതായത് കമ്മൂണിസ്സം നഷ്ടപ്പെട്ട പശ്ചിമ ബംഗാളിലെ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ . സമാധാനപരമായി തെരഞ്ഞെടുപ്പും , രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കാതെ , വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വെട്ടി നിരത്തുന്ന പാര്‍ട്ടി കോട്ടകളായ ഗ്രാമങ്ങളിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഈ സമരം നടന്നത് എന്ന് ഓര്‍ക്കണം.

പ്രകൃതി സ്‌നേഹവും കര്‍ഷക സ്‌നേഹവും പറഞ്ഞ് ഭരണത്തിലെത്തിയ സിപിഎം , മുതലാളിമാര്‍ക്ക് വേണ്ടി വികസനത്തിന്റെ പേരില്‍ നന്ദിഗ്രാമില്‍ പാര്‍ട്ടി സഖാക്കളെ കൊന്നൊടുക്കിയിരുന്നു . അതേ ബംഗാള്‍ സഖാക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ് കീഴാറ്റൂരിലെ കര്‍ഷകരെ പെരുവഴിയിലാക്കി സിപിഎം നടപ്പിലാക്കാന്‍ പോകുന്ന ഈ വികസന മാതൃക എന്നതാണ് യാഥാര്‍ത്ഥ്യം.

സ്വന്തം ലേഖകൻ

കൊച്ചി: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി എത്തിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. കോണ്‍ഗ്രസുകാരാണ് വയല്‍ക്കിളികളെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ചെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനില്ലെന്നും മന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മ​​െന്‍റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ തങ്ങളും അംഗീകരിച്ചുവെന്നേയുള്ളൂ. വി.എം സുധീരനും ഷാനിമോള്‍ ഉസ്മാനുമൊക്കെയാണ് സമരം ചെയ്യാനെത്തിയിരിക്കുന്നത്. അവരാരെങ്കിലും ഇന്നുവരെ ഒരു സമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

കീഴാറ്റൂര്‍ സമരമല്ല കോണ്‍ഗ്രസി​​െന്‍റ കണ്ണൂര്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തെ പിന്തുണച്ച്‌ സുധീരന്‍ സമയം കളയരുത്​. കേന്ദ്ര സര്‍ക്കാറാണ് ദേശീയപാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മ​​െന്‍റാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. കീഴാറ്റൂരില്‍ സമരം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടത്.

വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയ ബി.ജെ.പിക്കാര്‍ കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചാണോ വന്നതെന്ന് വ്യക്തമാക്കണം. സി.പി.എമ്മിന് മാത്രമായി പ്രത്യേകിച്ച്‌ ദേശീയപാതയൊന്നും വേണ്ട. സര്‍ക്കാറിന് വിഷയത്തില്‍ ഒരു ആകാംക്ഷയുമില്ല. ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് അവിടെയുള്ളത്. അത് അവര്‍തന്നെ പരിഹരിച്ചോളുമെന്നും മന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved