ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, സര്‍ക്കാര്‍ രൂപവത്കരണത്തിന് മുമ്പുതന്നെ ബി.ജെ.പിയേയും നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമനും തിരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിലൂടെ ഓഹരി വിപണിയില്‍ ബി.ജെ.പി. നേതാക്കള്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ഇത് ഓഹരി കുംഭകോണമാണെന്നാണ് രാഹുലിന്റെ ആരോപണം.
‘ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തി. ഓഹരി വിപണി വലിയ വേഗത്തില്‍ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുതിക്കുമെന്നും ഇപ്പോള്‍ നിക്ഷേപിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സമാനപ്രസ്താവനയായിരുന്നു ധനമന്ത്രിയുടേതും. ജൂണ്‍ നാലിന് മുമ്പ് ഷെയറുകള്‍ വാങ്ങാന്‍ അമിത് ഷാ നിര്‍ദേശിച്ചു. ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് മേയ് 19-ന് മോദി പറഞ്ഞു’, രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഓഹരിവിപണയില്‍ നിക്ഷേപം നടത്തുന്ന അഞ്ചുകോടി കുടുംബങ്ങള്‍ക്ക് എന്തിനാണ് പ്രധാനമന്ത്രിയും അമിത് ഷായും വ്യക്തമായ നിക്ഷേപ ഉപദേശം നല്‍കിയതെന്ന് രാഹുല്‍ ചോദിച്ചു. നിക്ഷേപ നിര്‍ദേശം നല്‍കുന്നത് അവരുടെ ജോലിയാണോ? സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം കാണിച്ചതിന് സെബി അന്വേഷണം നേരിടുന്ന ബിസിനസ് ഗ്രൂപ്പിന് കീഴിലെ മാധ്യമസ്ഥാപനത്തിന് തന്നെ എന്തിനാണ് ഈ രണ്ട് അഭിമുഖങ്ങളും നല്‍കിയത്? എക്‌സിറ്റ് പോളിന് തൊട്ടുമുമ്പ് നിക്ഷേപം നടത്തി, അഞ്ചുകോടി കുടുംബങ്ങളുടെ ചെലവില്‍ വലിയ ലാഭം കൊയ്ത സംശയാസ്പദമായ വിദേശനിക്ഷേപകരും ബി.ജെ.പിയും വ്യാജ എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലുള്ള ബന്ധമെന്താണ്? ഇക്കാര്യത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെടുകയാണ്. ഇത് ഒരു കുംഭകോണമാണെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയിലെ ചെറുകിട നിക്ഷേപകരുടെ ചെലവില്‍ ആരൊക്കെയോ ആയിരക്കണക്കിന് കോടി രൂപ സമ്പാദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഹരി വാങ്ങാനുള്ള സൂചന നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു.
‘വ്യാജ’ ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.
അദാനി വിഷയത്തെക്കാള്‍ വലിയ പ്രശ്‌നമാണിത്. അദാനി വിവാദവുമായും ഇതിന് ബന്ധമുണ്ട്. എന്നാല്‍, അതിനേക്കാള്‍ വ്യാപ്തിയേറിയ പ്രശ്‌നമാണ്. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സ്വന്തം ഡാറ്റയും ഇന്റലിജന്‍സ് വിവരവുമുള്ള പ്രധാനമന്ത്രിയും ആഭ്യമന്തരമന്ത്രിയും ചില്ലറ നിക്ഷേപകരെ ഓഹരി വാങ്ങാന്‍ ഉപദേശിച്ചു. മുമ്പൊരിക്കലും ഉണ്ടാവാത്ത സംഭവമാണിത്. ഒരു പ്രധാനമന്ത്രിയും മുമ്പ് ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടില്ല. ഒന്നിലേറെ തവണ പ്രധാനമന്ത്രി ഒന്നിനുപിറകേ ഒന്നായി ഓഹരി വിപണി ഉയരുമെന്ന് പരാമര്‍ശിക്കുന്നത് ആദ്യമായാണ്. അതേസമയം, അദ്ദേഹത്തിന് എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്നും വിവരമുണ്ടായിരുന്നു. സ്വന്തം പാര്‍ട്ടിയുടേയും ഇന്റലിജന്‍സിന്റേയും വിവരങ്ങള്‍ കൈവശമുള്ള അദ്ദേഹത്തിന്, തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ബോധ്യമുണ്ടായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി ധ്യാൻ നാരായണ നാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്.
രക്ഷിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങി പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടൻ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
തൽക്കാലം സർക്കാർ രൂപവത്ക്കരിക്കാതെ പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണിയിൽ തീരുമാനമായെമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. മോദി നേതൃത്വം നൽകുന്ന ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ അതിശക്തമായ പ്രതിപക്ഷമായി ഇന്ത്യ സഖ്യം മുന്നോട്ടുപോകുമെന്ന് ഖാര്‍ഗെ പറഞ്ഞു.
‘ഭരണഘടന സംരക്ഷിക്കാനുള്ള ജനവിധിയാണ് ജനങ്ങൾ നൽകിയത്. ഇത് ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനും എതിരായ വിധിയെഴുത്താണ്. ബിജെപി ഭരണം തുടരരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്ക്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു. കാത്തിരുന്ന് കാണാം എന്നായിരുന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെന്നാണ് യോഗത്തിലെ പൊതു വികാരം. വിവിധ കക്ഷികൾ വലിയ ആഹ്ലാദമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. ഖാര്‍ഗെയ്ക്കുപുറമേ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ജി. ദേവരാജന്‍, ജോസ് കെ. മാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതിനിടെ, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ എൻഡിഎ സഖ്യകക്ഷികളും യോഗം ചേർന്നിരുന്നു. എൻഡിഎ സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നാണ് യോഗത്തിലെ തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകീട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ജെഡിയു നേതാക്കളായ ലല്ലൻ സിങ്, സഞ്ജയ് ഝാ തുടങ്ങിയവർ പങ്കെടുത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എൻഡിഎ സഖ്യകക്ഷികൾ ബുധനാഴ്ചതന്നെ രാഷ്ട്രപതി ദ്രൗപതി മുർവിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ, ഏഴാംതീയതി കണ്ടാൽ മതിയെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. സഖ്യസർക്കാരിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നഡ്ഡ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്രമോദി, രാജ്നാഥ് സിങ് , അമിത് ഷാ എന്നിവർ രാഷ്ട്രപതിഭവനിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും.
ഈ മാസം ഒൻപതു വരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുൻപ് സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.
ഇന്ന് വൈകിട്ട് ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎക്കൊപ്പമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
ഇടുക്കി പൈനാവിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. പൈനാവ് സ്വദേശികളായ അന്നക്കുട്ടി (57) കൊച്ചുമകളായ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷാണ് ആക്രമണത്തിന് പിന്നിൽ.
വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സന്തോഷിന്റെ ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരന്റെ മകൾ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം.
ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഭാര്യാമാതാവ് അന്നക്കുട്ടിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. രണ്ടുപേരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കോട്ടയത്തെ താരമണ്ഡലമാക്കിയ ഘടകം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ചിഹ്നത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്.
2020 ല്‍ ആണ് ജോസ് പക്ഷം യുഡിഎഫിനെ വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാണി സി കാപ്പനോട് ജോസ് കെ മാണി പരാജയപ്പെട്ടു. എല്‍ഡിഎഫ് തരംഗത്തിലും സ്വന്തം തട്ടകത്തില്‍ ജോസ് കെ മാണി രുചിച്ച പരാജയം ജോസഫ് ജോസ് പോരാട്ടത്തിലെ നാഴികകല്ലാണ്. പിന്നീട് ജോസ് കെ മാണി ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയ തോമസ് ചാഴികാടനെയാണ് ജോസ് പക്ഷം ഇടതുമുന്നണിയ്ക്കായി രംഗത്തിറക്കിയത്. വോട്ട് ചോദിച്ചത് അത്രയും രണ്ടിലയുടെ പാരമ്പര്യം പറഞ്ഞും, തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പേരിലുമാണ്. ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന ഒറ്റ പ്രസ്താവന കൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയും ഈ പ്രചാരണത്തെ പ്രതിരോധിച്ചത്.
ജോസ് പക്ഷത്തിന് ഒരു എം.പിയെ ആത്യാവശമായിരുന്നു. ഒരു പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനും ഒപ്പം സ്വന്തമായി ഒരു ചിഹ്നം ലഭിക്കാനും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജോസഫ് ഗ്രൂപ്പിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ പി.ജെ ജോസഫ് വിജയിച്ചിരിക്കുന്നു.
ഈ വിജയം ജോസഫ് ഗ്രൂപ്പിന്റെ ഭാവി ശോഭനമാക്കിയെങ്കിലും ജോസ് പക്ഷത്തിന്റെ ഭാവി ചോദ്യചിഹ്നമാണ്. രാജ്യസഭാ അംഗത്വം നീട്ടിത്തരണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എല്‍ഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തേക്ക് ഒരു ലയനമോ യുഡിഎഫിലേക്ക് ഒരു തിരിച്ചുവരവോ മാത്രമായിരിക്കും ഏക പോംവഴി.
കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ രാജ്യത്ത് എൻ.ഡി.എ. മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യത്തെ അരമണിക്കൂറിൽ എൻ.ഡി.എ. സഖ്യം 288 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. 159 സീറ്റുകളുിൽ ഇന്ത്യ സഖ്യമാണ് മുന്നിൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
ഇന്ത്യ സഖ്യവും എൻ.ഡി.എയും ഒപ്പത്തിനൊപ്പം. എൻ.ഡി.എ. സഖ്യം 270 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 250 സീറ്റുകളിൽ മുന്നേറുന്നു.
അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ
എൻ.ഡി.എ മുന്നണിയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം. എൻ.ഡി.എ. സഖ്യവും ഇന്ത്യ മുന്നണിയും 244 സീറ്റുകളിൽ മുന്നേറുന്നു.
ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ. സഖ്യം 179 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 84 സീറ്റുകളിൽ മുന്നിൽ.
158 സീറ്റുകളിൽ എൻ.ഡി.എ. മുന്നിൽ
62 സീറ്റുകളിൽ ഇന്ത്യ സഖ്യം മുന്നിൽ
543 ലോക്സഭാ സീറ്റുകളിൽ 542 സീറ്റുകളിലേക്കുള്ള വിധിയാണ് ചൊവ്വാഴ്ച തീരുമാനിക്കുന്നത്. സൂറത്തിൽ നേരത്തെ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു.