സംസ്ഥാനത്ത് പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.
ആസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റാണുള്ളത്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും നൂറിലധികം പേരാണ് മരിച്ചത്. 200 ലധികം ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ പൊടിക്കാറ്റ് ദുരന്തം വിതച്ചത്.
ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ മേയ് 5 മുതല്‍ ഏ7 വരെ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. സ്ഥിതിഗതികളുടെ തീവ്രത മുന്‍കൂട്ടി അറിയിക്കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടെന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ 73 പേര്‍ മരിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍35 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദില്‍ 6 പേര്‍ മരിച്ചു. തെലങ്കാനയില്‍ 2 മരണം രേഖപ്പെടുത്തി. കേരളം , പശ്ചിമബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ദിവസത്തേക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് മാനേജ്മെൻറുകളുടെ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി നഴ്സസ് അസോസിയേഷന്റെ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും. ഈ കാലയളവിൽ മാനേജ്മെന്റുകൾക്കും നഴ്സസ് അസോസിയേനും സർക്കാരുമായി ചർച്ച നടത്തുന്നതിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ചികിത്സാ മേഖലയിൽ 75 ശതമാനവും നിർവഹിക്കന്നത് സ്വകാര്യ മേഖലയാണന്നും സർക്കാർ വിജ്ഞാപനം മുലം വൻ സാമ്പത്തിക ബാധ്യത നേരിടുകയാണെന്നും ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും മാനേജ് മെന്റുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി നിർദേശിച്ച കമ്മിറ്റി ശുപാർശ ചെയ്ത വേതനം നഴ്സുമാർക്ക് ലഭിക്കുന്നില്ലന്ന് പ്രാഥമിക വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി . രോഗികളിൽ നിന്നു വൻ തുക ഈടാക്കുന്ന മാനേജ് മെന്റുകൾ നഴ്സുമാർക്ക് മതിയായ വേതനം നൽകുന്നില്ലന്നും കോടതി വാക്കാൽ പരാമർശിച്ചു .
കേരള പ്രൈവറ്റ് മാനേജ്മെൻറ് അസോസിയേഷൻ അടക്കമുള്ളവരാണ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
മുസ്ലിം വിശ്വാസപ്രകാരം പരമപ്രധാനമുള്ള വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ച് ഹരിയാനയില്‍ സംഘപരിവാര്‍ ഭീകരത. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള പത്തോളം സ്ഥലങ്ങളില്‍ കൂട്ടമായി ചെന്നാണ് ഹിന്ദുത്വ ഭീകരര്‍ ജുമുഅ നിര്‍ത്തിവെപ്പിച്ചത്. സെക്ടര്‍ 53ല്‍ രണ്ടാഴ്ച മുമ്പ് 700 ഓളം വിശ്വാസികള്‍ പങ്കെടുത്ത ജുമുഅ നമസ്‌ക്കാരം ഇവര്‍ തടഞ്ഞിരുന്നു.
എല്ലാ വെള്ളിയാഴ്ചയും നമസ്‌ക്കരിച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനാണ് മുസ്ലിംങ്ങളുടെ ശ്രമമെന്ന് പറഞ്ഞാണ് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദു ജാഗണര്‍ മഞ്ച്, അഖില ഭാരതീയ ഹിന്ദുക്രാന്തി ദള്‍ എന്നീ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നാണ് ഭീകരത സൃഷ്ടിച്ച് നമസ്‌ക്കാരം നിര്‍ത്തിവെപ്പിച്ചത്.
അതുല്‍ കതാറിയ ഛൗക്ക്, സികന്ദര്‍പൂര്‍, സൈബര്‍പാര്‍ക്ക് സെക്ടര്‍ 40, വാസിറാബാദ്, മെഹ്‌റൗളി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ജുമുഅയാണ് നിര്‍ത്തിയത്. പൊതു സ്ഥലങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നമസ്‌ക്കരിക്കണമെങ്കില്‍ അധികാരികളില്‍ നിന്നും അനുമതി വേണമെന്നാണ് ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകളുടെ വാദം. ഇത്തരം നമസ്‌ക്കാരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി വാങ്ങിക്കുന്നത് വരെ നമസ്‌ക്കരിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇവരുടെ ശാഠ്യം.
കഴിഞ്ഞ കുറച്ച് ദിവസമായി മുസ്ലിംങ്ങളുടെ നമസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ട്. ഏപ്രില്‍ 20ന് ജുമുഅ തടഞ്ഞതിനെ തുടര്‍ന്ന് അഞ്ചോളം പോരെ പൊസീല് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂദല്‍ഹി: ഔറംഗാബാദിലെ പൊതുമധ്യത്തില്‍ സൈനികനെ ഒരുകൂട്ടം ആളുകള്‍ തല്ലിച്ചതക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും നിതീഷ് കുമാറിന്റെ ഭരണമികവാണ് ഇതിലൂടെ വെളിവാകുന്നതെന്നും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിക്കുന്നു.
നിതീഷ് ജീ, നിങ്ങളുടെ കണ്ണിന് മുന്നില്‍ നടക്കുന്ന ഈ ഗുണ്ടാരാജ് നിങ്ങള്‍ കാണുന്നില്ലേ? ലോക്കല്‍ പൊലീസ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ വെച്ചാണ് ഒരു സൈനികനെ ചിലയാളുകള്‍ ചേര്‍ന്ന് ഇത്രയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുന്നത്. ജീവന് വേണ്ടി മല്ലിടുകയാണ് അദ്ദേഹമിപ്പോള്‍. നിങ്ങള്‍ക്കുള്ളില്‍ അല്പമെങ്കിലും മനസാക്ഷി ബാക്കിയുണ്ടെങ്കില്‍ ആ ഗംഗാനദിയില്‍ പോയി ഒന്ന് മുങ്ങുന്നത് നന്നാവും”- തേജസ്വി യാദവ് ട്വിറ്ററില്‍ പറയുന്നു.
അവധിക്കാലം ആഘോഷിക്കാനായാണ് സൈനികന്‍ ഔറംഗാബാദില്‍ എത്തിയത്. ഒരു മണിക്കൂറോളം നേരമാണ് ചില ക്രിമിനലുകള്‍ അയാളെ മര്‍ദ്ദിച്ചത്. മരണത്തിന്റെ വക്കിലാണ് ഇപ്പോള്‍ ഇദ്ദേഹം. എന്നിട്ടും പൊലീസുകാര്‍ ഇതിനെല്ലാം മൂകസാക്ഷിയാകുന്നു. ഒരു ആര്‍മി ജവാന്‍ പോലും പൊതുമധ്യത്തില്‍ വെച്ച് ഇത്തരത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ ബി.ജെ.പിയുടെ സഹായത്തോടെ എന്തുതരം ദേശീയതയാണ് നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് ‘ എന്നും തേജസ്വി യാദവ് ചോദിക്കുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
മുംബൈ: ദളിത് വീടുകളില്‍ പോയി ആഹാരം കഴിച്ച് ബി.ജെ.പി നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം നാടകങ്ങള്‍ക്ക് പകരം സ്വാഭാവികമായ ഇടപെടലുകളിലൂടെ മാത്രമേ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനാകൂ. ബി.ജെ.പി നേതാക്കള്‍ ദളിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കണമെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു. മുംബൈയില്‍ ദളിതര്‍ക്ക് വേണ്ടി ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
ദളിതരുടെ വീടുകള്‍ സന്ദര്‍ശിച്ചത് കൊണ്ട് മാത്രമായില്ല. ദളിതരെ നമ്മുടെ വീടുകളിലേക്കും ക്ഷണിക്കണം. അവര്‍ നമ്മെ സ്വീകരിക്കുന്നത് പോലെ അവരെ സ്വീകരിക്കാന്‍ നമ്മളും തയ്യാറാകണം. അഷ്ടമി നാളില്‍ ദളിത് പെണ്‍കുട്ടികളുടെ വീട്ടില്‍ പോയി അവരെ നാം ആദരിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പെണ്‍മക്കളെ ദളിതരുടെ വീടുകളിലേക്ക് അയക്കാന്‍ നാം തയ്യാറാകുമോ-ഭാഗവത് ചോദിച്ചു. ആര്‍.എസ്.എസ് അധ്യഷന്റെ അഭിപ്രായത്തോട് വേദിയിലുണ്ടായിരുന്ന വി.എച്ച്.പി നേതാവ് അലോക് കുമാറും യോജിച്ചു.
എല്ലാ ബി.ജെ.പി മന്ത്രിമാരും എം.പിമാരും 50 ശതമാനത്തിന് മുകളില്‍ ദളിത് ജനസംഖ്യയുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ആഹാരം കഴിക്കുന്നതിനുള്ള പദ്ധതിയായ ഗ്രാമ സ്വരാജ് അഭിയാന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ കൊണ്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടാകില്ലെന്ന് ബി.ജെ.പിയുടെ ദളിത് എംപി ഉദിത് രാജ് വിമര്‍ശിച്ചിരുന്നു. ഈ പദ്ധതി ദളിതരുടെ അപകര്‍ഷതാ ബോധം വര്‍ധിപ്പിക്കുകയേയുള്ളൂ. ദളിത് ഭവനങ്ങളില്‍ ഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി നടത്തിയ നീക്കമാണ് കോണ്‍ഗ്രസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നും ഉദിത് രാജ് പറഞ്ഞിരുന്നു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ തുടങ്ങിയ നേതാക്കളുടെ പേരില്‍ സി.പി.എം നേതാവിന്റെ സഹോദരന്റെ സാമ്പത്തിക തട്ടിപ്പ്. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സഹോദരന്‍ പി.സതീശന്‍ ആണ് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി ആളുകളില്‍ നിന്ന് പണം വാങ്ങുന്നത്. പാര്‍ട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ്. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് തട്ടിപ്പ് വാര്‍ത്ത പുറത്തുവിട്ടത്.
ആശ്രിത നിയമത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതി കൈപ്പറ്റാന്‍ പോലും തയ്യാറാകാതെ കസബ എസ്.ഐയും. പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്നാണ് പി.സതീശന്‍ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയത്. നാല്പതിനായിരം രൂപ ആദ്യം വാങ്ങി. പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന പേരില്‍ രണ്ടു ലക്ഷം രൂപം വാങ്ങി. ഈ തുകയ്ക്ക് ഈടായി ചെക്കും നല്‍കി. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല.
ഇതേതുടര്‍ന്ന് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. പരാതിക്കാരിയും കൂടെ വന്നയാളും ഇത് ചോദ്യം ചെയ്തതോടെ എസ്.ഐ മറ്റൊരു പോലീസുകാരനൊപ്പം ബൈക്കില്‍ കയറി സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കു പോയി. സി.ഐ വന്നശേഷം പരാതി സ്വീകരിക്കാമെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഉച്ചയോടെ സ്‌റ്റേഷനില്‍ എത്തിയ സി.ഐ പരാതി സ്വീകരിച്ചു.
അതേസമയം, പി.സതീശന്റെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ണൂരിലും കോഴിക്കോടും പി.സതീശന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കസബ സ്‌റ്റേഷന്‍ പരിധിയിലാണ് നിലവില്‍ പരാതിയുള്ള തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ പരാതിയൊന്നും ഇല്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പി.സതീശന്‍ പറഞ്ഞു.
അതേസമയം, പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. സി.സ്‌റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. നാല്പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി.
ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസംഘര്‍ഷത്തെതുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലിയാണ് സംഘര്‍ഷം രൂക്ഷമായത്. ഇന്ന് അര്‍ധരാത്രിവരെ ഇന്റര്‍നെറ്റ് സേവനകള്‍ നിര്‍ത്തിവെച്ചു. കൂടുതല്‍ കേന്ദ്രസേനയെ സര്‍വകലാശാലാ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് പുറത്തുനിന്നെത്തിയ തീവ്രവലതുപക്ഷ വിദ്യാര്‍ഥിസംഘടനകളും ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അലിഗഡിലെ വിദ്യാര്‍ഥികളുമാണ് പൊലീസുമായി ഏറ്റുമുട്ടിയത്.
കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം രംഗത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രം സര്‍വകലാശാലയുടെ ചുവരില്‍ തൂക്കിയതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് എംപി അലിഗഡ് വിസിക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു.

സര്‍വ്വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്രമണം സംഘടിപ്പിച്ചത്. സര്‍വകലാശാലയുടെ സ്ഥാപകനാണ് മുഹമ്മദലി ജിന്ന. സര്‍വകലാശാലയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിച്ച ജിന്നയുടെ ചിത്രത്തെച്ചൊല്ലി സംഘര്‍ഷത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍വകലാശാല അധികാരികളുടെ പക്ഷം.
കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്തിയത് വലിയ ചക്ക എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെന്ന് പ്രതി. പാലാ പൂവരണി കിഴവറപ്പള്ളില്‍ സഖറിയ ചാക്കോ(കുട്ടി-56) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തല്‍. പ്രതിയായ പൂവരണി പുറത്തേല്‍ ജോസ് അറസ്റ്റിലായിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോളാണ് പ്രതി ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം സമീപത്തെ പുരയിടത്തില്‍ നിന്ന പ്ലാവില്‍ കയറി ജോസ് ചക്കയിട്ടു. ജോസ് മരത്തില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് താഴെ നില്‍ക്കുകയായിരുന്ന സഖറിയ കൂട്ടത്തില്‍ വലിപ്പം കൂടിയ ചക്കയെടുത്ത് ഒളിപ്പിച്ചു. മരത്തിലിരുന്ന ജോസ് ഇതുകണ്ട് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഒളിപ്പിച്ച ചക്ക സഖറിയ തിരികെ എത്തിച്ചു. ഇതിനു ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കം തുടരുകയും ജോസ് കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. സഖറിയയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ജോസിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വിവിപാറ്റുകളും എണ്ണി നോക്കണമെന്ന് ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പാര്‍ട്ടി സമര്‍പ്പിച്ചത്.
ആം ആദ്മി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍
1. പാരിസ്ഥിതികമായി വലിയ ദോഷം ഉണ്ടാക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കണം എന്നൊരു നിര്‍ദ്ദേശം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയതായിട്ട് ആണ് അറിയുന്നത്. എന്നാല്‍ ചെങ്ങന്നൂരില്‍ അത്തരം നിയന്ത്രണങ്ങള്‍ മറ്റു പല പാര്‍ട്ടികളും പാലിച്ചതായി കാണുന്നില്ല. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്.മണ്ണിനേയും ജലത്തെയും നശിപ്പിക്കുന്ന ഫ്‌ലക്‌സ് പോലെയുള്ള വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
2. തെരഞ്ഞെടുപ്പ് യന്ത്രം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ഇപ്പോള്‍ നടന്നുവരികയാണ്. 100% യന്ത്രങ്ങളിലും വിവിപാറ്റ് (VVPAT) ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായിട്ടാണ് അറിയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പു വരുത്തുവാന്‍ വേണ്ടി ഈ വിവിപാറ്റുകള്‍ നൂറുശതമാനവും എണ്ണണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.