India

തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണ്ണര്‍

ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തന്റെ ഫോണ്‍കോളുകള്‍ക്കും കത്തിനും പോലും മറുപടി നല്‍കാറില്ല.

കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്കെതിരെ നടന്ന ആക്രമണം ഗൂഢാലോചനയാണെന്നും ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

തിരുവനന്തപുരത്ത് എത്തിയ ഉടന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.എനിക്കെതിരെ വധശ്രമം നടന്നപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞു.

തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിക്ക് പരസ്യ മറുപടിയുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ മൂന്നുവര്‍ഷം മുമ്പ് വധശ്രമമുണ്ടായെന്നും അപ്പോഴെല്ലാം അക്രമകാരികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് ആരാണ്. ആര്‍ക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. തിരശ്ശീലയ്ക്ക് പിന്നില്‍ കളിക്കുന്നത് ആരാണെന്ന് എനിക്ക് മനസ്സിലായി.

അതേസമയം, നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ഉടന്‍ അംഗീകാരം നല്‍കില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിതിനാലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്. ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അതിനാല്‍ ഇനി കാര്യങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടാമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

സംവിധായകന്‍ സിദ്ദിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ഹരീഷ് പേരടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഗള്‍ഫ് ഷോയില്‍ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ മമ്മൂട്ടി ഒരു തമാശയുടെ പേരില്‍ ഒഴിവാക്കിയെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

ശ്രീരാമാന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ല എന്ന് ് പറയാമായിരുന്നു എന്നും ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിന് ശേഷം ഇന്ന് വിശ്രമ ജീവിതത്തിലിരുന്നു കൊണ്ട് പറയുന്ന സ്റ്റോറി പരമ ബോറാണ് എന്നും ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.

ഹരീഷിന്റെ കുറിപ്പ്

സിദ്ധിഖ് എന്ന സംവിധായകന്‍ സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടന്‍ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മുക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന് …എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് …പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണ് ..

സത്യസന്ധമായ ആത്മകഥകള്‍ ഞാന്‍ വായിക്കാറുണ്ട്…പക്ഷെ ഇത്..എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ…ഞാന്‍ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേര്‍ക്കും ആശംസകള്‍..

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പലയിടങ്ങളിലായി തെരുവുനായ്ക്കളെ കൂട്ടമായി കൊലപെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോൾ നായ്ക്കളെ കൂട്ടമായി കൊല്ലുന്നതിൽ ആശങ്ക അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.

കേരളത്തിൽ ഭയാനകമായ കാര്യങ്ങളാണു സംഭവിക്കുന്നതെന്നും ശിഖർ ധവാൻ ട്വിറ്ററിൽ കുറിച്ചു. ‘കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതു ഭയപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം നീക്കങ്ങൾ പുനഃപരിശോധിക്കണം’ധവാൻ ട്വീറ്റ് ചെയ്തു. ക്രൂരമായ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് അഭ്യർഥിക്കുകയാണെന്നും ധവാൻ കൂട്ടിച്ചേർത്തു.

നായ്ക്കളുടെ ശല്യം രൂക്ഷമയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ വിഷം കൊടുത്തും അടിച്ചും കൊലപെടുത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതോടെയാണ് ധവാൻ തന്റെ പ്രതികരണം അറിയിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് ഭൂരിഭാഗം നായ്ക്കൾ ചാകുന്നതെന്നാണു നിഗമനം.

കൊല്ലം ചെങ്കോട്ടയിലെ ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ഇടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ (തണല്‍) എം റഹീംകുട്ടി (59), ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലത്തേക്ക് പോകാന്‍ തീവണ്ടി കാത്ത് നില്‍ക്കുകയായിരുന്നു ഈ സമയത്ത് ഇരുവരും. അതിനിടെ റഹീംകുട്ടിയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഈ ഫോണെടുക്കാന്‍ റഹീംകുട്ടി ട്രാക്കിലേക്ക് ഇറങ്ങി. ആ സമയം രണ്ടാമത്തെ ട്രാക്കിലൂടെ ചെങ്കോട്ട കൊല്ലം സ്പെഷ്യല്‍ തീവണ്ടി വരുന്നുണ്ടായിരുന്നു. ഇതുകണ്ട സജീന, റഹീംകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സജീനയുടെ കൈയില്‍ പിടിച്ച് ട്രാക്കില്‍നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇരുവരും തീവണ്ടിക്ക് മുന്നില്‍പ്പെടുകയുമായിരുന്നു. തീവണ്ടിയിടിച്ച സജീന തല്‍ക്ഷണം മരിച്ചു. റഹീംകുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കാലുകള്‍ അറ്റുപോയിരുന്നു. കൊട്ടാരക്കര സ്വകാര്യാശുപത്രിയില്‍ വെച്ചാണ് റഹീംകുട്ടി മരണപ്പെട്ടത്.

 

നിയമനവിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തന്റെ പേര് ആരോപിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതില്‍പരം അസംബന്ധം മറ്റൊരാള്‍ക്കും പറയാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം. നാടിനേക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്. തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

‘ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? ഭീഷണിസ്വരത്തില്‍ ആരാണ് സംസാരിക്കുന്നതെന്ന് നാട് കാണുന്നുണ്ട്. എന്തെങ്കിലും ഗുണം ഉണ്ടായിക്കോട്ടെ എന്ന് കരുതി നോക്കി നില്‍ക്കുകയായിരുന്നു. എന്തും വിളിച്ച് പറയാമെന്നാണോ? എന്ത് കൈക്കരുത്ത് ഭീഷണിയുമാണ് പ്രയോഗിച്ചത്. എന്താണ് ഉദ്ദേശ്യം? സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാനാണോ ഉദ്ദേശിച്ചത്? അവരുടെ പ്രചാരണം രാജ്ഭവനിലാണോ നടത്തേണ്ടത്. ഇതിന്റെ അപ്പുറവും പറയാന്‍ കഴിയുമെന്ന് അറിയാമല്ലോ. വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ ഭരണഘടനാപരമായ രീതികള്‍ ഉണ്ട്. ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്ന കാര്യത്തില്‍ ആശങ്കയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്ര സ്വാഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചത്,’ മുഖ്യമന്ത്രി പ്രതികരിച്ചു.

‘അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ടില്ല. ഗവര്‍ണറുടെ കാര്യത്തില്‍ പൊതുവില്‍ സ്വീകരിച്ചുവരുന്ന ഒരു സമീപനമുണ്ട്. പക്ഷെ, ആ സമീപനത്തില്‍ മാത്രം നില്‍ക്കാന്‍ പറ്റുന്ന ഒരു ഘട്ടമല്ല ഇത്എന്നാണ് മനസിലാക്കുന്നത്. കാരണം അദ്ദേഹം പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ കണ്ടത് ഇങ്ങനെയാണ്; ‘പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രി അറിയാതെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം വന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?’ ഇതാണ് അദ്ദേഹം ചോദിച്ചതായി കാണുന്നത്. മാത്രമല്ല, ‘അനധികൃതമായി നിയമനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല.’ ഇതില്‍പരം അസംബന്ധം ഒരാള്‍ക്കും പറയാന്‍ കഴിയില്ല. ’

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഒരു ബന്ധു. ആ ബന്ധു ഒരു വ്യക്തിയാണ്. അയാള്‍ക്ക് അയാളുടെ സ്വാതന്ത്ര്യവും അവകാശമുണ്ട്. അര്‍ഹതയുള്ള ജോലിക്ക് അപേക്ഷിക്കാനും. അതിന് ‘ഞാന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ആണല്ലോ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം’ എന്ന് ആരെങ്കിലും ചിന്തിക്കുമോ? നാടിനേക്കുറിച്ച് അറിയാവുന്ന ആര്‍ക്കെങ്കിലും അങ്ങനെ ആലോചിക്കാന്‍ പറ്റുമോ? എന്തൊക്കെ അസംബന്ധങ്ങളാണ് എഴുന്നള്ളിക്കുന്നത്?’ മുഖ്യന്ത്രേി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. രണ്ട് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് നായയുടെ കടിയേറ്റു. നായ്ക്കൾക്ക് വാക്സിനേഷൻ ചെയ്യുന്നതിനിടയിലാണ് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് കടിയേറ്റത്. കല്ലറയിലേയും വർക്കലയിലേയും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ ക്യാമ്പിൽ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്. കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെൻ്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

മിതൃമ്മല സ്നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ നൽകുന്നതിനിടയിലാണ് നായ വിഷണുവിനെ ആക്രമിച്ചത്. ഓടി ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും കൈകളിൽ കടിയേൽക്കുകയായിരുന്നു. വാക്സിൻ യജ്ഞത്തിൻ്റെ ഭാഗമായി നാൽപ്പതോളം നായകകൾക്ക് ഇവിടെ വച്ച് വാക്സിനേഷൻ നടത്തിയിരുന്നു. നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ ആരമാഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം വർക്കല ചെമ്മരുതി പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കും നായയുടെ കടിയേറ്റിരുന്നു. ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.എസ്.വിപിനാണ് കടിയേറ്റത്. വാക്സിൻ നൽകാൻ ശ്രമിക്കുന്നതിനിടയിൽ വിപിൻ്റെ വലതു കൈയിലും തുടയിലും നായ കടിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണ സംഭവങ്ങൾ വർദ്ധിക്കുകയാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്കു ഭക്ഷണം നൽകിയ സീരിയൽ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരി വീട്ടിൽ ഭരതന്നൂർ ശാന്ത(64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുമ്പോഴാണു സംഭവം.

വലതു കൈപ്പത്തിക്കും വിരലുകൾക്കും പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരതന്നൂർ മാർക്കറ്റും ജംക്‌ഷനും കേന്ദ്രീകരിച്ച് 50 ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. മാർക്കറ്റ് ഭാഗത്ത് ഉള്ള നായകൾക്കു 5 വർഷമായി ഭരതന്നൂർ ശാന്ത വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നൽകുന്നുണ്ട്. ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഒരു പട്ടി കടിച്ചത്.

കല്ലറ കുറ്റിമൂട്ടിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു. അഭയ എന്ന കോളേജ് വിദ്യാർഥിനിയെയാണ് വീടിനുള്ളിൽ കയറി നായ കടിച്ചത്.

ഓടികൊണ്ടിരുന്ന ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചു വീണ് രണ്ട് മരണം. കൺമുൻപിൽ നടന്ന ദാരുണ അപകടത്തിന്റെ ആഘാതത്തിലാണ് നാട്ടുകാർ. പുന്നയൂർക്കുളം അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണു ദാരുണമായി മരിച്ചത്. ഒരു സ്‌കൂട്ടറും അപകടത്തിൽ തകർന്നിട്ടുണ്ട്.

ഇന്ന് രാവിലെ 7ന് അകലാട് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. ഇവിടെ എത്തിയപ്പോൾ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം, ലോറിയുടെ പിറകിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാജിയുടെയും പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ദേഹത്തേയ്ക്ക് ഷീറ്റുകൾ വന്ന് അടിക്കുകയായിരുന്നു.

ഇരുവരും തൽക്ഷണം ആണ് മരണപ്പെട്ടത്. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് രക്ഷപ്രവർത്തനം നടത്തിയത്. മലപ്പുറത്തുനിന്നു ചാവക്കാടേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. മതിയായ സുരക്ഷയില്ലാതെയാണു ഷീറ്റുകൾ കൊണ്ടുവന്നതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, അപകടമുണ്ടായ ഉടൻ ലോറി ഡ്രൈവർ കടന്നുകളഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

തെരുവുനായകള്‍ക്ക് ഭക്ഷണം നൽകുന്നതിനിടയിൽ സീരിയല്‍ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് തെരുവ് നായ കടിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

തെരുവ് നായ്ക്കൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശാന്തയ്ക്ക് ഉണ്ട്. അത്തരത്തിൽ ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംങ്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ ആണ് സംഭവം. വലതു കൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂർ മാർക്കറ്റും ജംങ്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. നിരവധി പേരാണ് കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്.

ഇതിനിടെ, തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി അനില്‍കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം. ഓരോ എസ്എച്ച്ഒമാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിജിപി പറയുന്നു.

ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമായിരിക്കും അയാൾക്ക് ഉണ്ടായിരിക്കുക.

സംഭവിച്ചത് ഇങ്ങനെ…..

അയാൾ‌ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചതോടെ ഒരാൾ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോൾ തന്നെ വണ്ടി സ്റ്റേഷൻ വിടുകയും ചെയ്തു. യാത്രക്കാരൻ കള്ളന്റെ കൈ വിടാൻ തയ്യാറായില്ല. മറ്റൊരു യാത്രക്കാരനും കള്ളന്റെ മറ്റേ കൈ പിടിക്കുകയും അത് വലിക്കാൻ തുടങ്ങുകയും ചെയ്തു. ട്രെയിൻ സ്റ്റേഷൻ വിട്ടു. അങ്ങനെ ജനാലയ്ക്കൽ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റർ. യാത്രക്കാരൻ ഇങ്ങനെ ട്രെയിൻ ഓടുമ്പോൾ കള്ളൻ ജനാലയ്ക്കൽ തൂങ്ങി നിൽക്കുന്നതിന്റെ ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ട്രെയിനിലെ യാത്രക്കാർ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാൾ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചത് എന്ന് യാത്രക്കാർ പറയുന്നു. അപ്പോൾ ഒരു യാത്രക്കാരൻ അവന്റെ കൈ പിടിച്ചു. ആ യാത്രക്കാരനെ സഹായിക്കാൻ സമീപത്തുള്ള യാത്രക്കാർ കള്ളന്റെ ഇരുകൈകളും പിടിക്കുകയായിരുന്നു.

ട്രെയിൻ നീങ്ങുമ്പോൾ കള്ളൻ ആകെ ഭയന്ന് നിലവിളിക്കുന്നുണ്ട്. തന്റെ കൈ പൊട്ടിപ്പോകുമെന്നും താൻ മരിച്ചു പോകുമെന്നും അയാൾ പറയുന്നു. ഒപ്പം തന്നെ തന്റെ കൈകൾ വിട്ടുകളയരുതേ എന്ന് അയാൾ യാത്രക്കാരോട് അപേക്ഷിക്കുന്നും ഉണ്ട്.

പിന്നീട് ഖഗാരിയ സ്റ്റേഷനിലെ ജിആർപിക്ക് ഇയാളെ കൈമാറി. അയാളുടെ പേര് പങ്കജ് കുമാർ എന്നാണ് എന്നും തിരിച്ചറിഞ്ഞു. ബെഗുസരായിലെ സാഹേബ്പൂർ കമാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് ഇയാൾ. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത.

എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇങ്ങനെ ഒരു വാര്‍ത്ത വരാറുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.ഇലക്ഷന് നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ച് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് അതില്‍ ഒട്ടും താത്പര്യമോ കഴിവോ ഇല്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.

ജനങ്ങളെ സേവിക്കാനുള്ള ഒരു വഴിയാണെന്ന രീതിയില്‍ തോന്നിയാലോ എന്ന് ചോദ്യത്തിന്”അങ്ങനെയല്ലാത്ത രീതിയില്‍ എന്നെ കൊണ്ട് ആവുന്ന രീതിയില്‍ ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യാറില്ല.പൊതുവായിട്ടുള്ള ബേസിക്ക് കാര്യങ്ങളൊക്കെ അറിയാം, നേതാക്കന്മാരെ എല്ലാമറിയാം” എന്നായിരുന്നു മഞ്ജു ഈ ചോദ്യത്തിന് നല്‍കിയ മറുപടി.

RECENT POSTS
Copyright © . All rights reserved