തെരുവുപട്ടിയുടെ കടിയേറ്റ് പേവിഷബാധയ്ക്ക് എതിരെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)യാണ് മരിച്ചത്.
ഒന്നര മാസം മുന്‍പാണ് അഭിജയെ പട്ടി കടിച്ചത്. മൂന്ന് ഡോസ് വാക്സിനും യുവതി സ്വീകരിച്ചിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് യുവതി വാക്സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ ഫലപ്രദമായിരുന്നില്ലെന്നാണ് സൂചന.
പിന്നീട്, ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയി അമ്മ തിരികെ എത്തിയപ്പോഴാണ് അഭിജ ബോധംകെട്ട് വീണു കിടക്കുന്നത് കണ്ടത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഭിജ അവിവാഹിതയാണ്. അനൂജയാണ് സഹോദരി.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിന് ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജിഭവനില്‍ അഭിരാമിയാണ് തൂങ്ങിമരിച്ചത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി മരണം തിരഞ്ഞെടുത്തത്.
കേരള ബാങ്കിന്‍രെ പതാരം ബ്രാഞ്ചില്‍ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷം ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.
ജപ്തി നോട്ടീസിന്റെ വിവരമറിഞ്ഞ് വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ സാവകാശം വേണമെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിവരം.
ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അജികുമാര്‍ പ്രതികരിച്ചു.
ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് കിട്ടിയത്. ‘ജീവിക്കാനാ എല്ലാവരും മക്കള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുന്നത്. ഇത് നേരെ തിരിച്ചാ… എന്റെ മോള് ചാകാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീട് വച്ചത്. എന്ത് ചെയ്യാനാ…സര്‍ക്കാരിന് വേണമെങ്കില്‍ വീട് കൊടുക്കാം. സര്‍ക്കാര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ.’- അജികുമാര്‍ പറയുന്നു.
കണ്ണൂരില്‍ സ്ത്രീകള്‍ മാത്രമുള്ള വീട് പൂട്ടി ബാങ്ക് അധികൃതര്‍ ജപ്തി നടപടിയിലേക്ക് കടന്നതും ഏറെ വിവാദമായിരുന്നു. കേരള ഗ്രാമീണ ബാങ്കായിരുന്നു കഴിഞ്ഞ ആഴ്ചയില്‍ സുഹറ എന്ന യുവതിയുടെ മകളേയും വൃദ്ധ മാതാവിനേയും ബലമായി പുറത്തിറക്കി വീട് ജപ്തി ചെയ്തത്. ഈ സംഭവം ഏറെ വിവാദമായതിന് പിന്നാലെയാണ് കൊല്ലത്തു നിന്നും ദാരുണ വാര്‍ത്തയെത്തിയിരിക്കുന്നത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരനോട് പിതാവിന്റെ സഹോദരന്റെ ക്രൂരത. പൊതുസ്ഥലത്തുവെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. സംഭവത്തില്‍ പിതാവിന്റെ സഹോദരന്‍ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു, ബാക്കി അച്ചാച്ചന്‍ നോക്കിക്കോളും’, എന്ന് ഇയാള്‍ കുട്ടിയോട് പറയുന്നതും നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുന്നതിന്റെയും വീഡിയോ പ്രചരിച്ചിരുന്നു.
തിരുവോണനാളിലായിരുന്നു സംഭവം. ഇയാള്‍ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാള്‍ മദ്യം കുടിപ്പിച്ചത്.
ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ബലം പ്രയോഗിച്ച് മദ്യം കുടിച്ചു, പൊതുസ്ഥലത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് മദ്യംകുടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം. അടൂർ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് കിഷോർ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി. ഇവരുടെ സാന്നിദ്ധ്യത്തിൽ ആണ് വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നത്.
അകത്ത് കയറിയപ്പോൾ ആണ് മുറിക്കുള്ളിൽ ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. ഒരു വർഷം മുൻപാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസിയിൽ മകളുടെ മുന്നിൽവെച്ച് അച്ഛനെ ക്രൂരമായി മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പോലീസ് ചുമത്തിയത് നിസര വകുപ്പെന്ന് ആക്ഷേപം. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മകളുടെ കൺസഷൻ കാർഡ് പുതുക്കാനെത്തിയപ്പോഴാണ് കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് അച്ഛൻ പ്രേമനനെ ജീവനക്കാർ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെന്റ് ചെയ്തതായി വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കുകയും ചെയ്തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സിപി മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സിഎംഡിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തെ പ്രാഥമിക അന്വേഷണം നടത്താൻ നിയോഗിച്ചിരുന്നത്. മർദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് കൈമാറുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
അഞ്ച് പേർക്കെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും, നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പുറത്ത് വരുന്ന ആരോപണങ്ങൾ. മകളെ തള്ളിമാറ്റിയതിന് കേസെടുത്തിട്ടില്ല. ദൃക്സാക്ഷിയായ മകളുടെ കൂട്ടുകാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമില്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ സംഭവം അരങ്ങേറിയത്. മകൾക്ക് കൺസെഷൻ നൽകാത്തതുമായി ബന്ധപ്പെട്ടാണ് വാക് തർക്കം ഉണ്ടായത്. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കൽ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകി. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുതെന്നും വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞത് ജീവനക്കാരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്ന് വിശ്രമമുറിയിലേക്ക് ജീവനക്കാർ പ്രേമനനെ വലിച്ചിഴച്ചിഴച്ച് കൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്തു. തടയാൻ വന്ന മകളെയും അക്രമിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.
തന്റെ പേരിലുളള വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിനെതിരെ യുവ നടൻ നസ്‍ലെൻ കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി. കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് നസ്‍ലെൻ പരാതി നൽകിയത്. തനിക്ക് ഫേസ്‍ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടൻ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്‍ലെന്‍റെ പരാതിയിലെ ആവശ്യം. ഇതിന്റെ പേരിൽ താൻ സൈബർ ആക്രമണം നേരിടുകയാണെന്നും നടൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്‍ബുക്ക് പോസ്റ്റിന് കീഴിൽ നസ്‍ലെന്‍റെ പേരും ഫോട്ടോയുമുള്ള ഐഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത്. ഇത് തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നസ്‍ലെൻ. സംഭവത്തില്‍ കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും നസ്‍ലെൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം നസ്‍ലെൻ ചേര്‍ത്തിട്ടുണ്ട്.
കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് അറിഞ്ഞതെന്നും നസ്‍ലെൻ പറയുന്നു. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവുമല്ലെന്നും നസ്‍ലെൻ പറഞ്ഞു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്‍ലെൻ പറയുന്നു. തണ്ണീർ മത്തൻ, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളില്‍ നസ്‍ലെൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
View this post on Instagram
സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഒരു താരപുത്രിയാണ് മാളവിക ജയറാം. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും മോഡലിംഗും മ്യൂസിക് വീഡിയോയും ഒക്കെയായി തിരക്കിലാണ് താരം. സിനിമാ താരങ്ങളുമായും സ്റ്റാര്‍ കിഡ്‌സുമായുമുള്ള തന്റെ സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക.
മീനാക്ഷി ദിലീപ് തന്റെ ബേബി സിസ്റ്റര്‍ ആണ് എന്നാണ് മാളവിക പറയുന്നത്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള്‍ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം താന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും.
അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ തന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകള്‍ തങ്ങളുടേത് ആയുണ്ട് എന്നാണ് മാളവിക ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ വളരെ പണ്ടാണ് പരിചയപ്പെട്ടതെന്നും അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണെന്നും മാളവിക പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ മലയാള സിനിമയുടെ സൂപ്പര്‍മാനാണ്. തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഉള്ള പരിചയമാണ്. കല്യാണി തന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതില്‍ ഏറ്റവും സന്തോഷം തനിക്കാണ് എന്നും മാളവിക പറയുന്നുണ്ട്.
ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി പേവിഷബാധയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി സ്വദേശി 13കാരിയായ അഭിരാമിയുടെ കുടുംബം. ചികിത്സിയില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഡോക്ടറോ ജീവനക്കാരോ ആംബുലന്‍സ് ഡ്രൈവറോ ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് അഭിരാമിക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചത്. മുറിവ് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
മുറിവ് വൃത്തിയാക്കാന്‍ സോപ്പ് വാങ്ങിക്കാന്‍ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് വിട്ടു. മാതാപിതാക്കളെക്കൊണ്ട് മുറിവ് കഴുകിച്ചുവെന്നും പരാതിയില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ മാസം 14 നാണ് അഭിരാമിക്ക് തെരുവ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും അഭിരാമി മരണപ്പെടുകയായിരുന്നു.
പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.
നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി. വിവാഹ കാര്യത്തെ കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചുവെന്നും ് നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു. സന്തോഷ് വര്‍ക്കി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമല്‍ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്.
ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞത്.
നല്ല ബോള്‍ഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈന്‍ഡ് ചെയ്യാതിരുന്നതല്ല, അവര്‍ ഫോണിലായിരുന്നു. അവര്‍ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്. ഒരിക്കല്‍ ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആറാട്ട് അണ്ണന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യശാലിയെ തെരഞ്ഞെടുത്തു. TJ750605 എന്ന ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം TG 270912 എന്ന നമ്പറിനും, മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കയ്യിൽ കിട്ടുക.
ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.
രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.
ഭഗവതി ഏജന്‍സിയിലെ നന്ദു എന്ന ജീവനക്കാരനാണ് 25 കോടിയുടെ ടിക്കറ്റ് വിറ്റിരിക്കുന്നത്. “ഏഴിനും എട്ടിനും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. ആ സമയത്ത് നല്ല തിരക്കായിരുന്നു. അതുകൊണ്ട് ആരാണ് ടിക്കറ്റ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല”, എന്ന് നന്ദു പറഞ്ഞു.
ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പറിന് റെക്കോർഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടക്കുകയാണ്.
ടിക്കറ്റെടുക്കുന്നതിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലാണ് ബമ്പർ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകർഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ഫ്‌ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ ചേർത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.comൽ ഫലം പ്രസിദ്ധീകരിച്ചു.