കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വർഷമായി ഫയർ സർവീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.
നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പുക ഉയരുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനിലെത്തി ദേവികയെ കൊലപ്പെടുത്തിയെന്നറിയിച്ചത്. ജീവിക്കാനനുവദിക്കാത്തതിനാലാണ് കൃത്യം നിർവഹിച്ചതെന്ന് പറഞ്ഞ സതീഷ് മുറിയുടെ താക്കോലും പോലീസിന് കൈമാറി. ഉടൻ ഇൻസ്പെക്ടർ കെ.പി.ഷൈനും പോലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോൾ ദേവിക രക്തം വാർന്നൊഴുകിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്.
കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത് വർഷത്തോളമായി പരിചിതരാണെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസത്തോളമായി സതീഷ് ലോഡ്ജിൽ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയുമായെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്.
തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.
ഉച്ചയ്ക്ക് 2.45-ഒാടെ സതീഷ് ഭാസ്കർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകി. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്.
ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. സതീഷിന് ഭാര്യയും മക്കളുമുണ്ട്. ദേവികയ്ക്ക് ഭർത്താവും മക്കളുമുണ്ട്.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ ഇരട്ട കൂട്ടക്കൊല കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി തുടങ്ങി ഹൈക്കോടതി. ഇതിന് മുന്നോടിയായി പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വധ ശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി തീരുമാനം എടുക്കും.ഏറെ ചർച്ചയായ പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യൂ എന്നിവർക്ക് വധ ശിക്ഷയിൽ ഇളവ് വേണമോയെന്നതിൽ തീരുമാനം എടുക്കാനാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടത്. വധ ശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാലത്തെ നിർദേശങ്ങൾ പരിഗണിച്ചാണ് ഉത്തരവ്.
കുറ്റകൃത്യം നടത്തുന്നതിന് മുന്പുള്ള കുറ്റവാളികളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, മാനസിക നില, ഇവർ നേരിട്ടിട്ടുളള പീഡനം എന്നിവ അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും. ദേശീയ നിയമ സർവകലാശാലയിലെ പ്രൊജക്ട് 39 എയിലെ വിദഗ്ധരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും പരിഗണനാ വിഷയമാകും. ഇക്കാര്യത്തിൽ ജയിൽ ഡിജിപി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ശിക്ഷാ ഇളവിൽ തീരുമാനം എടുക്കുക.കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളായ സായ് പല്ലവി, മിത്താ സുധീന്ദ്രൻ എന്നിവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.. ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും
കൊച്ചി : കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ പൊലീസ് നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിൽ വെച്ച് സംഘർഷം കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
റാസ്പുട്ടിൻ ഗാനം മദ്യപാനി അവതരിപ്പിക്കുന്ന രീതിയിൽ ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായ തൃശൂർ സ്വദേശി സനൂപ്, വീഡിയോ എഡിറ്റർ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. തട്ടുകടയ്ക്ക് സമീപം ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്ത ഇവരുമായി പൊലീസ് തർക്കത്തിലായി. വാഹനത്തിന്റെ രേഖകൾ ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷൻ ഹൗസ് ഇൻസ്പെകടറെയും സംഘത്തെയും ആക്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റും രേഖപ്പെടുത്തി.
പൊലീസ് ഇവരെ നിലത്തിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. സംഭവം കണ്ടുനിന്ന ആളുകളാണ് ദൃശ്യം പകർത്തിയത്. അകാരണമായി പൊലീസ് തങ്ങളെ നിലത്തിട്ട് ചവിട്ടി എന്നാണ് സനൂപും രാഹുൽ രാജും പറയുന്നത്. എന്നാൽ പ്രതികൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള പിടിവലി ദൃശ്യമാണിതെന്നാണ് പൊലീസ് വാദം.
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ഇന്നലെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.
ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.
അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.
കേരളത്തിൽ വീണ്ടും ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമിയുടെ അഴിഞ്ഞാട്ടം.കളമശ്ശേരിയില്‍ ഇന്നലെ രാത്രിയില്‍ നടന്ന സംഭവത്തില്‍ രോഗി ഡോക്ടറെ ആക്രമിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അപകടത്തെ തുടര്‍ന്ന് എത്തിച്ച രോഗി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ മുഖത്തടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
കൊട്ടാരക്കര ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം അടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ കടുത്ത ആശങ്കയിലാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പങ്കെടുത്ത പരിപാടിയുടെ വീഡിയോ, വാര്‍ത്തയില്‍ കാണിക്കുകയും അതിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശം നടത്തുകയും ചെയ്തതിന് ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനും, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവിനും എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.
പരാതിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പങ്കെടുത്ത വീഡിയോ ചര്‍ച്ചയില്‍ കാണിക്കുകയും അതില്‍ കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതായി കമ്മീഷന്‍ വിലയിരുത്തി. വിനു വി ജോണ്‍ പിറ്റേ ദിവസം മാപ്പു പറഞ്ഞെങ്കിലും പോക്സോ നിയമത്തിലെ കുറ്റകൃത്യങ്ങള്‍ മാപ്പപേക്ഷയില്‍ തീര്‍ക്കാന്‍ സാദ്ധ്യമല്ലന്ന് കമ്മീഷന്‍ വിലയിരുത്തി.
പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഭാരവാഹിയായിരുന്ന പുരാവസ്തു ശേഖരമുണ്ടെന്ന് അവകാശപ്പെട്ടു പലരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയതിന് ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച ഈ സംഘടനയുടെ പരിപാടിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനെ ആദരിച്ചിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് മോശം പരാമര്‍ശങ്ങള്‍ പരാതിക്കാരുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെ അന്നത്തെ ചര്‍ച്ചയിലെ പാനലിസ്റ്റായിരുന്ന റോയ് മാത്യു നടത്തിയത്.
കുട്ടിയുടെ പിതൃത്വം ചോദ്യം പോലും ചെയ്തുവെന്നും ലോകം മുഴുവനുമുളള പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചുവെന്നും പരാതിക്കാരി കുറ്റപ്പെടുത്തുന്നു. കുട്ടിയുടെ പിതൃത്വം സംശയകരമായി തോന്നുന്നു എന്ന പ്രസ്താവനയെ വാര്‍ത്ത അവതാരകന്‍ പിന്തുണയ്ക്കുക കൂടി ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി.
സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.നിയമസഭാ കക്ഷി യോഗത്തിന് ശേഷം എം എല്‍ എമാരെ മൂന്ന് ഐ ഐ സിസി നിരീക്ഷകരും ഒറ്റക്കൊറ്റക്ക് കണ്ടിരുന്നു. അതിന് ശേഷം നിരീക്ഷകര്‍ ഐ ഐ സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യയെയാണ് കൂടുതല്‍ എം എല്‍ എ മാരും പിന്തുണക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഡി കെ ശിവകുമാര്‍ തന്റെ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. വൊക്കലിംഗ സമുദായത്തെയും അതിലെ ആത്മീയ നേതാക്കളെയും മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിനാണ് ഡി കെ ശിവകുമാര്‍ ലക്ഷ്യമിടുന്നത്. അതേ സമയം ഹൈക്കമാന്‍ഡിനെ ധിക്കരിച്ചു കൊണ്ടുള്ള ഒരു നീക്കവും അദ്ദേഹം നടത്തില്ലെന്നും ഉറപ്പാണ്.
ഡി കെ ശിവകുമാറിന് പാരയായത് അദ്ദേഹത്തിന്റെ പേരിലുള്ള ഇ ഡി കേസുകളാണ്. ഡി കെ യെ മുഖ്യമന്ത്രിയാക്കിയാല്‍ ഇ ഡി കേസുകള്‍ ബി ജെ പി മുറുക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യക്കെതിരെ ഇതുവരെ വ്യക്തിപരമായ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും അതിനു മുമ്പ് ഉപമുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹത്തിനെതിരെ ഒരു അഴിമതിയാരോപണവും ബി ജെ പിക്കടക്കം ആര്‍ക്കും ഉയര്‍ത്താന്‍ കഴിഞ്ഞട്ടില്ല. അത് കൊണ്ട് സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്.
തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട് പൊലീസ് ഐ.ജി എന്‍ കണ്ണനാണ് വിവരങ്ങൾ മാധ്യമങ്ങളെ അറിയച്ചത് .
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരന്തം റിപ്പോർട്ട് ചെയ്തത്. അന്ന് രണ്ടുപേരാണ് മരിച്ചത്. പിറ്റേദിവസം രണ്ടു പേർകൂടി മരിച്ചു. ഞായറാഴ്ച ആറ് മരണം റിപ്പോർട്ട് ചെയ്തു.വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു.
കേരളാ തീരത്ത് പിടിച്ച ഇരുപത്തയ്യായിരം കോടിയുടെ മയക്ക് മരുന്നിന് പിന്നില്‍ പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ഹാജി സലിം നെറ്റ് വര്‍ക്കാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കറാച്ചിയില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ എന്നിവടങ്ങളിലേക്കും അതോടൊപ്പം ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്കും കടത്താനുള്ള മയക്ക് മരുന്നാണ് കൊച്ചി തീരത്ത് സുരക്ഷാ സേനകള്‍ പിടിച്ചത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്രയധികം മയക്ക് മരുന്ന് കറാച്ചിയില്‍ നിന്നും കയറ്റിവിട്ടതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2500 കിലോ വിരുന്ന മെത്താഫെറ്റാമിന്‍ എന്ന് മയക്കു മരുന്നാണ് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോ, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത നീക്കത്തോടെ കൊച്ചി തീരത്ത് നിന്നും പിടിച്ചത്. ഇതിലും ഇരട്ടിയിലേറെ മയക്കമരുന്ന് ഇത് കൊണ്ടുവന്ന മദര്‍ഷിപ്പിലുണ്ടായിരുന്നുവെന്നാണ് നേവിയും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോയും പറയുന്നത്. മറ്റു ചില ചെറിയ ബോട്ടുകളിലും മയക്ക് മരുന്നിന്റ പെട്ടികള്‍ ഉണ്ടായിരുന്നു. ഇറാന്‍. അഫ്ഗാന്‍ അതിര്‍ത്തികളില്‍ നിന്നും ശേഖരിക്കുന്ന ഈ മയക്കുമരുന്ന് കറാച്ചിയിലെ ഹാജി സലിം നെറ്റ് വര്‍ക്കാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കടത്തുന്നത്. പിടിച്ചെടുത്ത പെട്ടികളില്‍ ‘റോളക്‌സ് 555’ എന്ന മുദ്ര കണ്ടതോടെയാണ് ഹാജി സലിം നെറ്റ് വര്‍ക്കാണ് ഇതിന് പിന്നിലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉറിപ്പിച്ചത്.
ഇറാനില്‍ നിന്നുള്ള മദര്‍ഷിപ്പാണ് കടലില്‍ മുങ്ങിയതെങ്കിലും അതിലെ മയക്ക് മരുന്നകള്‍ വെള്ളം കയറാത്ത തരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ എല്‍ ടി ടി ഇ വീണ്ടും പുനരുജ്ജീവനത്തിന് ശ്രമിക്കുന്നണ്ട്. അത് കൊണ്ട് തന്നെ അവശിഷ്ട എല്‍ ടി ടി ഇ കേഡറുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ശ്രീലങ്കയിലും മാലി ദ്വീപിലും മയക്ക് മരുന്ന് ശൃംഖലകള്‍ പരിപോഷിപ്പിക്കുന്നുണ്ട്. ഹാജി സലിം നെറ്റ് വര്‍ക്കിന് അവരുമായി അടുത്ത ബന്ധമുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പാക്കിസ്ഥാന്‍ പൌരനെ ഇന്‍റെലിജന്‍സ് ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.