India

യു.എ.ഇയിലെ മലയാളി പണ്ഡിതനായ ആര്‍.വി. അലി മുസ്ലിയാര്‍ മരണപ്പെട്ടു.ഇന്നലെ (ശനിയാഴ്ച ) നോമ്പ് തുറന്ന് പള്ളിയില്‍ പോയി നമസ്കരിച്ച് വീട്ടിലെത്തിയ ഉസ്താദിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

യു.എ.ഇയിലെ പ്രത്യേകിച്ച് അജ്മാനില്‍ നാലര പതീറ്റാണ്ടോളം ദീനീ പ്രബോധന രംഗത്ത് സജീവമായി ഉണ്ടായിരുന്നു ഉസ്താദ് നാല്പത്തിയഞ്ച് വര്ഷം അജ്മാനിലെ മതകാര്യ വകുപ്പില്‍ ജോലി ചെയ്ത് അടുത്തിടെയാണ് വിരമിച്ചത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി സി3 കേരള സ്‍ട്രൈക്കേഴ്‍സ്. തെലുങ്ക് വാരിയേഴ്സുമായി ഏറ്റുമുട്ടിയ സ്ട്രൈക്കേഴ്സ് 64 റണ്‍സിനാണ് പരാജയപ്പെട്ടത്. സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്‍റെ ബാറ്റിംഗാണ് കേരളാ ടീമിന് വെല്ലുവിളിയായത്. തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗിൽ പിടിച്ചു നിന്നപ്പോൾ രാജീവ് പിള്ള ഒഴികെയുള്ള സ്‍ട്രൈക്കേഴ്‍സ് താരങ്ങള്‍ റണ്‍ കണ്ടെത്താൻ ബുദ്ധിമുട്ടി.

സ്‍ട്രൈക്കേഴ്‍സിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനാണ് ടീമിന് ആകെ സാധിച്ചത്. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് രാജീവ് നേടിയത്.

ടോസ് നേടി കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ ക്യാപ്റ്റന്റെ പ്രതീക്ഷകൾക്ക് വിപരീതമായായിരുന്നു തെലുങ്ക് വാരിയേഴ്‍സിന്റെ പ്രകടനം. അഖില്‍ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്‍സിന്റെ ക്യാപ്റ്റൻ.

ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരനായ യുവാവിന് അറിയാമെന്നാണ് പോക്‌സോ കേസില്‍ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരന്‍ സിബിഐക്ക് മൊഴി നല്‍കി.

ജസ്നയെ കാണാതായിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് കേസിലെ പുതിയ വെളിപ്പെടുത്തല്‍. ആദ്യം ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇപ്പോൾ സി.ബി.ഐക്ക് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ജസ്നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയാണ് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി, ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരന് അറിയാമെന്ന് സി.ബി.ഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ജസ്നയെ നേരത്തെ തന്നെ അറിയാം. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് നിർണായക വിവരങ്ങൾ അറിയാം’ എന്ന് സഹതടവുകാരൻ തന്നോട് പറഞ്ഞുവെന്നാണ് തടവുകാരന്റെ വെളിപ്പെടുത്തൽ.

നാല് മാസം മുമ്പാണ് സംഭവം നടക്കുന്നത്. പോക്സോ കേസിൽ നിലവിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയാണ് ജയിൽ സൂപ്രണ്ടിനോട് ഇക്കാര്യം ആദ്യം പറഞ്ഞത്. കൊല്ലം ജയിലിൽ തന്റെ കൂടെ കഴിഞ്ഞ സഹതടവുകാരനായ മോഷണക്കേസ് പ്രതിയും പത്തനംതിട്ട സ്വദേശിയുമായ പ്രതിയ്ക്ക് ജസ്നയെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം എന്ന് പറഞ്ഞതായി ഇയാൾ പറഞ്ഞത്. തുടർന്ന് സി.ബി.ഐ. പൂജപ്പുര ജയിലിൽ എത്തി തടവുകാരന്റെ മൊഴി രേഖപ്പെടുത്തി. ഇയാൾ പറഞ്ഞ വിലാസം അനുസരിച്ച് പത്തനംതിട്ട സ്വദേശിയായ തടവുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രി കാണാതായത്. ആധുനിക കൃഷിരീതി പരിശീലനത്തിനായാണ് 27 കർഷകരെ ഇസ്രയേലിൽ അയച്ചിരുന്നത്.

രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാനായി കാത്തു നിന്ന ബസിന് സമീപത്ത് ബിജു എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിച്ചു. കൈയിൽ പാസ്പോർട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.

സഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇയാൾക്കായി ഇസ്രയേൽ പൊലീസ് ആശുപത്രികളിലും മാളുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് . ഇസ്രയേലിലേക്കുള്ള ടിക്കറ്റിന്റെ പണം ബിജു നൽകിയിരുന്നെങ്കിലും വിസ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്.

മേയ് എട്ടുവരെയാണ് വിസ കലാവധി. സംഘത്തോടൊപ്പം മടങ്ങിയില്ലെങ്കില്‍ വിസ റദ്ദാവുകയും ഇസ്രയേൽ അധികൃതർക്ക് തടഞ്ഞുവെക്കാനും കഴിയും. കാണാതായ ബിജുവിനായി ഇസ്രയേൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. ബിജുവിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മാസം 11ന് ശേഷം ബിജു വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. കൂടാതെ 16ന് ശേഷം മുറിയിലുണ്ടായിരുന്നയാളോടൊ ടീം ലീഡറുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും പറയുന്നു.

ഹെര്‍സ്ലിയന്‍ സിറ്റി സെന്ററിലേക്ക് ബിജുവിനെ പോലെ സാദൃശ്യമുള്ള ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. ഇന്ന് മടങ്ങിയെത്തുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നിരിക്കുന്നത്. വിഷം ഉള്ളിൽ ചെന്നൊണ് കുട്ടി മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സൂചനയുള്ളത് എന്നാൽ അശ്വതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹപാഠികളും ബന്ധുക്കളും പറയുന്നു. അതേസമയം, മകളുടെ മരണത്തിന്റെ കാരണം അറിയാതെ കണ്ണീരൊഴുക്കുകയാണ് മാതാപിതാക്കൾ.

മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. സ്‌കൂളിൽ വച്ച് ഛർദ്ദിച്ചതിനെ തുടർന്ന് അധ്യാപകർ അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അശ്വതി മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്നു രാവിലെ സ്‌കൂളിൽ ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് അശ്വതിയ്ക്ക് ഛർദി അനുഭവപ്പെട്ടത്. ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് കുട്ടിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനാൽ അവിടെ നിന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൂടുതൽ പരിശോധനയിൽ കിഡ്നി ഉൾപ്പടെ ആന്തരികാവയങ്ങൾ പ്രവർത്തനരഹിതമായതായി കണ്ടെത്തിയിരുന്നു.

അശ്വതി വീട്ടിൽ നിന്ന് പരീക്ഷയ്ക്കായി പോയത് സന്തോഷവതിയായിട്ടാണ് എന്ന് വീട്ടുകാർ പറയുന്നു. വിഷം എങ്ങനെ അശ്വതിയുടെ ശരീരത്തിൽ എത്തിയെന്നുള്ള വിവരമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അശ്വതിയുടേത് ആത്മഹത്യയായിരിക്കില്ലെന്നാണ് സഹപാഠികളുടെ മൊഴി.

കുട്ടമ്പുഴ സ്വദേശി കറുകടത്ത് മറ്റനായിൽ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകളാണ് അശ്വതി. നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു അശ്വതി എന്നാണ് വിവരം. പെൺകുട്ടിയുടേത് ആത്മത്യാണെന്ന സംശയമുയർന്നിരുന്നെങ്കിലും സാഹചര്യത്തെളിവുകൾ അതിന് യോജ്യമല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

മൂന്നര മാസം മുൻപ് ദുബായിൽ നിന്നു കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്.

മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ എത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്.

ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്. കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും ഊർജിതമായി അന്വേഷണം നടത്തിയിരുന്നു.

ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ് സതീശ് ദുബായിലെത്തിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുന്‍പാണ് അദ്ദേഹം തിരികെപോയത്.

ഇപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

വ്യഭിചാരക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച മലയാളിക്ക് ഇളവ്. റിയാദ് ജയിലില്‍ കഴിയുന്ന മലപ്പുറം, ഒതായി സ്വദേശി സമീര്‍ പെരിഞ്ചേരിക്കാണ് (38) വധശിക്ഷയിൽ ഇളവ് ലഭിച്ചത്. തുടർച്ചയായി നടത്തിയ നിയമപോരാട്ടമാണ് സമീറിന് തുണയായത്. ഏകദേശം ഒരു വര്‍ഷം മുമ്പ് റിയാദിലെ ബത്ഹയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പിടിയിലായ സംഘത്തിനൊപ്പമുണ്ടായിരുന്ന സമീർ ജയിലിലാകുകയായിരുന്നു.

ഈ സംഘത്തിലെ ഇന്തോനേഷ്യന്‍ യുവതി സമീറിനെതിരെ മൊഴി നൽകിയതോടെയാണ് വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നൽകിയെങ്കിലും സമീറിന്‍റെ വധശിക്ഷ ശരിവെക്കുകയാണുണ്ടായത്.

ഇതോടെ സമീറിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ സുധീര്‍ മണ്ണാര്‍ക്കാടിന് കേസിന്‍റെ തുടര്‍നടപടികളില്‍ ഇടപെടാന്‍ എംബസി സമ്മതപത്രം നൽകി. ഇതേത്തുടർന്ന് വീണ്ടും മേൽക്കോടതിയെ സമീപിക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്തതോടെ കേസ് പുനഃപരിശോധിക്കാൻ കോടതി തയ്യാറാകുകയായിരുന്നു.

സമീറിനെതിരായ കുറ്റം തെളിയിക്കാൻ ആവശ്യമായ സാക്ഷികളോ തെളിവുകളോ ഈ കേസിൽ ഇതുവരെയും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദമാണ് നിർണായകമായത്. ഈ വാദം അംഗീകരിച്ച റിയാദ് കോടതി കഴിഞ്ഞ വ്യാഴാഴ്ച വധശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ സമീറിന്റെ ജയിൽമോചനം സാധ്യമായിട്ടില്ല. സൌദി നിയമപ്രകാരമുള്ള തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷ സമീർ അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു ഒരാൾ മരിച്ചു. കേരളത്തിൽ നിന്നുള്ള 35ലധികം വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ട്രെയിനിൽ സാഗറിൽ ഇറങ്ങുകയും തുടർന്ന് ബസിൽ കട്‌നിയിലേക്ക് പോകുകയായിരുന്നു. അപകടത്തിൽപ്പെട്ട മലയാളി വിദ്യാർഥികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

റെപുരയിലെ ജമുനിയ വളവിന് സമീപത്തുവെച്ചാണ് ബസ് മറിഞ്ഞത്. ബസിന്‍റെ ക്ലീനറാണ് മരിച്ചതെന്നാണ് ആദ്യം ലഭ്യമായ വിവരം. മൂന്ന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുകൂടാതെ ബസിൽ ഉണ്ടായിരുന്ന ഇരുപതോളം വിദ്യാർഥികൾക്കും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ റെപുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കത്നിയിലെ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ മറ്റൊരു അപകടത്തിൽ ബസ് മറിഞ്ഞ് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. ഈ അപകടത്തിൽ 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

ചൻബില പോലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ സാഗർ-ഛത്തർപൂർ റോഡിലെ നിവാർ ഘാട്ടിയിൽ രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് സൂപ്രണ്ട് തരുൺ നായക് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്ന് യാത്രക്കാരെ സാഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്ത് അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുടുംബസുഹൃത്തായ മാണ്ഡ്യ സ്വദേശി നദീം പാഷയെ(35) ആണ് പോലീസ് പിടികൂടിയത്. കൗസര്‍ മുബീന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് നദീം പാഷ. ഇയാള്‍ കൗസര്‍ മുബീനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.

എന്നാല്‍ കൗസര്‍ ഇത് നിരസിച്ചു. ഇതിന് പിന്നാലെ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ ഒരു ലക്ഷത്തോളം രൂപ നദീമിനോട് തിരികെ തരാന്‍ കൗസര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നദീമിനെ പ്രകോപിപ്പിച്ചു.തുടര്‍ന്നാണ് പ്രതി ആളില്ലാത്ത സമയം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശാന്തിനഗര്‍ പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വിവാഹമോചിതയായ ഇവര്‍ വീട്ടില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ മകള്‍ സ്‌കൂളിലായിരുന്നു. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

ഇവരുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്ന നിഗമനത്തില്‍ ഇതോടെ പൊലീസ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. നദീം കൗസര്‍ മുബീനെ വിവാഹംകഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കൗസറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. ഇതിലൂടെയാണ് പൊലീസ് നദീമിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു.

കാമുകിയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ. മുംബൈയിൽ നഴ്സായിരുന്ന മേഘയാണ് കൊല്ലപ്പെട്ടത്.പ്രതി ഹർദിക് ഷായെ പാൽഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട മേഘ മലയാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടിൽവച്ചാണ് കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

37 കാരിയായ മേഘയും 27 കാരനായ ഹർദ്ദിക്കും കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.പിന്നാലെ ഇരുവരും ഒന്നിച്ച് താമസിക്കാൻ തിരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഒന്നിച്ചായിരുന്നു താമസം.ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾക്കും തുടക്കമായി.ഒരു മാസം മുമ്പാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്.ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയൽവാസികളും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഹർദിക്കിന് ജോലി ഉണ്ടായിരുന്നില്ല.ജോലിക്കാരിയായിരുന്ന മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം നോക്കിയിരുന്നത്.ഇതേ ചൊല്ലിയാണ് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നത്. അത്തരത്തിൽ ഉണ്ടായ ഒരു വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയിൽ ഹാർദിക് ഒളിപ്പിക്കുകയായിരുന്നു.പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും വിറ്റശേഷം ഈ പണവുമായാണ് ഇയാൾ കടന്നത്.

പൊലീസ് തെരച്ചിലിൽ ഇയാൾ ട്രെയിനിൽ പാൽഘറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മനസിലായതോടെ റെയിവെ പൊലീസിൽ വിവരമറിയിച്ച് പിടികൂടുകയായിരുന്നു.ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് ഇയാളുടെ ലൊക്കേഷൻ പിന്തുടരുകയും മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം പോകുകയാണെന്ന് പൊലീസ് പറഞ്ഞു.

മലാഡിൽ നിന്നുള്ള വജ്രവ്യാപാരിയുടെ മകനാണ് ഹർദിക്.തൊഴിൽരഹിതനായ ഹാർദിക്, പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ പിൻവലിച്ചതിനെ തുടർന്ന് കുടുംബവുമായുള്ള ബന്ധം വഷളായി.തിങ്കളാഴ്ച കെട്ടിടത്തിലെ താമസക്കാർ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മേഘയുടെ മരണവിവരം അറിയിച്ച് സഹോദരിക്ക് ഷാ സന്ദേശം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved