കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം എം എല്‍ എ.
സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നത് എന്നായിരുന്നു ബല്‍റാമിന്റെ മറുപടി.പതിവ് പോലെ കോണ്‍ഗ്രസ് വിരുദ്ധത നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച് ബിജെപിക്ക് കരുത്ത് പകര്‍ന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ എന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
കോണ്‍ഗ്രസ്സ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്നായിരുന്നു് കോടിയേരി ബാലകൃഷ്ണന്റെ
പരിഹാസം.
കോടിയേരി അടക്കമുള്ള പ്രമുഖ സി പി എം നേതാക്കളുടെ മക്കള്‍ പ്രവാസി ഇന്ത്യാക്കാരുടെ കമ്പനികളില്‍ മുന്തിയ പോസ്റ്റുകളില്‍ ജോലി ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് ബല്‍റാം പോസ്റ്റിട്ടത് .
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
&nbs
ബെംഗളുരു: ബിറ്റ് കോയിന്‍ ഇടപാടുകളില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തി. ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചുകളിലാണ് ബെംഗളുരു ഓഫീസിലെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നിക്ഷേപകരുടെയും ഇടപാടുകാരുടെയും വിവരങ്ങള്‍, ഇവര്‍ നടത്തിയ ഇടപാടുകള്‍, ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ സംഘം ശേഖരിച്ചു.
ഇത്തരം എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം, വിവിധ രേഖകള്‍ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിറ്റ്‌കോയിന്‍ ഇടപാട് ഇതുവരെ റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ല. ആഗോള വ്യാപകമായി ശ്രദ്ധാകേന്ദ്രമായതോടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതലോടെയാണ് ഇടപാടുകള്‍ നിരീക്ഷിക്കുന്നത്. ബിറ്റ് കോയിന്‍ മൂല്യം ഒരു വര്‍ഷത്തിനുള്ളില്‍ അനേകം മടങ്ങ് വര്‍ദ്ധിച്ചതോടെ നിരവധി ആളുകളാണ് ബിറ്റ് കോയിന്‍ ഇടപാടുകളില്‍ താത്പര്യം കാണിച്ച് തുടങ്ങിയിരിക്കുന്നത്. നിക്ഷേപമെന്ന നിലയിലും വരുമാന മാര്‍ഗ്ഗമെന്ന നിലയിലും ബിറ്റ് കോയിനെ ആളുകള്‍ കണ്ടു തുടങ്ങിയതോടെയാണ് ബിറ്റ് കോയിന്‍ ഇടപാടുകള്‍ കൂടുതല്‍ പ്രശസ്തമായത്. ജപ്പാന്‍ സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ബിറ്റ് കോയിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടനവധി രാജ്യങ്ങള്‍ ഇപ്പോഴും ഇതേക്കുറിച്ച് പഠനം നടത്തുന്നതെയുള്ളൂ.
ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
ആലുവ ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ് (32), മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. ചന്ദ്രന്റെ മകന്‍ ശ്രീരാജിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം.ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ശ്രീരാജ് ഇന്നു തന്നെ മടങ്ങും. സംസ്‌കാരം നാളെ നടക്കും.
പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. രാജേന്ദ്രപ്രസാദാണ് കാര്‍ ഓടിച്ചിരുന്നത്. മൃതദേഹങ്ങള്‍ കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കോട്ടയത്തേക്കു കൊണ്ടുവരും.
കൊച്ചി: ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നു. കോഴിക്കോട് ബേപ്പൂര്‍ തീരത്ത് നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നാനിയില്‍ നിന്നും ചെല്ലാനത്തു നിന്നും ഓരോ മൃതദേഹങ്ങളും ലഭിച്ചു.
ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോസ്റ്റല്‍ പോലീസും മത്സ്യബന്ധന ബോട്ടുകളും തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇന്നലെ 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവ തിരിച്ചറിയാനായി ഡിഎന്‍എ ശേഖരിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു.
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി. ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് ജവാന്മാരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബന്ദിപ്പൂരില്‍ ബഗ്ദൂര്‍ ഖുറേസ് സെക്ടറില്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജവാന്മാരെയും കുപ്വാരയില്‍ രണ്ട് ജവാന്മാരെയുമാണ്കാണാതായത്. മഞ്ഞുവീഴ്ച്ച ശക്തമായതിനാല്‍ തെരച്ചില്‍ നടത്താനും സാധിക്കുന്നില്ല.കനത്ത മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായതിനെത്തുടര്‍ന്നാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്.
കശ്മീരില്‍ മൈനസ് 3 ഡിഗ്രിയാണ് താപനില. കുറച്ചുദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച്ച ഇതേനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
തലശേരി പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്. പ്രജിത്ത് ബസിന്റെ ക്ലീനറാണ്. പരിക്കേറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശേരിയിലേക്ക് വന്ന ലാമ ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകട സമയത്ത് താനടക്കം നാലു പേർ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവറുടെ മൊഴി.
കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്ന് പുഴയിൽ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. രക്ഷാ പ്രവർത്തനത്തിനായി അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്. രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് ആദ്യമണിക്കൂറിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു. ഇതേത്തുടർന്ന് നാട്ടുകാർ രോഷാകുലരായി. ഒടുവിൽ കൂടുതൽ പൊലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറിയെന്നും പറഞ്ഞു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.
സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം. ഡിസംബര്‍ 16 ന് 11 മണിക്ക് എഐസിസി ആസ്ഥാനത്ത് സോണിയാഗാന്ധി അദ്ധ്യക്ഷയാകുന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റായി രാഹുല്‍ഗാന്ധി സ്ഥാനമേല്‍ക്കും. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും. കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.
സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ നേരിടുന്ന ആദ്യ വെല്ലുവിളി ഗുജറാത്ത് തെരഞ്ഞെടുപ്പാണ്. നരേന്ദ്രമോഡിയുമായി ശക്തമായ പോരാട്ടം നടത്തുന്ന രാഹുലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിച്ച് അധികാരം നേടാനായാല്‍ അത് നല്ല തുടക്കമാകും.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ”കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഫലവത്തായ കാലയളവ് ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു” ഇതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
പ്രധാനമന്ത്രിയുടെ ട്വിറ്റിന് മണിക്കൂറുകള്‍ക്ക് ശേഷം നന്ദി അര്‍പ്പിച്ച് രാഹുലും രംഗത്ത് വന്നു. ”മോദിജി താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ പറഞ്ഞത്.
16ന് പതിനൊന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് വച്ചാണ് രാഹുലിന്റെ സ്ഥാനാരോഹണം. സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും രാഹുല്‍ ചുമതലയേറ്റെടുക്കുക. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ തലമുറമാറ്റം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകരും നേതാക്കളും.
കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെയാണ് രാഹുല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണത്തിന്റെ ഭാഗമായി അടുത്ത മാസം എ.ഐ.സി.സി പ്ലീനറി സമ്മേളനവും നടക്കും. 133 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ സ്വതന്ത ഇന്ത്യയിലെ പതിനെട്ടാമത്തെ പ്രസിഡന്റാണ് രാഹുല്‍.
ന്യൂഡല്‍ഹി: ബിജെപിയുടെ റോഡ് ഷോയ്ക്കിടെ നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പാക്ക് ഭീകരസംഘടനകളുടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഒരു ഒറ്റയാന്‍ ആക്രമണമായിരിക്കുമെന്നാണ് സൂചന.
നേരത്തെ അറസ്റ്റിലായ രണ്ട് ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഈ സൂചനകള്‍ ലഭിച്ചത്. നിരവധിയാളുകള്‍ പങ്കെടുക്കുന്ന ജനപ്രീതിയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന റാലിയാകും ഭീകരര്‍ ഉന്നം വയ്ക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും റോഡ് ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഭീകരവാദ ഭീഷണിയുള്ളതിനാലാണെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞിരുന്നില്ല. എന്നാല്‍, വിലക്കേര്‍പ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ഒരു സംഘടനയുടേയും പിന്തുണയുമില്ലാതെ ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തുന്നവരെയാണ് ‘ലോണ്‍ വൂള്‍ഫ്’ എന്ന് പറയുന്നത്. നവബറില്‍ മധ്യപ്രദേശില്‍ നിന്നും അറസ്റ്റിലായ ഉറോസ് ഘാനാണ് ഇത്തരത്തില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരത്തിലുള്ള രണ്ട് ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് ആയുദ്ധങ്ങളും സ്‌ഫോടകവസ്തുക്കളും കൈമാറിയതായി ഇയാള്‍ മൊഴി നല്‍കുകയായിരുന്നു.
മറ്റൊരു ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ഉബൈദ് മിശ്രയും സമാനമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇയാളാണ് ഗുജറാത്തിലെ റോഡ് ഷോ ലക്ഷ്യം വയ്ക്കുന്നതായി മൊഴി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണുള്ളത്.
ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് മരിക്കാന്‍ പോകുകയാണെന്ന് ആത്മഹത്യകുറിപ്പെഴുതിവെച്ച് മുങ്ങിയ യുവതിയെ കാമുകന്റെയൊപ്പം കയ്യോടെ പൊക്കി. ഒരു മാസം മുമ്പാണ് ഒഞ്ചിയത്തുനിന്ന് 32 വയസുള്ള പ്രവീണയെ കാണാതായത്. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പുടമ വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദിനെയും ഇതേ കടയിലെ ജീവനക്കാരി ഒഞ്ചിയം മനയ്ക്കല്‍ പ്രവീണയെയും പൊലീസ് കുടുക്കിയത് സമര്‍ത്ഥമായ നീക്കത്തിനൊടുവിലാണ്.
മൊബൈല്‍ വിദഗ്ദനായ അംജാദ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കാമുകിയുമായി ഒളിവ് ജീവതം നടത്തിയത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ പണവും ഉണ്ടാക്കി. അംജാദിനെ മൂന്നുമാസം മുമ്പും പ്രവീണയെ ഒരുമാസം മുമ്പുമാണ് കാണാതായത്. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.
കോഴിക്കോട് ജയില്‍ റോഡിലെ വാടകവീട്ടില്‍ താമസിച്ച് മൊബൈല്‍ അനുബന്ധ ഉപകരണങ്ങളുടെ ഓണ്‍ലൈണ്‍ ഇടപാട് നടത്തിവരുകയായിരുന്നു ഇവര്‍. പൊലീസ് എത്തിയതറിഞ്ഞ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അംജാദിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ഐഡിയ മൊബൈല്‍ ഡീലറായ അംജാദ് നേരേത്തയുണ്ടായിരുന്ന സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച് വ്യാജ ഐ.ഡിയിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പഴയ ഫോണ്‍ നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അംജാദ് നാട്ടിലെ ഒരാളെ വിളിച്ചിരുന്നു. ഇതാണ് പൊലീസിന് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.
തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് താമസ സ്ഥലം കണ്ടെത്തിയത്. താമസകേന്ദ്രത്തില്‍ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാന്‍ സി.സി.ടി.വി സ്ഥാപിച്ച് കമ്പ്യൂട്ടറിലും മൊബൈലിലും ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരുന്നു. വീട്ടിനുള്ളില്‍ കയറി ഇവരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മനസ്സിലാക്കിയ പൊലീസ് രഹസ്യനീക്കത്തിലൂടെ ഇരുവരെയും കീഴടക്കുകയായിരുന്നു.
സെപ്റ്റംബര്‍ 11 മുതലാണ് അംജാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിന്നീട് കടയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയത് ജീവനക്കാരിയായ പ്രവീണയായിരുന്നു. അന്ന്, പൊലീസ് പ്രവീണയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതായി. സ്‌കൂട്ടറില്‍ വടകര സാന്‍ഡ് ബാങ്ക്‌സിലെത്തിയ പ്രവീണ ബാഗില്‍ അത്മഹത്യക്കുറിപ്പെഴുതി വെച്ച് മുങ്ങുകയായിരുന്നു. ഇവര്‍ ഒരാളുടെ ബൈക്കില്‍ പോയതായി നാട്ടുകാര്‍ നേരേത്ത പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രണയം മൂത്തായിരുന്നു പ്രവീണ കാമുകനൊപ്പം പോയത്. ആരും തിരക്കി വരാതിരിക്കാനായിരുന്നു ആത്മഹത്യക്കുറിപ്പ്. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്. രാത്രി ഏറെ വൈകീട്ടും ഇവര്‍ വീട്ടില്‍തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പ്രവീണയുടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഇവരുടെ സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തുന്നത്.
സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദ്. ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങി വടകരയിലെത്തി. തുടര്‍ന്ന് സാധനങ്ങള്‍ സ്വന്തം കാറില്‍ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകീയും അംജാദ് വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കള്‍ എടച്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. എന്നാല്‍ അംജാദിന്റെ കാര്‍ വടകര ബസ് സ്റ്റാന്റിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറ് വിശദമായി പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുകൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല.
തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓര്‍ക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. ഭര്‍ത്താവ് ഷാജി കുവൈറ്റില്‍ ജോലിചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. മകളെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ജീവിക്കാനായി പ്രവീണ ഒളിച്ചോടിയത്.