India

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികത്സയില്‍ കഴിയുന്നതിനാലാണ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചത്. ഈ മാസം നാലാം തീയതി മുതലാണ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബെഹ്‌റ. ഇന്ന് ആശുപത്രി വിടുമെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ചുമതലകള്‍ കൈമാറിയത്.പോലീസിലെ അഡ്മിനിസ്‌ട്രേഷന്‍ ചുമതല ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി അനന്തകൃഷ്ണന് നല്‍കി. ക്രമസമാധാന ചുമതല ഡി.ജി.പി രാജേഷ് ദിവാനും എ.ഡി.ജി.പി അനില്‍കാന്തിനും നല്‍കി. ക്രമസമാധാനത്തിന്റെ ഉത്തര മേഖലയിലെ ചുമതല ഡി.ജി.പി രാജേഷ് ദിവാനും ദക്ഷിണ മേഖലയുടേത് എ.ഡി.ജി.പി അനില്‍ കാന്തിനും പകുത്ത് നല്‍കുകയായിരുന്നു. നിലവില്‍ 14 വരെ അവധി നീട്ടിയേക്കുമെന്നാണ് സൂചന.

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിക്കും ഇടനിലക്കാരായവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ ജോഷി വര്‍ഗീസ് എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്.

മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് തന്നെ അന്വേഷണിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പൊതുസമൂഹവും ഇതേ ആവശ്യം ഇന്നയിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് പൊലീസ് ഇത് പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബഞ്ചാണ് ബന്ധപ്പെട്ടവര്‍ക്ക് ദൂതന്‍ മുഖാന്തരം അടിയന്തരമായി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

ഇതനുസരിച്ച് മാര്‍ ആലഞ്ചേരി, ജോഷ്വ പൊതുവ, ഫാ: വടക്കുമ്പാടന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 19 വീണ്ടും പരിഗണിയ്ക്കും. അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടം വീട്ടാ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്.

60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.

പ്രണവ് രാജ്

മസ്​കറ്റ്​ : വിദേശ ഇന്ത്യക്കാരും മോഡിയെ തഴയുന്നുവോ ?. ഇന്ത്യയിലെപ്പോലെ വിദേശത്തും മോഡിയെ ജനം ഒഴിവാക്കി തുടങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒമാനില്‍ മോഡി പങ്കെടുത്ത പരിപാടി. മോഡിയുടെ പ്രസംഗം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു.  ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി. ജനക്കൂട്ടത്തി​​​ന്റെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടുന്നതാണ്​ എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികള്‍. എന്നാല്‍ മസ്​കറ്റില്‍ ഞായറാഴ്​ച നടന്ന പൊതുപരിപാടി ചര്‍ച്ചയായത്​ കാണികളുടെ കുറവിനാലാണ് .

ഒമാനിലെ ഏറ്റവും വലിയ സ്​റ്റേഡിയമായ സുല്‍ത്താന്‍ ഖാബൂസ്​ സ്​പോര്‍ട്​സ്​ കോംപ്ലക്​സിലാണ്​ പരിപാടി നടന്നത്​. മുപ്പതിനായിരത്തോളം പേര്‍ക്ക്​ ഇരിക്കാനാണ്​ സ്​റ്റേഡിയത്തില്‍ സൌകര്യം  ഒരുക്കിയിരുന്നത് . ഏതാണ്ട്​ ഇത്രത്തോളം തന്നെ പാസുകള്‍ വിതരണം ചെയ്​തെങ്കിലും പരിപാടി കാണാന്‍ എത്തിയത് വളരെ കുറച്ച് പേര്‍ മാത്രമാണ്​. ആറുമണിക്ക്​ ആരംഭിക്കുമെന്ന്​ അറിയിച്ചിരുന്ന പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ്​ തുടങ്ങിയതും.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ക്ലബി​​​​ന്റെ സഹകരണത്തോടെയാണ്​ പരിപാടിക്കുള്ള പാസുകള്‍ വിതരണം ചെയ്​തത്​. സോഷ്യല്‍ക്ലബ്​ മുഖേനയായിരുന്നു ആദ്യഘട്ട രജിസ്​ട്രേഷന്‍. രജിസ്​ട്രേഷന്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക്​ ഉയരാതിരുന്നതോടെ എംബസി വെബ്​സൈറ്റ്​ മുഖേനയും സംവിധാനമേര്‍പ്പെടുത്തി. ഇതിന്​ പുറമെ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കണമെന്ന്​ കാട്ടി കമ്പനികള്‍ക്കും ഇന്ത്യന്‍ സ്​കൂളുകള്‍ക്കും എംബസി അയച്ച കത്ത്​ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയില്‍ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക്​ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

തലേ ദിവസമായ ശനിയാഴ്​ച വൈകുന്നേരമാണ്​ തങ്ങള്‍ക്ക്​ പരിപാടിയില്‍ പങ്കെടുക്കണമെന്ന്​ നിര്‍ദേശം ലഭിച്ചതെന്ന്​ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പറഞ്ഞു. എംബസി നിര്‍ദേശപ്രകാരം വിവിധ സ്​കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്​കൂളുകളില്‍ ചില ക്ലാസുകള്‍ക്ക്​ ഇതിനായി ഉച്ചക്ക്​ ശേഷം അവധി നല്‍കിയിരുന്നു. താഴ്​ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്​കൂള്‍ യൂനിഫോമണിഞ്ഞും പ്ലസ്​ വണ്‍, പ്ലസ്​ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ കളര്‍ ഡ്രസ്​ അണിഞ്ഞുമാണ്​ എത്തിയത്​. സ്​റ്റേഡിയത്തില്‍ പ്രവേശനം ആരംഭിച്ച ഉച്ചക്ക്​ രണ്ടര മുതല്‍ക്കേ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും എത്തിയിരുന്നു.

മലയാളികള്‍ പരിപാടിയില്‍ വളരെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില്‍ കൂടുതലും. വി.ഐ.പി,വി.വി.ഐ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയില്‍ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിനിഗ്​ നടത്തിയിരുന്നു. കോണ്‍ഗ്രസ്​, സി.പി.എം അനുഭാവികള്‍ ഒാണ്‍ലൈനില്‍ രജിസ്​റ്റര്‍ ചെയ്​ത ശേഷം ബോധപൂര്‍വം പാസ്​ വാങ്ങിയില്ലെന്നാണ്​ ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ്​ ഇങ്ങനെ വരാതിരുന്നത്​​. പാസ്​ വാങ്ങിയ ശേഷം പരിപാടിക്ക്​ വരാതിരുന്നവരും നിരവധിയാണ്​.

മോഡിയുടെ ഭരണത്തെ കോര്‍പ്പറേറ്റുകളും , തീവ്രഹിന്ദുത്വവാദികളും ഒഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാരും ഇതൊനോടകം മടുത്തു കഴിഞ്ഞു . വെറും പൊള്ളയായ  വാഗ്ദാനങ്ങളും , വാചകമടിയുമായി ലോകം ചുറ്റി നടക്കുന്ന മോഡിയെ വിദേശ ഇന്ത്യക്കാരും തള്ളി കളഞ്ഞിരിക്കുന്നു എന്നാണ്‌ മസ്ക്കറ്റിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് .

നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാരനടപടി സ്വീകരിച്ചെന്ന് ആരോപണം. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തി. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കരയിലെ നെല്‍പ്പാടം നികത്താന്‍ ശ്രമിച്ചതിന് പുറമേ ആന്റണി പെരുമ്പാവൂര്‍ തൊട്ടടുത്ത കാനയും അടച്ചു. ഇവിടെ നിന്നിപ്പോള്‍ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച് കാനയില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകള്‍ തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. നിലം നികത്തലിനെ എതിര്‍ത്തതിനുള്ള പ്രതികാര നടപടിയാണിതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണ്.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.

ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചി : കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ച എറണാകുളം പൊന്നുരുന്നിയിലെ കിങ് ക്രൈസ്റ്റ് കോണ്‍വെന്റ് അടച്ചു പൂട്ടുന്നു. വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് കോണ്‍വെന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് മാറ്റും. ഇന്നു രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രണ്ടു മണിക്കൂറോളം കുട്ടികളുടെ മൊഴി എടുത്തിരുന്നു. ഇതില്‍ നിന്നും മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുന്ന കുട്ടികള്‍ കോണ്‍വെന്റിലുണ്ടെന്ന് കണ്ടെത്തി.

സികെസി സ്‌കൂളില്‍ പഠിക്കുന്ന 20 ഓളം വിദ്യാര്‍ത്ഥികളാണ് കന്യാസ്ത്രീകള്‍ നടത്തുന്ന ബോര്‍ഡിങിലുള്ളത്. ഹോസ്റ്റല്‍ വാര്‍ഡനായ അംബികാമ്മ ക്രൂരമായി ശാരീരിക, മാനസിക പീഡനം ഏല്‍പ്പിക്കുന്നതായും ഇതേക്കുറിച്ച് പരാതി പറഞ്ഞതിന് കന്യാസ്ത്രീകള്‍ കടുത്ത രീതിയില്‍ ശിക്ഷിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു കുട്ടികളുടെ പരാതി.

ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളാണ് കോണ്‍വെന്റിലുള്ളത്. ഇവരില്‍ ചിലര്‍ കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിനു പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പീഡനം കൂടിയതെന്നും തുടര്‍ന്ന് ഭക്ഷണം തരാതെ പട്ടിണിക്കിട്ടുവെന്നും കുട്ടികള്‍ പറഞ്ഞു.

 

ആപത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ ഒരമ്മ ചെയ്ത പ്രവൃത്തി കൊണ്ട് ഇല്ലാതായത് മകന്റെ ഒരു കണ്ണിന്റെ കാഴ്ചയാണ്. ഒരമ്മയ്ക്കും സഹിക്കാനാവുന്നതല്ല ഈ ദുരന്തം. അങ്ങനെ അബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ കാഴ്ച തന്റെ മരണാനന്തരം മകനു തന്നെ മടക്കി നല്‍കുകയാണ് ഈ അമ്മ. താമരക്കുളം കൊട്ടയ്ക്കാട്ടുശേി കണ്ണുചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍പിള്ളയുടെ ഭാര്യ രമാദേവിയുടെ കണ്ണ് ഇനി മകന്‍ ഗോകുല്‍രാജി(27)നു വെളിച്ചമേകും. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു കണ്ണുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. ഒരാഴ്ച മുമ്പ് വൈകിട്ട് ഇളയ മകന്‍ രാഹുല്‍രാജിനൊപ്പം യാത്രചെയ്യുമ്പോള്‍ ബൈക്കില്‍നിന്നു തെറിച്ചുവീണാണ് രമാദേവി(50)ക്കു ഗുരുതരമായി പരുക്കേറ്റത്. ചുനക്കര തെക്ക് എന്‍.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്തു. ഇതിലൊരെണ്ണമാണ് മകന് വെളിച്ചമാകാന്‍ പോകുന്നത്. രമാദേവിയ്ക്ക് സംഭവിച്ച ഒരു കൈപിഴയിലാണ് ആറാം വയസില്‍ ഗോകുലിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമാക്കിയത്. രമാദേവിയുടെ കൈയില്‍നിന്ന് കയര്‍ വിട്ട് പശു കുതറിയോടിയപ്പോള്‍ വീട്ടുമുറ്റത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മകനെ രക്ഷിക്കാനായി രമാദേവി പശുവിനു നേരേ കല്ലുവാരിയെറിഞ്ഞു. ഇതിലൊരെണ്ണം ഗോകുലിന്റെ കണ്ണില്‍ കൊണ്ടു. ഇതോടെ ഒരു കണ്ണിന്റെ കാഴ്ച പോയി.

കാഴ്ച ലഭിക്കാന്‍ കണ്ണു മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് അവയവദാന സെല്ലില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ജീവിച്ചിരിക്കെ തന്റെ കണ്ണുകളിലൊന്നു മകനു നല്‍കാന്‍ രമാദേവി പലതവണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഗോകുല്‍ ഇതിന് അനുകൂലമായിരുന്നില്ല. അമ്മയുടെ സംസ്‌കാര ശേഷവും കണ്ണ് ഏറ്റുവാങ്ങാന്‍ ഗോകുല്‍ വിസമ്മതിച്ചു. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധപൂര്‍വ്വം ഗോകുലിനെ കൊണ്ട് സമ്മതിക്കുകയായിരുന്നു. ബി.എസ്.സി. നഴ്‌സിങ് ബിരുദധാരിയാണു ഗോകുല്‍. രമാദേവിയുടെ രണ്ടാമത്തെക്കണ്ണ് അവയവദാന രജിസ്റ്ററിലെ മുന്‍ഗണനാ പ്രകാരം ദാനം ചെയ്യുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ട് രാത്രിയില്‍ നിരോധിച്ച ശേഷം തിരികെയെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. നോട്ട് നിരോധനം പ്രഖ്യാപിച്ച് 15 മാസം പിന്നിട്ടിട്ടും അവ എണ്ണിത്തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ അറിയിച്ചത്. നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ടുകള്‍ കണ്ടെത്തുന്നതിനുമായാണ് നോട്ടെണ്ണല്‍ തുടരുന്നതെന്നാണ് വിശദീകരണം.

59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇത് എവിടെയാണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല. വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി. നോട്ടെണ്ണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്.

15.28 ലക്ഷം കോടി രൂപയാണ് നോട്ട് നിരോധനത്തിനു ശേഷം മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്കിന്റ കണക്ക്. ബാങ്കുകളിലൂടെയാണ് ഇവ തിരികെയെത്തിയത്. 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു 2016 നവംബര്‍ 8ന് നോട്ട് നിരോധനവേളയില്‍ പറഞ്ഞിരുന്നച്. ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ കൂടി തിരികെയെത്താനുണ്ടെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.

കണ്ണൂര്‍: എനിക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ ആദി എന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെ ആദിയുടെ ആഗ്രഹം ഒടുവില്‍ സാക്ഷാത്കരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദിയുടെ മോഹം സാധിച്ചു കൊടുത്തു. അമ്മ രസീനയ്‌ക്കൊപ്പം എത്തിയ ആദി പിണറായി വിജയനുമായി കുശലം പങ്കുവെച്ചു. സ്വന്തമായി വരച്ച പിണറായിയുടെ ചിത്രവും നല്‍കി.

ചിത്രം വരയ്ക്കാനുണ്ടായ പ്രചോദനവും പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രം വരയ്ക്കണമെന്ന ആവശ്യം ആദ്യം പങ്കുവെച്ചത് വരയ്ക്കാനറിയാവുന്ന സുഹൃത്തിനോടാണ്, നിനക്കെന്തായാലും കഴിയില്ലെന്നായിരുന്നു കൂട്ടുകാരന്റെ വെല്ലുവിളി. അതോടെ സ്വന്തമായി വരയ്ക്കുമെന്ന് തീരുമാനമെടുത്തു. അമ്മയുടെ പിന്തുണയോടെ മനോഹരമായി ചിത്രം പൂര്‍ത്തിയാക്കി. പകരം സമ്മാനമായി പിണറായി ഒരു പേനയും ആദിക്ക് സമ്മാനമായി നല്‍കി. സെല്‍ഫിയെടുത്ത് ഇനിയും കാണാന്‍ വരുമെന്ന് പറഞ്ഞാണ് ആദി മടങ്ങിയത്.

https://www.facebook.com/shafi.pookaitha/videos/954334968063539/

മുഖ്യമന്ത്രിയെ കാണാന്‍ വാശിപിടിച്ച് കരഞ്ഞ ആദിയുടെ വീഡിയോ അമ്മയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വൈറലായതോടെ പിണറായി ആദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അങ്ങനെ കണ്ണൂരിലെത്തിയപ്പോള്‍ കൂടികാഴ്ചയ്ക്ക് വഴി ഒരുക്കുകയായിരുന്നു. ഗള്‍ഫില്‍ താമസിക്കുന്ന ആദി മാര്‍ച്ച് അവസാനത്തോടെ മടങ്ങി പോകും.

https://www.facebook.com/shafi.pookaitha/videos/954338111396558/

കൊച്ചി: നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ ക്രൂരത. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി വിട്ടത്. സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

നിര്‍ധനരായ 24 വിദ്യാര്‍ത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലുള്ളത്. ഇതില്‍ ആറു മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 20 പെണ്‍കുട്ടികള്‍ രാത്രി റോഡരികില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. കോണ്‍വെന്റില്‍ നിന്ന് ഇറക്കി വിട്ടതാണെന്ന് പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുകയും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നു. കുട്ടികള്‍ ഛര്‍ദിച്ചതോടെ ഒരാഴ്ച മുഴുവന്‍ കഞ്ഞിയും അച്ചാറും മാത്രം നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

കുട്ടികളെ നോക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തില്‍ കുട്ടികള്‍ ഇറങ്ങി പോയതാണെന്നാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. സിസ്റ്റര്‍ അംബികയെ കുട്ടികളുടെ പരിചരണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ നാട്ടുകാരോട് പരാതിപ്പെടുന്ന വീഡിയോ താഴെ

https://www.facebook.com/Sajeshps89/videos/1845642068841265/

 

അബുദാബി: ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് ഇന്ത്യയെ കുറിച്ച് ആശങ്കയും സംശയവുമാണ് മറ്റ് രാജ്യങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതില്‍നിന്നും ഒട്ടേറെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രജനങ്ങള്‍ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചറിയുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. നിങ്ങള്‍ ഇവിടെ കാണുന്ന ഓരോ സ്വപ്നവും ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യു.എ.ഇ.യില്‍ ആദ്യമായി നിര്‍മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ദുബൈ ഒപ്പേറയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായ പ്രവാസി പ്രതിനിധികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. മുപ്പത് ലക്ഷം ഇന്ത്യക്കാരെ അവരുടെ നാടായി ഗള്‍ഫ് രാജ്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം വെറും കച്ചവടം മാത്രമല്ല. യഥാര്‍ത്ഥ പങ്കാളിത്തം കൂടിയാണെന്നും കല്ലിടല്‍ കര്‍മ്മത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നവരാണ് നിങ്ങള്‍, അതുകൊണ്ടു തന്നെ ഇന്ത്യയുടെ വികസനം എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയുന്നതാണെന്നും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോടായി പറഞ്ഞു.

Copyright © . All rights reserved