India

കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുന്നവേളയില്‍ കൊണ്ടോട്ടിക്കാര്‍ക്ക് സ്നേഹോപഹാരവുമായി വിമാനത്തിലെ യാത്രക്കാര്‍. കോവിഡ് ഭീതിയുടെ കാലത്ത്, കോരിച്ചൊരിയുന്ന മഴയില്‍ വിമാനം അപകടത്തില്‍പ്പെട്ടപ്പോഴും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കും.

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് 50 ലക്ഷത്തോളം രൂപ മുടക്കി കെട്ടിടം നിര്‍മിച്ചുനല്‍കുന്നത്. ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറുമെന്ന് എംഡിഎഫ്. കരിപ്പൂര്‍ ഫ്ളൈറ്റ് ക്രാഷ് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ കണ്‍വീനര്‍ സജ്ജാദ് ഹുസൈന്‍ അറിയിച്ചു.

അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികള്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കൂട്ടായ്മയുടെ ലീഗല്‍ കണ്‍വീനറായ സജ്ജാദ് ഹുസൈന്‍ പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ആലോചന വന്നതോടെ അംഗണവാടി കെട്ടിടം, ല്രൈബറി തുടങ്ങിയ പല നിര്‍ദേശങ്ങളും വന്നിരുന്നു.

ഇതിനിടെയാണ് അപകടസ്ഥലത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെക്കുറിച്ചും ചര്‍ച്ച വന്നത്. പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.പി. കൗണ്ടര്‍, ഫാര്‍മസി, ഒബ്സര്‍വേഷന്‍ ഏരിയ, തുടങ്ങിയ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളടങ്ങിയ കെട്ടിടം നിര്‍മിച്ചുനല്‍കാനാണ് പദ്ധതി.

അപകടത്തില്‍നിന്ന് ലഭിച്ച നഷ്ടപരിഹാര തുകയില്‍നിന്ന് ഒരു വിഹിതമാണ് എല്ലാവരും ഇതിലേക്ക് സംഭാവന ചെയ്യുക. അമ്പതുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍, ടി.വി. ഇബ്രാഹിം എം.എല്‍.എ. തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പദ്ധതിയുടെ ധാരണാപത്രം കൈമാറും.

2020 ഓഗസ്റ്റ് ഏഴാം തീയതിയാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് 1344 വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍ക്കും കുട്ടികളടക്കം 19 യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും വന്‍ സാലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ വെച്ച് 50കോടിയുടെ മണിചെയ്ന്‍ തട്ടിപ്പ് നടത്തിയ കേസില്‍ അന്തർസംസ്ഥാന സംഘത്തലവന്‍ പിടിയില്‍. കോഴിക്കോട് ഫ്‌ളാറ്റില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് പട്ടാമ്പിക്കാരന്‍ രതീഷ് ചന്ദ്ര പിടിയിലായത്. മണിചെയിന്‍ മോഡലില്‍ കേരളത്തിലെ വിവിധ ജില്ലകളും തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിന്‍റെ തലവനാണ് പിടിയിലായ പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43)യെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂലൈ 13ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ഒക്‌ടോബര്‍ 15നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി.

കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വന്‍ സാലറികളില്‍ നിയമിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. 11250 രൂപ കമ്പനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആര്‍പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റെഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും.

കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഉള്‍പ്പെടെ 35000 ഓളം പേരാണ്. പലര്‍ക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സൈബര്‍ ഡോമിന്‍റെ പേരില്‍ വ്യാജ ബ്രൗഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്‌പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത്.

തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ളാറ്റുള്‍പ്പെടെ സ്ഥലങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് മുന്‍പും പിടികൂടിയതായി വിവരം ഉണ്ട്. കോഴിക്കോട് ടൗണില്‍ വന്‍ തുകക്ക് 5 ല്‍ അധികം ഫ്ളാറ്റുകള്‍ വാടകക്ക് എടുത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ഇയാളുടെ കൂട്ടാളി തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ബാബുവിനെ രണ്ട് ദിവസം മുന്‍പ് പിടികൂടിയിരുന്നു. ഇയാള്‍ റിമാൻഡിലാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി രതീഷ് ചന്ദ്രയെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി ഷറഫിന്‍റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍ ,രതീഷ് ഒളരിയന്‍ ,സബീഷ്, സുബ്രഹ്മണ്യന്‍ , പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് നടി കാലടി ഓമന. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അമ്മയെപ്പറ്റി ഓമന സംസാരിച്ചത്. പതിനേഴ് വര്‍ഷത്തോളം പ്രസിഡന്റായിരുന്ന ഇന്നസെന്റ് മാറിയാണ് മോഹൻലാൽ ആ സ്ഥാനത്തേയ്ക്ക് എത്തിയത്. നല്ല പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തിന്റെത്. സംഘടനയിൽ കെെനീട്ടം കാത്തിരിക്കുന്ന ഒരുപാട് അമ്മമാർ ഉണ്ടെന്നും, അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ സംഘടനയിൽ നിന്നും എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും അവർ പറഞ്ഞു.

മോഹന്‍ലാല്‍ നന്നായി സംസാരിക്കുന്ന ആളാണ്. പ്രസംഗിക്കാനും അറിയാം. മോഹന്‍ലാല്‍ ഇപ്പോഴാണ് പ്രസിഡന്റ് ആയത്. പതിനേഴ് വര്‍ഷത്തോളം ഇന്നസെന്റ് ആയിരുന്നു പ്രസിഡന്റ്. പുള്ളിക്കാരന് സമയമേ ഇല്ല. എനിക്കിത് വേണ്ടെന്ന് അദ്ദേഹം എല്ലാവരുടെയും കൈയ്യും കാലും പിടിച്ച് പറഞ്ഞതാണ്. പിന്നെ സുഖമില്ലാതെ ആയോതടെയാണ് ഇന്നസെന്റ് മാറി മോഹൻലാൽ അ സ്ഥാനത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളോളം മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു. നല്ല പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. ഭരണം കൈയ്യില്‍ കൊടുത്താല്‍ ഭരിക്കാന്‍ അറിയുന്നവന്‍ ആയിരിക്കണം.

മോഹൻലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായി ആലോചിക്കാറുണ്ട്. ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കുന്ന ആളല്ല അദ്ദേഹം. അവര്‍ തമ്മില്‍ ഭയങ്കര സ്‌നേഹമാണ്. മക്കളൊക്കെ ഒരുമിച്ചല്ലേ വളര്‍ന്ന് വന്നത്. അവരെല്ലാവരും ചെന്നൈയിലായിരുന്നു. നല്ല സ്‌നേഹത്തിലാണ് കഴിഞ്ഞതും. അല്ലാതെ ഈ സിനിമയില്‍ കാണുന്നത് പോലെ അല്ല. അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ടെന്നും അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ സംഘടനയിൽ നിന്നും എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും ഓമന പറയുന്നു.

എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട്. സംഘടനയിൽ ഇടവേള ബാബുവിന്റെ പ്രവര്‍ത്തനവും പറയാതിരിക്കാൻ പറ്റില്ല. കാരണം അത്രയും നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് കാര്യമായ അവസരങ്ങളൊന്നും സിനിമയിൽ കിട്ടുന്നില്ല. ഏത് സിനിമയിലും സീരിയലിലുമാണ് അദ്ദേഹം അഭിനയിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.

ദുബായിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വ്‌ലോഗറുടെ ഭർത്താവ് കാസർകോട് സ്വദേശി മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് പോക്‌സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്.

താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

വ്‌ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു പെൺകുട്ടി കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. ഇവരെ കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് തൊട്ടുമുൻപ് വരെ സോഷ്യൽമീഡിയയിൽ സജീവമായിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവാവ് പെൺകുട്ടിയെ നിരന്തരം മർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി.

ഇതോടെ സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ, പെൺകുട്ടിയുടേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച കാരണവും കാരണക്കാരേയും കണ്ടെത്തണമെന്നാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വളരെ വ്യത്യസ്തമായ ഒരു ആദ്യകുർബാന സ്വീകരണ ചടങ്ങ് നടത്തിയെടുക്കുവാൻ സാധിച്ചു എന്ന സന്തോഷത്തിലാണ് ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബം. സാധാരണയിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ശൈലിയിലുള്ള വസ്ത്രധാരണവും ചടങ്ങുകളുമാണ് ഈ ചടങ്ങിനെ ശ്രദ്ധേയമാക്കിയത്. ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബത്തിലെ മാർട്ടിൻ കെ ജോസഫിന്റെയും രാജാ കെ ജോസഫിന്റെയും മക്കളായ ഡിയോണിന്റെയും ഷോണിന്റെയും ആദ്യകുർബാന സ്വീകരണ ചടങ്ങാണ് യൂറോപ്യൻ രീതിയിലുള്ള ശൈലികൾ കൊണ്ട് വ്യത്യസ്തമായത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്ത അനുഭവം കൊണ്ടുവരുവാൻ തങ്ങൾ ശ്രമിക്കാറുണ്ടെന്ന് യുകെയിലെ ബെർമിംഹാമിൽ സ്ഥിരതാമസമാക്കി കോൺഫിഡൻസ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിവരുന്ന മാർട്ടിൻ കെ ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

മാർട്ടിനും കുടുംബവും

കണിമംഗലത്ത് പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിനും മറിയാമ്മയ്ക്കും 5 ആൺമക്കളും ഒരു മകളും ഉൾപ്പടെ ആറ് മക്കളും 14 കൊച്ചുമക്കളുമാണ് ഉള്ളത്. ഇപ്പോഴും വളരെ ഊർജ്ജസ്വലതയോടെ കുടുംബത്തെ നയിക്കുന്ന മറിയാമ്മ, വളരെ വേഗത്തിൽ ബൈബിൾ പകർത്തിയെഴുതി എന്ന ഖ്യാതിക്കും ഉടമയാണ്. ദൈവപരിപാലനയിൽ കുടുംബത്തെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നതാണ് തന്റെ സന്തോഷം എന്ന് മറിയാമ്മ പറഞ്ഞു.

കുഞ്ഞാപ്പു ജോസഫിൻെറയും മറിയാമ്മയുടെയും ആറു മക്കളിൽ ഏറ്റവും മുതിർന്നയാളായ സുനിൽ കെ ജോസഫിനും ഭാര്യ ബിൻസി സുനിലിനും അനഘ സുനിൽ, അനൽ സുനിൽ എന്നീ രണ്ട് മക്കളാണ് ഉള്ളത്. രണ്ടാമത്തെ മകൻ ജോർജ് ജോസഫും ഭാര്യ ജോയ്സി ജോർജും കുവൈറ്റിൽ സ്ഥിരതാമസമാണ്. ഇവർക്ക് എബിതാ ജോർജ്, നിവേദിത ജോർജ്, എവിൻ ജോർജ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. മൂന്നാമത്തെ മകളായ ഡോ . ജീനാ ജോസഫും ഭർത്താവ് ജോസഫ് വർഗീസുമാണ്. യു എസിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് അലൻ ജോസഫ്, ആൽബർട്ട് ജോസഫ്, ആൾഡൻ ജോസഫ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. നാലാമത്തെ മകനായ ജിജോ കെ ജോസഫും ഭാര്യ ബെറ്റി ജിജോയും മക്കളായ ആരോൺ ജിജോയും, ആർവിൻ ജിജോയും ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. അഞ്ചാമത്തെ മകനായ മാർട്ടിൻ കെ ജോസഫും ഭാര്യ പ്രേമ മാർട്ടിനും യുകെയിൽ സ്ഥിരതാമസമാണ്. മാർട്ടിൻ യുകെയിൽ മോർഗേജ്, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവകൾ കൈകാര്യം ചെയ്യുന്ന കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയാണ്. ഡെലിന, ലിയോണ, ഡിയോൺ എന്നിവരാണ് ഇവരുടെ മക്കൾ. ഏറ്റവും ഇളയ മകനായ രാജാ കെ ജോസഫും ദീപ്തി രാജയും ബഹ്റൈനിൽ സ്ഥിരതാമസമാണ് . ഇവർക്ക് ഷോൺ എന്ന ഒരു മകനാണ് ഉള്ളത്. ഇതിൽ മാർട്ടിൻ കെ ജോസഫിന്റെ മകനായ ഡിയോണിന്റെയും, രാജാ ജോസഫിന്റെ മകനായ ഷോണിന്റെയും ആദ്യകുർബാനയാണ് കുടുംബം വ്യത്യസ്തമായ രീതിയിൽ നടത്തിയത്.

   

ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മാര്‍ച്ചറിയിലാണുള്ളത്. അര്‍ഷദിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മലയാളത്തിൽ അധികം സജീവമല്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. നിത്യയെ വിവാഹമാലോചിച്ചിരുന്നെന്നും എന്നാൽ നടിയുടെ വീട്ടുകാർ തനിക്കെതിരെ കേസ് കൊടുത്തെന്നുമുള്ള സന്തോഷ് വർക്കിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിത്യ മേനോൻ. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ നടന്ന സംഭവങ്ങളെപ്പറ്റി നിത്യ പറഞ്ഞത്.

അഞ്ചാറ് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നുവെന്നും നിത്യ മേനോൻ പറഞ്ഞു. അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയെന്നും നിത്യ പറഞ്ഞു. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു.

സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പോലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ലെന്നും നിത്യ പറഞ്ഞു. അയാളുടെ ഇരുപതു മുപ്പതു നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അയാൾക്ക്‌ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.

‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും മുൻപ് പല അഭിമുഖങ്ങളിലും സന്തോഷ് വ്യക്തമാക്കിയിരുന്നു. വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് പല അഭിമുഖങ്ങളിലും പറഞ്ഞത്. ഇതിനെതിരെയാണ് നിത്യ ഇപ്പോൾ പ്രതികരിച്ചത്

ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമ കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വീട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കീടനാശിനി ഉപയോഗിച്ചതാണ് എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കണ്ണൂര്‍ സ്വദേശികളായ വിനോദും കുടുംബവും നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിലെ വീട്ടിലെത്തിയത്. അല്‍പസമയത്തിനുശേഷം അസ്വസ്ഥത തോന്നിയെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. പിന്നീട് രൂക്ഷമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.

വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വാടകക്കാര്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്.

രണ്ട് വന്‍കരകള്‍, 35 രാജ്യങ്ങള്‍, 30,000 കിലോമീറ്റര്‍, 450 ദിവസം. കേരളത്തില്‍നിന്ന് ലണ്ടനിലേക്ക് സൈക്കിളില്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ കോഴിക്കോട്ടുകാരന്‍ ഫായിസ് അഷ്‌റഫ് അലിക്ക് പിന്നിടാനുള്ള ദൂരമാണത്. തലക്കുളത്തൂര്‍ സ്വദേശി ഫായിസിന്റെ യാത്ര ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് തുടങ്ങും.

എന്‍ജിനിയറായ ഫായിസിന് സൈക്കിള്‍യാത്രകള്‍ ഹരമായിട്ട് ഏതാനുംവര്‍ഷമായി. അഞ്ചുവര്‍ഷത്തോളം എന്‍ജിനിയറായി ജോലിചെയ്തു. പിന്നീട് 2015ല്‍ വിപ്രോയിലെ ജോലി രാജിവെച്ചു. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് സൗദിയില്‍നിന്ന് നാട്ടിലെത്തിയത്.

അക്കാലത്താണ് സൈക്കിളിലൂടെ ആരോഗ്യമെന്ന ചിന്തയിലേക്കെത്തിയത്. ജോലിചെയ്യാതിരുന്ന സമയത്ത് മനസ്സിന് ഉണര്‍വേകാനായി 2019ല്‍ ഒരു യാത്ര നടത്തി, സിങ്കപ്പൂരിലേക്ക്. 104 ദിവസമെടുത്തായിരുന്നു ആ യാത്ര.

ആ യാത്ര നല്‍കിയ ആത്മവിശ്വാസമാണ് ലണ്ടന്‍യാത്രയ്ക്കുള്ള ഊര്‍ജം. ഇന്ത്യയില്‍ 30 ദിവസം ഉണ്ടാകും. അതുകഴിഞ്ഞ് മസ്‌കറ്റിലേക്ക് പോകും. അവിടെനിന്നാണ് തുടര്‍യാത്രകള്‍. പാകിസ്താന്‍ ഒഴിവാക്കിയാണ് യാത്ര. ഒമാന്‍, യു.എ.ഇ., സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാക്ക്, ഇറാന്‍, അസര്‍ബയ്ജാന്‍, ജോര്‍ജിയ, തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കും.

ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയൊക്കെയാണ് ഒപ്പം കരുതുന്നത്. ദിവസം 80 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് തീരുമാനം. ”റോട്ടറി ക്ലബ്ബ് അംഗമായതിനാല്‍ ചില സ്ഥലങ്ങളില്‍ അവര്‍ താമസവും ഭക്ഷണവും ഒരുക്കും.

അല്ലാത്ത സ്ഥലത്ത് ടെന്റടിച്ച് കഴിയുകയോ ആരാധനാലയങ്ങളില്‍ വിശ്രമിക്കാനോ ആണ് ഉദ്ദേശിക്കുന്നത്. യാത്രാച്ചെലവ് സ്‌പോണ്‍സര്‍മാര്‍ വഴി കണ്ടെത്തണം. പക്ഷേ ഇതുവരെ അതായിട്ടില്ല”ഫായിസ് പറഞ്ഞു. റൈഡിങ് ഗ്രൂപ്പ് എക്കോവീലേഴ്‌സ് ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്.

ശരീരത്തിന്റെയും മനസ്സിന്റെയും സൗഖ്യം, പരിസ്ഥിതിസൗഹൃദയാത്ര, മലയാളനാടിന്റെ സംസ്‌കാരവും ഭംഗിയും ലോകംമുഴുവന്‍ എത്തിക്കുക തുടങ്ങിയ വിവിധലക്ഷ്യങ്ങള്‍ യാത്രയ്ക്കുണ്ട്. 25 സര്‍വകലാശാലകളും 150 സ്‌കൂളുകളും യാത്രയ്ക്കിടെ സന്ദര്‍ശിക്കും.

ഭാര്യ അസ്മിന്‍ ഫായിസും മക്കള്‍ ഫഹ്‌സിന്‍ ഒമറും അയ്‌സിന്‍ നഹേലും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും യാത്രയ്ക്ക് കരുത്തുപകരുന്നുണ്ട്.

പാപ്പന്‍ എന്ന ചിത്രത്തിലെ ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ക്രെഡിറ്റ് ജോഷി എന്ന സംവിധായകനും സുരേഷ് ഗോപി എന്ന സൂപ്പര്‍ താരത്തിനുമാണെന്ന് നടന്‍ ഷമ്മി തിലകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷമ്മി.

സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അടുത്തു നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്. അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ എനിക്കും തോന്നിയത്. കഥയിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ട് ഞാന്‍ പറയുന്നില്ല. അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോള്‍ ആ കണ്ണുകളില്‍നിന്ന് ഉള്ളില്‍ എന്താണ് വ്യാപരിക്കുന്നത് എന്ന് ഞാന്‍ അതിശയിച്ചുപോയി.

ഞാന്‍ വളരെ സിംപിള്‍ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്ഗോപി എന്ന നടനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു. ഒരു വലിയ കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സീനുകള്‍.

പാപ്പന്‍ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. എന്നിലെ നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്‌കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പന്‍. അതില്‍ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

RECENT POSTS
Copyright © . All rights reserved