India

സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് അനൂപ് മേനോൻ. തനിക്ക് വന്നിട്ടും ചെയ്യാൻ പറ്റാതിരുന്ന രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളെപ്പറ്റി നടൻ പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ സിനിമകളെപ്പറ്റി മനസ്സ് തുറന്നത്. ശ്യാം ധർ സംവിധാനം ചെയ്ത ‘സെവൻത് ഡേ’യും ആർ എസ് വിമൽ ഒരുക്കിയ ‘എന്ന് നിന്റെ മൊയ്‌തീൻ’ എന്നി ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നതെന്നാണ് അനൂപ് പറയുന്നത്.

മലയാളികൾക്ക് സുപരിചതമായ മൊയ്‌തീൻ- കാഞ്ചനമാല പ്രണയത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു എന്ന് നിന്റെ മൊയ്തീൻ. പാർവതി നായികാ വേഷം ചെയ്ത ഈ ചിത്രത്തിലും ടോവിനോ തോമസ് അഭിനയിച്ചിരുന്നു. എന്നാൽ ഈ രണ്ടു ചിത്രങ്ങളിലും നായകനായി ആദ്യ ചോയ്സ് പൃഥ്വിരാജ് ആയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളും ആദ്യം തന്റെ മുന്നിലാണ് വന്നത്.

സെവൻത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നതെന്നും, തങ്ങൾ ഏതാണ്ട് ഒരു വർഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് നിർമ്മാതാവുമായി ബന്ധപെട്ടു ചില പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് അത് മാറിപ്പോയതെന്നും അനൂപ് മേനോൻ പറയുന്നു. അതുപോലെ എന്ന് നിന്റെ മൊയ്‌ദീൻ താനും മമത മോഹൻദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുവെന്നു. ഇടയ്ക്കു ശങ്കർ രാമകൃഷ്ണൻ ആ കഥ വീണ്ടും എഴുതുകയായിരുന്നെന്നും അനൂപ് മേനോൻ പറഞ്ഞു.

എന്നാൽ ഇന്ന് നമ്മൾ എന്ന് നിന്റെ മൊയ്‌തീൻ പോലെയല്ല അന്ന് ആർ എസ് വിമൽ അത് പ്ലാൻ ചെയ്തിരുന്നത്, ബ്യൂട്ടിഫുൾ ഒക്കെ പോലത്തെ ഒരു കൊച്ചു ചിത്രമായിരുന്നു അന്ന് പ്ലാൻ ചെയ്തതെന്നും അനൂപ് മേനോൻ പറഞ്ഞു. പൃഥ്വിരാജ് വന്നതോടെയാണ് ആ ചിത്രം വലുതായതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിൽ വാഹനാപകടത്തിൽ മരിക്കുന്നതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണെന്ന് പഠനം. മുപ്പതിനും നാൽപതിനും ഇടക്ക് പ്രായമുള്ള യുവാക്കളാണ് പകുതിയിലേറെയും അപകടത്തിൽപെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട ഇൻഷൂറൻസ് കമ്പനിയുമായ ടോക്യോമറൈനും നടത്തിയ പഠനത്തിലാണ് റോഡപകടങ്ങളുടെ ഇരകൾ പകുതിയിലേറെയും ഇന്ത്യക്കാരാണെന്ന് കണ്ടെത്തിയത്.

വേനൽകാലത്തുണ്ടായ 2500ഓളം വാഹനാപകട ഇൻഷ കേസുകളെ ആസ്പദമാക്കിയാണ് പഠനം ഇന്ത്യക്കാർ കഴിഞ്ഞാൽ കൂടുതൽ അപകടപ്പെടുന്നത് യു.എ.ഇ സ്വദേശികളാണ്. ഇരകളിൽ19 ശതമാനമാണ് ഇമറാത്തികൾ. ഈജിപ്തുകാരും, പാകിസ്താൻകാരും ആറു ശതമാനം വീതം ഇരകളാകുന്നു. ഫിലിപ്പൈൻസുകാർ നാല് ശതമാനവും മറ്റ് രാജ്യക്കാർ 15 ശതമാനവും അപകടത്തിൽപെടുന്നു എന്നാണ് കണക്ക്.

അപകടത്തിൽപെടുന്നവരിൽ 12 ശതമാനം പേർ 30 വയസിൽ താഴെയുള്ളവരാണ്. 30നും 40നും ഇടയിൽ പ്രായമുള്ളവർ 50 ശതമാനം. 40നും 50 നും ഇടക്കുള്ളവർ 26 ശതമാനം വരും. 50 വയസിന് മുകളിൽ പ്രായമുള്ളവർ 12 ശതമാനം മാത്രമേ വാഹനാപകടത്തിൽ ഇരയാവുന്നുള്ളു. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.

ഇതിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും വൈകുന്നേരം ആറ് മുതൽ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തിൽപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയങ്ങളിൽ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി ഗ്രൂപ്പ് യു.എ.ഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെയുള്ള മത സംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് ഭീരുത്വമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട് പക്ഷെ അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ സര്‍വീസ് നടപടിയെടുത്തിരുന്നു, പിന്നീട് തിരിച്ചെടുത്തു. പിന്നെ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

നടന്‍ ദിലീപിനെതിരെ ഒരു കേസുണ്ട് എന്ന കരുതി ദിലീപിനോട് ഒരു സിനിമയിലും അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ, ദിലീപിനെതിരെയുള്ള കേസ് ശരിയായി അന്വേഷിച്ച് കുറ്റം തെളിയിച്ച് ശിക്ഷിക്കണം. അതാണ് നിയമ മാര്‍ഗം.

ശ്രീറാം വെങ്കിട്ടരാമന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് ആരാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് മത സംഘടനകളല്ല. ചില ആളുകള്‍ തീരുമാനിക്കുന്നത് നടക്കുകയുള്ളൂ എന്ന നില വന്നാല്‍ എന്ത് കാര്യമാണ് മുന്നോട്ട് പോവുക. ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല. ആ കേസ് തെളിയണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മത സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് കരുതി മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു.’

മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു നരൻ. ചിത്രത്തിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോന നായരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സോന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിലാണ് സോന തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. നരനിൽ നിന്ന് വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറെ ലെവലായെനെ. ചിത്രത്തിൽ ആ കഥാപാത്രം മോശമാണെങ്കിലും അവർ ഒരു നല്ല മനസ്സിനുടമയാണെന്നാണ് സോന പറയുന്നത്.

അവർക്ക് വേലയുധനോടുള്ള പ്രണയം വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അതിൽ പലതും കാണിക്കുന്നില്ല. വേലായുധന്റെ മീശ കടിച്ചെടുക്കുന്ന ഒരു സീനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചിത്രത്തിൽ അത് വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അത് ഒന്നും സിനിമ പുറത്തിറങ്ങിയപ്പൾ ഇല്ലായിരുന്നെന്നും സോന പറഞ്ഞു.

ചിത്രത്തിൽ ഭാവനയും താനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. മോഹൻലാലിനെയും ഭാവനേയും തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി താൻ സംസാരിക്കുന്ന ഒരു സീൻ. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ ആ സീൻ ഇല്ലായിരുന്നു. തനിക്ക് അത് ഒരുപാട് വിഷമം വന്ന ഒന്നായിരുന്നു. ചിത്രത്തിൽ താൻ ഉണ്ടായിരുന്നെങ്കിലും ഒരു ക്യാരക്ടർ ഇല്ലാതെയായിപോയെന്നും സോന പറഞ്ഞു.

ആദ്യം സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയെന്നും പിന്നീട് രഞ്ജൻ പ്രമോദാണ് തന്നെ ആ കഥാപാത്രം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിയെടുത്തത്. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരനെന്നും സോന കൂട്ടിച്ചേർത്തു.

കോഴിക്കോട് നിന്ന് മറ്റൊരു പ്രവാസി യുവാവിനെ കൂടി കാണാതായെന്ന് പരാതി.കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന റിജേഷ് ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.

റിജേഷിനെ ഒന്നരമാസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വളയം പോലീസ് കേസെടുത്തു. റിജേഷിന്റെ ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ യുവാവ് നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതിനിടെയില്‍ റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും ബന്ധുക്കള്‍ പറയുന്നു.

ഫോണ്‍ കോളിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നു. അവര്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്.

ഈ സംഭവത്തിന് പിന്നിലും സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. റിജേഷിന്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ തന്നെ അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായി മാറിയ ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐഎഎസ് മണിക്കൂറുകൾക്കകം നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരിക്കുകയാണ്.

ജില്ലാ കലക്ടറായി ചുമതലയേറ്റ ആദ്യത്തെ കൃഷ്ണ തേജയുടെ ഉത്തരവ് തന്നെ മഴക്കെടുതി കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതാണ്. മുൻപ് ആലപ്പുഴയിൽ സബ് കലക്ടർ ആയും സേവനം ചെയ്ത കൃഷ്ണതേജയ്ക്ക് ഈ നാട് അന്യമല്ല.

പ്രളയകാലത്തുള്ള സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മഴക്കാലത്ത് ആലപ്പുഴയിലേക്ക് ജില്ലാകളക്ടറായി അപ്രതീക്ഷിതമായി എത്താനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനൊപ്പം കുട്ടികൾക്കായി നല്ലൊരു കുറിപ്പും കളക്ടർ എഴുതിയിരുന്നു.

”പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.” എന്ന കുറിപ്പിനൊപ്പം ചില നിർദേശങ്ങളും കളക്ടർ നൽകിയിരുന്നു.

തൊട്ടടുത്ത ദിവസം അവധി പ്രഖ്യാപിച്ചപ്പോഴും കുട്ടികൾക്കായുള്ള നിർദേശങ്ങളും മാതാപിതാക്കളോട് സ്‌നേഹം കാണിക്കണമെന്നുമൊക്കെ കളക്ടർ ഉപദേശിച്ചിരുന്നു. ഇപ്പോഴിതാ കളക്ടർ മുൻപ് നടത്തിയ ഒരു പ്രസംഗം വൈറലായിരിക്കുകയാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിൽ നടത്തിയ ഒരു ക്ലാസാണ് കളക്ടറുടെ അനുഭവങ്ങൾ വിവരിച്ചതിലൂടെ വൈറലായത്.

മൂന്നുവട്ടം ഐഎഎസ് എന്ന കടമ്പയ്ക്ക് മുന്നിൽ മുട്ടകുത്തിയതും സാമ്പതതിക പ്രയാസങ്ങൾ ഇല്ലാതെ പഠിക്കാനായി പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും എല്ലാമാണ് കൃഷ്ണ തേജ വിവരിക്കുന്നത്.

കളക്ടറുടെ വാക്കുകൾ ഇങ്ങനെ:”വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ എന്നോട് പഠനം നിർത്തി ജോലിക്ക് പോകാൻ എല്ലാവരും പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണമുണ്ടായിരുന്നില്ല.

തുടർന്നാണ് അയൽവാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞത്. പക്ഷേ, അമ്മക്ക് ഒരാളിൽ നിന്നും സൗജന്യസഹായം വാങ്ങുന്നത് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ പഠനം തുടരാനായി ക്ലാസ് കഴിഞ്ഞെത്തിയ ശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടർന്നു.

എന്നിട്ട് നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. വൈകാതെ, എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. പഠനശേഷം എനിക്ക് ഐബിഎമ്മിൽ ജോലിക്ക് കയറി. തുടർന്ന് സുഹൃത്തിന്റെ പ്രേരണ കാരണമാണ് ഐഎഎസ് പരിശീലനത്തിന് പോയത്. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ ജോലി ഉപേക്ഷിച്ചു പഠിക്കാനാരംഭിച്ചു.

എന്നാൽ, 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയിൽ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ പഠനം ഉപേക്ഷിച്ച് തിരികെ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഈ സമയത്തും എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് ഒരു മാസം ആചോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല.

ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞപ്പോഴാണ് ചില ശത്രുക്കൾ തേടി വന്നത്. അവരോടും തോൽവി എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു. അവർ മൂന്നു കാരണങ്ങൾ ആണ് ചൂണ്ടിക്കാണിച്ചത്. എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കുറഞ്ഞത് കിട്ടണം. തന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി വിശദമായി തന്നെ ഉത്തരം എഴുതണം. നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതിയാൽ ഒന്നും ശരിയാകില്ല, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണമെന്നും അവർ ഉപദേശിച്ചു. പിന്നീട് നാലാമത്തെ തവണ തന്റെ പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. 66-ാം റാങ്ക് നേടിയാണ് ഐഎഎസ് കരസ്ഥമാക്കിയത്’.

മൈക്രോ ലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി.ഇവരുടെ രജിസ്ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് നിര്‍ദേശിച്ചു. ഇവര്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഡോളോ 650 ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്സിസിന്റെ ഓഫീസുകളില്‍ കഴിഞ്ഞമാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് മൈക്രോ ലാബ്സിന്റെ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിദേശയാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നല്‍കിയിരുന്നതായി കണ്ടെത്തിയത്. ഇതിനായി ആയിരംകോടിയോളം രൂപ കമ്പനി ചെലവാക്കിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിരുന്നു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൈക്രോലാബ്സിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മികമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചു എന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചിരുന്നു.

ഇതിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ എതിക്സ് കമ്മിറ്റിയോട് വിഷയത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും നഷ്ടമാകും.

അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?  മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കുന്നു.

ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകിയത്. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പോലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പോലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പോലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്.

തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎന്‍എയുമായി ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് അമ്മ ശ്രീലത പറയുന്നു. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു.

അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്.

ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി എന്നാണ് ആദ്യപ്രതികരണം. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയെന്നും പ്രേക്ഷകർ പറയുന്നു.

ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ ആശ്ലേഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മനോഹരമായ ഒരു പ്രണയകാവ്യമാണ് സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിലുണ്ട്.

കശ്മീരും ഹൈദരാബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഗൂഗിൾ മാപ്പ് നോക്കി ഡോക്ടറുടെ കുടുംബം സഞ്ചരിച്ച കാർ തോട്ടിൽ പതിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രക്ഷപ്പെട്ടത്.

രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചത്. തിരുവാതുക്കൽ നിന്ന് വഴിതെറ്റിയാണ് സംഘം പാറേച്ചാലിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവാതുക്കൽനാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ വൻ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി കൂടിയായിരുന്നു.

പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകിനീങ്ങി. വാഹനത്തിലുണ്ടായിരുന്നവർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടി. കാർ അപ്പോഴേയ്ക്കും 300 മീറ്റർ ഒഴുകിനീങ്ങി. ശേഷം വാഹനം കരയിലേക്ക് തള്ളിനീക്കാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗം ചെളിയിൽ തറഞ്ഞു.

ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുതത്തൂണിൽ ബന്ധിച്ചു. ഡോർ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തേയ്ക്ക് എത്തിച്ചു. യാത്രക്കാരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി, ആർക്കും പരിക്കുകൾ ഇല്ല. ശേഷം രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവർ മടങ്ങി.

RECENT POSTS
Copyright © . All rights reserved