കോഴിക്കോട് കോടഞ്ചേരി തുഷാരഗിരി ചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി പച്ചാട്ട് അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെയാണ് അമല്‍ അപകടത്തില്‍പ്പെട്ടത് . അതേ സമയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടി കോടഞ്ചേരി പഞ്ചായത്ത്. അടുത്തിടെ പതങ്കയത്തും തുഷാരഗിരിയിലും രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനെ 14 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവികസേന ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കില്‍ പ്രതികൂല കാലാവസ്ഥ കാരണം തിരച്ചില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.
ഇതിനിടെയാണ് ഇന്നലെ വീണ്ടും തുഷാരഗിരിക്കടുത്ത് ചക്കിപ്പാറ മിനിഡാമില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. അതില്‍ ഒരാളെ ഇന്നലെ രക്ഷിച്ചിരുന്നു. ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്നു 100 മീറ്റര്‍ മാറിയാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് . അതേ സമയം അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കോടഞ്ചേരിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. അപകടങ്ങള്‍ തടയാന്‍ പൊലിസിന്റേയും വനം വകുപ്പിന്റേയും സഹായം തേടാന്‍ തീരുമാനിച്ചു.
മഴ കനത്തതോടെ കോടഞ്ചേരിയിലേയും സമീപപ്രദേശങ്ങളിലേയും വിനോദ സഞ്ചാരമേഖലകളിലേക്കുള്ള യാത്രക്ക് വിലക്കുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് ഇവിടെയെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മലയോര മേഖലയിലെ കനത്ത മഴ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാണ് . ഇതു വകവെക്കാതെയാണ് സന്നദ്ധ പ്രവര്‍ത്തകരും എന്‍.ഡി.ആര്.എഫും ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്നുള്ള തിരച്ചില്‍ . മഴ കുറയുന്നതുവരെയെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരും എത്തരുതെന്ന മുന്നറിയിപ്പാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിച്ചു നല്‍കുന്നത്
വഴിയരികിൽ കണ്ടപ്പോൾ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ്, പൊലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയിൽ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകൾ കൈക്കലാക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിടിയിലായത്.
ടാപ്പിങ് തൊഴിലാളിയായ ഇയാൾ അമ്മയ്ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാൾ വഴിയിൽ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പൊലീസിനെ ഏൽപ്പിക്കുന്നത്. അജികുമാർ എന്ന യഥാർത്ഥ പേര് മറച്ചുവച്ചാണ് പൊലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വഴിയിൽ നിൽക്കുന്ന വയോധികയെ സഹായിക്കാൻ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്.
കൺട്രോൾ റൂമിൽ ഇയാൾ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ ആക്കി.വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ചത് താനാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങുകയായിരുന്നു. തുടർന്ന് മദ്യപിച്ചു അഗതിമന്ദിരത്തിൽ എത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി.
ഇതോടെ സംശയം തോന്നിയ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.അമ്മയെ നോക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. മദ്യപിച്ചു ബഹളം വച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
കേരള ലോട്ടറിയുടെ മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനം വിറ്റ വകയിലാണ് റോസ്ലിയെ തേടി ഒരു കോടി കമ്മീഷന് എത്തുന്നത്. പത്തുകോടി ഒന്നാം സമ്മാനം തന്റെ സത്യസന്ധയ്ക്ക് ദൈവം തന്ന സമ്മാനമെന്നാണ് റോസിലിന് പറയുന്നത്.രോഗിയായ ഭര്‍ത്താവ്, ചോര്‍ന്നൊലിയ്ക്കുന്ന വീട്,
പ്രതിസന്ധികള്‍ക്കിടെ ജീവിതം തള്ളി നീക്കുമ്പോഴും കളങ്കമില്ലാത്ത റോസ്ലിയുടെ സത്യന്ധതയ്ക്കാണ് ഭാഗ്യദേവത ഒരു കോടി സമ്മാനിച്ചിരിക്കുന്നത്. കളഞ്ഞുകിട്ടിയ 10 പവന്റെ സ്വര്‍ണ്ണമാല കണ്ട് മനം മയങ്ങാതെ അധികൃതര്‍ക്ക് തന്നെ കൈമാറുകയായിരുന്നു റോസ്ലി.
അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസ്ലിയുടെ താമസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് റോസിലിന്റെ ഉപജീവനം.
വിമാനത്താവളമായത് കൊണ്ടുതന്നെ ടിക്കറ്റെടുക്കുന്നതില്‍ പതിവുകാരില്ല. വിദേശത്തുനിന്നുമെത്തിയ വിമാനങ്ങളിലൊന്നിലെ നാട്ടുകാരനായ യാത്രക്കാരന് തന്റെ ദൈന്യത കണ്ടെടുത്ത ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം അടിച്ചത്. അടിച്ചാല്‍ പാതി ചേച്ചിയ്ക്കെന്ന് വാക്കു നല്കിയ യുവാവിനാണ് സമ്മാനം അടിച്ചതെന്ന് റോസിലിന് ഉറപ്പിയ്ക്കുന്നു. സമ്മാനത്തില്‍ പാതിയൊന്നും ഇല്ലെങ്കിലും കമ്മീഷന്റെ ഒരു കോടിയില്‍ തന്നെ റോസിലിന് ഹാപ്പിയാണ്.
അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസിലിനും വര്‍ഗീസിന്റെയും താമസം കൂലിപ്പണിക്കാരനായ മകനും ഒപ്പമുണ്ട്. ഓടുമേഞ്ഞ വീട് കാലപ്പഴക്കത്തില്‍ ചോര്‍ന്നൊലിച്ച അവസ്ഥയാണ്. ശുചിമുറിയടക്കം തകര്‍ന്നുകിടക്കുന്നു. പുറമ്പോക്കായതിനാല്‍ വീടിന് അറ്റകുറ്റപ്പണികള്‍ നടത്താനാവാത്ത അവസ്ഥയാണ്.
ഒരു കോടി 20 ലക്ഷം രൂപയാണ് ലോട്ടറി വിറ്റ കമ്മീഷനായി റോസിലിയ്ക്ക് ലഭിയ്ക്കുക. നിലവില്‍ താമസിയ്ക്കുന്ന സ്ഥലത്തിനടുത്ത് എവിടെങ്കിലും അഞ്ച് സെന്റ് സ്ഥലം വാങ്ങണം. അതില്‍ ചെറിയ വീട്,കടങ്ങളുള്ളത് വീട്ടണം,മക്കളെ സഹായിയ്ക്കണം. ലോട്ടറിയടിച്ച് കോടിശ്വരിയായെങ്കിലും വില്‍പ്പന തുടരുമെന്ന് റോസിലി പറയുന്നു.
അങ്കമാലിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വില്‍പ്പനയ്ക്കായി നല്‍കിയത്. സമ്മാനം ലഭിച്ചയാള്‍ ഇവിടെയും ബന്ധപ്പെട്ടിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും എടുത്ത ടിക്കറ്റായതിനാല്‍ എറണാകുളത്തിന് പുറത്താകും 10 കോടിയുടെ ഭാഗ്യവാനെന്നാണ് കണക്കുകൂട്ടല്‍.
ഒന്നാം സമ്മാനമായ പത്ത് കോടി രൂപ BR235610 എന്നീ നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.
3 കോടിയിലധികം തട്ടിയെടുത്തുവെന്ന പരാതിയിൽ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്നാണ് താരദമ്പതികൾക്ക് എതിരെയുള്ള ആരോപണം.
തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു പോലീസ് കേസ് എടുത്തത്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു.
തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ നടന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നും പരാതിയിൽ പറയുന്നുണ്ട്.
വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു കേസ് ഒറ്റപ്പാലത്തേക്ക് കൈമാറിയത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
വിമാനയാത്ര വിലക്കിന് പിന്നാലെ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇപി ജയരാജന്. ഇന്‍ഡിഗോ നിലവാരമില്ലാത്ത വൃത്തിക്കെട്ട കമ്പനിയാണ്. താന്‍ ആരാണെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ചട്ടവിരുദ്ധമായിട്ടാണ് ഇന്‍ഡിഗോ തനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമിനിനല്‍ സംഘത്തെ തടയുവാന്‍ വിമാനക്കമ്പനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മറ്റ് വിമാനസര്‍വീസ് നടത്തുന്ന മാന്യന്മാരുണ്ട്. താന്‍ അതില്‍ സഞ്ചരിച്ചോളാമെന്നും നടന്നുപോയാലും ഇനി ഇന്‍ഡിഗോയിലേക്ക് ഇല്ലെന്നും ജയരാജന് പറഞ്ഞു.
അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാനില്ല. ഇന്‍ഡിഗോ മാന്യന്മാരുടെ കമ്പനിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ജീവന് രക്ഷിച്ചതിന് തനിക്ക് കമ്പനി പുരസ്കാരം നല്‍കണം. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ല. അവരുടെ ഒരു സൗജന്യവും തനിക്ക് വേണ്ടെന്ന് ജയരാജന് പറഞ്ഞു.
വിമാനത്തില്‍ പ്രതിഷേധം നടത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരെ തള്ളിയിട്ട ഇപി ജയരാജനും വിമാനക്കമ്പനി യാത്രവിലക്കേര്‍പ്പെടു ത്തിയത്.മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രവിലക്കാണ് ഉള്ളത്. എന്നാല്‍ ഇപി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രവിലക്കാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഏര്‍പ്പെടുത്തിയത്.
സംഭവത്തില്‍ ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ കേസ് എടുത്തപ്പോള്‍ ഇപി ജയരാജനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ യുടെ നായക നടനായി അഭിനയിച്ച രാജ്മോഹൻ അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 1967ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലെ നായകനായിരുന്നു രാജ്മോഹൻ.
‘ഇന്ദുലേഖ’ എന്ന നോവൽ അടിസ്ഥാനമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത സിനിമയിൽ മാധവൻ എന്ന കഥാപാത്രത്തെയാണ് രാജ്മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്മോഹൻ. വിവാഹ ബന്ധം വേർപിഞ്ഞതിനെ തുടർന്ന് സിനിമ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
നോക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ഏറെക്കാലം ഒറ്റക്കായിരുന്നു ജീവിതം. തുടർന്ന് പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി. അസുഖങ്ങളെ തുടർന്ന് ജൂലൈ നാലാം തീയതി അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം തുടർന്ന് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാസർഗോഡ്: ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കാസർഗോഡ് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകൻ അരുൾ വിമൽ(15)ആണ് മരിച്ചത്.
ശ്വാസതടസത്തെ ഇന്ന് രാവിലെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
കേരള കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിങ് പ്രസിഡന്റായി ഇനി താനില്ലെന്ന് ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ് നേതൃത്വത്തെ അറിയിച്ചു. ഒപ്പം പാര്‍ട്ടിയിലെ അസംതൃപ്തര്‍ ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബിനെ രംഗത്തിറക്കി ബദല്‍ സംഘടനയ്ക്കു നീക്കം തുടങ്ങി. ഇതിനിടെ, എറണാകുളം ജില്ലയില്‍നിന്നടക്കം പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാനുള്ള നീക്കത്തില്‍.
മറ്റു പല പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിഷ്പ്രഭരായപ്പോഴും അനൂപ് ജേക്കബിന് വിജയിച്ചുവരാനായത് യു.ഡി.എഫില്‍ തന്നെ മതിപ്പുണ്ടാക്കിയിരുന്നു. അതിനിടയിലാണ് പാര്‍ട്ടിക്കുള്ളില്‍നിന്നു പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങിയത്. എറണാകുളം ജില്ലയിലെ ചില പ്രശ്നങ്ങളാണ് ആദ്യം തലപൊക്കിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ചാണ് ഡെയ്സി ജേക്കബ് ആദ്യം മാറിനിന്നത്. ഈ കാരണം പറഞ്ഞു കുറേക്കാലമായി പാര്‍ട്ടിപരിപാടികളിലും പങ്കെടുത്തില്ല.
ഭാരവാഹികളെ തെരഞ്ഞെടുത്ത യോഗത്തില്‍നിന്നുള്‍പ്പെടെ വിട്ടുനിന്നിട്ടും വര്‍ക്കിങ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. പിറവം നിയോജകമണ്ഡലത്തിലെ നഗരസഭാ മുന്‍ വൈസ് ചെയര്‍പഴ്സണ്‍ അയിഷാ മാധവന്, എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവായ കെ.ജി. പുരുഷോത്തമന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.എസ്. മനോജ്കുമാര്‍ എന്നിവരുള്‍പ്പെടെ ഒരു വിഭാഗം പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ടി.എം. ജേക്കബ് ഫോറം എന്ന പേരില്‍ സംഘടന രൂപീകരിച്ചു സമാന്തരപ്രവര്‍ത്തനവും തുടങ്ങി. ജേക്കബിന്റെ മകള്‍ അമ്പിളിയെ ഒപ്പം നിര്‍ത്തി ശക്തമായി മുന്നോട്ടുപോകാനാണ് ഇവരുടെ നീക്കം.
അതിനിടെ, വി.എസ്. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ജോസ് കെ. മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസി(എം)ലേക്ക് പോകാനുള്ള നീക്കവും നടത്തുന്നുണ്ട്. യു.ഡി.എഫിന്റെ പിന്തുണ പൂര്‍ണമായും അനൂപ് ജേക്കബിനാണ്. മുന്നണിയുടെ എം.എല്‍.എ എന്ന നിലയില്‍ യു.ഡി.എഫ് അദ്ദേഹത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് മുന്നണി വൃത്തങ്ങളും വ്യക്തമാക്കി.
ഇതിനിടയില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ് ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി മലയത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിച്ചു. ഭാരവാഹികളായ അനീഷ് എം ജി, കമല്‍രാജ് .എന്‍, അനൂപ് മുളയറ, വിപിന്‍ദാസ്, അതുല്‍ മോഹന്‍, രാജേഷ് മലയിന്‍കീഴ്, സുഭാഷ് തുടങ്ങി 20 നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികളാണ് യൂത്ത് ഫ്രണ്ടില്‍ നിന്നും കേരളാ കോണ്‍ഗ്രസിന്റെ (ജേക്കബ്) പ്രാഥമിക അംഗത്വത്തില്‍നിന്നു രാജിവച്ചത്.
കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കോട്ട് മാറി സജീവമായിരുന്ന മണ്‍സൂണ്‍ പാത്തി ഇന്നു മുതല്‍ വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്തരേന്ത്യയില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വശര ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ന്യൂനമര്‍ദങ്ങള്‍ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.
കര്‍ണാടക തീരത്ത് തിങ്കളാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 5o കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. കേരള-ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
മന്ത്രി ആന്റണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്റർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇന്റർപോൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആന്റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആന്റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു. ഇന്റർപോൾ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയെ ആന്റണി രാജുവും കോടതി ക്ലർക്കും ചേർത്ത് രക്ഷിച്ച കേസിലെ അട്ടിമറിയാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ആന്റണി രാജുവിനെ പ്രതിയാക്കിയുള്ള ആദ്യം കേരള പൊലീസ് അട്ടിമറിച്ചിരുന്നു. തെളിവുണ്ടായിട്ടും അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ കേസിന് ജീവൻ വെക്കാൻ കാരണം ഇന്റർപോൾ റിപ്പോർട്ടാണ്.
ആന്റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ്തോടെയാണ് ഹൈക്കോടതി ആൻഡ്രൂ വിനെ വെറുതെവിട്ടത്. 1991 ൽ ഇന്ത്യ വിട്ട ആൻ്ഡു ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസിൽ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആൻഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലിൽ കിടക്കുമ്പോൾ കേരളത്തിലെ കേസിൽ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലർക്കിന് കൈക്കൂലി നൽകി തൊണ്ടി മുതൽ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചിൽ. വെസ്ളി ഇക്കാര്യം മെൽബെൺ പൊലീസിനോട് പറഞ്ഞു.
മെൽബെൺ പൊലീസ് ഇൻറർപോൾ വഴി ആൻഡ്രു രക്ഷപ്പെട്ട കാര്യം കേരള പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. 1996 ജനുവരിയിലായിരുന്നു ഇത്. പക്ഷെ ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സർക്കാർ മാറിയതോടെ ദക്ഷിണമേഖാല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്.
ഈ അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി. തൊണ്ടി മുതൽ നശിപ്പിച്ചതിന് ആൻറണിരാജുവിനെയും കോടതി ക്ലർക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നൽകി. ഇന്റർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസാണിപ്പോൾ വിചാരണ പോലും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്.