India

ജനറല്‍ ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിട്ട് ഒരാഴ്ച. ശുചിമുറിയിൽ നിന്നുള്ള മലിന ജലം ചോർന്നിറങ്ങിയുണ്ടായ അണുബാധയെ തുടർന്നാണ് തിയറ്ററുകളും അടച്ചിട്ടത്. പ്രസവ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റി.

മെ‍ഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിയറ്ററുകള്‍ അടച്ചിട്ടത്. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അണുബാധ ഭീഷണിയെത്തുടർന്നു ജനറൽ ആശുപത്രിയിലെ തിയറ്റർ അടച്ചിടുന്നത്. മേജർ ഓപ്പറേഷൻ തിയറ്ററിനു പുറമേ കുടുംബാസൂത്രണ വിഭാഗത്തോട് അനുബന്ധിച്ചുള്ള തിയറ്ററുമാണ് ജനറൽ ആശുപത്രിയി‍ലുള്ളത്. ഇരു തിയറ്ററുകളിലും ഈർപ്പവും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 30 മുതലാണ് തിയറ്ററുകൾ അടച്ചത്. തിയറ്ററിനുള്ളിലെ ശീതീകരണ സംവിധാനവും പ്രവർത്തനം നിലച്ചിരിക്കയാണ്. ദിവസവും സിസേറിയനുൾപ്പടെ നിരവധി ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന തിയേറ്ററിനു സമീപമുള്ള രണ്ടാം വാർഡ് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആകെ ആറ് പേ വാർഡുള്ളതിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കയാണ്. ആശുപത്രിയുടെ ലേബർ റൂമിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. മിക്ക വാർഡുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറേണ്ട സ്ഥിതിയിലാണ്.

ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച പാനല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതി മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

നിലവില്‍ ഈ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ തുടരാം. സെക്യൂരിറ്റി തുകയായി കോളേജുകള്‍ നല്‍കിയിരുന്ന രണ്ട് കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഈ വിലക്ക് ഒരു കാരണവശാലും ബാധിക്കില്ലെന്നും കോളേജുകളിലെ ്ടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അരുണ്‍ സിംഗാള്‍ പറഞ്ഞു.

2016ല്‍ പ്രവേശനത്തിന് അനുമതി ചോദിച്ച 109 കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. ഇവയില്‍ 17 കോളേജുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതി പഠിക്കാനായി സുപ്രീം കോടതി നിയോഗിച്ച എം.എല്‍.ലോധ കമ്മിറ്റി ഇത് പുനഃപരിശോധിക്കുകയും 34 കോളേജുകള്‍ക്ക് കൂടി പ്രവേശനത്തിന് അനുമതി നല്‍കുകയുമായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് കോളേജുകള്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സമിതി അനുമതി നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനം കോളേജുകള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

നാഗ്പൂരിൽ മലയാളിയുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചകേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 29നാണ് കായംകുളംസ്വദേശി നിതിൻനായരെ വീടിനുള്ളിൽ മരിച്ചനിലയിൽകണ്ടെത്തിയത്.

മധ്യപ്രദേശിലെ ബേതുളിൽ താമസിക്കുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിൻനായരെ കഴിഞ്ഞ ഏപ്രിൽ 29 നാണ് നാഗ്പൂരിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്.

മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന്‍ കേരളത്തിലെത്തുന്നു. മൂന്ന് ദിവസത്തെ പര്യടനത്തിനായാണ് അദ്ദേഹം ഇന്ന് കൊച്ചിയില്‍ എത്തുക. തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യവുമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ബിജെപി കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും കൂടിക്കാഴ്ചയിൽ മലങ്കര സഭാദ്ധ്യക്ഷൻ ക‌ദ്ദിനാൾ ബസേലിയൂസ് മാർ ക്ലിമ്മിസ്, ലത്തീൻ സഭാ മേജ‌ർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ സൂസൈപാക്യം എന്നിവർ പങ്കെടുക്കില്ല. സീറോ മലബാർ സഭാദ്ധ്യക്ഷൻ ക‌ർദ്ദിനാൾ ജോ‌ജ് ആലഞ്ചേരി മാത്രമാണ് കൂടിക്കാഴ്ചയ്ക്കു തയ്യാറായത്.

Image result for KERALA CATHOLIC BISHOPS MEET NARENDRA AND MODI

സൂസൈപാക്യം സംസ്ഥാനത്തെ മുഴുവൻ ബിഷപ്പുമാരേയും പ്രതിനീധീകരിക്കുന്ന സാന്നിധ്യമാണ്. ക്ലിമ്മിസ് കാത്തലിക് ബിഷപ്പ് കോൺ​ഗ്രസ് ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ്. ഇരുവരുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്നത് സഭയുടെ കൃത്യമായ സൂചനയാണ്. ആലഞ്ചേരി കലൂർ റിന്യുവൽ സെന്ററിൽ വെച്ചാണ് അമിത് ഷായെ കാണുന്നത്. ബിഷപ്പ് ഹൗസിലേയ്ക്ക് ക്ഷണിക്കാൻ കൂട്ടാക്കിയിട്ടില്ല. ആലഞ്ചേരിയുടെ മൃദുസമീപനത്തിനെതിരെ കത്തോലിക്കാ സഭയ്ക്കുള്ളിൽ എതി‌ർപ്പുകൾ ശക്തമാകുന്നുണ്ട്.

മാണിയെ കൂടെക്കൂട്ടാൻ ക്രൈസ്തവ വോട്ട് മാത്രം ലക്ഷ്യമിട്ട് വരുന്ന അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് സഭയിൽ ഭൂരിഭാ​ഗത്തിന്റേയും നിലപാട്. മുമ്പും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ക‌ദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട് സഭയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുന്ന പോലെയത്ര നിസാരമായ അർത്ഥമല്ല ബിജെപി ദേശീയ പ്രസിഡന്റായ അമിത് ഷായുമായുള്ള കൂടിക്കാഴ്ച . ഇത് വിശ്വാസികളിൽ സംശയങ്ങൾക്കിട വരുത്തും

അമിത് ഷായുടെ സന്ദർശനം വൻ വിജയമാക്കുന്നതിനു കുമ്മനം രാജശേഖരൻ നേരിട്ടാണ് ബിഷപ്പ് ഹൗസുകളിലെത്തിയാണ് ക്ഷണിച്ചത്. എന്നാൽ ലത്തീൻ, മലങ്കര സഭാദ്ധ്യക്ഷന്മാർ പിന്മാറിയതോടെ ബിജെപിയുടെ തന്ത്രം പൊളിയുകയാണ്. ക്രൈസ്തവ സഭകളെ കൂടെ നി‌ർത്താനുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

അടുക്കാനാകാത്ത രാഷ്ട്രീയ കക്ഷിയാണ് ബിജെപിയെന്ന പ്രതീതി വിശ്വാസികളിലില്ലാതാക്കുകയാണ് തുടർച്ചയായുള്ള കൂടിക്കാഴ്ചകളുടെ ലക്ഷ്യം. പിന്നാലെ കെ എം മാണിയെ പാളയത്തിലെത്തിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ സീറോ മലബാ‌‌ർ ഒഴികെയുള്ള കത്തോലിക്കാ സഭകൾ മാറിനിന്നതോടെ കേരളത്തിൽ ന്യൂനപക്ഷ പിന്തുണ ആർജിക്കുന്നതിനു കേന്ദ്രനേതൃത്വം നടത്തിയ ശ്രമങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ബിജെപി നേതാവായ ജോ‌ർജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷനായി നിയമിച്ചത് അമിത്ഷായുടെ സന്ദർശനം മുന്നിൽ കണ്ടാണ്. അമിത് ഷായുമായുള്ള വിഐപി കൂടിക്കാഴ്ചയ്ക്ക് മത-സമുദായ നേതാക്കളേയും വ്യവസായ പ്രമുഖരേയും ഇതര രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

വ്യോമസേനയുടെ സുഖോയ് വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി വൈമാനികൻ അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേർന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും.

പൊതുദർശനത്തിനു ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തിൽ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. പൂർണ സൈനിക ബഹുമതികളോടെ ഉച്ചയോടെ സംസ്ക്കാരം നടക്കും.

പാലക്കാട്: കന്നുകാലി കടത്ത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാന്‍ ഉറച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. പാലക്കാട് വേലന്താവളത്ത് ചെക്ക്‌പോസ്റ്റിനു സമീപം കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കാലികളുമായി വന്ന ലോറികളാണ് തടഞ്ഞിട്ടത്.

കന്നുകാലി കശാപ്പ് നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇത് വകവയ്ക്കാതൊണ് അതിര്‍ത്തിയില്‍ ലോറികള്‍ തടയുന്നത്.

പല ഹിന്ദു സംഘടനകള്‍ സംഘടിച്ച് വന്നാണ് ഇന്നലെ രാത്രി ലോറികള്‍ തടഞ്ഞതെന്ന് മീറ്റ് മെര്‍ച്ചന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവ് എം.എ സലീം പ്രതികരിച്ചു. ലോറിയിലെ തൊഴിലാളികളെ ഇവര്‍ മര്‍ദ്ദിച്ചു. ലോറി തടയുന്നത് അറിഞ്ഞ് ചില കച്ചവടക്കാര്‍ കോയമ്പത്തൂരും പൊള്ളാച്ചിയലും കാലിച്ചന്തയില്‍ ലോറികള്‍ കൊണ്ടുപോയി ഇട്ടുവെന്നും സലീം പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരായ നോക്കിനില്‍ക്കുകയായിരുന്നുവെന്നും സലീം ആരോപിച്ചു.

ഹിന്ദുമക്കള്‍ മുന്നണി എന്ന സമിതി അടുത്ത കാലത്ത് ലോറികള്‍ തടയുന്നത് പതിവാണെന്നും 22ന് തടഞ്ഞ ലോറികള്‍ ഒരു ലക്ഷം രൂപ അവര്‍ക്ക് കൊടുത്ത ശേഷമാണ് വിട്ടയച്ചതെന്നും സലീം പറഞ്ഞു. പിടിച്ചെടുക്കുന്ന ലോറികളിലെ മാടുകളെ അവര്‍ ഗോശാലകള്‍ക്ക് വില്‍ക്കുമെന്നും രാത്രിയില്‍ അറവുശാലകള്‍ക്ക് മറിച്ചുവില്‍ക്കുന്നത് പതിവാണെന്നും ഇത് കാണിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സലീം പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ മത സംഘടനകള്‍ നടത്തുന്ന ശ്രമം അപകടകരമായ പ്രവണതയായി തുടരുകയാണ്.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യത്തില്‍ ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടന ചിത്രവും. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ‘ഭാരതത്തിന്റെ ഭാവി ഉജ്ജ്വലം’ പരസ്യമാണ് വിവാദമായിരിക്കുന്നത്. ബുധനാഴ്ച്ച വിവിധ മാധ്യമങ്ങളില്‍ വന്ന പരസ്യത്തിലാണ് ശ്രീലങ്കയിലെ തലൈമന്നാറില്‍ രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ഇന്ത്യയുടെ അഭിമാനനേട്ടമായി ചിത്രീകരിച്ചിരിക്കുന്നത്.

2015 മാര്‍ച്ച് 14ന് നടന്ന പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍ മേഖലയുടെ വികസനം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റെയില്‍ ശൃംഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍, ആറു പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം എന്ന വാചകങ്ങള്‍ക്കൊപ്പമാണ ഈ ചിത്രം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രയിന്‍ സര്‍വ്വീസിന്റെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതായുള്ള ചിത്രത്തില്‍ വലത്തേ മൂലയില്‍ തലൈമന്നാര്‍ പിയര്‍ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡ് വ്യക്തമാണ്.

സിംഹളഭാഷയിലും തമിഴിലും ഇംഗ്ലീഷിലുമായാണ് ട്രെയിനിലെ എഴുത്തുകള്‍. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചിത്രത്തില്‍ മോദിയോടൊപ്പമുണ്ട്. കേന്ദ്ര സര്‍ക്കാരിന് റെയില്‍വേ മേഖലയില്‍ ചൂണ്ടിക്കാണിക്കാന്‍ നേട്ടങ്ങളില്ലാത്തതാണ് ശ്രീലങ്കയിലെ ചിത്രം ഉപയോഗിച്ചതിലൂടെ വ്യക്തമാവുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം.

നിസ്കാരം സാമുദായിക സ്പർധ വളർത്തുന്ന കുറ്റമാക്കി യുപി പൊലീസ്. ഉത്തർപ്രദേശിൽ നിസ്കരിച്ചതിന് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു മുസ്ലിങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലെ സാകത്പൂർ ​ഗ്രാമത്തിലാണു സംഭവം. സ്വന്തം ഉടമസ്ഥതയിലുള്ള ഹാളിൽ നിസ്കരിക്കുകയായിരുന്ന സഹോദരങ്ങൾ അടക്കമുള്ള യുവതീ-യുവാക്കൾക്കെതിരെയാണ് സദ്ന​ഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.

സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അഹ്മദ് അലി, ഇദ്ദേഹത്തിന്റെ സഹോദരൻ റഹ്മത്ത് അലി, താഹിബ, സറീന, ഷാജഹാൻ എന്നിവർക്കെതിരെയാണ് യുപി പൊലീസിന്റെ പുതിയ നടപടി.

നിസ്കരിച്ചത് സമുദായങ്ങളും മതങ്ങളും വിവിധ വിഭാ​ഗങ്ങളും ഭാഷക്കാരും തമ്മിലുള്ള ഐക്യം തകർക്കാൻ കാരണമായി എന്നതാണ് പൊലീസ് ഉന്നയിക്കുന്ന വാദം. അ​ഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാളിൽ നിസ്കരിക്കുന്നതിനെ ആദ്യം പ്രദേശവാസികൾ തടഞ്ഞിരുന്നു. ഹാൾ പള്ളിയാക്കാൻ അധികാരമില്ലെന്നും അതിനാൽ ഇവർ കാണിച്ചത് നിയമലംഘനമാണെന്നുമാണ് പ്രദേശിക ഭരണകൂടത്തിന്റെ വാദം. ഇതേ തുടർന്നായിരുന്നു പൊലീസിന്റെ ഇടപെടൽ.

ഏതു മതപ്രകാരം ജീവിക്കാനും അവയുടെ ആചാരാനുഷ്ടാനങ്ങൾ പിന്തുടരാനും ഭരണഘടന അവകാശം നൽകുന്ന ഇന്ത്യയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയതെന്നത് ഞെട്ടിക്കുന്നതാണെന്നു അഹ്മദലിയുടെ ബന്ധുക്കൾ പറഞ്ഞു.

തങ്ങളുടെ കുടുംബത്തിൽപ്പെട്ട ആളുകളെയല്ലാതെ മറ്റാരും ഈ ഹാളിൽ നിസ്കരിച്ചിരുന്നില്ല. തങ്ങളുടെ നിസ്കാരത്തെ തടഞ്ഞതിലൂടെ സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഒരു പൗരനു അവകാശം നൽകുന്ന ഭരണഘടനയുടെ 25(1)ാം വകുപ്പിന്റെ ന​ഗ്നമായ ലം​ഘനമാണ് പ്രാദേശിക ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് അഹ്മദലി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഹിന്ദുക്കൾ ഉപദ്രവിച്ചു എന്ന തെറ്റായ വിവരം നൽകി നാട്ടിൽ വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചവരാണെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ അവിനാഷ് കുമാർ ​ഗൗതമിന്റെ ഭാഷ്യം.

ഞങ്ങൾ നാലു വർഷമായി അഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള ഈ ഹാളിൽ സ്ഥിരമായി നിസ്കരിച്ചുവരുന്നവരാണ്. ഇരു സമുദായത്തിന്റേയും പരസ്പര വിശ്വാസത്തിന്റെ പുറത്ത് ഈ പ്രദേശത്തൊരു ഒരു പള്ളി നിർമിച്ചെങ്കിലും, ഇപ്പോൾ ചിലർ അതേച്ചൊല്ലി പ്രശ്നവുമായി രം​ഗത്തെത്തി. അതിനാൽ ഞങ്ങൾ അവിടെ നിസ്കരിക്കുന്നത് നിർത്തിവച്ചെന്നു റഹ്മത്ത് അലിയുടെ ബന്ധുവായ ഷബീർ അലി വ്യക്തമാക്കി.

യോ​ഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ ബീഫിനെ കൂടാതെ കോഴി, മത്സ്യം അടക്കമുള്ളവയ്ക്കും നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. യോ​ഗിയുടെ മണ്ഡലത്തിലാണ് കോഴിക്കും മത്സ്യത്തിനു നിരോധനമുള്ളത്. ഇതിനു പിന്നാലെയാണ് സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി നിസ്കാരത്തിനു വിലക്കേർപ്പെടുത്തുകയും അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.

ജയ്പൂര്‍: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആണ്‍ മയില്‍ ഇണചേരില്ലെന്നും ഓക്‌സിജന്‍ സ്വീകരിച്ച് അത് പുറത്തു വിടുന്ന ഏകജീവിയാണ് പശുവെന്നും മറ്റും പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഹേഷ്ചന്ദ്ര നരേന്ദ്രമോഡിയെയും വസുന്ധരാരാജയെയും വരെ വെറുതേ വിട്ടയാള്‍. മോഡിക്കെതിരേ അപകീര്‍ത്തി കേസിലും വസുന്ധരാ രാജ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസിലും ഇരുവരെയും രക്ഷപ്പെടുത്തിയത് ഈ ജഡ്ജിയയായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോഡിക്കെതിരേ അപകീര്‍ത്തി കേസ് പരിഗണിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ മോഡിയെ കുറ്റവിമുക്തനാക്കി. വസുന്ധരാ രാജയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിനൊപ്പം മൂന്ന ഹൈക്കോടതി ജഡ്ജിമാരെയും തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. ഇതിനൊപ്പം 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു എന്ന ജാല്‍ മഹാല്‍ ഭൂമി തട്ടിപ്പ് കേസിലും വസുന്ധരാ രാജയെ ജഡ്ജി രക്ഷിച്ചു. കരാറില്‍ ഒപ്പിട്ടില്ലെന്ന് പറഞ്ഞായിരുന്നു കുറ്റവിമുക്തയാക്കിയത്.

1975 ല്‍ ദൗസ ഗവണ്‍മെന്റ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 1978 ല്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയത്. 1979 ല്‍ എന്റോള്‍ ചെയ്ത് മഹേഷ് ചന്ദ്ര ശര്‍മ്മ നിയമജീവിതം ആരംഭിച്ചു. ജയ്പൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ച അദ്ദേഹം മഹാരാജാ സ്വാമി മാന്‍സിംഗ് ട്രസ്റ്റിനും ശ്രീ ഷീലാ മാതാജി ട്രസ്റ്റിനും വേണ്ടിയായിരുന്നു കൂടുതല്‍ കേസുകളും വാദിച്ചത്. ഹിന്ദു സ്ഥാന്‍ ടൈംസ്, രാജസ്ഥാന്‍ പത്രിക തുടങ്ങിയ പത്രങ്ങളുടെയും കേസുകള്‍ ഏറ്റെുടത്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ജയ്പൂര്‍ ബഞ്ചില്‍ എത്തിയ അദ്ദേഹം രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറാലായി. 2007 ലാണ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാകുന്നത്.

ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിധിന്യായത്തില്‍ എടുത്തു പറഞ്ഞ് ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്ത കേസില്‍ ഇദ്ദേഹം നടത്തിയ നിരീക്ഷണവും വാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയിലാണ് മയില്‍ ബ്രഹ്മചാരിയാണെന്നും അതുകൊണ്ടാണ് കൃഷ്ണന്റെ കിരീടത്തില്‍ മയില്‍പ്പീലി വെച്ചിരിക്കുന്നതെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും പറഞ്ഞത്. പശുവും മയിലും ധാര്‍മ്മികതയുള്ള ജീവികളാണെന്നും താന്‍ പശുവിനെ ആരാധിക്കുന്ന ശിവന്റെ ഭക്തന്‍ കൂടിയാണെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

കശാപ്പ് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കേരള ഹൈക്കോടതി. കാലികളെ കശാപ്പിനായി കന്നുകാലി ചന്തകളിൽ വിൽ‌ക്കുന്നതാണ് കേന്ദ്രം നിരോധിച്ചതെന്നും ഒരാൾക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വിൽക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കന്നുകാലികളെ വില്‍ക്കരുത്, കൊല്ലരുത് എന്ന് ഉത്തരവില്‍ പറയുന്നില്ല. കന്നുകാലി വിൽപ്പന വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ നടത്താം. അതിനു ചന്തയില്‍ പോവേണ്ടതില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചു.

ചട്ടങ്ങൾ വായിച്ചുനോക്കാതെയാണ് പലരും ഇക്കാര്യത്തിൽ പ്രതിഷേധം നടത്തുന്നതെന്നും നിരോധനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കോടതി പറഞ്ഞു. കശാപ്പ് നിരോധന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട് പുറത്തുവരുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺ​ഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് ഹരജിയിന്മേൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണെന്നും കേന്ദ്രത്തിന്റെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണം കേന്ദ്രത്തിനു അനൂകൂലമായ സാഹചര്യത്തിൽ സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നാണ് കേരളം ആശങ്കയോടെ കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോ​ഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. നിരോധത്തിനെതിരേ എന്തൊക്കെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നാളത്തെ യോഗം ചര്‍ച്ച ചെയ്യും.

RECENT POSTS
Copyright © . All rights reserved