രാജസ്ഥാനിലെ ആൽവാരിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 24 വയസ്സുകാരിയെ ചിരാഗ് യാദവ് എന്നയാൾ ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് പീഡിപ്പിച്ചതായാണ് ആരോപണം.
എതിർക്കാതിരിക്കാൻ കുത്തിവയ്പ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. ബോധം വന്നപ്പോൾ ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളോടും യുവതി പീഡന വിവരം അറിയിക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. നഴ്സിങ് അസിസ്റ്റന്റ് ബെഡിനു സമീപത്തേക്ക് പോയി കർട്ടനിട്ടു മറയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
ആര്‍.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. ആറ് പ്രതികളുടെ ശിക്ഷ കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. 2044 വരെ, അഥവാ 20 വര്‍ഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഇതിനുപുറമേ, ടി.പി. കേസില്‍ ഏറ്റവുമൊടുവില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവും ഹൈക്കോടതി വിധിച്ചു. കേസില്‍ പ്രതികള്‍ക്കുള്ള പിഴയും കോടതി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ പ്രതികളും ഒരുലക്ഷം രൂപവീതം പിഴ അടയ്ക്കണം. കെ.കെ. രമയ്ക്ക് ഏഴരലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആര്‍ക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല.
പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വര്‍ഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയില്‍ റിപ്പോര്‍ട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ കുമാരന്‍കുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു. ജയിലില്‍ കഴിഞ്ഞ കാലത്ത് പ്രതികള്‍ ഏര്‍പ്പെട്ട ക്രിമിനല്‍പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച് ജയിലുകളില്‍നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ഇത്തരം ക്രിമിനല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
അതേസമയം, ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണ കോടതിയില്‍ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍കൂടുതലായി പ്രോസിക്യൂഷന്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയിലേക്ക് പോകരുതെന്നും പ്രതിഭാഗം ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞു.
ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച് കണ്ണൂര്‍, തൃശ്ശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും കോടതി പരിശോധിച്ചു. ഇവയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തര്‍ക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.
ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ തിങ്കളാഴ്ച കോടതി പ്രതികളോട് ചോദിച്ചറിഞ്ഞിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍ മറ്റാരുമില്ലെന്ന് ഒന്നാംപ്രതി എം.സി. അനൂപും നിരപരാധിയാണെന്നും വീട്ടില്‍ 80 വയസ്സായ അമ്മ മാത്രമേയുള്ളൂവെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും മറുപടി നല്‍കി.
കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കൊടി സുനിയുടെ വാദം. 78 വയസ്സായെന്നും ചികിത്സയിലാണെന്നും കെ.കൃഷണന്‍ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ജ്യോതി ബാബുവിന്റെ വിശദീകരണം.
പ്രതികളായ ട്രൗസർ മനോജ്, ടി.കെ. രജീഷ്, അനൂപ്, വാഴപ്പടച്ചി റഫീഖ്, കിർമാണി മനോജ്, മുഹമ്മദ് ഷാഫി, ഷിനോജ്, അണ്ണൻ സിജിത് എന്നിവർ ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ.
ഫെബ്രുവരി 19-ന് ടി.പി. വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. വെറുതേവിട്ട പത്താംപ്രതി സി.പി.എം. ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്നും കണ്ടെത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കം 22 പേരെ വെറുതേവിട്ടത് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതി സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍, 18-ാം പ്രതി വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും 31-ാം പ്രതി കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നുവര്‍ഷം കഠിനതടവും. ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചു.
2012 മേയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരനെ ഒരുസംഘം കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മില്‍നിന്ന് വിട്ടുപോയി ആര്‍.എം.പി. രൂപവത്കരിച്ചതിലുണ്ടായ പകനിമിത്തം സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 36 പ്രതികളായിരുന്നു ആകെ. 2014-ലാണ് കോഴിക്കോട് അഡീഷണല്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്.
മൃഗശാല കാണാനിറങ്ങിയ യുവ ദമ്പതികളുടെ യാത്ര അന്ത്യയാത്രയായി. അഭിഷേക് ആലുവാലിയ(25)യും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.
തിങ്കളാഴ്ച ഡൽഹിയിലുള്ള മൃഗശാല സന്ദർശിക്കാനിറങ്ങിയതായിരുന്നു അഭിഷേകും ഭാര്യ അഞ്ജലിയും. മൃഗശാലയിലെത്തിയ അഭിഷേകിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടൻ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. പക്ഷേ രക്ഷിക്കാനായില്ല.
തുടർന്ന് അഭിഷേകിന്റെ മൃതദേഹം ഇവരുടെ ഫ്ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിൽ എത്തിച്ചു. അഭിഷേകിന്റെ ചേതനയറ്റ ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.
കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.
പോലീസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു.
ബിജുവും സിബികയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബികയുടെ ബന്ധുക്കള്‍ പറയുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നു. സിബികയുടെ ഭര്‍ത്താവ് ഉദയകുമാര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ സാമ്പത്തിക വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മാര്‍ച്ചില്‍ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോള്‍ പണം തിരികെ നല്‍കേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.
നിയമനടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സിബികയുടെ ഭര്‍ത്താവ്: ഉദയകുമാര്‍. മക്കള്‍: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: നെബൂഹാന്‍, ഷഹബാസ്.
കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാൻ ആക്രമിച്ചത്. സംഭവത്തിൽ മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) മരിച്ചു.
ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
മണിയെ കൂടാതെ നാലുപേർ ഓട്ടോയിലുണ്ടായിരുന്നു. ഇവരിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കുകളുണ്ട്. യാത്രക്കാരിൽ എസക്കി രാജ(45), റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത്രയുംകാലം രഹസ്യമാക്കിവച്ച ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ ഉള്‍പ്പെടുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് വെളിപ്പെടുത്തുക.
ദൗത്യത്തിന് വേണ്ടി പരിശീലനം നേടിയവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള സമ്പൂര്‍ണ ഗഗന്‍യാന്‍ മിഷനില്‍ ബഹിരാകാശത്തേക്ക് പോകുന്നവരില്‍ ഒരാള്‍ മലയാളിയായേക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനമുണ്ടാവുക.
2025-ല്‍ മനുഷ്യരുള്‍പ്പെടുന്ന പൂര്‍ണ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കുക എന്നതാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ രംഗത്തെ ‘സൂപ്പര്‍ പവര്‍’ ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് ഗഗന്‍യാന്‍.
2019-ല്‍ ഇതിനായി നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്‍.ഒ.യും പരിശീലനം നല്‍കി. പദ്ധതി അന്തിമ ഘട്ടത്തിലേക്ക് അടുത്തതോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു
പൊലീസിന് നേരെ ഗുണ്ടകളുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. കൊല്ലം കുണ്ടറയിലാണ് സംഭവം. നാല് പൊലീസുകാര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം നടന്നത്. കുണ്ടറ പൂജപ്പുര ക്ഷേത്രത്തിന് സമീപത്താണ് രണ്ട് സംഘം ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
ഇത് അന്വേഷിക്കാന്‍ കൂനംവിള ജംങ്ഷനില്‍ എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട സംഘം തമ്മില്‍തല്ല് നിര്‍ത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐമാരായ സുജിത് എസ്, എന്‍. സുധീന്ദ്ര ബാബു, സി.പി.ഒമാരായ ജോര്‍ജ് ജെയിംസ്, സുനില്‍ എ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പേരിനാട് മംഗലഴികത്ത് വീട്ടില്‍ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സാമൂഹികമാധ്യമത്തിലൂടെയുള്ള പരിചയം മുതലെടുത്ത് യുവതിയിൽനിന്ന് നിക്ഷേപമെന്ന നിലയിൽ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതി കണ്ണൂർ സൈബർ സെല്ലിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
സാമൂഹികമാധ്യമത്തിലൂടെ ഏഴ് മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി.യിൽ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു.
സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടർന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തിൽ ഉയർന്ന പലിശയിൽ നിക്ഷേപമെന്ന പേരിൽ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ സജീവമായിട്ടുണ്ടെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഘങ്ങൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രണയം നടിച്ച് ആളുകളെ വശീകരിക്കാൻ വാക് ചാതുര്യമുള്ള പെൺകുട്ടികളെ നിയോഗിക്കുന്നു. സ്വാധീനിച്ച് പണം തട്ടാൻ പറ്റുന്നവരുടെ നമ്പറുകൾ സംഘടിപ്പിക്കാനും ആളുകളുണ്ട്. ഇത്തരത്തിൽ വശത്താക്കിയ ആളുടെ വിശ്വാസം നേടാൻ മറ്റുള്ളവർക്ക് അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കും. അവരെക്കൂടി കുരുക്കിലാക്കാനുള്ള തന്ത്രം കൂടിയാണിത്. പരാതി കൊടുത്താൽ നിങ്ങളും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ തട്ടിപ്പിനിരയായ പലരും അപമാന ഭീതിമൂലം പരാതിപ്പെടാത്ത നിലയുമുണ്ടെന്നും സൈബർ പോലീസ് അറിയിച്ചു.
തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ഒപ്പം ഉണ്ടയിരുന്നവർ പിടിയിലായി പ്രതികളെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ,ഇവർക്ക് സഹായം ചെയ്തു നൽകിയ അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരെയാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവല്ലയിൽ എത്തിച്ചത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ഇവർ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ തിരുവല്ല പോലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ഇയാളെ കെഎസ്ആർടിസി ബസ്സിൽ പോകും വഴി മൂവാറ്റുപുഴയിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി അതുലുമായി സൗഹൃദത്തിൽ ആയതെന്ന് പോലീസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കക്കം പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾ മൂവരും എംഡിഎംഎ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എസ് അഷാദിൻ്റെ നിർദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജോജോ ജോസഫ്, സിപിഒമാരായ അവിനാശ്.വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു .
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. രാവിലെ 10.30ഓടെ ക്ഷേത്ര തിടപ്പള്ളിയിലെ പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്നതോടെ അനന്തപുരി അക്ഷരാർഥത്തിൽ യാഗഭൂമിയായി മാറി.
വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുന്പോൾ ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകൽ.
രാവിലെ പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പുവെട്ട് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലില്‍ നിന്ന് ദീപം പകർന്നു. മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചു. പിന്നാലെ സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് ദീപം പകർന്നു. ഉച്ചകഴിഞ്ഞ് 2.30നാണ് നിവേദ്യം.
ചടങ്ങില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ. അനില്‍, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, കെ. മുരളീധരൻ, എ.എ. റഹീം, ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, ജി. കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്ക് ചൂരൽകുത്ത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. കുത്തിയോട്ടം, സായുധ പൊലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.