India

വാഴക്കുളത്ത് വാഹനാപകടത്തിൽ മരിച്ച പ്രജേഷിൻ്റേയും മകൾ രണ്ടര വയസ്സുകാരി അലാനയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു ദർശനത്തിന്ു വച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സെൻ്റ് ജോർജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇരുവരുടേയും മൃതദേഹങ്ങൾ കൂവേലിപ്പടിയിലുള്ള വീട്ടിലെത്തിച്ചത്. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. ആദ്യം പ്രജേഷിൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. തുടർന്ന് അലാന മോളുടെ മൃതദേഹം എത്തിക്കുകയായിരുന്നു.

ദുരന്തത്തിൽ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു പ്രജേഷിൻ്റെ ഭാര്യ അനു. പൊന്നുമോളുടെയും പ്രിയ ഭർത്താവിൻ്റെയും ചേതനയറ്റ ശരീരം കണ്ട് അനു മുറിയിൽ തളർന്നുവീണ് പൊട്ടിക്കരഞ്ഞു. അനുവിൻ്റെ സങ്കടം അവിടെ കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കൊല്ലത്ത് ജർമൻ ഭാഷാ പരിശീലനത്തിനായി പോയിരുന്ന അനു തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിയത്. അപകടത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിരുന്നില്ല. എന്നാൽ അധികനേരം ദുരന്തം ഒളിപ്പിച്ചുവയ്ക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ദുരന്തം തിരിച്ചറിഞ്ഞതോടെ അതിനെ ഉൾക്കൊള്ളാനാവാതെ അലമുറയിട്ട് അനു നിലവിളിച്ചു. അനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിസ്സഹായരായി മാറുന്ന കാഴ്ചയ്ക്കാണ് മരണ വീട് സാക്ഷ്യം വഹിച്ചത്.

പ്രജേഷിനേയും അലാനമോളേയും അവസാനമായി ഒരു നോക്കുകാണാൻ ബന്ധുക്കളും നാട്ടുകാരുമായി ഏറെജനങ്ങൾ വീട്ടിലെത്തിയിരുന്നു. ഉറക്കത്തിലെന്ന പോലെയാണ് അലാനമോൾ ചലനമറ്റ് കിടന്നിരുന്നത്. ആ കാഴ്ച ഏവരേയും വേദനിപ്പിച്ചിരുന്നു. മകൻ്റെയും കുഞ്ഞുമോളുടെയും അനക്കമറ്റ ശരീരം കണ്ടതോടെ പ്രജേഷിൻ്റെ മാതാപിതാക്കളായ റോസിലിയ്ക്കും പോളിനും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയായി. ഇന്നുരാവിലെ 10.30-ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ വച്ച് സംസ്കാരം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വാഴക്കുളത്ത് പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി രണ്ടര വയസ്സുകാരി ഉൾപ്പെടെ മൂന്നു കാൽനട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രജേഷിനും അലാനയ്ക്കുമൊപ്പം കൂവേലിപ്പടി സ്വദേശിനിയായ മേരിയും മരണപ്പെട്ടിരുന്നു. റോഡിന് വശത്തുകൂടെ നടന്നുപോയവരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട പാഴ്സൽ ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

വാഴക്കുളം മടക്കത്താനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തുള്ളവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസസമയം അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

പാഴ്സൽ ലോറി മൂവാറ്റുപുഴയിൽ നിന്നും വരികയായിരുന്നു . കാൽനടയാത്രക്കാരെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനവും മീറ്ററുകളോളം ദൂരത്തിൽ തെറിച്ചു പോയിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

അപകടത്തിൽപ്പെട്ട മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നത്. മരണപ്പെട്ട പ്രജേഷ് അപകടം നടന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെ കട നടത്തുന്ന വ്യക്തിയാണ്. തൻ്റെ രണ്ടര വയസ്സുള്ള മകളെയും എടുത്ത് പ്രജേഷ് കടയിലേക്ക് വരുകയായിരുന്നു. അപകടത്തിൽപ്പെട്ട മരണപ്പെട്ട മേരി കാൽനട യാത്രക്കാരിയാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് മേരി അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.

ബ്ലൂ ഡാർട്ട് കൊറിയറിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. വാഹനം സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടം നടന്ന സ്ഥലം ഇതിനുമുമ്പും നിരവധി അപകടങ്ങൾക്ക് വേദിയായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൂന്നു മൃതദേഹങ്ങളും തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 51 വയസ്സുകാരനായ പിതാവിനെ ശിക്ഷിച്ച് പത്തനംതിട്ട പോക്‌സോ കോടതി. 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3) പോക്‌സോ ആക്ട് വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിതാവിന്റെ മദ്യപാനവും ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീട് വിട്ട് പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടിലായിരുന്നു.

മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂൾ ടീച്ചർമാരോട് വിവരം തിരക്കി. തുടർന്നാണ് പിതാവിന്റെ ക്രൂരതകൾ പുറത്തു വരുന്നത്.

ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ കുട്ടി ചികിത്സയ്ക്കു വന്നപ്പോള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

കൊല്ലം ബീച്ചിനു സമീപം പെൺകുട്ടി തിരയിൽപ്പെട്ടു മരിച്ചു. കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും റീനയുടെയും മകൾ ജോഷ്ന ജിസൻ (7) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.

4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന റീന ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്കൂൾ വിദ്യാർഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.

കുറിച്ചി പഞ്ചായത്തിലെ ഐസ്ക്രീം ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാല രാപകൽ ഉപരോധം തുടങ്ങി. നാലാം വാർഡിൽ എണ്ണക്കാച്ചിറ പ്രദേശത്തുള്ള ഫാക്ടറി അശാസ്ത്രീയമായി മാലിന്യം തള്ളി ഒട്ടേറെ കിണറുകൾ ഉപയോഗ ശൂന്യമാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലക്ക് ലംഘിച്ചാണ് 18 ദിവസമായി ഐസ്ക്രീം ഫാക്ടറി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

പ്രദേശത്തെ ഒട്ടേറെ കിണറുകൾ മലിനമാക്കുന്ന ഫാക്ടറിയുടെ അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെ അധികാരികൾക്ക് ഒട്ടേറെ പരാതികൾ നൽകി. പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടിളും നടത്തിയിരുന്നു. ഒന്നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ആണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ അനിശ്ചിതകാല സമരവുമായി കമ്പിനിക്ക് മുൻപിൽ സമരം തുടങ്ങിയത്.

കമ്പനി പരിസരത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ആണ് പ്രധാനമായും ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. കുട്ടികളും ക്യാൻസർ രോഗികളും പ്രായമായവരും ഉൾപ്പെടെ ഈ കുടുംബങ്ങളിലെ നിരവധി പേരാണ് കമ്പനിയിൽ നിന്നും അശാസ്ത്രീയമായി തള്ളുന്ന മാലിന്യം കിണറുകളിലേക്കു എത്തി അമോണിയം ഉൾപ്പെടെ കലർന്ന ഉപയോഗ്യശൂന്യമായ ജലം വർഷങ്ങളായി കുടിവെള്ളമായി ഉപയോഗിക്കുന്നത്.ഇതിനെതിരെ അധികാരികൾ കണ്ണ് തുറക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.

ബിജോ തോമസ് അടവിച്ചിറ

മുണ്ടക്കയം വണ്ടൻപതാൽ തറയിൽ ബിജു വർഗ്ഗീസിന്റെ മകൾ ജനിൻ മരിയ (18) നിര്യാതയായി. സംസ്കാരം ഇന്ന് 18-04-2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:00 PM ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 4:00 PM ന് പൈങ്ങനാപ്പള്ളി സെമിത്തേരിയിൽ. വേദനകൾക്കിടയിലും ഭൂമിയിൽ തനിക്കു ലഭിച്ച കുറച്ചു നാളുകൾ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കി അവൾ യാത്രയായി, ജനിൻ മരിയ ജനിൻ മരിയക്ക് ആദ്യം രോഗം വരുമ്പോൾ വയസ്സ് 11, ആറാം ക്ലാസിലെ ഏറ്റവും മിടുക്കി. രക്താർബുദമാണ് എന്നറിഞ്ഞു കൂട്ടുകാരും നാട്ടുകാരും അധ്യാപകരും ഞെട്ടി. പിന്നെ ഒരു വർഷത്തിലേറെ നീണ്ട ചികിത്സ ശേഷം സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു. പഠനത്തിന്റെ 6 വർഷം കഴിഞ്ഞു…

പക്ഷേ വീണ്ടും ജനിന്റെ വലിയ പ്രതീക്ഷകൾക്കു മുന്നിൽ നിഴലായി രോഗം വീണ്ടുമെത്തി. തലവേദന ജനിനെ വീണ്ടും റീജനൽ കാൻസർ സെന്ററീൽ(ആർസിസി) എത്തിച്ചു. പരിശോധനയിൽ ബ്രെയിൻ ട്യൂമർ,ശസ്ത്രക്രിയയ്ക്ക് ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് നീണ്ട ശാസ്ത്രക്രിയകൾക്ക് ശേഷം ജനിൻ ജീവിതത്തിലേക്ക് പൊരുതി കയറി വന്നു . എന്നാൽ ആ മാലാഖ കുട്ടിയെ രോഗം പിന്തുടർന്നു, സ്വന്തം അപ്പനും അമ്മയ്ക്കും സഹോദരന്റെ മുൻപിൽ അവളുടെ വേദനകൾ അവൾ ചിരിയാക്കി മാറ്റി, ആ ചിരി മായാതെ ഇന്നും അവരുടെ കണ്ണിൽ ഉണ്ട് അത്രക്ക് മിടുക്കിയും പാവവും ആയിരുന്നു ജനിൻ, കൂട്ടുകാർക്ക് ഇടയിൽ അവൾ തന്റെ വേദനയുടെ കഥ പറയാതെ സ്വപനങ്ങളുടെ കഥ പറഞ്ഞു.

കുഞ്ഞുപൂക്കളുടെ ഇടയിൽ തുടുത്തു നിന്ന അവളുടെ മുഖത്ത് ആ മാലാഖച്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല .ഏപ്രിൽ 17നാണ് ജനിൻന്റെ രോഗം മൂർച്ഛിച്ചത്. മരണ സമയം മുഴുവൻ കുടംബാംഗങ്ങളും അവൾക്കു ചുറ്റും നിന്ന് യാത്രാമൊഴിയേകി. വേദനകൾക്കിടയിലും ഭൂമിയിൽ തനിക്കു ലഭിച്ച കുറച്ചു നാളുകൾ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കിയാണ് ജനിൻ മടങ്ങിയത്.

മലയാളി സിഐഎസ്എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ത്സാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണീറ്റിലെ ജവനാണ് അരവിന്ദ്. അരവന്ദും സുഹൃത്തായ ധര്‍മപാല്‍ എന്ന ജവാനും നടക്കുവാന്‍ പോകുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ വാഹനം ഇരുവരെയും ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി.

അപകടത്തില്‍ പരിക്കേറ്റ് ഇരുവരും ഏറെ നേരം റോഡില്‍കിടന്നുവെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ഇടിച്ച വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്.

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദ് ഹസൻ തിങ്കളാഴ്ചയാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് അഹമ്മദ് ഹസൻ ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ എത്തി ചികിത്സ തേടിയെങ്കിലും ബേധമായില്ല തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്ങരോത്ത് എയുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഹമ്മദ് ഹസൻ.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിൾ പരിശോധിച്ചു. ഐസ്ക്രീം വിൽപ്പന നടത്തിയ കട താൽക്കാലികമായി അടച്ച് സീൽ ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

ഉത്തർപ്രദേശിൽ ലഖ്‌നൗവിൽ പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ നടുറോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു.

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിലെ ബിഎ വിദ്യാർഥിനി 21 കാരിയായ റോഷിണി എന്ന പെൺകുട്ടിയാണ് ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പതിനൊന്ന് മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്.

തലയിൽ വെടിയേറ്റ വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള തിരക്കേറിയ റോഡിലാണ് ആക്രമണം നടന്നത്.വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അക്രമികളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ രാജ് അഹിർവാർ എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം അക്രമം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോളേജ് യൂണിഫോമിൽ രക്തത്തിൽ കുളിച്ച്,കിടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രണയ ബന്ധമുണ്ടോ എന്ന കാര്യവും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.

ഇതിനായി പെൺകുട്ടിയുടെ കൂട്ടുകാരിൽ നിന്നും വിവരങ്ങൾ തിരക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പിതാവ് മാൻ സിംഗ് അഹിർവാർ പറയുന്നതനുസരിച്ച്,എന്റെ മൂത്ത മകളും ഈ കോളേജിൽ ബിഎ അവസാന വർഷമാണ് പഠിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ അവൾക്ക് അവധിയായിരുന്നു.അതുകൊണ്ടാണ് അവൾ കോളേജിൽ പോകാതിരുന്നത്.സാധാരണ രണ്ട് പെൺമക്കളും ഒരുമിച്ചാണ് കോളേജിൽ പോയിരുന്നത്. എന്റെ മകളുടെ ഘാതകനെ എത്രയും പെട്ടന്ന് കണ്ടുപിടിക്കണമെന്ന് യോഗി സർക്കാരിനോട് അപേക്ഷിക്കുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ സഭാ കോടതിയുടെ ക്ലീന്‍ ചിറ്റ്. കര്‍ദിനാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സഭാ കോടതി കണ്ടെത്തി. സിറോ മലബാര്‍ സഭയുടെ നഷ്ടം നികത്താന്‍ കോട്ടപ്പടിയിലേയും ദേവികുളത്തേയും ഭൂമി വില്‍ക്കാനും അനുമതി നല്‍കി.

സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഭൂമിവില്‍പ്പനയ്ക്കുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനായിരിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. വില്‍പ്പനയെ എതിര്‍ക്കുന്നവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാം. ഇതോടെ രൂപതയിലെ വിമതവിഭാഗം വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരായി അപ്പോസ്ത്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കും.

ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദിനാളിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഇതിനിടെയാണ് വത്തിക്കാന്‍ സഭാ കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്.

RECENT POSTS
Copyright © . All rights reserved