തിരുവനന്തപുരം: ആലുവ, എടത്തലയില്‍ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. മര്‍ദ്ദനമേറ്റ ഉസ്മാന്‍ പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പോലീസിനെതിരെ പ്രതിഷേധിക്കാനെത്തിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പോലീസിന്റെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉസ്മാനെതിരെ കേസെടുക്കുകയായിരുന്നു വേണ്ടത്. പോലീസ് സാധാരണക്കാരന്റെ നിലവാരത്തിലേക്ക് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാരായ പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇവര്‍ക്കു നേരെ നടപടി സ്വീകരിച്ചതായും പിണറായി വിജയന്‍ വ്യക്തമാക്കി.

കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ലെന്നും തീവ്രവാദികളെ ആ നിലയ്ക്ക് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.