India

തനിച്ച്‌ താമസിക്കുന്ന വയോധികയുടെ കാതുപറിച്ച്‌ പട്ടാപ്പകല്‍ കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90)യുടെ കാതാണ്‌ അറ്റുപോയത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ മൂന്നരയോടെയായിരുന്നു സംഭവം.
പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന്‌ മുറിക്കുള്ളില്‍ എത്തിയ മോഷ്‌ടാവ്‌ ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഒരു ചെവി അറ്റുപോയി. വയോധിക ബഹളം വച്ചതിനെത്തുടര്‍ന്ന്‌ മോഷ്‌ടാവ്‌ തൊട്ടടുത്ത മതില്‍ ചാടി ഓടി രക്ഷപ്പെട്ടു.
അവശയായ വയോധിക രക്‌തമൊലിപ്പിച്ച്‌ തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ്‌ അയല്‍ക്കാര്‍ സംഭവമറിയുന്നത്‌. തുടര്‍ന്ന്‌ അമ്പലപ്പുഴ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ്‌ അന്വേഷണം തുടങ്ങി. മീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്‌.

നടിയെ ആക്രമിച്ച മകസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍. ജാമ്യാപേക്ഷ സുപ്രീംകോടതിയും തളളിയതോടെയാണ് പള്‍സര്‍സുനിയുടെ മാനാസീകാരോഗ്യം മോശമായി മാറിയെന്നാണ് ജയില്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്.

ഇന്നലെ വൈകിട്ടാണ് പള്‍സര്‍ സുനിയെ തൃശൂരിലെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല. വര്‍ഷങ്ങളിലായി ജയിലില്‍ കിടക്കുന്നത് കൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് പള്‍സര്‍ സുനി പ്രതീക്ഷിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തളളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായി മാറുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളിയത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കു ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവുമെന്നും സര്‍ക്കാര്‍ വാദിച്ചു.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തിലെ കോടതികളില്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തിനു പുറത്തുളള കോടതിയിലേക്ക് വിചാരണ നടപടികള്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചു. എം.ശിവശങ്കര്‍ ഉള്‍പ്പെട്ട കേസിലാണ് ഇ.ഡിയുടെ നീക്കം.

ബംഗലൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ആലോചിക്കുന്നതിനിടെയാണ് ഇ.ഡി കോടതി മാറ്റം ആവശ്യപ്പെടുന്നത്. ഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് കോടതിമാറ്റത്തിന് ഹര്‍ജി നല്‍കുന്നത്. വിചാരണ വേളയില്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്ന് ആശങ്കപ്പെടുന്നുവെന്നാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്‍സ് കേസ് 610/2020 പുറത്തേക്ക് മാറ്റണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഈ കേസില്‍ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍.

കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ ആശങ്കപ്പെടുന്നുണ്ട്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി ജൂണ്‍ 22, 23 തീയ്യതികളില്‍ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പുതുതായി മൊഴി രേഖപെടുത്തിയത്. സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇ.ഡി നടപടി ആരംഭിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമ ഉപദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും, നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ശേഷമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉന്നതരിലേക്ക് നീട്ടുന്നതിന് മുന്നോടിയാണിതെന്നും സൂചനയുണ്ട്.

നിരവധി കഷ്ടപ്പാടുകളിലൂടെയും ത്യാഗത്തിലൂടെയുമാണ് ഓരോ സൈനികനും തന്റെ രാജ്യത്തിന് കാവൽ ആകുന്നത്. സൈനികരോടുള്ള സ്‌നേഹം പലവിധത്തിലാണ് ജനം പ്രകടിപ്പിക്കുന്നത്. ഇപ്പോൾ ഒരു കൊച്ചു പെൺകുട്ടി ജവാനെ ആദരിക്കുന്ന വീഡിയോ ആണ് മനസ് നിറയ്ക്കുന്നത്.

മെട്രോ സ്റ്റേഷനിൽ വെച്ച് സൈനികനെ കണ്ടപ്പോൾ ഓടിയെത്തി കാൽതൊട്ട് വന്ദിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. ഉത്തരേന്ത്യയിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നാണ് ആളുകളുടെ ഹൃദയം കീഴടക്കിയ ഈ സംഭവം നടന്നത്. ട്രെയിൻ കാത്തു നിന്ന സൈനികരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു കുരുന്ന്.

പെട്ടെന്ന് അപ്രതീക്ഷിതമായി പെൺക്കുട്ടി സൈനികന്റെ കാല് തൊട്ട് വന്ദിച്ചു. കുഞ്ഞുങ്ങളിൽ ദേശസ്‌നേഹം വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന അടിക്കുറിപ്പോടെയാണ് ഹൃദയം നിറയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിന്റെ പ്രവൃത്തി ഏറെ പ്രചോദനമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. 10 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.

 

ല്‍ഹിയില്‍ ഓടുന്ന കാറുകളില്‍ ഇന്ധനം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കാന്‍ നടപടികളുമായി അധികൃതര്‍. വിവിധ ഇന്ധനം വ്യക്തമാക്കുന്ന കളര്‍ കോഡുള്ള ഇന്ധന സ്റ്റിക്കറുകളാണ് വാഹനങ്ങളില്‍ പതിക്കേണ്ടത്. ഡീസലില്‍ ഓടിക്കുന്ന വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറും പെട്രോള്‍, സി.എന്‍.ജി. ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇളം നീല സ്റ്റിക്കറുകളും ഉണ്ടായിരിക്കണം.

നിയമം ലംഘിക്കുന്നവരില്‍നിന്ന് 5,500 രൂപ പിഴയിടാക്കും. മലിനീകരണവുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന സമയത്ത് ദൂരെനിന്ന് വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം തിരിച്ചറിയാനാണ് ഇത്. 2018 ഓഗസ്റ്റ് 13- ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇത്തരം ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കുന്നില്ലായിരുന്നു.

പുതിയ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജി.ആര്‍.എ.പി) ഭാഗമായി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് മെച്ചപ്പെടുത്താന്‍ ഡീസല്‍ വാഹനങ്ങള്‍ റോഡുകളില്‍നിന്ന് നിരോധിക്കാന്‍ പോകുന്ന സാഹചര്യത്തില്‍, സ്റ്റിക്കറുകള്‍ സഹായപ്രദമാകും. ഡല്‍ഹിയില്‍ 9,87,660 ഡീസല്‍ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ബിഎസ്-4 പ്രകാരമല്ലാത്ത സ്വകാര്യ കാറുകളുടെ എണ്ണം 4,16,103 ആണ്. പുതിയ ജി.ആര്‍.എ.പി നടപടികള്‍ നടപ്പാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ഇത്തരം വാഹനങ്ങളെ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം കളര്‍-കോഡഡ് ഇന്ധന സ്റ്റിക്കറുകളുടെ നടപ്പാക്കലാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

പിഴയീടാക്കുന്നത് ആരംഭിക്കുന്നതിന് മുമ്പ് വാഹന ഉടമകള്‍ക്ക് ബോധവത്കരണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായ ആശിഷ് കുന്ദ്ര പറഞ്ഞു. 2018 ഒക്ടോബര്‍ രണ്ടിന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ കളര്‍ കോഡുള്ള ഇന്ധന സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വാഹനങ്ങളിലും സ്റ്റിക്കറുകള്‍ ഉണ്ടെങ്കിലും അതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം ഉടമകളും അവ പതിപ്പിക്കാന്‍ തയ്യാറാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.

മലിനീകരണ പരിശോധനയ്ക്കായി വാഹന ഉടമകളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകളില്‍ ഗതാഗത വകുപ്പ് എസ്.എം.എസ്. അയച്ചു തുടങ്ങിയതായി കുന്ദ്ര പറഞ്ഞു. ഡല്‍ഹിയില്‍ ഏകദേശം നാല് ലക്ഷം കാറുകളില്‍ മാത്രമാണ് ഇന്ധന സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കി. സ്റ്റിക്കര്‍ പതിക്കാന്‍ വാഹന ഉടമകള്‍ക്ക് ഡീലറെ സമീപിക്കാം. അല്ലെങ്കില്‍ www.bookmyhsrp.com. എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സ്റ്റിക്കര്‍ ബുക്ക് ചെയ്യാം.

വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. മുൻ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലാണ് ശബരീനാഥൻ ഇപ്പോഴുള്ളത്. ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിനേരത്തെ വാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ പതിനൊന്ന് മണിക്ക് കേസ് പരിഗണിച്ചപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 10.50നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടത് ശബരീനാഥൻ ആണെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശമടങ്ങുന്ന സ്‌ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്നും പ്രതിഷേധിക്കേണ്ടേ എന്നുമായിരുന്നു ശബരീനാഥന്റെ പേരിലുള്ള സന്ദേശം.

ഇതിനുപിന്നാലെ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശംഖുമുഖം അസിസ്റ്റന്റ‌് കമ്മീഷണറുടെ ഓഫീസിൽ എത്താൻ ശബരീനാഥന് പൊലീസ് നിർദേശം നൽകുകയായിരുന്നു. പത്തരയോടെയാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്.

അതേസമയം, ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയതുറ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ഗൂഢാലോചനയാണ് അറസ്റ്റെന്ന് ഹൈബി ഈഡൻ എം പി പ്രതികരിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെള്ളുപനി റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാനത്ത്. ആരോഗ്യവകുപ്പ് ചെള്ളുപനിയുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയ 2011 മുതൽ ആദ്യവർഷമൊഴിച്ച് എല്ലാ വർഷങ്ങളിലും തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഓരോ വർഷവും സ്ഥിരീകരിക്കുന്ന രോഗത്തിന്റെ 80 ശതമാനം വരെ തിരുവനന്തപുരത്താണെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം മൂന്നുപേർക്ക് രോഗം കണ്ടെത്തിയതിൽ രണ്ടുപേരും തിരുവനന്തപുരത്താണ്.

മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും രണ്ടുമാസത്തിനിടയിൽ മൂന്നുപേരാണ്‌ ജില്ലയിൽ ചെള്ളുപനിയെത്തുടർന്ന് മരിച്ചത്. ജൂണിൽ വർക്കല സ്വദേശി അശ്വതിയും പരശുവയ്ക്കൽ സ്വദേശി സുബിതയും ചെള്ളുപനിയെത്തുടർന്ന് മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ അസുഖത്തിന് കേരളത്തിലെ മരണനിരക്ക് 2-3 ശതമാനമാണ്.

മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ രോഗനിരക്കും മരണനിരക്കും കൂടാനുള്ള കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.സാധാരണ അത്ര അപകടകാരിയല്ല ചെള്ളുപനി. അസുഖം കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിനിലെ ഡോ. ടി.എസ്.അനീഷ് പറഞ്ഞു.

ചെള്ള് കടിക്കുന്ന ഭാഗത്തുനിന്ന് ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കും. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയയുടെ അളവനുസരിച്ച് രോഗം ഗുരുതരമാകാം. ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് ഗുരുതരമാകുന്നത്. രക്തക്കുഴലുകളിൽ ബാക്ടീരിയ വീക്കം സൃഷ്ടിക്കുന്നു. ഇതു മരണത്തിനുവരെ കാരണമാകാം. ചെള്ളുപനിക്കു കാരണമാകുന്ന ബാക്ടീരിയയ്ക്ക് ജനിതകമാറ്റം അടക്കമുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോയെന്ന പഠനം ഇതുവരെ നടന്നിട്ടില്ല.

മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പഠനത്തിന് ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും ആവശ്യമുണ്ട്.

എന്താണ് ചെള്ളുപനി?

  • ഓറിയൻഷ്യ സുസു​ഗാമുഷി എന്ന ബാക്ടീരിയയാണ് രോ​ഗമുണ്ടാക്കുന്നത്. മണ്ണിനടിയിൽ കാണുന്ന ഒരുതരം ചെള്ളിൽ(ചി​​​ഗർ മൈറ്റ്) നിന്നാണ് രോ​ഗം പടരുന്നത്.
  • ഈ ചെള്ള് നേരിട്ടും എലി, മറ്റു വളർത്തുമൃ​ഗങ്ങൾ എന്നിവ വഴിയും മനുഷ്യ ശരീരത്തിലെത്താം.
  • വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകവഴി ചെള്ളുപനിയെ ചെറുക്കാനാവും. ചി​ഗ്​ഗർ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോഴാണ് രോ​ഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
  • പനിക്കൊപ്പം ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിച്ചതുപോലുള്ള പാടാണ് അസുഖം തിരിച്ചറിയാനുള്ള ഒരു മാർ​ഗം. പക്ഷേ എല്ലാവർക്കും ഈ ലക്ഷണം കാണണമെന്നില്ല.
  • വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റു രോ​ഗലക്ഷണങ്ങൾ.

ശ്രദ്ധിക്കണേ…

  • ചെള്ളുകൾ ശരീരത്ത് പ്രവേശിക്കുന്നത് തടയുകയാണ് പ്രധാനം.
  • ദിവസവും സോപ്പുപയോ​ഗിച്ച് ശരീരം തേച്ചുരച്ച് കഴുകുകയും വസ്ത്രം മാറുകയും ചെയ്യുക.
  • പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടുന്ന വസ്ത്രം ധരിക്കണം.
  • പുല്ല് വളർന്നു നിൽക്കുന്ന പ്രദേശങ്ങൾ വെട്ടിവൃത്തിയാക്കുക.
  • വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
  • വളർത്തുമൃ​ഗങ്ങളെയും കൃത്യമായ ഇടവേളകളിൽ കുളിപ്പിക്കുക.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത ആരോപണം. ശബരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ അറസ്റ്റ് നീക്കം. മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ചാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

രാവിലെ 10: 30 നാണ് ശബരീനാഥന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. അതിന് മുന്നോടിയായി ശബരീനാഥന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. സമാധാനപരമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിമാനത്തില്‍ പ്രതിഷേധിച്ചത്. ഊരിപ്പിടിച്ച വടിവാളുമായല്ല, പേന പോലും പ്രവര്‍ത്തകരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ശബരീനാഥന്റെ പ്രതികരണം.

തുടര്‍ന്ന് 11 മണിക്ക് ശബരീനാഥന്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതില്‍ ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. എന്നാല്‍ ഇതിനകം ശബരി അറസ്റ്റിലായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിന്റെ സമയം അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ ശബരിനാഥനെ 10: 50ന് പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കണമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

12: 29 നാണ് അറസ്റ്റിലായെന്ന വിവരം ശബരിയെ പൊലീസ് അറിയിച്ചത്. 12: 30 അറസ്റ്റ് രേഖയില്‍ ശബരി ഒപ്പു വെച്ചു. കോടതി ഉച്ചക്ക് ശേഷം കേസ് പരിഗണിക്കും. മൂന്ന് മണിക്ക് ശബരിയെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ 11: 45 നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്റേത് വ്യാജ അറസ്റ്റെന്ന് ഷാഫി പറമ്പില്‍. പൊലീസും പൊലീസ് സംവിധാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.10.30നാണ് മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയ ആളെ 10.50ഓടെ അറസ്റ്റ് ചെയ്തു എന്ന് പറയുന്നു. 11 മണിക്കാണ് ബെഞ്ച് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത്. സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റു ചെയ്യുന്നതെന്നും ഷാഫി ചോദിച്ചു.

‘മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഇപ്പോള്‍ പറയുന്നു. നാണം കെട്ട ഏര്‍പ്പാടാണിത്, നിയമപരമായി നേരിടും. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒരു ഔദാര്യവും ഞങ്ങള്‍ക്ക് വേണ്ട. വിമാനത്തിലെ പ്രതിഷേധത്തെ മുഖ്യമന്ത്രിക്കെതിരായ വധശ്രമമായി ചിത്രീകരിച്ചത് പോലെ ഇതും വ്യാജമായി നിര്‍മ്മിക്കുകയാണ്. പേടികൊണ്ട് ഭാവനയില്‍ ഭീരുത്വം കൊണ്ട് നെയ്യുന്ന കഥകളിലൂടെ യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ, പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ അട്ടിമറിക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിക്കണ്ട. അദ്ദേഹം ഒരു ഭീരുവാണെന്ന് ആവര്‍ത്തിച്ച് പറയാന്‍ ആഗ്രഹിക്കുകയാണ്.

ശബരീനാഥനെ അറസ്റ്റ് ചെയ്തു എന്നാണ് പറയുന്നത് എങ്കില്‍ അത് വ്യാജമാണ്. അതിന് രേഖകള്‍ ഹാജരാക്കിയാല്‍ അത് കൃത്രിമമായുണ്ടാക്കിയതാണെന്നും സംശയമില്ല. പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് മുദ്രാവാക്യം വിളിച്ചപ്പോഴേക്കും, എന്നെ കൊല്ലാന്‍ വരുന്നേ എന്ന് കരഞ്ഞു നിലവിളിച്ച് നടക്കുന്ന ഒരു ഭീരുവായ മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്’, ഷാഫി പറമ്പില്‍ ആരോപിച്ചു.

 

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കെ.ബി. ​ഗണേഷ്കുമാർ എം.എൽ.എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരി​ഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ മറുപടി പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേർന്ന് അഭ്യർത്ഥിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ കുരുംഗം കുമെയ് ജില്ലയില്‍ റോഡ് നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. ഇവരില്‍ ഒരാളുടെ മൃതദേഹം സമീപത്തുള്ള നദിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ജൂലൈ 5 മുതലാണ് തൊഴിലാളികളെ കാണാതായത്. ആസാമില്‍ നിന്നെത്തിയവരാണ് എല്ലാവരും. ദാമിന്‍ സര്‍ക്കിളിലുള്ള ഹൂറി ഏരിയയിലായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇവിടെത്തന്നെയുള്ള ഫുറക് നദിയിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.

കാണാതായവരെല്ലാം മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നും കുരുംഗ് ഡെപ്യൂട്ടി കമ്മിഷണര്‍ ബെന്‍ഗിയ നിഗി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved