തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്റെ ‘പവര്‍’ കാട്ടി തിരിച്ചടിച്ച് ബി.ജെ.പി.ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധകേസില്‍ സി.പി.എം നേതാക്കളെ സി.ബി.ഐ കസ്റ്റഡിയിലെടുത്ത നടപടി സി.പി.എം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം 15 ഓളം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
ഈ കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന ആവശ്യം സംഘപരിവാര്‍ അനുകൂലികള്‍ ഹൈക്കോടതിയില്‍ തന്നെ ആവശ്യപ്പെട്ടിരിക്കെയാണ് സി.ബി.ഐ ആക്ഷന്‍ തുടങ്ങിയിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ സംസ്ഥാന പൊലീസ് സഹകരിച്ചില്ലങ്കില്‍ കേന്ദ്ര സേനയെ വിട്ടു നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു തുറന്ന പോരിലേക്ക് കേന്ദ്രവും സംസ്ഥാന സര്‍ക്കാറും പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്ന് കണ്ടറിയേണ്ട സാഹചര്യമാണ് നിലവില്‍ .
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. വടകര ക്യാംപ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ കൊച്ചിയിലേക്ക് കൊണ്ട് പോയി.
ഒന്നര വര്‍ഷം മുന്‍പാണ് കേസ് സിബിഐക്ക് കൈമാറിയത്. സി.ടി. മനോജിനെ വധിച്ചകേസില്‍ ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് ഏറ്റെടുത്ത സി.ബി.ഐ., സമഗ്രാന്വേഷണം നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
മനോജിന്റെ സുഹൃത്ത് സജാദ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. കേസ് സി.ബി.ഐ.യ്ക്ക് വിട്ടശേഷവും അന്വേഷണത്തില്‍ പൊലീസ് ഇടപെടുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. മുമ്പ് കേസ് അന്വേഷിച്ച സി.ഐ. ആദ്യത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
2012 ഫെബ്രുവരി 12നാണ് പയ്യോളി മനോജിനെ ഒരുസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ്, സി.പി.എം. ലോക്കല്‍ സെക്രട്ടറിയടക്കം 15 പേരെ പ്രതിചേര്‍ത്ത് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍, വിചാരണ തുടങ്ങാനിരിക്കേ തങ്ങളല്ല യഥാര്‍ഥപ്രതികളെന്നും പാര്‍ട്ടിയും പോലീസും ചേര്‍ന്ന് കുടുക്കിയതാണെന്നും ഇവര്‍ മൊഴിനല്‍കി. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതും കോടതി അനുകൂല ഉത്തരവിട്ടതും.
സോണിയാ ഗാന്ധി അവധിക്കാലം ചെലവഴിക്കാൻ ഗോവയിൽ. ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ പുതിയ കോൺഗ്രസ് അധ്യക്ഷ നേതൃത്വത്തിൽ യോഗം ചേരുമ്പോള്‍ സ്ഥാനമൊഴിഞ്ഞ അധ്യക്ഷ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലിലാണ് സമയം ചെലവഴിക്കുന്നത്. തീർത്തും ആശ്വാസകരമായ മാനസികാവസ്ഥയിലുള്ള സോണിയ വിനോദ സഞ്ചാരികളോട് സംസാരിക്കുകയും റിസോർട്ടിൽ സൈക്കിൾ ചവിട്ടുകയും ചെയ്യുന്നു. അതിഥികൾക്കൊപ്പം സെൽഫിക്കും അവർ സമയം കണ്ടെത്തുന്നു. പ്രഭാതഭക്ഷണമായ മസാലദോശക്കായി അവർ ടേബിളിൽ കാത്തിരിക്കുന്നതും കാണാമായിരുന്നു.
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സോണിയ അവരുടെ അവധിക്കാല യാത്രകൾ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ രാഹുൽ വാർഷിക അവധിക്കാലത്തിനായി വിദേശത്ത് പോവുകയും ചെയ്യുമായിരുന്നു. സൗത് ഗോവയിൽ സോണിയ എത്തിയ ഹോട്ടൽ അവർക്ക് ആവശ്യാനുസരണം സ്വകാര്യത നൽകുന്ന അപൂർവ ഇടങ്ങളിൽ ഒന്നാണ്. ദീർഘകാലമായി തുടരുന്ന അധ്യക്ഷ പദവിയിൽ നിന്ന് ഇറങ്ങുമ്പോള്‍ അവധിക്കാലം നല്ലതാണ് എന്ന നിലയിൽ കൂടിയാണ് സോണിയ ഗോവയിൽ എത്തിയത്.
ഇൗ മാസം ആദ്യത്തിലാണ് സന്തോഷവതിയും ചിരിതൂകിയും കൊണ്ട് രാഹുലിന് സോണിയ പാർട്ടി അധ്യക്ഷ പദവി കൈമാറിയത്. അതേ ദിവസം, രാഹുൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അഭിനന്ദങ്ങൾ സ്വീകരിക്കുമ്പോള്‍ സോണിയയും മകൾ പ്രിയങ്കയും ദില്ലി ഖാൻ മാർക്കറ്റിൽ ഷോപ്പിങിനുമെത്തി.
ഗോവയിലെ ലീല ഹോട്ടലിൽ സോണിയയുടെ ആദ്യ സന്ദർശനമല്ല ഇപ്പോഴത്തേത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോഴും ആസ്തമയുള്ള സോണിയ ഡോക്ടർമാരുടെ ഉപദേശ പ്രകാരം ഡൽഹി വിട്ട് ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് സോണിയ അവധിക്കാലം ചെലവഴിക്കുന്നത്. യോഗ ചെയ്യാനും പുസ്തക വായനക്കും അവർ സമയം ചെലവഴിക്കുന്നു.
ആദ്യ രാത്രിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഇതോടെ ദമ്പതികളുടെ ആദ്യ രാത്രി പോലീസ് സ്‌റ്റേഷനിലായി. ആര്യനാട് പറണ്ടോട് സ്വദേശിനിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസി യുവാവും തമ്മിലുള്ള ആദ്യ രാത്രിയായിരുന്നു പോലീസ് സ്‌റ്റേഷനില്‍ അവസാനിച്ചത്. തന്നെക്കാള്‍ അഞ്ച് വയസ് ഇളയ കാമുനൊപ്പം പോകണം എന്ന യുവതിയുടെ ആവശ്യമാണു വീട്ടുകാരെ വെട്ടിലാക്കിയത്.
വിവാഹവും വരന്‍റെ വീട്ടിലെ സല്‍ക്കാരവും കഴിഞ്ഞു മുറിയില്‍ കയറി കതകടച്ചതോടെ യുവതിയുടെ സ്വഭാവം മാറുകയായിരുന്നു. തന്നെ തൊട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം യുവതി നിലവിളിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ രംഗത്ത് എത്തി. തുടര്‍ന്നു തന്നെക്കാള്‍ അഞ്ചു വയസ് കുറഞ്ഞ യുവാവുമായുള്ള പ്രണയം യുവതി വെളിപ്പെടുത്തുകയായിരുന്നു.
വിവാഹം കഴിച്ച യുവാവിനൊപ്പം ജീവിക്കാനില്ല എന്നും പറവൂര്‍ സ്വദേശിയായ കാമുകനൊപ്പം പോകണം എന്നും യുവതി നിര്‍ബന്ധം പിടിച്ചു. ഇടയ്ക്കിടയ്ക്കു ബ്ലെയിഡ് ഉപയോഗിച്ചു കൈമുറിക്കാനും ശ്രമിച്ചു. ഇതോടെ നവവരനും ബന്ധുക്കളും പോലീസിനെ വിളിച്ചു. രണ്ടു കൂട്ടരേയും പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചു.
തുടര്‍ന്നു വധുവിന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തി. നവവരനു നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്‍ മേല്‍ പ്രശ്‌നം അവസാനിപ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കണം എന്ന കാമുകിയുടെ അഭ്യര്‍ത്ഥന 17 കാരന്‍ കാമുകന്‍ തള്ളുകയായിരുന്നു.
ഇതോടെ കുട്ടി കാമുകന്‍ പീഡിപ്പിച്ചതിനുള്ള തെളിവുകള്‍ സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹം നടത്തമെന്ന ധാരണയില്‍ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചു.
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ വിദേശ പൗരത്വം സ്വീകരിച്ചത് 4.52 ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്ന്ത്. 117 രാജ്യങ്ങളിലുള്ള 4,52,109 (4.52 ലക്ഷം) ഇന്ത്യക്കാരാണ് 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത്.
2016ല്‍ അമേരിക്കന്‍ പൗരത്വം നേടാന്‍ വേണ്ടി മാത്രം 46,000ത്തോളം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2015ല്‍ 42,213 പേരാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. അമേരിക്കന്‍ പൗരത്വം നേടുന്നതില്‍ ഇപ്പോള്‍ മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.
ന്യൂയോര്‍ക്കില്‍ നിന്ന് 2954 പേരും ന്യൂജേഴ്സിയില്‍ നിന്ന് 5312 പേരും കാലിഫോര്‍ണിയയില്‍ നിന്ന് 10298 പേരും ടെക്സാസില്‍ കഴിയുന്ന 4670 ഇന്ത്യക്കാരുമാണ് കഴിഞ്ഞ വര്‍ഷം യുഎസ് പൗരത്വം സ്വീകരിച്ചത്. തൃപുരയില്‍ നിന്നുള്ള സി.പി.ഐ.എം എം.പി ജിതേന്ദ്രചൗധരി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശ കാര്യ സഹമന്ത്രി വി.കെ. സിങ്ങാണ് ഈ മറുപടി നല്‍കിയത്.
ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്‌സ് മാഗസിന്റെ കണക്കു പ്രകാരം 38 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത്. എന്നാല്‍ അംബാനി കുടുബത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത പല കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
കുടുംബം
ഭാര്യ നിത, മക്കളായ ആകാശ്, ഇഷ, അനന്ദ് എന്നിവര്‍ അടങ്ങുന്നതാണ് മുകേഷ് അംബാനിയുടെ കുടുംബം. ഇവരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ചെലവേറിയ വീട്
അംബാനിയുടെ പുതിയ വീട് ആന്റിലിയ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണിത്. ഒരു ബില്ല്യണ്‍ ഡോളറിനും മുകളിലാണ് വീടിന്റെ ചെലവ്. മുംബൈ നഗരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
കുടുംബ ബന്ധം
കുടുംബ ബന്ധങ്ങള്‍ക്ക് വളരെയേറെ വില കൊടുക്കുന്നയാളാണ് മുകേഷ് അംബാനി. എത്രമാത്രം തിരക്കുണ്ടെങ്കിലും ഞായറാഴ്ച ദിവസം അമ്മയോടും ഭാര്യയോടും കുട്ടികളോടുമൊപ്പമാകും മുകേഷ് അംബാനി ചെലവഴിക്കുക.
നിതാ അംബാനി
നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ചാരിറ്റി പദ്ധതികളിലും ഏര്‍പ്പെടുന്ന വ്യക്തിയാണ് നിതാ അംബാനി. ദുരിതാശ്വാസം, വിദ്യാഭ്യാസം, മാനവ വിഭവശേഷി മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് നിതാ അംബാനി സജീവമായിട്ടുള്ളത്. ധീരുഭാരി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ചെയര്‍പേഴ്‌സണാണ് ഇപ്പോള്‍ നിതാ അംബാനി.
പിറന്നാള്‍ സമ്മാനം
സ്വന്തം പിറന്നാള്‍ ആഘോഷിക്കാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് മുകേഷ് അംബാനി. എന്നാല്‍ മറ്റ് കുടുംബാംഗങ്ങളുടെ പിറന്നാള്‍ ആര്‍ഭാട പൂര്‍വ്വം ആഘോഷിക്കുകയും ചെയ്യും. ഒരിക്കല്‍ ഭാര്യയുടെ പിറന്നാളിന് 62 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന വിമാനമാണ് മുകേഷ് അംബാനി സമ്മാനമായി നല്‍കിയത്.
അനില്‍ അംബാനി
ഇന്ത്യയിലെ ഏറ്റവും ധനികനായ മറ്റൊരു വ്യക്തിയായിരുന്നു അനില്‍ അംബാനി. എന്നാല്‍ അനില്‍ അംബാനിയുടെ ബിസിനസില്‍ ചില നഷ്ട്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പിതാവിന്റെ മരണത്തിനു മുമ്പ് രണ്ടു സഹോദരന്മാരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞ് സ്വന്തം ബിസിനസുകള്‍ ചെയ്യാന്‍ തുടങ്ങി.
ആകാശ് അംബാനി
മുകേഷ് അംബാനിയുടെ മൂത്ത മകനും ഇഷ അംബാനിയുടെ ഇരട്ട സഹോദരനുമാണ് ആകാശ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിരവധി കരാറുകളില്‍ ആകാശും ഒപ്പിട്ടിട്ടുണ്ട്. അച്ഛന് പിന്നാലെ കുടുംബ ബിസിനസിലേയ്ക്ക് ഇറങ്ങാന്‍ ആകാശും തയ്യാറാണ്.
ഇഷ അംബാനി
മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ആന്റ് സൈക്കോളജിയായിരുന്നു ഇഷ അംബാനിയുടെ പഠന വിഷയം. ചെറു പ്രായത്തില്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 80 മില്യണ്‍ ഡോളറിന്റെ ഓഹരി ഉടമയാണ് ഇഷ.
ആനന്ദ് അംബാനി
മുകേഷ് അംബാനിയുടെ ഇളയ മകനാണ് ആനന്ദ് അംബാനി. ബാലാജി അമ്പലത്തിലെ സ്ഥിരം സന്ദര്‍ശകനാണ് ആനന്ദ് അംബാനി. തന്റെ ഭക്തി തെളിയിക്കാനായി അമ്പലത്തിലേയ്ക്ക് വെളുത്ത ആനകളുടെ വലിയ പ്രതിമകളാണ് ആനന്ദ് സംഭാവന ചെയ്തത്.
അവാര്‍ഡുകള്‍
നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്‌സ് മാ?ഗസിന്റെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. 2017 ലെ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും മുകേഷ് അംബാനി തന്നെയാണ്.
മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണിപ്പുഴയിലാണ് നാടിനെആകമാനം ദുഖത്തിലാഴ്ത്തിയ അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. തോണി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടക്കം ആറുപേരാണ് മരണമടഞ്ഞത്. പ്രസീന്ന (12), ആദിനാഥ് (14), വൈഷ്ണ (15), അഭിദേവ്, പൂജ (13), ജെനീഷ (8). എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ആദിനാഥ് ഒഴികെ ബാക്കിയെല്ലാവരും ബന്ധുക്കളാണ്.
നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിൽനിന്നും അവരെ രക്ഷിക്കാനായില്ല. എന്നാൽ കൂടെയുണ്ടായിരുന്ന ശിവജി, ഫാത്തിമ എന്നിവരെ രക്ഷപെടുത്തി. തോണിക്കാരനായ വേലായുധൻ നീന്തി രക്ഷപെട്ടു. അദേഹം ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. നരണിപ്പുഴയിലൂടെ കടുക്കുഴിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.
അപകടം നടന്ന സ്ഥലത്ത് ജനവാസം കുറവായിരുന്നു. വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതാണ് മരണ നിരക്ക് കൂട്ടിയത്. മരിച്ച കുട്ടികളുടെ മൃദദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താതെതന്നെ ബന്ധുക്കൾക്ക് കൈമാറാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ആലപ്പുഴ: ഇത്തവണത്തെ ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക ‘മുഖരേഖ’ യുടെ ക്രിസ്മസ് പതിപ്പ് കണ്ട് വിശ്വാസികള്‍ ഞെട്ടി. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഒരു ലേഖനം. ലൈഗികതയെ ശരീരത്തിന്റെയും മനസ്സിന്‍റെയും ആഘോഷമായി ചിത്രീകരിക്കുന്ന ലേഖനം വായിച്ച് യാഥാസ്ഥിതികരില്‍ ഞെട്ടല്‍. എന്നാല്‍ ജീവിതത്തില്‍ ലൈംഗികത ഒഴിവാക്കാന്‍ കഴിയാത്തതും നല്ല ജീവിതത്തിലേക്ക് നയിക്കാന്‍ അഭികാമ്യവും ആയതിനാല്‍ ലേഖനം പള്ളി മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ അപാകതയില്ലെന്ന് പുരോഗമന വാദികള്‍.
”ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്.” മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണിത്. ഡിസംബര്‍ ലക്കത്തില്‍ ‘രതിയും ആയുര്‍വേദവും’ എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് വിമര്‍ശകര്‍ക്കുള്ള പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകര്‍ പറയുന്നു.
വാഗ്ഭടന്റെ ക്ലാസ്സിക് ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തില്‍ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്‌ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തില്‍ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് ‘പത്മിനി’, ‘ചിത്രിണി’, ‘സാംഗിനി’, ‘ഹസ്തിനി’ എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാലു തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ആയുര്‍വേദം കാണിച്ചു തരുന്നതായും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തില്‍ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങള്‍, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തില്‍ എഴുത്തുകാരന്‍ പറയുന്നു. അതേസമയം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടില്‍ പറയുന്ന ലേഖനം ഫെമിനിസ്റ്റുകളുടെ വിമര്‍ശനത്തിന് പാത്രമായേക്കാമെന്ന ആശങ്കയിലാണ്. എന്നിരുന്നാലും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്ന പതിവ് പള്ളിപ്രഭാഷണങ്ങളില്‍ നിന്നുള്ള ഈ മാറ്റത്തിന് ഇടവകക്കാര്‍ക്ക് ഇടയില്‍ നല്ല സ്വീകരണമാണ് കിട്ടുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സാധാരണക്കാരുടെ സ്വസ്ഥതയും സമാധാനവും തകര്‍ത്ത് വന്‍കിടക്കമ്പനികളുടെ ചൊല്‍പ്പടിക്കൊത്ത് പ്രകൃതിവാതക ഇടനാഴി സ്ഥാപിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ഭീതിദായകമായ നടപടികള്‍ക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗെയില്‍ ഇരകളോടും അവര്‍ നടത്തുന്ന ജനകീയ സമരങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി 28-12-2017 വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഉത്തരമേഖലാ കണ്‍വെന്‍ഷന്‍ ചേരുന്നു
വാതകക്കുഴല്‍ സ്ഥാപിക്കുന്നത് ജനവാസ മേഖലയില്‍ നിന്നും മാറ്റുക, അപകടസാധ്യത കണക്കാക്കി ഇരുവശങ്ങളിലും അധിവസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രം പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടരുക, ഭൂമി വിട്ടുനല്‍കുന്നതിന് ഓഹരി പങ്കാളിത്തം അനുവദിക്കുക, ഉപയോഗാവശ്യത്തിന് മാത്രമായി നിലവില്‍ ഭൂമി വിനിയോഗിക്കുന്നതിനു പകരം കേന്ദ്ര നിയമപ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച് വാതകക്കുഴല്‍ കടന്നുപോകുന്ന ഭൂമി ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ചചെയ്യും.
കോഴിക്കോട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സംസ്ഥാന കണ്‍വീനര്‍ സി. ആര്‍ നീലകണ്ഠന്‍, സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി ഏരോത്ത്, ജാഫര്‍ അത്തോളി, നിയോജകമണ്ഡലം നിരീക്ഷകരായ ഷെരിഫ് ചേന്നമംഗലൂര്‍, കമറുദ്ദീന്‍ പാണമ്പ്ര, എസ്.എ അബൂബക്കര്‍ എന്നിവരെക്കൂടാതെ എ.കെ അലിക്കുട്ടി, ഉമ്മര്‍ ഏറാമല, പി കെ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 കോടി രൂപയുടെ അധികം വില്‍പ്പന ഈ വര്‍ഷം നടന്നതായി ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് കോടി രൂപയുടെ വില്‍പ്പന വര്‍ധനവുണ്ടായി. ക്രിസ്മസ് ദിനത്തില്‍ 11.34 കോടി രൂപയുടെ അധികം മദ്യം വിറ്റു.
ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വിറ്റഴിച്ച മദ്യത്തിന്റെ കണക്ക് മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ബാറുകളില്‍ നിന്ന് വിറ്റ മദ്യത്തിന്റെ കണക്ക് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് ആകെ 76.13 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ അത് 87 കോടി രൂപയായി വര്‍ധിച്ചു.
ഇത്തവണ തിരുവല്ലയിലെ വളഞ്ഞവട്ടം ഔട്ട്‌ലെറ്റിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 52.03 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റില്‍ ഒറ്റ ദിവസം കൊണ്ട് വിറ്റത്. ക്രിസ്മസിന് മുന്നോടിയായി മൂന്ന് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ ആകെ 313. 63 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
അടിമാലി: റിസപ്ഷന്റെ സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ഗസ്റ്റിനെ ഇറക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനും മറ്റ് ചിലരും ചേര്‍ന്ന് കാറില്‍ നിന്നും വലിച്ചിഴച്ച് സമീപത്തെ കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി. പിന്നെ ഇവരിലൊരാള്‍ കൈയിലിരുന്ന ഇരുമ്പു ദണ്ഡുകൊണ്ട് തലങ്ങും വിലങ്ങും തല്ലി. തലപൊട്ടി രക്തം ചീറ്റിയിട്ടും നിലത്തിട്ട് ചവിട്ടിക്കൂട്ടി. കൊല്ലുമെന്ന് ഉറപ്പായതോടെ സര്‍വ്വശക്തിയുമെടുത്ത് ഇറങ്ങിയോടി. റോഡില്‍ അവശനായി വീണു. കരുണതോന്നിയ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷപെട്ടു.
ഇന്നലെ വൈകിട്ട് നടന്‍ ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ തനിക്ക് നേരെയുണ്ടായ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സയില്‍ക്കഴിയുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ പത്തനംതിട്ട തടത്തില്‍ കുഞ്ഞുമോന്‍ മുഹമ്മദ് പറയുന്നത് ഇങ്ങനെ:
കൊച്ചി കത്രിക്കടവ് കൊക്കൗ ട്രയല്‍ ഹോളിഡെയിസ് എന്ന സ്ഥാപനത്തിനുവേണ്ടി കഴിഞ്ഞ മൂന്നുമാസത്തോളമായി കാറോടിക്കുകയാണ്. 24 നുള്ള ട്രിപ്പില്‍ മുബൈയില്‍ നിന്നെത്തിയ ദമ്പതികളും പെണ്‍കുഞ്ഞുമായിരുന്നു യാത്രക്കാര്‍. ആദ്യം ആലപ്പുഴയ്ക്കായിരുന്നു യാത്ര. പിറ്റേന്ന് ഇവിടെ നിന്നും മൂന്നാറിന് തിരിച്ചു. ഇവിടെ ചുറ്റിക്കറങ്ങിയ ശേഷം താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലേക്ക് 4 ണിയോടെ യാത്ര തിരിച്ചു.മൂന്നാറും വെള്ളത്തൂവലും കറങ്ങി കല്ലാറിലെത്തിയപ്പോള്‍ 6 മണിയോടുത്തിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ടിലേക്കുള്ള വഴിയെക്കുറിച്ച് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും മൊബൈലില്‍ വിളിച്ച് അറിയിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമായി.
ഇതേത്തുടര്‍ന്ന് സഞ്ചരിച്ച വഴികളിലൂടെ തന്നെ വീണ്ടും കടന്നുപോകേണ്ട ഗതികേടുണ്ടായി. ഇതിനിടയില്‍ കാറിലെ യാത്രക്കാരായിരുന്ന ദമ്പതികളിലെ യുവതി ഭീതിയും ശാരീരിക അസ്വസ്ഥതകളും മൂലം അവശയായി. റിസോര്‍ട്ടില്‍ നിന്നുള്ളവരുടെ തുടര്‍ച്ചയായ വിളി മൂലം കാര്‍ ഓടിക്കാന്‍ വിഷമം നേരിട്ടതോടെ മൊബൈല്‍ ഓഫാക്കി. ഏഴു മണിയായതോടെ തപ്പിപ്പിടിച്ച് ഗസ്റ്റുകളെയും കൊണ്ട് റിസോര്‍ട്ടിലെത്തി. യാത്രക്കാരി അവശയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരന്‍ ഗെയിറ്റ് തുറന്നില്ല.
തുടര്‍ന്ന് റിസപ്ഷനില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഗെയിറ്റ് തുറന്നത്. പിന്നീടായിരുന്നു കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ദനം റിസോര്‍ട്ടിലെത്താന്‍ വൈകിയത് മനഃപ്പൂര്‍വ്വമാണെന്നും ഇത് മൂലം സ്ഥാപനത്തെക്കുറിച്ച് ഗസ്റ്റ് മോശമായ പരാമര്‍ശം നടത്തിയെന്നും മറ്റും പറഞ്ഞായിരുന്നു മര്‍ദ്ദനം. തെറ്റ് തന്റേതല്ലെന്ന് കാര്‍ യാത്രക്കാര്‍ വ്യക്തമാക്കിയിട്ടും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് നോക്കി നില്‍ക്കുന്നത് കാര്യമാക്കാതെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.
രക്തത്തില്‍കുളിച്ച നിലയില്‍ റോഡിലേക്ക് ഓടിയ കുഞ്ഞുമോന്‍ റോഡില്‍ അവശനായി വീഴുന്നത് നാട്ടുകാരനായ ശ്യാം കണ്ടു. തുടര്‍ന്ന് ഇയാള്‍ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഓട്ടോയിലെ ഡ്രൈവര്‍ ബേബിയാണ് കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഇടക്ക് ബോധം മറഞ്ഞ അവസ്ഥയിലായ കുഞ്ഞുമോനെ മുഖത്ത് വെള്ളം തളിച്ചും നാവില്‍ വെള്ളം ഇറ്റിച്ച് നല്‍കിയും മറ്റുമാണ് താന്‍ അടിമാലിയില്‍ വരെ എത്തിച്ചതെന്നും ഇവിടെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും കമ്പിലൈനിലെ ഓട്ടോ ഡ്രൈവര്‍ ബേബി പറഞ്ഞു.
20 വര്‍ഷത്തോളമായി ടുറിസ്റ്റുകള്‍ക്കായി വാഹനമോടിക്കുന്ന തന്റെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നാണ് കുഞ്ഞുമോന്റെ വെളിപ്പെടുത്തല്‍. തൊട്ടുമുമ്പ് നാല് വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു.മടങ്ങിവന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളു.തലയില്‍ നാല് തുന്നിക്കെട്ടുണ്ട്.ദേഹമാസകലം കടുത്ത വേദനയുണ്ട്. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
സംഭവം ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 14 ജില്ലകളിലെ ടൂറിസ്റ്റ് ടാക്‌സീ ഡ്രൈവര്‍മാരുടെ വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങള്‍ നാളെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു)ഇടുക്കി ജില്ലാ പ്രസിഡന്റ് സിജി ഇടുക്കി അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ കുഞ്ഞുമോന്റെ വാദം ശരിയല്ലന്നാണ് അടിമാലി സിഐ പി കെ സാബുവിന്റെ വിവരണം. ദമ്പതികളിലെ സ്ത്രീയോടും റിസോര്‍ട്ടിലെ റിസപ്ഷിനിസ്റ്റായ യുവതിയോടും കുഞ്ഞുമോന്‍ മോശമായി സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാരെ കുഞ്ഞുമോന്‍ കയ്യേറ്റത്തിന് മുതിരുകയായിരുന്നെന്നും ഇതിനിടയില്‍ ഉണ്ടായ ഉന്തിലും തള്ളിലുമാവാം ഇയാള്‍ക്ക് പരിക്കേറ്റതെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്ന് സി ഐ പറഞ്ഞു.